-ടി. ആരിഫലി
(23.12.11 ന് കോഴിക്കോട് മസ്ജിദു ലുഅ്ലുഇൽ നടത്തിയ ഖുതുബ കേട്ടപ്പോൾ മൊബൈലിൽ റിക്കോർഡ് ചെയ്യാൻ തോന്നി. പിന്നെ ഇങ്ങിനെ ഇവിടെ ഇടാനും..)
നാം സമൂഹത്തില്‍ പല പദവികളും അലങ്കരിച്ചു കൊണ്ടിരിക്കുന്നവരാണ്. കുടുംബത്തില്‍ തന്നെ ഓരോരുത്തര്‍ക്കുമുണ്ട് വ്യത്യസ്ഥ പദവികൾ.. ഒരു സ്ത്രീയാണെങ്കില്‍ ഒരു മകളോ സഹോദരിയോ ഭാര്യയോ ഉമ്മയോ മരുമകളോ ആയിരക്കും. സമൂഹത്തിലിറങ്ങിയാലും ഡോക്ടറോ എഞ്ചിനിയറോ അധ്യാപികയോ ഭരണാധികാരിയോ എല്ലാമായിരിക്കും. ഇപ്രകാരം വ്യത്യസ്ഥമായ മേഖലകളില്‍ വിവിധങ്ങളായ പദവികള്‍ അലങ്കരിക്കുന്നവരായിരിക്കും സ്ത്രീകളും പുരുഷന്മാരും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ വഹിച്ചു കൊണ്ടിരിക്കുന്ന പദവികളില്‍ ഏറ്റവും പ്രധാനപ്പെട്ടതും മഹത്വമേറിയതുമായ പദവി മാതാവ് എന്നതാണ്. അതിനേക്കാള്‍ മഹത്വമേറിയ ഒരു ഒരു പദവി ഈ ലോകത്ത് സ്ത്രീക്ക് ലഭിക്കാനില്ല. മറ്റെല്ലാ സ്ഥാനങ്ങളും മാതാവ് എന്ന സ്ഥാനത്തേക്കാള്‍ താഴെയാണ്.
ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം അയാള്‍ക്കും വ്യത്യസ്ഥങ്ങളായ പദവികളുണ്ടാവാം. സ്വന്തം കുടുംബത്തിലോ സമൂഹത്തിലോ ഭരണത്തിലോ എല്ലാം. പക്ഷെ ആ ഭരിച്ചു കൊണ്ടിരിക്കുന്ന പദവികളിലെല്ലാം മെച്ചപ്പെട്ടതും പ്രധാനപ്പെട്ടതുമായ പദവി പിതാവാണെങ്കില്‍ ഒരു പിതാവാണ് എന്നത് തന്നെയാണ്. മാതാവാവുക, പിതാവുക എന്നതാണ് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് നിര്‍വഹിക്കുവാനുള്ള പ്രധാന പദവി. ഈ ലോകത്ത് നാം പലതും വികാസിപ്പിച്ചെടുക്കുന്നുണ്ട്. ലേഖനം, പുസ്തകം, കവിത, ചിത്രരചന, സിനിമ, മറ്റു നിര്‍മ്മാണങ്ങള്‍ തുടങ്ങി ഒരാള്‍ തന്റെ ജീവിതകാലത്ത് എന്തെല്ലാം ഉണ്ടാക്കിയെടുക്കുന്നുവോ അതിനേക്കാളെല്ലാം പ്രധാനം താന്‍ ഉല്‍പാദിപ്പിച്ച സന്താനങ്ങളാണ്.
പുരുഷനെ സംബന്ധിച്ചിടത്തോളവും സ്ത്രീയെ സംബന്ധിച്ചിടത്തോവും അത്്് പ്രധാനമാണ്. താന്‍ ഉണ്ടാക്കിയെടുക്കുന്ന വ്യാപാര ശൃഘലകളിലോ വ്യവസായ സ്ഥാപനങ്ങളിലോ ഫ്്ളാറ്റുകളിലോ താന്‍ രചിച്ചെടുക്കുന്ന ചിത്രങ്ങളിലോ ലേഖനങ്ങളിലോ പുസ്തകങ്ങളിലോ സിനിമകളിലോ ഒന്നിലും തന്നെ തന്റെ ശരീരത്തിന്റെ അംശം കൈമാറ്റം ചെയ്യുന്നില്ല. തന്റെ സന്താനത്തിലേക്ക് മാത്രമാണ് തന്റെ ശരീരത്തിന്റെ അത് കൈമാറ്റം ചെയ്യുന്നത്. എന്നില്‍ നിന്നാണ് ആ ബീജം സ്രവിച്ചിട്ടുള്ളത്. എന്റെ ശരീരത്തിന്റെ ആകത്തുകയാണ് ആ ബീജം. എനിക്ക് ശാരീരികവും മാനസികവും ബുദ്ധിപരവും സ്വഭാവപരവുമായ എന്തൊക്കെ സവിശേഷതകളുണ്ടോ അതെല്ലാം ഉള്‍ക്കൊള്ളുന്ന എന്റെ ഒരു ഭാഗത്തെയാണ് എന്റെ ബീജം നല്‍കുക വഴി എന്റെ സന്താനത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. എന്റെ ഇണയും അണ്ഡവും കൂടിച്ചേര്‍ന്നാണ് ആ കുഞ്ഞുണ്ടായിട്ടുള്ളത്. ആ അണ്ഡത്തിലൂടെ മാതാവിന്റെ ശരീരത്തിലെ ഒരംശം, മാതാവിന്റെ സകലമാന സവിശേഷതയുടെയും ഒരാകത്തുകയാണ് ആ ജീനിന്റെ കൈമാറ്റത്തിലൂടെ സംഭിവിക്കുന്നത്. തന്റെ അംശം കൈമാറ്റം ചെയ്യപ്പെട്ട യാതൊരു ഉല്‍പ്പന്നവും വേറെയില്ല. നാം നിര്‍മ്മിക്കുന്ന മറ്റു സാധനങ്ങളെല്ലാം നമ്മുടെ പ്രൌഡിയുടെയും യുക്തിയുടെയും ബുദ്ധിയുടെയും ഭാവനയുടെയും സര്‍ഗബോധത്തിന്റെയും കലാ വാസനയുടെയും ഉല്‍പന്നമായേക്കാം. പക്ഷെ അവയെല്ലാം നിദര്‍ശനങ്ങളാണ് അല്ലാതെ അംശമല്ല എന്ന് മനസ്സിലാക്കാന്‍ സാധിക്കും. അതു കൊണ്ട് മറ്റു പ്രതിഭാസങ്ങളേക്കാള്‍ ഏറ്റവും മഹത്തരമായിട്ടുള്ളത് നമ്മുടെ സന്താനങ്ങള്‍ തന്നെയാണ്. അതിനാല്‍ നാം നിര്‍വ്വഹിക്കുന്ന ഒരായിരം ജോലികളും ഉത്തരവാദിത്വങ്ങളേക്കാളുമെല്ലാം പ്രധാനമാണ് സ്വന്തം ചോരയില്‍ ജനിച്ചിട്ടുള്ള നമ്മുടെ കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വം.
കുഞ്ഞുങ്ങള്‍ നമ്മെ സംബന്ധിച്ചിടത്തോളം ശല്യങ്ങളല്ല. അവര്‍ ഭാവിയുടെ ശത്രുക്കളെന്ന് നമ്മെ ആരോ പറ്റിച്ചു കളഞ്ഞിട്ടുണ്ട്. അങ്ങനെ മനുഷ്യരെയാകെ പറഞ്ഞ് പറ്റിക്കാന്‍ വേണ്ടി ലോകത്ത് ഒരു ഹിമാലയം വങ്കത്തം പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതാണ് മാല്‍ത്തുസിയന്‍ തിയറി. മാല്‍ത്തൂസിയന്‍ വങ്കത്തം എന്ന് മാത്രമേ അതിനെ വിശേഷിപ്പിക്കാനാവൂ. വളര്‍ന്ന് വരുന്ന തലമുറ നമ്മുടെ രാജ്യത്തെയും ലോകത്തെയും തിന്നു മുടിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട പണ്ടാരങ്ങളല്ല. ഭാവിയുടെ തലമുറ നമ്മുടെ രാജ്യത്തെയും ലോകത്തെയും നിയന്ത്രിക്കാനും പടുത്തുയര്‍ത്തുവാനും കഴിവുള്ള മാനവ വിഭവശേഷിയാണ്. വളരെ വലിയ ഒരു യാഥാര്‍ഥ്യത്തെ മറച്ചു കളയുക മാത്രമാണ് മേല്‍ തിയറിയിലൂടെ ചെയ്തിട്ടുള്ളത്.
കുഞ്ഞുങ്ങളെ കുറിച്ച് ഖുര്‍ആന്‍ പല പരാമര്‍ശങ്ങളും നടത്തിയിട്ടുണ്ട്. നാം ധരിച്ചു വച്ചിരിക്കുന്നത് പോലെ സമ്പത്തും സമ്പത്തിനാല്‍ ഉണ്ടാക്കിയെടുക്കുന്നതും മാത്രമല്ല ജീവിതത്തിന്റെ അലങ്കാരം. മറിച്ച് സന്താനങ്ങള്‍ കൂടിയാണ് എന്ന് ഖുര്‍ആന്‍ പറയുന്നു. നമ്മുടെ വീട്ടില്‍ കളിച്ചു ചിരിച്ചു വളര്‍ന്നു വരുന്ന മക്കള്‍. തമാശ പറഞ്ഞും ചിലപ്പോഴൊക്കെ അടിപിടി കൂടിയും നമ്മില്‍ കൌതുകമുണര്‍ത്തിക്കൊണ്ട് വളര്‍ന്ന് വരുന്ന നമ്മുടെ മക്കള്‍ ഐഹിക ജീവിതത്തിന്റെ സൌന്ദര്യമാണ് ഖുര്‍ആനിക വിക്ഷണം. ഒരിക്കലും അവര്‍ അനാവശ്യമായ ഭാരമല്ല.
സമ്പത്തു കൊണ്ടു സന്താനങ്ങളെ കൊണ്ടും നാം നിങ്ങളെ അഭിവൃദ്ധിപ്പെടുത്തിയിരിക്കുന്നുവെന്നും വികസനം സാദ്ധ്യമാക്കിയിരിക്കുന്നുവെന്നുമുള്ള വിശാലമായ ആശയമാണ് വ അംദദ്നാകും എന്ന വാക്യത്തിലൂടെ ഖുര്‍ആന്‍ പകര്‍ന്നു തരുന്നത്. വികസനത്തിന്റെ ശത്രുക്കളല്ല, മറിച്ച് വികസനത്തിന്റെ ഉപകരണങ്ങളും പ്രേരകങ്ങളും മാധ്യമങ്ങളുമാണ് സന്താനങ്ങള്‍ എന്ന് അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ മാനവ സമൂഹത്തെ പഠിപ്പിക്കുന്നു.
സന്താനങ്ങളെ സംബന്ധിച്ച് ഖുര്‍റത്ത് ഐന്‍ എന്നാണ് ഖുര്‍ആനിന്റെ വിശേഷണം. കണ്‍കുളിര്‍മ്മയും നയനാനന്ദവും നിര്‍വൃതിയും ആസ്വാദനവും അനുഭൂതിയുമാണ് സന്താനങ്ങള്‍.
നിങ്ങളാലോചിച്ചു നോക്കൂ..കുഞ്ഞുങ്ങളോടുള്ള നമ്മുടെ സമീപനം എന്തായിക്കഴിഞ്ഞിരിക്കുന്നു?
മുന്ന് വയസ്സായ ഒരു കുട്ടിയേയുമായി മാതാപിതാക്കള്‍ ഒരു മനശ്ശാസ്ത്രജ്ഞനെ കാണാനായി വരുന്നു. എന്റെ കുട്ടി ഒരു കാര്യവും സംസാരിക്കുന്നില്ല. ഒരു കാര്യത്തിലും ഒരു താല്‍പര്യവുമെടുക്കുന്നില്ല. എല്ലാറ്റിനോടും പുറന്തിരിഞ്ഞ് മാത്രം നില്‍ക്കുന്നു. ഞങ്ങളോട് ക്രിയാത്മകമായി ഈ കുട്ടി പ്രതികരിക്കുന്നില്ല. കുട്ടിയെ വിശദാമായി പരിശോദിച്ചതിന് ശേഷം ആ യുവദമ്പതികളെ വിളിച്ച് പറഞ്ഞു. നിങ്ങള്‍ മൂന്ന് വര്‍ഷവും പത്ത് മാസവും മുമ്പ് എന്റെ അടുത്ത് വരണമായിരുന്നു. പ്രസ്തുത സമയത്ത് നിങ്ങളില്‍ സംഭവിച്ചിട്ടുള്ള ഒരു തകരാറിന്റെ ലക്ഷണം ഈ കുട്ടിയില്‍ കാണാന്‍ കഴിയുന്നുണ്ട്. അന്ന് നിങ്ങള്‍ വന്നിരുന്നുവെങ്കില്‍ ഈ കുട്ടിയുടെ അവസ്ഥ ഇതാകുമായിരുന്നില്ല. മാതാപിതാക്കള്‍ക്ക് കാര്യം മനസ്സിലായില്ല. അവര്‍ ഡോക്ടറോട് പലതും ചോദിച്ചു കൊണ്ടിരുന്നു. കാര്യം മനസ്സിലാക്കാന്‍ വേണ്ടി ഈ മനശ്ശാസ്ത്രജ്ഞന്‍ ഒരു സര്‍വ്വേ അനുഭവം ഈ ദമ്പതികള്‍പ്പ് പറഞ്ഞു കൊടുത്തു. 159 ദമ്പതിമാരുടെ മക്കളിലാണ് ആ പഠനം നടത്തിയത്. മാതാപിതാക്കളുടെ, വിശിഷ്യാ അമ്മമാരുടെ മനോഭാവം വെച്ച് അവരെ നാലായി തിരിച്ചു.
ഒരു തരം മാതാക്കള്‍ അവര്‍ ഗര്‍ഭിണിയായി എന്ന വസ്തുതയെ ആഹ്ളാദഭരിതമായി സ്വീകരിച്ചവരാണ്. അത് മനസ്സിലാക്കിയ ആദ്യ നിമിഷം തന്നെ ഓഫീസിലുള്ള ഭര്‍ത്താവിനോട് ആ സന്തോഷം പങ്ക് വെക്കുകയാണ്. ഭര്‍ത്താവും ആ സന്തോഷത്തെ ഏറ്റെടുത്ത് വീട്ടില്‍ നേരത്തെ എത്തി മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നു. വയറില്‍ കൈ വെച്ച് ആ ചലനം അനുഭവിപ്പിക്കുന്നു. അങ്ങനെ ആ ആഹ്ളാദത്തിന്‍രെ അലയൊലികള്‍ കുടുംബാന്തരീക്ഷത്തില്‍ പരക്കുകയാണ്. ഇതായിരുത്തു ഒന്നാമത്തെ വിഭാഗം.
രണ്ടാമത്തെ മാതാപിതാക്കള്‍ ഒരു തരത്തിലുള്ള ആശയക്കുഴപ്പത്തിലായിരുന്നു. ചിലപ്പോള്‍ തോന്നും സന്തോഷം. ഞാനൊരു സ്ത്രീയെന്നും അയാളൊരു പുരുഷനെന്നും തെളിയിക്കപ്പെട്ടല്ലോ. എന്നാല്‍ അതേ അവസരത്തില്‍ തന്നെ ആശങ്ക. ഡിഗ്രീ സെക്കന്റ് ഇയറല്ലേ ആയിട്ടുള്ളൂ. എങ്ങനെ ഡിഗ്രി പൂര്‍ത്തീകരിക്കാന്‍ കഴിയും . ഒരു മാസമല്ലേ കല്ല്യാണം കഴിഞ്ഞ് ആയിട്ടുള്ളൂ. സുഹൃത്തുക്കളും കൂട്ടുകാരികളെന്ത് പറയും? കല്ല്യാണം കഴിഞ്ഞ് ഒരു മാസമായി എന്ന് പറഞ്ഞിട്ടെന്താ ഫലം. ഇതുവരെ ഹണിമൂണിനായി ഒരു യാത്രയും പീക്നിക്കും നടത്തിയിട്ടില്ല. ഇപ്പോള്‍ വലിഞ്ഞു കേറി വന്നിരിക്കുന്നു എന്ന മനോഭാവത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ പെരുമാറും.ഇതാണ് രണ്ടാമത്തെ മാതാക്കളുടെ രീതി.
മൂന്നാമത്തെ മാതാക്കള്‍ ഗര്‍ഭസ്ഥശിശുവിനോട് ഒരു തണുപ്പന്‍ പ്രതികരണമായിരിക്കും. ആ വരട്ടെ..കാണട്ടെ...ആകാം എന്നിങ്ങനെ.
നാലാമത്തെ വിഭാഗം തീര്‍ത്തും ഇതിനെ നിരാകരിക്കുവാന്‍ ശ്ര്മിക്കുന്നവരായിരുന്നു. എന്നാല്‍ അതിനുള്ള മാര്‍ഗ്ഗം അവലംഭിക്കാന്‍ സാധിച്ചതുമില്ല. കുട്ടി എങ്ങിനെയോ ജനിച്ചു പോയി. ഗര്‍ഭിണിയായതും അതിന്റെ പ്രയാസാവസ്ഥയും കുട്ടി ജനിച്ചതും കുട്ടിയെ നോക്കാനുള്ള ഭാരവുമെല്ലാം കൂടി ആലോചിച്ച് കുട്ടി എന്ന അസ്ഥിത്വത്തോട് തന്നെ നിഷേധാത്മക സമീപനം.
ഈ മാതാപിതാക്കളെ എങ്ങിനെയാണോ തരം തിരിച്ചിട്ടുള്ളത് ഏതാണ്ട് അതു പോലെതന്നെ മക്കളെയും തരം തിരിക്കാനായി. ആദ്യത്തെ വിഭാഗത്തില്‍ പെട്ട മക്കള്‍ക്ക് ജീവിതത്തോട് വല്ലാത്ത ആര്‍ത്തിയായിരുന്നു. എല്ലാത്തിനോടും അവര്‍ക്ക് പോസിറ്റീവായ സമീപനമായിരുന്നു. രണ്ടാമത്തെ വിഭാഗത്തില്‍ പെട്ടവരുടെ മക്കള്‍ക്ക് ഒരുതരത്തിലുള്ള ആശങ്കയും സംശയവും നീങ്ങുമായിരുന്നില്ല. മൂന്നാമത്തെ വിഭാഗത്തില്‍ പെട്ട് സന്താനങ്ങള്‍ക്കള്‍ക്ക് എല്ലാത്തിനോടും ഒരു തണുപ്പന്‍ പ്രതികരണമായിരുന്നു. നാലാമത്തെ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കാവട്ടെ എല്ലാത്തിനോടും ഒരു നിഷേധാത്മക സമീപനമായിരുന്നു ഉണ്ടായിരുന്നത്.
ഇനി യുവാക്കളയായ മാതാപിതാക്കളും ദമ്പതിമാരും ഒന്ന് ആലോചിച്ചു നോക്കുക. ഗര്‍ഭസ്ഥ ശിശുവിനോടുള്ള നമ്മുടെ സമീപനമെന്താണ്? ഒരു കുഞ്ഞ് ജനിച്ചിട്ടുണ്ടെങ്കില്‍ അതിന് രണ്ടോ മൂന്നോ വയസ്സായി വരുമ്പോള്‍ ജനിക്കുന്ന രണ്ടാമത്തെ കുഞ്ഞിനോടുള്ള നമ്മുടെ സമീപനമെന്താണ്? .രണ്ട് കുഞ്ഞുങ്ങളുണ്ടെങ്കില്‍ മൂന്നാമത്തെ കുഞ്ഞിനോടുള്ള നമ്മുടെ സമീപനമെന്താണ്? വളരെ മൌലികമായി, നമ്മുടെ കുട്ടികളുടെ ഭാവി ആലോചിച്ച് നമ്മുടെ ഈ ലോകത്തെയും പരലോകത്തെയും ഭാവി ആലോചിച്ച് മാറ്റം വരുത്തണം. ഇപ്പോഴൊരു മനാഭാവമുണ്ട്. ആദ്യത്തേത് ഒരു പെണ്‍കുട്ടിയാവുക. രണ്ടാമത്തേത് ഒരു ആണ്‍കുട്ടിയാവുക. ഇത് രണ്ടും ആയിക്കഴിഞ്ഞാല്‍ വളരെ സന്തോഷം. സപപ്രവര്‍ത്തരെല്ലാം അവരുടെ ഭാഗ്യത്തെ പ്രശംസിക്കും. ഇനി നിര്‍ത്തമാല്ലോ എന്ന കാര്യവും കൂടെ സൂചിപ്പിച്ചെന്നു വരും. രണ്ട് പെണ്‍കുട്ടിയുണ്ടായാല്‍ മൂന്നാമതൊരാണ്‍കുട്ടിയുണ്ടാവാനാഗ്രിഹിക്കുന്നു. അതേ അവസരത്തില്‍ രണ്ട് ആണ്‍ കുട്ടിയാണ് ജനിച്ചതെങ്കില്‍ മൂന്നാമതൊരു പെണ്‍കുട്ടിയെ ആഗ്രഹിക്കുന്നില്ല. ഇതാണ് നമ്മുടെ സമൂഹത്തിലെ ഒരു പൊതുവികാരം.
വീട്ടിലൊരു പെണ്‍കുട്ടിയുണ്ടായാല്‍ ആനന്ദമല്ലേ. അവളുടെ പാട്ടും നൃത്തവും ചാടിക്കളിയും സ്നേഹവും വിനയവും എന്ത് സന്തോഷമാണ്. എന്നിട്ട് ഈ സന്തോഷത്തെയാണ് നാം തള്ളിക്കളയാന്‍ പലപ്പോഴും ആഗ്രഹിക്കാറുള്ളത്.
മക്കളെ കാണുന്നതും നോക്കുന്നതും സാമ്പത്തികമായ കാഴ്ചപ്പാടോടു കൂടിയായിരിക്കണമെന്നും തന്റെ ഭാവിയുടെ ശത്രുവോ മിത്രമോ എന്ന് പരിഗണിച്ചു കൊണ്ടാണ് സന്താനങ്ങളുണ്ടാവേണ്ടതെന്നുമുള്ള തെറ്റായ ഒരു ചിന്താഗതിയാണ് ഈ മനോഭാവം വളര്‍ന്നു വരുന്നതിനുള്ള കാരണം. പക്ഷെ അല്ലാഹു പറയുന്ന കാര്യം ശ്രദ്ധിക്കുക.
ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനുള്ളതാണ്. അവനുദ്ദ്യേശിക്കുന്നത് അവന്‍ പടക്കുന്നു. അവനുദ്ദ്യേശിക്കുന്ന ദാനമായി പെണ്‍കുട്ടികളെ നല്‍കുന്നു. അവനുദ്ദ്യേശിക്കുന്നവര്‍ക്ക് ആണ്‍കുട്ടികളെ ദാനമായി നല്‍കുന്നു. ചിലയാളുകള്‍ക്ക് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി നല്‍കുന്നു. എന്നാല്‍ വേറെ ചിലയാളുകളെ വന്ധ്യയാക്കുന്നു. അല്ലാഹു സൂക്ഷിപ്പു വസ്തു എന്ന നിലക്ക് നിങ്ങളെ ഏല്‍പ്പിക്കുന്നതാണ്. ആ കുഞ്ഞുങ്ങളെ നിങ്ങളെങ്ങിനെ കാണുന്നു?.ഭാവിയുടെയും വികസനത്തിന്റെ ശത്രുവായി കാണുന്നുവോ അതോ കണ്ണിന് കുളിര്‍മ്മയെന്നോണം കാണുന്നുവോ എന്നതാണ് പരിശോധിക്കപ്പെടുന്നത്. ഇത് മനസ്സിലാക്കാനാണ് ഇപ്രകാരം അല്ലാഹു ചെയ്യുന്നത്. സ്ത്രീകളെ മാത്രം നല്‍കുന്നതും അല്ലാഹുവാണ്. സ്ത്രീകളെ മാത്രമാവുമ്പോള്‍ വളര്‍ത്തിയെടുക്കാനും അല്‍പം പ്രയാസമുണ്ട്. സാമ്പത്തികമായ ബാധ്യതയോര്‍ത്ത് ദു:ഖിക്കുന്ന പുരുഷന്‍ മാത്രമല്ല ഇന്നത്തെ സാഹചര്യത്തില്‍ അസ്വസ്ഥരാകുന്നത്, മാതാവ് കൂടിയാണ്. വിവാഹപ്രായമെത്തി ഒരു പുരുഷന്റെ കയ്യിലേല്‍പ്പിക്കുന്നത് വരെ ഒരു മാതാവിനുണ്ടാകുന്ന പ്രയാസം , ആകാംക്ഷ, ഭയം, ശ്രദ്ധ, പരിശീലനം, ജാഗ്രത എന്നിവയെല്ലാം പരിഗണിക്കുമ്പോള്‍ ആ പ്രയാസം നാം മനസ്സിലാക്കുന്നു. പക്ഷെ ഈ പിതാവിനും മാതാവിനും അല്ലാഹു സമ്മാനം നല്‍കുന്നുണ്ട്. വളരെ വലിയ സമ്മാനം.
ആര്‍ക്കെങ്കിലും മൂന്ന് പെണ്‍കുട്ടികണ്ടാവുകയും ആ പെണ്‍കുട്ടികളുടെ കാര്യത്തില്‍ എല്ലാം ക്ഷമാ പൂര്‍വ്വം കൈകാര്യ ചെയ്യുകയും അയാളുടെ ധനത്തില്‍ നിന്ന് അവരെ കുടിപ്പിക്കുകയും ഉടുപ്പിക്കുകയും ചെയ്തു. ആ പെണ്‍കുട്ടികള്‍ നാളെ പരലോകത്തെ ഇവരെ നരകത്തില്‍ നിന്നും തടയുന്ന മറയായിരിക്കും എന്ന് പ്രവാചകന്‍ പഠിപ്പിച്ചു. ഇത് പ്രവാചകന്‍ പറയുമ്പോള്‍ സദസ്സ വികാരാധീതമായി. പക്ഷെ ചില ആളുകള്‍ക്ക് മൂന്ന് പെണ്‍കുട്ടികളില്ലായിരുന്നു. രണ്ട് പെണ്‍കുട്ടികളുള്ള ഒരാള്‍ എഴുന്നേറ്റ് നിന്ന് പ്രവാചകനോട് ചോദിച്ചു. റസൂലേ ഈ മറയാവുക എന്ന അവസ്ഥ രണ്ട് പെണ്‍കുട്ടികള്‍ ബാധകമാണോ?റസൂല്‍ പറഞ്ഞു. രണ്ടായാലും മതി. ആ സമയത്തി വിറയാര്‍ന്ന മനസ്സുമായി ഒരു പെണ്‍കുട്ടിമാത്രമുള്ള ഒരാള്‍ ചോദിച്ചു. റസൂലേ ഒരു പെണ്‍കുട്ടി മാത്രമാണെങ്കിലോ എന്ന്. റസൂല്‍ പറഞ്ഞു.ഒന്നാണെങ്കിലും. അവരുടെ കണ്ണിലേക്ക് നോക്കിയപ്പോള്‍ പ്രവാചകന്‍ അവരുടെ മക്കളോടുള്ള കാരുണ്യവും സ്നേഹവും അത്രക്കും ശക്തിമാണെന്ന് മനസ്സിലാക്കിയാണ് ആ മറുപടി നല്‍കിയത്.
അതു കൊണ്ട് നിങ്ങളുടെ കുഞ്ഞുങ്ങളോടുള്ള മനോഭാവം മാറണം. കുട്ടികള്‍ക്ക് നല്ല ഭക്ഷണം കൊടുക്കുക. വിവിധ സ്വഭാവങ്ങളിലുള്ള രുചിയുള്ള ഭക്ഷണം അവര്‍ക്ക് നല്‍കുക. അവര്‍ അതിനായി പുറത്ത് പോവാന്‍ ഇടവരരുത്. നിങ്ങള്‍ കുട്ടികള്‍ക്ക് വീടുകളില്‍ നല്ല വിനോദങ്ങള്‍ നല്‍കുക. വിനോദത്തിനായി അവര്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരരുത്. നിങ്ങള്‍ നിങ്ങളുടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ സ്നേഹം നിറച്ചു നല്‍കുക. നിങ്ങളുടെ ഹൃദയം തുറന്ന് അവരുടെ ഹൃദയങ്ങളിലേക്ക സ്നേഹം പ്രവഹിപ്പിക്കുക. സ്നേപത്തിന്റെ തിരി അന്വേഷിച്ച് അവരുടെ അവരുടെ ശരീരവും ജീവിതവും മറ്റുവര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നുന്നവരുടെ എണ്ണം കൂടികൂടി വരുന്നുണ്ടെങ്കില്‍ അതിന് സ്വന്തം വീടുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്നേഹം നിറച്ചു നല്‍കാന്‍ നിങ്ങള്‍ക്കാവേണ്ടതുണ്ട്. സ്നേഹവും കാരുണ്യവും വിനോദവും ഭക്ഷണവും നല്‍ക്കുന്നിടങ്ങളില്‍ നിങ്ങളില്‍ നിന്ന് സംഭവിക്കുന്ന കുറവുകള്‍ പുറമേനിന്ന് അവര്‍ നികത്താന്‍ ശ്രമിക്കും. അതാവട്ടെ അവരുടെ ഭാവിയെയും ശരീരത്തിനെയും മനസ്സിനേയും ബുദ്ധിയെയും അത് ബാധിക്കും. സര്‍വ്വോപരി നിങ്ങളുടെ കുടുംബാന്തരീക്ഷത്തെയും വല്ലാത്ത അപകടത്തിലേക്കത് നയിക്കും. അതുകൊണ്ട് നിങ്ങളുടെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പരിഗണനയുടെയും ചിറകുകള്‍ നിങ്ങളുടെ മക്കളിലേക്ക് വിരിയിച്ചു കൊടുക്കുക.
(കോഴിക്കോട് മസ്ജിദു ലുഅ്ലുഇല്‍ 23.12.2011 നി നടത്തിയ ഖുതുബ)