ഒരു വട്ടം കൂടി...


പഴയ വിദ്യാലയത്തിരുമുറ്റത്തെത്തുവാന്‍ മോഹം...


തളിക്കുളം ഇസ്ലാമിയാ കോളിജില്‍ നിന്നും പുറത്തിറങ്ങിയ ശേഷം കുടുംബസമേതം 8 വര്‍ഷത്തിന് ശേഷം കോളേജില്‍ സംഗമിച്ചപ്പോള്‍........ ..............,,,




അങ്ങിനെ ഒരു വട്ടം കൂടി ഞങ്ങള്‍ തളിക്കുളം കോളേജിലെത്തി. കാന്റീനിന്റെ ഒരു മൂലയിലെ തുരുമ്പെടുത്ത ഇരുമ്പുകഷ്ണത്തിന്റെ പരിസരത്ത് ബെല്‍ കൊണ്ടുവന്നാല്‍ കോളേജ് ഉണരും. സുബിഹിക്ക് എണീക്കാനായി റൂമിന്റെ മുമ്പിലുള്ള ഘോരഘര്‍ജ്ജനം മുഴക്കുന്ന കിര്‍ര്‍ര്‍ര്‍ര്‍....സൗണ്ട് അഞ്ചുമിനുട്ട് നിറുത്താതെ അടിച്ചാലും അറിയാത്തവരാണ് സുബ്ഹിനമസ്‌കാരം കഴിഞ്ഞുള്ള സുഖ സുഷുപ്തിയില്‍ എട്ടരയാവുമ്പോള്‍ കാന്റിനിലെ ബെല്ല് പതുക്കെയൊന്ന് തൊടുമ്പോഴേക്കും ചാടിയെഴുന്നേല്‍ക്കുന്നത്. 2004 ല്‍ കോളേജില്‍ നിന്ന് ഇറങ്ങി എട്ടര വര്‍ഷത്തിന്‌ശേഷം 2012 ഡിസംബര്‍ 8 ന് രാത്രി ഞങ്ങള്‍ കാന്റീനിലെ ബെല്ലടി കേട്ട് ഞങ്ങള്‍ വീണ്ടും കാന്റീനിലേക്കോടി. ഓരോരുത്തുരും കാന്റീനിലെ ആ പഴയ ബെഞ്ചിലും ടേബിളിലും വീണ്ടുമെത്തി ഫുഡിനിരുന്നു. പ്ലെയിറ്റൊക്കെ ആ പഴയതു തന്നെ. കട്ടികള്‍ കുറവായത് കാരണം ഒരോ ബെഞ്ചിലും മൂന്ന് പേരൊക്കെയുള്ളൂ ഇരിക്കാറ്.

കോളേജിലുള്ളവര്‍ക്കെല്ലാവര്‍ക്കും ചിക്കന്‍ ബിരിയാണി ഞങ്ങളുടെ വകയായിരുന്നു. അങ്ങനെ അവരോടൊപ്പം ഞങ്ങളും ഡബിളും ത്രിബിളുമെല്ലാ മടിച്ച് പോളിങ് സജീവമാക്കി. അന്ന് പക്ഷെ, അവിടെ കോളേജില്‍ എട്ടു കൊല്ലത്തിന് ശേഷം തിരിച്ചെത്തിയത് ഞങ്ങളൊറ്റക്കായിരുന്നില്ല. ഓരോരുത്തരുടെയും പരിവാരങ്ങളോടൊപ്പമായിരുന്നു. അതെ ഞങ്ങളെ ഞങ്ങളാക്കിയ ആ സ്ഥാപനം നേരില്‍ കാണാവുവാനും ഞങ്ങള്‍ ഒച്ചപ്പാടുണ്ടാക്കി ഭക്ഷണം കഴിച്ചിരുന്ന കാന്റീനില്‍ സഹധര്‍മിണികളെയും മക്കളെയെല്ലാവരും കൊണ്ടു വരികയെന്നത് ഞങ്ങളുടെ ഒരു ആഗ്രഹമായിരുന്നു. അതിനായിരുന്നു ആ ഡിസംബര്‍ 8,9 സാക്ഷ്യം വഹിച്ചത്.

അന്ന് രാത്രി കുട്ടികള്‍ക്കുള്ള സ്‌പെഷ്യലും ഞങ്ങളുടെ തന്നെ വകയായിരുന്നു. അങ്ങനെ നമസ്‌കാരവും ഭക്ഷണനും കഴിഞ്ഞ് ഗ്രൗണ്ടിലല്പം വട്ടം കൂടിയും വര്‍ത്തമാനം പറഞ്ഞു നിന്നും പഴയ ഓര്‍മകളിലേക്ക് തിരിച്ചു യാത്ര നടത്തി. കോളേജില്‍ നന്നായി വിലസി.ഞങ്ങളുടെ കൂടെയുള്ള നാസര്‍ തന്നെയാണിപ്പോള്‍ കോളേജിലെ വാഡനും. ഇതും ഞങ്ങള്‍ക്ക് കോളേജുമായി ബന്ധപ്പെട്ട എല്ലാ കാര്യവും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായകമായി. പിന്നെ റെയില്‍ വേ പോലീസായി മാറിയ അക്ബര്‍ തളിക്കുളത്ത് തന്നെ സ്വന്തം വീടുകയറ്റി താമസമാക്കിയതിനാല്‍ കുടുംബങ്ങള്‍്കകും താമസവും പ്രയാസമായില്ല. കോളേജിലെ കോട്ടേഴ്‌സിലും അക്ബറിന്റെയും അവന്റെ പെങ്ങളുടെയും വീട്ടിലുമായി ഞങ്ങളെ പോലെ അല്‍പം റിസ്‌കെല്ലാം ആസ്വദിച്ച് ഒരുമിച്ച് ഒരേ പായില്‍ ഭാര്യമാരും ഒരു ദിവസം താമസിച്ചു. സ്വന്തം റൂമില്ലാത്തതിന്റെ പേരില്‍ ആരും ആരോടും പരാതി പറഞ്ഞില്ല എന്നു മാത്രമല്ല അതാവട്ടെ അവര്‍ക്കം വല്ലാത്തൊരനുഭവമായിരുന്നു എന്നാണ് ഇങ്ങിനെ ചേരുന്നതിനോടൊന്നും ആദ്യ ഘട്ടത്തില്‍ വലിയ താല്പര്യമൊന്നുമില്ലാതിരുന്ന എന്റെ പാതി പോലും പറഞ്ഞത്. അഥവാ അവരും സംഗമം സ്വയം എന്‍ജോയ് ചെയ്യുകയായിരുന്നു.

സൗകര്യങ്ങളും റൂമുകളും സ്വന്തമായി ഓരോരുത്തര്‍ക്കും കട്ടിലുമെല്ലാം ഇപ്പോഴുണ്ടെങ്കിലും അന്നത്തേതിന്റെ പകുതി കുട്ടികളെ ഇപ്പോള്‍ കോളേജിലുള്ളൂ. രണ്ടാം ശനിയായതു കാരണം അറുപതോളം കുട്ടികളേ കോളേജിലന്ന് ഉണ്ടായിരുന്നുള്ളൂ. വേറെ അധ്യാപകരാരും ഇല്ലാത്തതിനാലും അന്ന് ഞങ്ങള്‍ തന്നെ കോളേജ് പിടിച്ചടക്കി. രാത്രി പാതിരാവോളം ഓരോ രസങ്ങളും പറഞ്ഞു തീര്‍ത്തു. ഭക്ഷണം കഴിച്ച ശേഷം എല്ലാവരും ഓഡിറ്റോറിയത്തിലെത്തി. രാത്രി മാനം നോക്കി കടക്കുകയും സൈദുല്‍ അമീനും അനസും ബാര്‍ബര്‍ഷാപ്പ് നടത്തുകയും ജെട്ടി ഉണക്കാനിടുകയുമെല്ലാം ചെയ്തിരുന്ന ഒഴിഞ്ഞ പ്രദേശം ഇപ്പോ ഓഡിറ്ററിയമാണ്. അവിടെ വെച്ച് എസ്. ഐ. ഒവിന്റെ വക സ്വീകരണ ചടങ്ങുണ്ടായിരുന്നു. ചടങ്ങില്‍ എസ്. ഐ. ഒ പ്രതിനിധികളും ശൈഖ് ഉസ്താദും സംസാരിച്ചു. കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു ഉസ്‌റ ബാച്ച് കുടുംബസമേതം ഇങ്ങനെ ടൂറായി കോളേജിലെത്തിച്ചേരുന്നത്. ഇക്കാര്യം വളരെ സന്തോഷപൂര്‍വ്വം ഹനീഫ് മാഷും ആദം ഉസ്താദും ഞങ്ങളെ അറിയിച്ചു. രാവിലെ ഞങ്ങളെ കാണാനായി മാത്രം ആദം ഉസ്താദ് കോളേജിലെത്തിയിരുന്നു. ആദം ഉസ്താദിനെയും ശൈഖ് ഉസ്താദിനെയും കൂട്ടി ഇരുത്തി ഫോട്ടോ സെഷനും രാവിലെ റൂര്‍ ആരംഭിക്കുന്നതിന് മുമ്പ് ഉണ്ടായിരുന്നു. റശീദിന്റെ പ്രൊഫഷണല്‍ നിക്കോണ്‍ സ്റ്റില്‍ കാമറ എഴുപതിലധികം പേരടങ്ങുന്ന കോളേജിന് മുന്നിനെ നീണ്ട നിര ഒറ്റ സ്റ്റില്‍സില്‍ വീശിയടിച്ചു. ആദ്യം ഭാര്യമാരും കുട്ടികളും മാത്രവും പിന്നിട് എല്ലാവരും ചേര്‍ന്നും അതിന് ശേഷം ബോയ്‌സ് മാത്രവുമായിരുന്നു ഫോട്ടോ എടുത്തത്.

ഔപചാരിക സ്വീകരണം പെട്ടെന്നവസാനിച്ച് മൈക്കയും സ്റ്റേജും ഞങ്ങള്‍ കൈയടക്കി. കോളേജില്‍ നിന്നും യാത്ര പറയുന്ന ഘട്ടത്തില്‍ ഈയുള്ളവന്‍ എഴുതിയ 41 വിദ്യാര്‍ഥികളുടെയും പേര് വെച്ചുള്ള ഇസ്രയേലിന്‍ നാഥനായി ...എന്ന ട്യൂണിലുള്ള ആ ഗാനം വീണ്ടും അവിടെ ആലപിച്ചു. മുബീനും അന്‍വറും നബീലും പാട്ടുപാടി. അക്ബറിന്റെ വളിച്ച ഡയലോഗുകളും ചേര്‍ന്നപ്പോള്‍ പരിപാടി ജോറായി. അക്ബറിന്റെ കലാപ പ്രകടനം പക്ഷെ, അവിടെ കൊണ്ടും അവസാനിക്കുന്നതായിരുന്നില്ല. പിറ്റേന്നുള്ള അതിരുപ്പള്ളിയിലേക്കും വാഴച്ചാലിലേക്കുമുള്ള യാത്രയിലുടനീളം എല്ലാവരും അത് സഹിച്ചു. പക്ഷെ ബസ്സില്‍ വെച്ചുള്ള ആട്ടത്തില്‍ ചെറിയൊരു സംശയം ബാക്കിയായി. റഊഫ് ടി.ഇ അക്ബറിനെയും കടത്തി വെട്ടിയോ എന്ന്. ഏതായാലും കോളേജിലെ കലാപരിപാടി അല്‍പം അവാര്‍ഡായി അനുഭവപ്പെട്ടെങ്കിലും അതിന്റെ സങ്കടം ബസ്സിലെ മൈക്കിലൂടെ തീര്‍ത്തു. ഇല്‍യാസും അന്‍വറും മുബീനും  അസ്‌ലമുമെല്ലാം പാടി. ഇത് ടൂറാണ് എല്ലാവരും ഉഷാറാക്കണമെന്ന അമീറുസ്സഫര്‍ ഇബ്രാഹിം അസ്ലമിന്റെ വാക്ക് എല്ലാവരും കാര്യമായി തന്നെ പരിഗണിച്ചിരുന്നു.


സുപ്രധാനമായ ചില തീരുമാനങ്ങള്‍ക്കും രാത്രിയിലെ യോഗം വേദിയായി. 2011 ല്‍ അസ്ലമിന്റെ കല്യാണത്തിന് വന്നവര്‍ ഒരുമിച്ച് ചേര്‍ന്നാണ് നമ്മുടെ ഫണ്ട് കാര്യക്ഷമമാക്കാന്‍ തീരുമാനമായത്. ഇതിനായ ഓരോ ജില്ലയിയിലും പ്രത്യേകം കോഡിനേറ്റര്‍മാരെയും കണ്ടു. ഒരു ബാങ്ക് അക്കൗണ്ടും തുറന്നിരുന്നു. കോളേജില്‍ നിന്ന് പിരിഞ്ഞിറങ്ങിയ മുതല്‍ തന്നെ ഫണ്ട് രൂപീകപരിച്ചെങ്കിലും വ്യവസ്ഥാപിതമായി മുന്നോട്ട് പോയിരുന്നില്ല. എന്നാല്‍ പോലും ലക്ഷത്തില്‍ പരം രൂപയുടെ സഹായം കല്യാണം രോഗം പോലുള്ള ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ട്. അതാവട്ടെ പലപ്പോഴും ചിലവ്യക്തികള്‍ മാത്രം എടുക്കുകയായിരുന്നു. അഹ്മദ് സിറാജ് പ്രസിഡന്റായും ഇബ്രാഹിം അസ്ലം സെക്രട്ടറിയും നാസര്‍ ട്രഷററും അന്‍വര്‍ കോഡിനേറ്ററുമായ കമ്മിറ്റി അതോടെ കൂടുതല്‍ സജീവമായി. എല്ലാവരും 2011 ജനുവരി മുതല്‍ മാസം നൂറുരൂപവീതം തങ്ങളുടെ ഫണ്ടിലേക്ക് അടക്കണമെന്ന് വ്യവസ്ഥ വെച്ചു. അതിനനുസരിച്ച് ഓരോരുത്തരും കൃത്യമായി അടച്ചു കൊണ്ടിരിക്കുന്നു. എറണാകുളം മറൈന്‍ ഡ്രൈവില്‍ കഴിഞ്ഞ വര്‍ഷം കൂടിയ ആദ്യ ഫാമിലി സംഗമത്തില്‍ ഇക്കാര്യം ഭാര്യമാരുടെ ശ്രദ്ധയിലും ഉണ്ടായിരിക്കണമെന്ന കാര്യം പ്രത്യേകം ഉണര്‍ത്തിയിരുന്നു. 45 പേരടങ്ങുന്ന ഞങ്ങളുടെ കുടുംബത്തിലേക്ക് പല വര്‍ഷങ്ങളായി നിര്‍ത്തിപ്പോയവരും ഓരോരുത്തരായി ചേരുകയായിരുന്നു. അങ്ങനെ കുടുംബാഗങ്ങള്‍ നൂറിലേക്കും മക്കള്‍  ഒന്നും രണ്ടും മൂന്നിലേക്കും കടക്കുന്നതോടെ അത് നൂറ്റമ്പതും ഇരുനൂറുമെല്ലാം അവുകയാണ്. അതു കൊണ്ട് തന്നെ ഈ ബന്ധം പരസ്പരം കൂടുതല്‍ ശക്തമാവണമെങ്കില്‍ സ്ത്രീകളുടെ ഭാഗത്ത് നിന്നും കോഡിനേറ്റര്‍മാര്‍ ഉണ്ടായിരിക്കണമെന്ന നിര്‍ദ്ദേശം ഞാന്‍ യോഗത്തില്‍ എടുത്തിട്ടു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അന്‍വര്‍ അതിന്റെ പ്രസ്‌ക്തി ഊന്നിപ്പറയുകയും സത്രീ കോഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുകയും ചെയ്തു. സഅദിയ്യ മുബീന്‍ (കോഡിനേറ്റര്‍), അസ്മ സിറാജ് (അസി. മധ്യമേഖല), മിസിസ് അമീന്‍ (അസി. വടക്ക് മേഖല) എന്നിവരെ തെരഞ്ഞെടുത്ത്. ഫോണ്‍നമ്പര്‍ ശേഖരിക്കുകയും അതിരപ്പള്ളിയില്‍ ആണുങ്ങളെല്ലാം മുകള്‍ ഭാഗത്തേക്ക് കുളിക്കാന്‍ പോയ തക്കത്തില്‍ സ്ത്രീകള്‍ മാത്രം ഒരു യോഗം ചേരുകയും ചെയ്തു. ഒരു മണിക്കൂറോളം അതിരപ്പള്ളിയിലെ നട്ടുച്ച നേരത്തും തണുത്തവെള്ളമൊഴുകുന്ന പുഴയില്‍ ഞങ്ങള്‍ ആര്‍മാദിച്ചു. എല്ലാവരും വെള്ളത്തിലേക്ക് ഇറങ്ങിയേ പറ്റൂ എന്നും സാധ്യമാവുന്ന എല്ലാ കൂട്ടുകാരും കുളിച്ചു കയറണമെന്നുമുള്ള വാഹനത്തില്‍ വെച്ചുള്ള യാത്രാ അമിറിന്റെ നിര്‍ദ്ദേശവും പ്രത്യേകം പരിഗണിക്കാതിരുന്നില്ല.


രാത്രി യോഗമെല്ലാം കഴിഞ്ഞ് പെണ്ണുങ്ങളെയും കുട്ടികളെയുമമെല്ലാം പ്രത്യേകമായ സൗകര്യങ്ങളിലേക്ക് മാറ്റി ഞങ്ങള്‍ കോളേജില്‍ തന്നെ അന്തിയുറങ്ങി.
9.12.2012 പ്രഭാതം
സുബ്ഹിന് പള്ളിയില്‍ മുമ്പത്തെ പോലെയൊന്നുമല്ല. നല്ല ഖാരിഉകളായ കുട്ടികള്‍ ഇമാം നില്‍ക്കാനുണ്ടായിന്നു. അന്നും നമ്മടെ പ്രിയങ്കരനായ പി.കെ. യെ കണ്ടു. ഒരു മാറ്റവുമില്ല. നമസ്‌കാരം കഴിഞ്ഞ് പിറകിലെ തൂണിന് പിന്നിലേക്ക് ഇരുന്ന് ദുആഇല്‍ മുഴുകിയ ആ രംഗം എട്ട് വര്‍ഷത്തെ കോളേജാനന്തര വിടവുകള്‍ ലംഘിക്കാന്‍ പര്യാപ്തമായിരുന്നു.  രാവിലെയെഴുന്നേറ്റപ്പോള്‍ പലരുടെ സ്വഭാവത്തിനും യാതൊരു മാറ്റവുമില്ല. സോപ്പില്ല, പേസ്റ്റില്ല, ബ്രഷില്ല, മുണ്ടില്ല. ഏതായാലും അഡ്ജസ്റ്റ്‌മെന്റ് ചെയ്ത് അതെല്ലാം ഒരു വിധം ശരിയാക്കി. പിന്നെ നേരെ ഗ്രൗണ്ടിലേക്കിറങ്ങിയില്ലേ...വോളിബോളും ഷട്ടിലും ക്രിക്കറ്റും ഫുട്‌ബോളുമായി കോളേജ് കാമ്പസ് കീഴടക്കി. കളിക്കാന്‍ വാഡനായ നാസറും അവിടെയുള്ള ശിഹാബുമാഷും കുട്ടികളും. എട്ടര വരെ കളിതന്നെ.

പിന്നെ മുണ്ടും കയ്യില്‍ മടക്കിപ്പിടിച്ച് പോയത് ബാത്ത് റൂമിലേക്ക്. അതായിരുന്നു ശരിക്കും നൊസ്റ്റു ആയത്.  ഒരു മാറ്റവുമില്ല., പൊട്ടിയ പൈപ്പും, ബ്ലോക്ക് ചെയ്തും ലീക്കുള്ളതുമായ പൈപ്പും അവിടെ തന്നെ. ചിലത് കൊളുത്തില്ല, കൊളുത്തുള്ളതില്‍ ബക്കറ്റില്ല, ബക്കറ്റുള്ളതില്‍ പൈപ്പില്ല, എല്ലാമുള്ളതില്‍ കയറിനോക്കിയാ ബ്ലോക്കും. എന്തായാലും അവിടെ തന്നെ പോയി. ഇപ്പുറത്ത് ചുമരിനോട് ചേര്‍ന്നിരിക്കുന്ന പൈപ്പിന്റെ ചുവട്ടില്‍ വെച്ചൊരു പാട്ട് പാടിയൊരു ഓപ്പണ്‍ബാത്തും. പലരുടെ തടിയും വയറും കാരണം പൈപ്പിന്റെ ചുവട്ടില്‍ കുളിക്കാന്‍ നന്നേ പ്രയാസം. എന്നാലും സഹിച്ചു.

ഒമ്പതായപ്പോഴേക്കും എല്ലാവരും  മാറ്റി റെഡിയായി കോളേജിലെത്തി. പിന്നെ പുഷ്‌കും പ്രതീക്ഷിച്ച് കാന്റീനില്‍. നോക്കുമ്പോള്‍ പുട്ടും ഗ്രീന്‍ പീസുമുണ്ട്. അവിടുന്ന് ഉച്ചക്കുള്ള നെയ്‌ചോറും ചിക്കനും ചെമ്പിലാക്ക് വണ്ടിയിലേക്ക്. അതിരപ്പള്ളിയിലേക്കുള്ള വീഡിയോ കോച്ച് ടൂറിസ്റ്റ് ബസ് എട്ടുമണി മുതല്‍ പുറത്ത് വെയിറ്റിങ്ങിലാണ്. പിന്നെ ആട്ടവും പാട്ടുമായി അതിരപ്പള്ളിയിലേക്ക്. കഴിഞ്ഞ കൊല്ലം ആദ്യമായി കൊച്ചിയില്‍ കൂടിയപ്പോഴും സൈദിന്റെ കല്ല്യാണത്തിന് കോട്ടക്കുന്ന് ചേര്‍ന്നപ്പോഴും ഒരുമിച്ചുള്ള യാത്ര ഉണ്ടായിരുന്നില്ല. കൊച്ചിയില്‍ ഒരു ചെറിയ ഒരു ബോട്ട് യാത്ര ഉണ്ടായിരുന്നെന്ന് മാത്രം. പക്ഷെ വിശാലമായ ഒരു ബോട്ട് യാത്ര ഇപ്രാവശ്യം നടത്താനുദ്ദേശിച്ചിരുന്നു. ആലപ്പുഴയിലെത്തി പിറ്റെ ദിവസം കുട്ടനാട്ടിലൂടെയുള്ള ഒരു യാത്ര. 2012 ആഗസ്ത് 26 ന് വാടാനപ്പള്ളി ഉസ്‌റ സംഗമത്തില്‍ എന്റെയും ജസീറിന്റെയും വൈഫ് മാത്രമേ എത്തിയിരുന്നുള്ളൂ. അന്ന് അവസാനം ചേര്‍ന്ന നമ്മുടെ ബാച്ചിന്റെയോഗത്തില്‍ ആണ് ഞാന്‍ അത്തരമൊരു നിര്‍ദ്ദേശം വെച്ചത്. എന്നാല്‍ അത് നടപ്പാക്കുന്നതില്‍ പ്രായോഗിക പ്രയാസം നേരിട്ടതിനാല്‍ അത് മറ്റൊരവസരത്തിലേക്ക് മാറ്റുകയും അവസാനം കോളേജില്‍ കൂടാന്‍ തീരുമാനിക്കുകയുമായിരുന്നു. നവംബര്‍ 11 ട്രെയിനില്‍ വെച്ച് അസ്‌ലമിനെ കണ്ടപ്പോള്‍ പറഞ്ഞത് പരിപാടിക്കാര്‍ക്കും വലിയ താല്പര്യമില്ലെന്ന് തോന്നുന്നു, തല്‍ക്കാലം അത് നടക്കില്ല എന്നിടത്താണുള്ളതെന്നാണ് പറഞ്ഞത്. എന്ത് വന്നാലും വേണ്ടില്ല, അത് നടക്കണമെന്നും എല്ലാവരെയും ഫോണില്‍ വിളിച്ചാല്‍ തീരുന്ന വിഷയമേ ഉള്ളൂ എന്നും പറഞ്ഞപ്പോഴാണ് ബ്രേക്ക് ത്രൂ എന്നോണം പരിപാടി വീണ്ടും ചര്‍ച്ചവിഷയമായത്. സൈദിന്റെ ഫേസ്ബുക്കിലെ പോസ്റ്റിലൂടെ ചര്‍ച്ച സജീവമായി. അസ്‌ലമിന്റെ അമീന്റെയും ശ്രമങ്ങള്‍ ഇതിന് പിന്നില്‍ നന്നായി ഉണ്ടായി. സംഘാടനത്തില്‍ നാസറും അക്ബറും പ്രധാന പങ്ക് വഹിച്ചു. അങ്ങിനെയാണ് ഔപചാരികമല്ലാതിരുന്നിട്ടും ഇത്രയും ആളകള്‍ ഇവിടെയെത്തിയത്. ഏകദേശം ഇരുപതിനായിരത്തോളം രൂപം പരിപാടിക്കായി ചിലവായിട്ടുണ്ടെങ്കിലും അതെല്ലാം ഫണ്ടില്‍ നിന്നായിരുന്നു എടുത്തത്.

ബസില്‍ ഇല്യാസിന്റെ പോലീസ് അമളികളും  കടലിലെ ഹോട്ടലും അക്ബറിന്റെ റെയില്‍വേ രസങ്ങളും മൊയ്‌നുവിന്റെ തെങ്ങുമെല്ലാം സജീവമായി. പന്ത്രണ്ടെ കാലിന് വാഴച്ചാലെത്തി. ചാലക്കുടിപ്പുഴയിലെ സൗന്ദര്യറാണിയാണ് അതിരപ്പള്ളിയും വാഴച്ചാലും. പറമ്പിക്കുളം, ഷോളയാര്‍, കരപ്പാറ, ആനക്കയം തുടങ്ങിയ മലയൊഴുക്കുകള്‍ ചേര്‍ന്നാണ് ഈ ചാലക്കുടിപ്പുഴയുടെ ഉത്ഭവം. വാഴച്ചാലില്‍ പരന്നൊഴുകുന്ന വെള്ളച്ചാട്ടമാണെങ്കില്‍ ആതിരപ്പള്ളിയിലത് ചെങ്കുത്തായ ചാട്ടമാണ്. പുകപാറുംകണക്കെയുള്ള അതിരപ്പള്ളിയിലെ വെള്ളച്ചാട്ടത്തിനടുത്തുനിന്നും ഓരോ കപ്പിള്‍സും പോസ് ചെയ്തു. അനീസ് പി.എയുടെ ഹാന്റി കാമില്‍ വീഡിയോയും പകര്‍ത്തി. വാഴച്ചാലില്‍ വെച്ച് തന്നെ തയ്യാറാക്കി കൊണ്ടു വന്ന ഭക്ഷണം കഴിച്ചു. അല്‍പസമയം അവിടെ ചിലവഴിച്ചാണ് 6 കി.മി വിത്യാസത്തിലുള്ള ആതിരപ്പള്ളിയിലെത്തിയത്. രണ്ടിടത്തേക്കും കൂടി ഒരാള്‍ക്ക് 20 രൂപയാണ് ടിക്കറ്റ്. അതിനിടക്ക് ചില നാടകീയ രംഗങ്ങളും അരങ്ങേറി. സഗീറിന്റെ കുട്ടിയുടെ കയ്യില്‍ നിന്നും അടച്ചു വെച്ച ടിഫിന്‍ ബോക്‌സും തട്ടിപ്പറിച്ച് കുരങ്ങച്ചന്‍ ഓടി. കുട്ടി നിലവിളിച്ചും ഉപ്പയും ഉമ്മയും വെപ്രാളത്തിലും. ആളുകളുടെ ശ്രദ്ധയെല്ലാം അങ്ങോട്ടേക്ക്. അതിലൊന്നുമില്ലെന്ന് പറഞ്ഞ് സഗീര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നെങ്കില്‍ സഹോദരഭാഷ മനസ്സിലാകാത്തതു കൊണ്ടാണോ എന്നറിയില്ല കുരങ്ങന്‍ മരത്തിന്റെ നെറുകിലേക്ക് കയറി. എന്നിട്ട് കഷ്ടപ്പെട്ട് പല്ലും നഖവും ഉപയോഗിച്ച് ബോക്‌സ് തുറന്നെങ്കിലും അതിലുണ്ടോ വല്ലതും. ദ്വേഷ്യം പിടിച്ച് കുരങ്ങന്‍ ബോക്‌സു കൊണ്ട് ഒറ്റ ഏറ് വെച്ചു കൊടുക്കുത്തു. അതെടുത്ത് കുട്ടിക്ക് കൊടുത്തതോടെ കുട്ടിയുടെ കരച്ചിലും ഷോയും അവസാനിച്ചു. ആളുകള്‍ പിരിഞ്ഞു പോയി. സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ക്കിടയിലെ വേദനകള്‍ പലപ്പോഴും ഒറ്റക്ക് തന്നെ സഹിക്കേണ്ടി വരുന്നു. ഷിയാസിന്റെ ധൃതിപിടിച്ചുള്ള വാഹനത്തില്‍ കയറാനുള്ള ആഹ്വാനത്തിനിടെ അസ്മാ സിറാജ് കാല് തെറ്റി വീഴുകയും അലപം പരിക്കേല്‍ക്കുകയും ചെയ്തു. 2.30 ന് അതിരപ്പള്ളിയിലെത്തി 4 മണിയോടെ തിരിച്ച്  വണ്ടിയില്‍ കയറി. നാല് മണിയെന്നത് കൃത്യമായി പ്രഖ്യാപിച്ചില്ലെങ്കിലും ആ സമയത്തെ ധൃതിതന്നെയാണ് ഒരുപാട് പേര്‍ക്ക് പ്രത്യേകിച്ചും വടക്കോട് ട്രെയില്‍ കിട്ടാന്‍ കാരണമായത്. 5.30 ന് ചാലക്കുടിയെത്തിയപ്പോള്‍ ട്രെയിനിനുള്ളവരൊക്കെ ഇറങ്ങി. ബാക്കിയുള്ളവര്‍ നേരെ കോളേജിലേക്ക്. ഏഴു മണിക്ക് കോളേജിലെത്തി. നേരെ പോയത് കൈതക്കലെ നമ്മുടെ ബെസ്റ്റിലേക്ക്. അങ്ങിനെ അവിടെ ചെന്ന് കുടുംബസമേതം പഴംജൂസും സ്വീറ്റ് പൊറോട്ടയുമടിച്ച് ഓര്‍മ പുതുക്കിയാണ് തളിക്കുളത്ത് നിന്നും നാട്ടിലേക്ക് പിരിഞ്ഞത്.

ഒരു കൈയുടെ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമേ ഇപ്പോഴും ഒറ്റത്തടിയായി ഉള്ളൂ. അനീസലി, ജാഫര്‍, ഖാദര്‍, നവാസ്, സാദിഖ് തുടങ്ങിയവര്‍. ബാക്കിയെല്ലാവരും ദീനിന്റെ പാതി പൂര്‍ത്തീകരിച്ചവരായിരുന്നു. കണ്ണൂരില്‍ നിന്നും റഫീഖ് പി.സി, കോഴിക്കോട് നിന്നും നബീല്‍, മൊയ്‌നുദ്ദീന്‍ മലപ്പുറത്ത് നിന്നും സഗീര്‍, ഇഖ്ബാല്‍, ഖാജ ശിഹാബുദ്ദീന്‍, സുനീര്‍ കെ.പി, ഇബ്രാഹിം അസ്‌ലം, അന്‍വര്‍ കെ.ടി, അബ്ദുന്നാസര്‍ ടി, സൈദുല്‍ അമീന്‍,അബ്ദു റഷീദ്, പാലക്കാട് നിന്നും സുഹൈറലി, ശംസുദ്ദീന്‍, അസ്‌ലം കോങ്ങാട്, ഫൈസല്‍ കോങ്ങാട്, തൃശൂരില്‍ നിന്നും ഇല്യാസ്, അക്ബറലി, ആബിദ്, അന്‍വര്‍, അനീസ് .പി.എ, എറണാകുളത്ത് നിന്നുള്ള അഹ്മദ് സിറാജ്, ഷിയാസ് കോതമംഗലം, ആലപ്പുഴ നിന്നും റഊഫ് ടി.ഇ, കൊല്ലത്ത് നിന്നും സലാഹുദ്ദീന്‍, കോട്ടയത്ത് നിന്നും അന്‍വര്‍, തിരുവനന്തപുരത്ത് നിന്നും മുബീന്‍ അമീന്‍ എന്നിവരായിരുന്നു കെട്ട്യോളെയും കുട്ട്യോളെയും കൂട്ടി ശനിയാഴ്ച വൈകുന്നേരം 4 മണിയോട് തളിക്കുളത്തെ സ്‌നേഹതീരം ബീച്ചിലെത്തിയത്. ഞങ്ങളുടെ ക്ലാസില്‍ മാത്രം പഠിച്ച 27 പേരും അവരുടെ കുടുബംങ്ങളുമാണ് 74 പേരടങ്ങുന്ന സംഗമം തീര്‍ത്തത്. 21 ഭാര്യമാരും 26 മക്കളുമായിരുന്നു ഉണ്ടായത്. നാട്ടിലില്ലാത്തതു കൊണ്ടും,സ്ഥ്ിരമായി സംഗമങ്ങളില്‍ പങ്കെടുക്കുന്നവരായിരുന്നിട്ടും വ്യക്തിപരമായ പ്രയാസങ്ങളും കാരണം ചിലര്‍ക്കെത്താന്‍ കഴിഞ്ഞില്ല. പലരുടെയും ഭാര്യമാര്‍ കൊച്ചു കുട്ടികളുള്ളവരോ 'ഭാരവാഹി'കളായതിനാലോ ആയിരുന്നു എത്താതിരുന്നത്. എന്നാലും ആറുമസം ഭാരവാഹിയായിരുന്ന സൈദുല്‍ അമീനന്റെ പത്‌നി പ്രയാസങ്ങളെ വക വെക്കാതെയാണ് എത്തിച്ചേര്‍ന്നത്. റഷീദ് പരിപാടിക്കായി മാത്രം ഒരാഴ്ചത്തെ ലീവിന് നാട്ടിലെത്തുകയായിരുന്നു. പലരും ഫേസ് ബുക്കിലൂടെ സംഗമമറിഞ്ഞ താല്പര്യപൂര്‍വമാണ് പരിപാടിക്കായി ഒരുങ്ങിയത്. വാഹനത്തില്‍ നിന്നും വീണു കൊണ്ടുള്ള പരിക്ക് കാരണമായിരുന്നു ശുഐബും അശ്‌റഫ് കൊടിയത്തൂരും വരാതിരുന്നു. ഭാര്യയുടെ തീയതി അടുത്തതിനാല്‍ നാട്ടിലുണ്ടായിരുന്നും സാബിഖിനും ഹാറൂനും എത്താനായില്ല. ജസീര്‍ ലീവ് അറിയിച്ചിരുന്നു. ബാബുലാല്‍ ആശുപത്രിക്കേസിലായതു കൊണ്ടായിരുന്നു എത്താതിരുന്നത്...



ഞങ്ങളും ഏഴുമണിയോടെ എല്ലാവരും എത്തിച്ചേര്‍ന്നു. ഞങ്ങള്‍ ട്രെയിനില്‍ കയറാനിരിക്കെയായിരുന്നു നമുക്ക് കാറില്‍ പോവാമെന്നും കാഷ് ഷെയര്‍ ചെയതാല്‍ മതിയെന്നും സഗീര്‍ അറിയിക്കുന്നത്. അങ്ങിനെ സഗീറിന്റെ വീട്ടിലെത്തി. ഇഖ്ബാലും സഗീറും ഞാനും ഫാമിലി സഹിതം റിറ്റ്‌സില്‍ ബീച്ചിലെത്തി. അസ്ലം കോങ്ങാടും കുടുബവും ഫെസല്‍ കോങ്ങാടും ഷിയാസിന്റെ ഭാര്യയും അന്‍വര്‍ തൃശൂരും ആദ്യദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആബിദ്, ഇല്യാസ് എന്നിവരും കുടുംബവും പി.സി, ഇബ്രാഹിം അസ്‌ലം രാവിലെയാണ് നമ്മോടൊപ്പം ചേര്‍ന്നത്.


എട്ടു വര്‍ഷത്തിന്റെ വിടവ് ഞങ്ങളില്‍ നിന്ന് പൂര്‍ണമായും അറുത്തു മാറ്റാന്‍ ഡിസംബറിലെ ആ ഒരുറ്റ രാത്രി കൊണ്ടായി എന്നതായിരുന്നു ഈ ഫാമിലി സംഗമത്തിന്റെ ഏറ്റവും പ്രധാന നേട്ടം.


ആമയും മുയലും മത്സരം തുടരുന്നു ...


ആമയും മുയലും ഓട്ടപ്പന്തയം വെച്ച കഥ പ്രസിദ്ധമാണ്. ഓട്ടത്തിനിടയില്‍ മുയല്‍ ഉറങ്ങിപ്പോവുകയും ആമ വിജയിക്കുകയും ചെയ്യുന്നതാണ് കഥ. എന്നാല്‍ കഥ അവിടെ അവസാനിക്കുന്നില്ല. അടുത്ത ദിവസം മുയല്‍ ആമയെ വീണ്ടും മത്സരത്തിനായി ക്ഷണിക്കുന്നു. തലേന്ന് ഉറങ്ങിപ്പോയതാണെന്നും ഇത്തവണ താന്‍ തന്നെ ജയിക്കുമെന്നും മുയല്‍ വീരവാദം മുഴക്കി. മൃഗങ്ങളെല്ലാം നോക്കി നില്‍ക്കെ മുയല്‍ വിജയിക്കുകയും ആമ തോല്‍ക്കുകയും ചെയ്തു. പക്ഷെ ആമ ബുദ്ധിമാനായിരുന്നു. വിട്ടു കൊടുക്കാന്‍ തയ്യാറായില്ല. അടുത്ത ദിവസം വീണ്ടും മുയലിനെ വെല്ലുവിളിച്ചു. ഏതു വരെ ഓടണമെന്ന് ആമ നിശ്ചയിച്ചു. എത്ര കുറവായാലും കൂടുതലായാലും താന്‍ തന്നെ ജയിക്കുമെന്ന് മുയലിന് ആത്മവിശ്വാസമുണ്ടായിരുന്നു. മത്സരം ആരംഭിച്ചു. മുയല്‍ മുമ്പില്‍ ഓടുകയാണ്. പക്ഷെ ഫിനിഷിങ് പോയന്റിലേക്ക് എത്തണമെങ്കില്‍ ഒരു പുഴ കടക്കണം. ആമ പതിയെ വന്ന് പുഴയും കടന്ന് ഒന്നാമതെത്തി. കഥ തല്‍കാലം ഇവിടെവെച്ച് അവസാനിപ്പിക്കാം. പക്ഷെ ആമക്കും മുയലിനും തങ്ങളുടെ പരിമിതികളെ അതിജയിക്കാനാവുന്നില്ല. സ്വന്തം പിരമിതികളെ മറികടക്കലാണ് പരസ്പര സഹവര്‍ത്തിത്വത്തിലൂടെ സാധ്യമാവുന്നത്. അതായിരുന്നു കഥയുടെ രണ്ടാം ഭാഗത്ത് ആമയും മുയലും സ്വീകരിച്ചത്. അഥവാ രണ്ട് പേരും മത്സരിക്കാനെത്തിയിരിക്കുന്നു. എല്ലാവരും നോക്കി നില്‍ക്കേ സ്റ്റാര്‍ട്ടിങ് പോയന്റില്‍ വിസില്‍ മുഴങ്ങി. ആമ മുയലിന് പുറത്ത് കയറി. പുഴക്കരയിലെത്തിയപ്പോള്‍ മുയല്‍ ആമയുടെ പുറത്തും കയറി രണ്ട് പേരും ഓരേ സമയം വിജയിച്ചു.!

മനുഷ്യരെല്ലാം സഹോദരരാണ്. ജീവിതത്തിന്റെ അനിവാര്യമായ ഘട്ടങ്ങളില്‍ അങ്ങോട്ടുമിങ്ങോട്ടുള്ള സഹകരണം ആവശ്യമായി വരും. ഒരാള്‍ക്ക് ആരെയും ആശ്രയിക്കാതെ സ്വന്തമായി ജീവിക്കാന്‍ സാധിക്കുകയില്ല. കാരണം മനുഷ്യന്‍ പ്രകൃത്യാതന്നെ ഒരു നാഗരികജീവിയാണ്.
മനുഷ്യന്‍ സാമൂഹികജീവിതത്തില്‍ മൂന്ന് തലത്തിലാണ് ആളുകളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒന്നാമത്തേത് മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്ന ആശ്രയത്വ (Dependent ) ഘട്ടമാണ്. ശൈശവത്തിലും ബാല്യത്തിലും കൗമാരത്തിലുമെല്ലാം നാം മറ്റുള്ളവരുടെ ആശ്രയത്വത്തിലാണ് കഴിയുന്നത്. യുവത്വത്തിലേക്ക് കടക്കുന്നതോടെ സ്വതന്ത്ര (independent) ന്മാരായിത്തീരുകയും ആരെയും ആശ്രയിക്കാതെ ജീവിക്കാവുന്ന സാഹചര്യമാകുന്നു. ആരും നമ്മെ ആശ്രയിക്കുന്നില്ലെന്ന തോന്നല്‍ സ്വാതന്ത്രത്തിന് നിറം പകരുന്നു. എന്നാല്‍ വിവാഹം, സന്താനങ്ങള്‍ എന്നിവ വന്നെത്തുന്നതോടെ നാം പരസ്പരാശ്രിതര്‍ (interdependent) യിത്തീരുന്നു. ഈ ഘട്ടത്തില്‍ സ്വതന്ത്രരായി ജീവിക്കുന്നതോ മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നതോ സാമൂഹിക ജീവിതത്തില്‍ ഭൂഷണമല്ല. ഇവിടെയാണ് സഹവര്‍ത്തിത്വജീവിതത്തിന്റെ പ്രസക്തി.
ഈ രീതിയില്‍ പരസ്പര സഹവര്‍ത്തിത്വം കാര്യക്ഷമമാകുമ്പോഴാണ് നീതി പൂര്‍വമായ സാമൂഹിക വ്യവസ്ഥിതി കെട്ടിപ്പടുക്കപ്പെടുന്നത്. നമസ്‌കാരത്തിനായി സമൂഹത്തിന്റെ ഓരോ തട്ടിലുള്ളവരുമായും അണിയണിയായി തോളോട് തോള്‍ ചേര്‍ന്ന് നില്‍കുമ്പോള്‍ വിളംബരം ചെയ്യുന്നത് ഈ സമത്വസന്ദേശമാണ്. സകാത്തിലൂടെയും സ്വദഖയിലൂടെ സാമ്പത്തിക അസമത്വത്തിന്റെ വേരറുക്കപ്പെടുന്നു. എത്ര വലിയ വിഭവങ്ങള്‍ക്കുടമയാണെങ്കിലും പട്ടിണികിടക്കുന്ന മനുഷ്യന്റെ വിശപ്പ് നീ അനുഭവിച്ചറിഞ്ഞേ പറ്റൂ എന്നാണ് എല്ലാ വര്‍ഷത്തെയും നോമ്പ് നമ്മെ ഓര്‍മിപ്പിക്കുന്നത്. ഹജ്ജിന്റെ വിളംബരം ദേശ ഭാഷ വര്‍ണ്ണ ലിംഗ വിവേചനത്തിന്റെ ഏതെല്ലാം വേലിക്കെട്ടുകള്‍ സമൂഹത്തില്‍ നിലനില്‍കുന്നുണ്ടോ അതിനെയെല്ലാം പൊട്ടിച്ചെറിയുന്നു.
ഭൗതികമായ ഏതൊരു വിഷയമെടുത്താലും ഈ സഹവര്‍ത്തിത്വം കാണാനാവും. ജോലിയും കച്ചവടവും വിവാഹവും യാത്രയും യുദ്ധവും പ്രതിരോധവുമടക്കം വ്യത്യസ്തങ്ങളായ സാമൂഹിക ഇടപാടുകളെല്ലാം അതിന്റെ ഭാഗമാണ്. 
ഇനി മതപരമായ നമസ്‌കാരമോ ഹജ്ജോ മറ്റ് അധ്വാന പരിശ്രമങ്ങളോ ആയിരുന്നാലും ഇതര ആളുകളുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന കാര്യമാണ്. അത് സാമൂഹികമായി നിര്‍വഹിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നു. 
മാനുഷിക ബന്ധങ്ങള്‍ രണ്ട് തരത്തില്‍ കാണാവുന്നതാണ്. കുടുംബബന്ധം, വൈവാഹിക ബന്ധം, പങ്കാളിത്തബന്ധം, സൗഹൃദ ബന്ധം, അയല്‍ ബന്ധം തുടങ്ങിയ ദീര്‍ഘകാലം നിലനില്‍കുന്ന ബന്ധമാണ് അതില്‍ ഒന്നാമത്തേത്. അങ്ങാടിയിലോ യാത്രാവേളകളിലോ ഉണ്ടാവുന്ന കാര്യകാരണബന്ധങ്ങളാണ് മറ്റൊന്ന്. അതാവട്ടെ പെട്ടെന്ന് അവസാനിച്ചു പൊവുകയും ചെയ്യുന്നു.
വിപരീതരീതിയിലുള്ള രണ്ട് തരം ബന്ധങ്ങളും കാണാവുന്നതാണ്. സഹവര്‍ത്തിത്വത്തിന്റെയും പരസ്പര സഹായത്തിന്റെയും ബന്ധങ്ങളാണ് അതിലൊന്ന്. മറ്റൊന്ന് അകല്‍ച്ചയുടെയും ശത്രുതയുടെയും വൈരാഗ്യത്തിന്റെയും ബന്ധമാണ്. 
ഇത്തരം ശത്രുതാപരമായ സമീപനങ്ങളില്‍ നിന്ന് വിട്ടു നില്‍കുകയും അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും ചെയ്യണമെന്ന് അല്ലാഹു അഹ്വാനം ചെയ്യുന്നു:
“സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടുകക്ഷികള്‍ പരസ്പരം കലഹിക്കാനിടയായാല്‍, അവര്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കുവിന്‍. അവരിലൊരു കക്ഷി മറുകക്ഷിയോട് അതിക്രമം ചെയ്യുന്നുവെങ്കില്‍ അതിക്രമം ചെയ്യുന്നവരോടു പടവെട്ടുവിന്‍, അവര്‍ അല്ലാഹുവിന്റെ വിധിയിലേക്കു തിരിച്ചുവരുന്നതുവരെ. അങ്ങനെ തിരിച്ചുവന്നാല്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വം ഒത്തുതീര്‍പ്പുണ്ടാക്കുവിന്‍. നീതി പാലിക്കുവിന്‍. നിശ്ചയം, അല്ലാഹു നീതിമാന്‍മാരെ സ്‌നേഹിക്കുന്നു.” (49:9)
വിശ്വാസികള്‍ പരസ്പരം സഹോദരന്‍മാരാണെന്നും പരസ്പര ബന്ധങ്ങള്‍ക്കിടിയില്‍ നിങ്ങള്‍ നന്മ വരുത്തണമെന്നും അല്ലാഹു പറയുന്നു. “വിശ്വാസികള്‍ പരസ്പരം സഹോദരന്മാര്‍ തന്നെയാകുന്നു. അതിനാല്‍, നിങ്ങളുടെ സഹോദരന്മാര്‍ക്കിടയില്‍ ബന്ധങ്ങള്‍ നന്നാക്കുവിന്‍. അല്ലാഹുവിനോട് ഭക്തിയുള്ളവരാവുകയും ചെയ്യുവിന്‍. നിങ്ങള്‍ അനുഗ്രഹിക്കപ്പെടുമെന്നാശിക്കാം.” (49:10)
ഈ പരസ്പര സഹവര്‍ത്തിത്വം ഇല്ലാതായി പോവുന്ന ഘടങ്ങളെ നമ്മില്‍ നിന്നും പിഴുതു കളയേണ്ടതും അനിവാര്യമാണ്. 
“അല്ലയോ വിശ്വസിച്ചവരേ, പുരുഷന്മാര്‍ മറ്റു പുരുഷന്മാരെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ ശ്രേഷ്ഠരായെന്നുവരാം. സ്ത്രീകള്‍ മറ്റു സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍ പരിഹസിക്കുന്ന സ്ത്രീകളെക്കാള്‍ ശ്രേഷ്ഠകളായെന്നു വരാം. പരസ്പരം അവഹേളിക്കരുത്. ദുഷ്‌പേരുകള്‍ വിളിക്കയുമരുത്. വിശ്വാസം കൈക്കൊണ്ടശേഷം ദുഷ്‌പേരുകള്‍ വിളിക്കുകയെന്നത് അത്യന്തം മോശപ്പെട്ട കാര്യമത്രെ. ഈ ദുശ്ശീലത്തില്‍നിന്നു പിന്തിരിയാത്തവര്‍ ധിക്കാരികള്‍ തന്നെയാകുന്നു.” (49:11)
“അല്ലയോ വിശ്വസിച്ചവരേ, അധികം ഊഹിക്കുന്നതു വര്‍ജിക്കുക. എന്തുകൊണ്ടെന്നാല്‍ ചില ഊഹങ്ങള്‍ കുറ്റമാകുന്നുണ്ട്. ചുഴിഞ്ഞന്വേഷിക്കരുത്. ആരും ആരെക്കുറിച്ചും പരദൂഷണം പറയരുത്. നിങ്ങളാരെങ്കിലും മരിച്ച സഹോദരന്റെ മാംസം തിന്നാനിഷ്ടപ്പെടുമോ? നിങ്ങളതു വെറുക്കുകയാണല്ലോ. അല്ലാഹുവിനോടു ഭക്തി പുലര്‍ത്തുവിന്‍. അല്ലാഹു വളരെ പശ്ചാത്താപം കൈക്കൊള്ളുന്നവനും ദയാപരനുമാകുന്നു.”(49:12)
വിശ്വാസികളെ കുറിച്ച് സദ്വിചാരം കാത്തു സൂക്ഷിക്കണമെന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ആളുകളെ കുറിച്ച് നിഷേധാത്മകമായ നിലപാട് സൂക്ഷിക്കുകയെന്നത് വിശ്വാസികള്‍ക്ക് അനിവാര്യമായ കാര്യമാണ്. ഖുര്‍ആന്‍ പറയുന്നു. “ഈ വര്‍ത്തമാനം കേട്ടമാത്രയില്‍ത്തന്നെ, വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും തങ്ങളെക്കുറിച്ച് നല്ലതു തോന്നുകയും ഇതു കെട്ടിച്ചമച്ച അപവാദമാണെന്ന് പറയുകയും ചെയ്യാതിരുന്നതെന്ത്?” (24:12)
ദൈവമാര്‍ഗത്തിലേക്കുള്ള ക്ഷണം നന്മകാംക്ഷിച്ചും മാന്യവായ വാക്കുകൊണ്ടും ആയിരിക്കണമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഏറ്റവും ഉല്‍കൃഷ്ടമായ രീതിയില്‍ സംവാദം നടത്തണം. സദുപദേശത്തോടെയും അടിയുറച്ച വിശ്വാസത്തോടെയും നൈര്‍മല്യം കാത്തു സൂക്ഷിച്ചാവണം അത് നിര്‍വഹിക്കേണ്ടത്. കഠിനവും പരുക്കസ്വഭാവവുമുള്ള ശൈലി സ്വീകരിച്ച് ആളുകളെ പ്രയാസപ്പെടുത്തുകയോ അലോസരപ്പെടുത്തുകയോ ചെയ്യുന്ന ശൈലിയില്‍ നിന്ന് പൂര്‍ണമായും വിട്ടു നില്‍ക്കണ്ടതുമുണ്ട്. 
പ്രവാചകന്‍ (സ)യുടെ സ്വഭാവം ഖുര്‍ആന്‍ ആയിരുന്നു. പ്രവാചക ജീവചരിത്രം സാമൂഹിക സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കാര്യത്തില്‍ ഉത്തമമായ മാതൃകയാണ്.


ഹിജാബിനും ഒരു ദിനം വരുമ്പോൾ...


hijabഇസ്‌ലാമിക വേഷവിധാനം ഭീകരതയുടെ പ്രതീകമായ കാലത്ത് നിന്നും അതേ വേഷം ധരിച്ച സ്ത്രീ വിപ്ലവത്തിന്റെ പ്രതീകമായി ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയറായി പ്രഖ്യാപിക്കുന്നു. ലോകത്തെ ഏറ്റവും വലിയ അംഗീകാരം ഏറ്റുവാങ്ങാനായി നോബല്‍ സമ്മാനവേദിയില്‍ ഇസ്ലാമിക വേഷവിധാനത്തോടെ സ്ത്രീ പ്രത്യക്ഷപ്പെടുന്നു. തവക്കുല്‍ കര്‍മാന്‍, യിവോണ്‍ റിഡ്‌ലി, ഇഗ്രിഡ് മാറ്റ്‌സണ്‍, നജ്‌ല അലി മഹ്മൂദ്, ഫാത്തിമ നബീല്‍, അസ്മ മഹ്ഫൂസ്, കമലാ സുരയ്യ ഇങ്ങനെ തുടരുന്നു അവരുടെ പട്ടിക.
ഈ പശ്ചാത്തിലാണ് 2012 സെപ്തംബര്‍ 4 അന്താരാഷ്ട്ര ഹിജാബ് ഐക്യഡാര്‍ഢ്യദിനം വന്നെത്തുന്നത്. ഫ്രാന്‍സിലെ കലാലയങ്ങളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തിയ ദിനത്തെയാണ് ഇത് അനുസ്മരിക്കുന്നത്. ലോകത്ത് ആദ്യമായി ഇസ്‌ലാമിക ഹിജാബിന് വിലക്കേര്‍പ്പെടുത്തിയ രാജ്യത്ത് പൂര്‍ണ്ണമായും ഇസ്‌ലാമിക ഹിജാബ് ധരിച്ച വനിതക്ക് ഔദ്വേഗിക സ്വീകരണമൊരുക്കുന്നു എന്നത് ചരിത്രത്തിന്റെ എതിര്‍നിയോഗമാണ്. കേരളത്തില്‍ എന്തു കൊണ്ട് അടുത്തകാലത്തായി ഇസ്‌ലാമിക വേഷവിധാനം വര്‍ദ്ധിച്ചു വരുന്നുവെന്നത് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലിന്ന് സജീവ ചര്‍ച്ചയാണ്. കേരളീയ പശ്ചാത്തലത്തില്‍ പര്‍ദ്ദയെ കുറിച്ച് അനുകൂലവും പ്രതികൂലവുമായ ചര്‍ച്ചകളും സജീവമായിക്കൊണ്ടിരിക്കുകയാണ്.



അടുത്ത കാലത്തായി ഹിജാബ് കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ് എന്നത് ഒരു യാഥാര്‍ഥ്യമാണ്. മെഡിക്കല്‍ കോളേജുകള്‍ കണ്ടപ്പോള്‍ അറബിക്കോളേജോ എന്ന് സംശയിച്ചതായി ഈയിടെ ഒരു എഴുത്തുകാരന്‍ പറഞ്ഞത് ചര്‍ച്ചയാവുകയുണ്ടായി. പൊതുസമൂഹത്തിലും കാമ്പസുകളിലും ഇസ്‌ലാമിക വേഷവിധാനം അഭിമാത്തോടെയാണ് ഇന്ന് മുസ്‌ലിം സ്ത്രീകള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. മുന്‍കാലത്തേക്കാള്‍ വിദ്യാഭ്യാസപരമായി സമൂഹത്തില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം ഉയര്‍ന്നത് ഇതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സാധ്യമാവുന്ന എല്ലാ പഠന സേവന മേഖലകളിലും ആത്മവിശ്വാസത്തോടെ അവര്‍ക്കിന്ന് കയറിച്ചെല്ലാനാവുന്നതും വ്യക്തിത്വത്തില്‍ അവര്‍ക്ക് നേടിയെടുക്കാനായ ഈ വികാസത്തിലൂടെയാണ്.
ആഗോളതലത്തില്‍ ഇസ്‌ലാമിക വേഷത്തോടെ തന്നെ സാധ്യമാവുന്ന എല്ലാ പടവുകളും കീഴടക്കിക്കൊണ്ട് മുസ്‌ലിം സ്ത്രീകളുടെ സജീവസാന്നദ്ധ്യം നിലനില്‍ക്കുന്ന ഇറാനും ഈജിപ്തും മിഡ്‌ലീസ്റ്റും കേരളതലമുറയിലും ആവേശം നല്‍കികൊണ്ടിരിക്കുന്നു. സോഷ്യല്‍മീഡിയയും വിവരസാങ്കേതിക മേഖലയിലും ഈ ആവേശത്തിന് ആക്കം കൂട്ടുന്നുണ്ടാവാം. ഒരു വശത്ത് നമ്മുടെ കേരളീയതനിമയിലുള്ള മാന്യമായ പൊതുവേഷവിധാനങ്ങള്‍ പോലും പാശ്ചാത്യവല്‍ക്കരിച്ച് അശ്ലീലമായിക്കൊണ്ടിരിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെ ഇസ്‌ലാമിക വേഷവിധാനങ്ങളിലേക്ക് അടുക്കാതിരിക്കാനും ഇസ്‌ലാമിക വിശ്വാസിനികള്‍ക്കിന്നാവില്ല.
ഒരു കാലത്ത് കാമ്പസുകളില്‍ സ്‌കാര്‍ഫ് ധരിച്ചെത്തുന്നത് വല്ലാതെ മതകീയ പശ്ചാത്തലത്തില്‍ ജീവിച്ചവരോ നിര്‍ബന്ധിതാവസ്ഥയിലോ ഒക്കെയായിരുന്നു. ഉല്‍പതിഷ്ണുവിഭാഗത്തില്‍ നിന്നും ആദ്യകാലത്ത് ഇസ്‌ലാമിക വേഷംധരിച്ചവരെ പരിഹസിക്കുന്ന കാലവും ഒരു കാലത്ത് കേരളത്തില്‍ കഴിഞ്ഞു പോയിരുന്നു. കുട്ടികളെ പേടിപ്പിക്കുന്ന 'കോതാമ്പി' എന്ന് പറഞ്ഞ് അരീക്കോട്ടെ ആയിശയുമ്മയെ ആളുകള്‍ വിളിച്ചിരുന്നുവത്രെ. അടുത്ത കാലം വരെ തലയില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന ഷാളുകളായിരുന്നു കോമണ്‍ വേഷം. അന്ന് അല്‍പം അപകര്‍ഷതയോടെയായിരുന്നു പെണ്‍കുട്ടികള്‍ ധരിച്ചിരുന്നതെങ്കില്‍ ഇന്ന് അത് അഭിമാനത്തോടെ തന്നെ ധരിക്കാന്‍ തയ്യാറാവുന്നു.
മറ്റെല്ലാ വസ്ത്രരംഗത്തെന്ന പോലെ പര്‍ദ്ദയുടെയും മഫ്തയുടെയും മേഖലയിലും പുതിയ ട്രെന്റുകളും ഫാഷനുകളുമിന്ന് കടന്നുവന്നതും പര്‍ദ്ദ ജനകീയമാവാന്‍ കാരണമായി എന്നതാണ് സത്യം. പലപ്പോഴും ഇസ്‌ലാം നിശ്ചയിക്കുന്ന മാനദണ്ഡങ്ങളില്‍ നിന്നും പരിധിവിടുന്ന സ്റ്റൈലുകളടക്കം ഈ മേഖലയിലും വന്നു. ഒരു പക്ഷെ ഈയിടെ ചില സാമുദായിക രാഷ്ട്രീയവനിതാ പ്രതിനിധികള്‍ വിവര്‍ശിച്ച പര്‍ദ്ദകള്‍ ഈ തരത്തിലുള്ളതാവാം. മഫ്തകള്‍ പലതും ഇന്ന് മുകളിലേക്ക് ചേര്‍ത്ത് കെട്ടി കഴുത്തും മാറും പുറത്തു കാണിക്കുന്ന തരത്തില്‍ വരെ ധരിക്കുന്ന സാഹചര്യം വന്നു. പ്രത്യേക നിറമോ തരമോ വേണമെന്ന് ഇസ്‌ലാം പറയുന്നില്ല. മുന്‍ കൈയും മുഖവും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ മറക്കുന്നതോടൊപ്പം നിമ്‌നോന്നതികള്‍ പുറത്തു കാണിക്കുന്ന തരത്തിലോ ഇടുങ്ങിയതോ സുതാര്യമായതോ ആവരുത് എന്നതാണ് ഇസ്‌ലാമിക നിബന്ധന. 

ഹിജാബിന് പിന്നില്‍ പുരുഷാധിപത്യത്തിന്റ സമ്മര്‍ദ്ധ തന്ത്രമാണെന്ന വാദത്തെ ആത്മാഭിമാനത്തോടെ തള്ളിക്കളയുന്ന പുതിയ പെണ്‍തലമുറയാണിന്ന്. നോബല്‍ സമ്മാന ജേത്രിയായ തവക്കുല്‍ കര്‍മാനോട് എന്ത് കൊണ്ട് നിങ്ങള്‍ ഹിജാബ് ധരിക്കുന്നു, അത് എങ്ങനെ നിങ്ങളുടെ ബുദ്ധിയോടും വിദ്യാഭ്യാസത്തോടും യോജിക്കുന്നു എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: “ആദ്യ കാലത്ത് മനുഷ്യന്‍ നഗ്‌നനായിരുന്നു, അവന്റെ ബുദ്ധി വികസിച്ചപ്പോള്‍ അവന്‍ വസ്ത്രം ധരിക്കാന്‍ തുടങ്ങി. ഞാനും എന്റെ വസ്ത്രധാരണയും പ്രതിനിധീകരിക്കുന്നത് മനുഷ്യന്‍ ആര്‍ജിച്ച ഏറ്റവും ഉന്നതമായ സംസ്‌കാരത്തെയാണ്. മനുഷ്യന്‍ വീണ്ടും നഗ്‌നത ആവേശിക്കുന്നത് പുരാതന കാലത്തേക്കുള്ള മടക്കമാണ് സൂചിപ്പിക്കുന്നത്.”
അഭിമാനത്തിന്റെ ഇസ്‌ലാമിക വേഷവിധാനങ്ങള്‍ക്ക് പിന്തുണയുയര്‍ത്തുന്ന ഈ ദിനത്തില്‍ ഒരായിരം വിപ്ലവ ഐക്യദാര്‍ഢ്യത്തോടെ…

ഹർത്താൽ ദിനചിന്തകൾ



#രണ്ട് കാര്യം ഏത് നിമിഷമാണ് സംഭവിക്കുകയെന്ന് മുൻകൂട്ടി പറയാനാവില്ല. ഒന്ന്) മനുഷ്യന്റെ മരണം, രണ്ട് ) കേരളത്തിലെ ഹർത്താൽ!
#ഹർത്താൽ എന്നത് ഗുജറാത്തി പദമാണ്‌ ഹർ എന്നാൽ എല്ലാം അഥവാ എല്ലായ്പ്പോഴും എന്നും താൽ എന്നാൽ പൂട്ട് എന്നുമാണർത്ഥങ്ങൾ. അതായത് എല്ലാം അടച്ചിടുയെന്നോ എല്ലായ്പോഴും അടച്ചിടുക എന്നോ ഒക്കെയാണ് ഹർത്താലിന്റെ അർത്ഥം.
#പ്രതിഷേധമായോ,ദുഃഖസൂചകമായോ കടകളും,വ്യാപാര സ്ഥാപനങ്ങളും,വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ചിടുന്നതിനെയാണ് സാങ്കേതികർത്ഥത്തിൽ ഹർത്താൽ എന്ന് പറയുന്നത്.
#ജനങ്ങൾ അതിൽ സ്വമേധയാ പങ്കെടുക്കുകയല്ല, മറിച്ച് ഭയം മൂലം അതിന്‌ നിർബന്ധിതമാവുകയാണ്‌ ചെയ്യുന്നത്. അതിനാൽ അവ ഭരണഘടനാപരമാണ്‌ എന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത് വെറും സാങ്കേതികം മാത്രമാണ്‌. ഇന്ന് രാഷ്ട്രീയപാർട്ടികൾ അവർ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണമാവാനായി നിർബന്ധമായും ജനങ്ങളെ അതിൽ പങ്കെടുപ്പിക്കുന്നു.
#ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയാണ്‌ ഹർത്താൽ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾ എല്ലാ വ്യാപാരാവശ്യങ്ങളിൽ നിന്നും മറ്റും ഒരു ദിവസം വിട്ടുനിന്ന് പ്രാർത്ഥനയും വൃതവും സ്വീകരച്ച് ഹർത്താലിൽ പങ്കെടുത്തു. പക്ഷെ, ഇന്നത്തെ ഹർത്താൽ?!
#ഹർത്താലുകൊണ്ട് നഷ്ടങ്ങളുടെ ഒരു പാട് കണക്കുകൾ നിരത്താനാവുമെങ്കിലും സദാ മലയാളി മനസ്സ് മാറാത്തിടത്തോളം കേരളത്തിൽ ഒരു ഹർത്താലും അവസാനിക്കാൻ പോവുന്നില്ല.
#രാഷ്ട്രീയ പാർട്ടികളാണ് ഹർത്താൽ നടത്തുന്നതെന്നൊക്കെ വെറുതെ പറയുന്നത്. ഓരോ മയാളിയുമാണ് ഹർത്താൽ നടത്തുന്നത്. ചിലരതിന് നേതൃത്വം നൽകുന്നുവെന്ന് മാത്രം
# കേരളത്തിൽ കുറച്ചു കാലം ഒരു പാർട്ടിയും ഹർത്താൽ പ്രഖ്യാപിച്ചെന്ന് വെക്കുക(സങ്കൽപിക്കുന്നതിൽ തെറ്റില്ലല്ലോ). പിറ്റേന്ന് ഹർത്താൽ പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിയ പൊതുജനം ഒരു ഹർത്താലിന് ആഹ്വാനം ചെയ്യും.
#ലക്ഷോപലക്ഷം മലയാളികളുടെ ഒരു ദിവസം യഥാർഥത്തിൽ ലക്ഷോപലക്ഷം ദിവസങ്ങളല്ലേ. അഥവാ ഒരു ഹർത്താലിലൂടെ എത്ര ചോദ്യം ചെയ്യപ്പെടുന്ന അധ്വാനശേഷിയാണ് പാഴാക്കപ്പെടുന്നത്?
#വലിയ പ്രതീക്ഷയിൽ തീരുമാനിക്കപ്പെട്ട മകളുടെ വിവാഹം. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി നിൽക്കുമ്പോഴാണ് രംഗബോധമില്ലാത്ത കോമാളിയായി അവൻ വീണ്ടും വരുന്നത്. ആ രക്ഷിതാവിന്റെ മനസ്സൊന്ന് ആലോചിച്ചു നോക്കൂ...
#ഒട്ടും പ്രതീക്ഷിക്കാതെ വരുന്ന ഹോസ്പിറ്റൽ കേസുകൾ. അതിനിരയായിത്തീരുന്നവരുടെയും മനസ്സുകളും ഓർക്കുക. ഹർത്താലിന്റെ ഈ ശാപം ആരിലാണ് ചെന്ന് പതിയുക.
#പണ്ടത്തെ ബന്ദ് നിരോധിച്ച് ഹർത്താലാക്കിയത് പേര് മാറ്റാനായിരുന്നില്ല. ബന്ദിൽ നിർബന്ധിതാവസ്തയുള്ളപ്പോൾ ഹർത്താലിൽ സ്വമേധയാ സഹകരണം മാത്രമേയുള്ള. അഥവാ ആരെങ്കിലും കടതുറന്നാൽ അത അടപ്പിക്കുന്നതും ആരെങ്കിലും വണ്ടിയോടിച്ചാൽ ടയറിലെ കാറ്റഴിച്ചു വിടുന്നതും പോക്കിരിത്തമാണ്.
#ഹർത്താലില്ലാതെ എന്ത് സമരം, എന്ത് രാഷട്രീയം,എന്ത് പ്രക്ഷോഭം എന്ന് ചോദിക്കുന്നവരുണ്ടാവാം. പക്ഷെ ഒരു പ്രക്ഷോഭങ്ങൾ നടത്തുകയും വിജയം കാണുകയും ചെയ്ത സോളിഡാരിറ്റി ഇന്നേ വരെ ഒരു ഹർത്താലിനും ആഹ്വാനം ചെയ്തിട്ടില്ല എന്നാണറിവ്.
#ഹർത്താൽ നടത്തുകയാണെങ്കിൽ അത് പൊതു താല്പര്യം മുൻ നിർത്തിയാവണം. അല്ലാതെ സ്വന്തം പാർട്ടിക്ക് പറ്റിയ തെറ്റിന് ജനങ്ങടെ മെക്കിട്ട് കേറിയിട്ടെന്ത് കാര്യം?
#കേരളം ഒരു ദിവസം സ്തംഭിച്ചാൽ പോലും, അതിലൂടെയുണ്ടാകുന്ന നഷ്ടത്തേക്കാളും വലിയ ഒരു ദുരന്തം സംഭവിച്ചെങ്കിൽ അത് ഒഴിവാക്കാൻ ആണ് ഒരു ഹർത്താലെങ്കിൽ ഒരു പക്ഷെ ജനം അതിൽ സഹകരിച്ചേക്കും. പക്ഷെ, അങ്ങിനത്തെ എത്ര ഹർത്താൽ നടന്നിട്ടുണ്ടാവും?
#ഇനി എന്തൊക്കെ വിളമ്പിയാലും നടക്കാനുള്ള ഹർത്താൽ നടക്കുക തന്നെ ചെയ്യും. പിന്നെ, ആലോചിക്കേണ്ടത് പിന്നെ ഹർത്താലിനെ ഉപയോഗപ്പെടുത്താമെന്നതാണ്. അങ്ങനെ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ഹർത്താലിന്റെ നഷ്ടം ഒരു പക്ഷെ നികത്താനാവും.
#ഹർത്താലും ടി.വി.കാണാനും വെള്ളമടിക്കാനും മാത്രമുള്ള ദിവസമായി മാറ്റാതിരിക്കുക.
#ഹർത്താലിന് ഒരു സവിശേഷതയുണ്ട്.ഞായറാഴ്ച ലിവുണ്ടായിട്ടും കാര്യമില്ല. സാദാ ദിവസത്തേക്കാൾ തിരക്കായിരിക്കും.  എന്നാൽ ഹർത്താലിൽ ഷെഡ്യൂൾഡ് ചെയ്തു വെച്ച ഒരു പരിപാടിയുണ്ടാവില്ല. സ്വാഭാവികമായും നാടുകളിൽ വിജ്ഞാന സദസ്സുകൾ, ക്ഷേമ പ്രവത്തനങ്ങൾ, ജനസേവന സംരംഭങ്ങൾ, സ്കോഡുകൾ, നാട്ടിലുളള അയൽ-കുടുംബ സന്ദർശനങ്ങൾ എന്നിവക്കെല്ലാം ഉപയോഗപ്പെടുത്താം.
#ഒരു പക്ഷെ വീട്ടിൽ തനിച്ചിരിക്കുന്ന ഭാര്യയും മക്കളും മാസത്തിലൊരു ഹർത്താലെങ്കിലുമുണ്ടാവണേ എന്ന് രഹസ്യമായി വല്ല നേർച്ചയും നേരുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കുടുംബത്തിൽ എല്ലാ തിരക്കുകളും മാറ്റി വെച്ച് ഒരു പകലിൽ ചെലവഴിക്കുകയെന്നതും വലിയ കാര്യം തന്നെ.
# ഇന്നത്തെ ഹർത്താലൊരു റമദാനായതു കൊണ്ട് ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ട ഒഴിവുവേളയെന്ന നിലക്ക് തീർച്ചയായും പരലോകത്ത് നമുക്ക് അനുകൂലമായി സാക്ഷ്യം പറയുന്ന ഒരു ഹർത്താലായി ഇതും മാറേണ്ടതുണ്ട്...

പടച്ചവൻ കാക്കട്ടെ...

പുലിയായി വരുന്ന മെസ്സേജുകൾ

പണ്ടൊരു കഥയുണ്ട്..പുലി വരുന്നേ പുലി എന്നാണ് കഥയുടെ തലക്കെട്ട്..കഥയുടെ ബാക്കി പിന്നെ പറയേണ്ടല്ലോ. ഇതു പോലെയാണ് ഈയിടെ എനിക്ക് എം.എസ്.എസ്സായി ലഭിച്ച ഒരു മെസ്സേജിന്റെ സ്ഥിതിയും. സദുദ്ദേശത്തോടെ അയച്ചവരെല്ലാം ഇളിഭ്യാരായി മെസ്സേജ് വ്യാജമാണെന്ന് പറഞ്ഞ് മാധ്യമത്തില്‍ വാര്‍ത്തയും വന്നു. ഇനി ആരെങ്കിലും കാര്യത്തില്‍ വല്ല എം. എസ്.എമ്മസയച്ചാലും നാം തിരിഞ്ഞു നോക്കുമോ?

നിങ്ങള്‍ക്കും രക്തം ആവശ്യപ്പെട്ടുള്ള ആ മെസ്സേജ് കിട്ടിയിരിക്കും. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും ഇതു കുറേ ഓടി...കിട്ടുന്നവര്‍ക്കെല്ലാം അത് തയ്യാറാക്കിയയച്ച ഡൈറ്റ് എസ്.എം.എസില്‍ കാണാത്തതിനാല്‍ കിട്ടിയവര്‍ക്കെല്ലാം മെസ്സേജ് പുതിയതായിരുന്നു. പിന്നെ ആരാണ് അയച്ചതെന്നാണ് നോക്കുക. കുഴപ്പമില്ല വിശ്വസിക്കാവുന്ന സുഹൃത്ത് തന്നെ..എന്നാ കിടക്കട്ടെ...നമുക്ക് ഏതായാലും രക്തം കൊടുക്കാനാവില്ല...ഇത് വായിച്ച് ആരെങ്കിലും കൊടുക്കുന്നെങ്കില്‍ കൊടുക്കട്ടെ...എന്ന സദുദ്ദേശത്തോടെ  അയച്ചു. എല്ലാവരും ഇതു തന്നെ വിചാരിച്ച് അവരും അയച്ചു തങ്ങളുടെ അടുത്തവര്‍ക്കെല്ലാം. എന്നാലതിലൊരാളും ഈ സംഗതിയുടെ നിജസ്ഥിതിയറിയാന്‍ അതിലെ നമ്പരിലേക്കൊരു മിസ് കോള്‍ വിടാന്‍ പോലും മെനക്കെട്ടില്ല എന്നതാണ് സങ്കടകരം. ഇനി ലോകം മുഴുവന്‍ എസ്.എം. എസ് പ്രചരിപ്പിച്ചാല്‍ തിരിച്ച് റീപ്ലേ ആയൊന്നും രക്തം കൊടുക്കാനാവില്ലെന്ന തിരച്ചറിവെങ്കിലും ഇങ്ങിനെ ഫോര്‍വേഡ് ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്.
മാധ്യമം 29.7.12 
കഴിഞ്ഞയാഴ്ച ഈ മെസ്സേജ് എറണാകുളത്തെ ഒരു സുഹൃത്തില്‍ നിന്നും കിട്ടിയപ്പഴേ ഇതില്‍ സംശയം തോന്നി അവിടെ ഇട്ടു. അഞ്ച് ദിവസം കഴിഞ്ഞപ്പോ പാലക്കാടുള്ള സുഹൃത്തില്‍ നിന്നും ഇതേ മസ്സേജ്. ഉടനെ അതില്‍ കൊടുത്ത നമ്പറിലേക്ക് വിളിച്ചു. ഫോണ്‍ സ്വിച്ചോഫ്. ഉടനെ അയച്ച ആള്‍ക്ക് വിളിച്ചു.  ഇതാര്‍ക്ക വേണ്ടിയാണെന്ന് ചോദിച്ചു. അതില്‍ നമ്പറുണ്ടല്ലോ എന്നായിരുന്നു മറുപടി. അയക്കുന്നതിന് മുമ്പ് നമ്പറിലേക്ക് വിളിച്ചിരുന്നോ എന്ന് ചോദിച്ചപ്പോള്‍ വിളിച്ചിരുന്നില്ല. മലപ്പുറത്തെ ഇന്ന സുഹൃത്ത് അയച്ചു തന്നപ്പോ ഫോര്‍വേഡ് ചെയ്തതാണെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു. ഒന്നുകില്‍ ഇത് വ്യാജമാവാം, ഇനി യാഥാര്‍ഥ്യമാണെങ്കില്‍ തന്നെ അതിന്റെ ആവശ്യം എന്നേ കഴിഞ്ഞിരിക്കാം. നിങ്ങള്‍ പറഞ്ഞത് നന്നായി എന്നും പറഞ്ഞ് അദ്ദേഹം ഫോണ്‍വെച്ചു. എറണാകുളത്ത് നിന്ന് അയച്ചയാളോട് വിളിച്ചപ്പോഴും പ്രതികരണം ഇതു തന്നെ. പിന്നെ നോക്കുമ്പോഴാണ് സംഗതി ആറുമുമ്പത്തെ കേസാണെന്ന് പത്രത്തില്‍ കാണുന്നത്. കോള്‍ കൊണ്ട് കുടുങ്ങി മൂപ്പര് ഫോണ്‍നമ്പര്‍ ഒഴിവാക്കിയതായിരിക്കാനാണ് സാധ്യത.

ഇത്തരത്തിലുള്ള മെസ്സേജ് ഫോര്‍വേഡ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക.
1. ഫോര്‍വേഡ് ചെയ്യുന്നതിന് മുമ്പ് മെസ്സേജിന്റെ നിജസ്ഥിതി നേരിട്ട് അന്വേഷിക്കുക.
2. അങ്ങിനെയുള്ള നമ്പറില്‍ ബന്ധപ്പെടാനാവുന്നില്ലെങ്കില്‍ സന്ദേശം കാലഹരണപ്പെട്ടുവെന്നോ വ്യാജമാണെന്നോ കണക്കാക്കി ഡിലീറ്റ് ചെയ്യുക.
3. രക്തം ആവശ്യമുള്ളവര്‍ എസ്.എം.എസിലൊതുക്കാതെ ബന്ധപ്പെടാവുന്ന വ്യക്തികള്‍ക്ക് നേരിട്ട് വിളിച്ച് അന്വേഷിക്കുക.
4. എന്നേക്കാണ് ആവശ്യമെങ്കില്‍ ആ തീയ്യതിയും സ്ഥലവും കൃത്യമായി മെസ്സേജില്‍ വെക്കുക.
5. ഗ്രൂപ്പ് മെസ്സേജായി ലോകം മുഴുവന്‍ ഫോര്‍വേഡ് ചെയ്യാതെ ആശുപത്രിയുമായി അടുത്തുള്ളവര്‍ക്ക് മാത്രം അയക്കുക.








ഐടിയെ കുറിച്ചും ഖുർആനിലോ?


നാം ജീവിക്കുന്നത് ഡിജിറ്റലല്‍ സാങ്കേതിക വിദ്യയുടെ യുഗത്തിലാണല്ലോ. ഇപ്പോള്‍ നമ്മളുപയോഗിച്ചു കൊണ്ടിരിക്കുന്ന കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അതിലുള്ള സോഫ്ട്‌വെയറുകളും നമുക്ക് സുപപരിചിതമാണ്. ഇന്റര്‍നെറ്റ് വഴി കമ്പ്യൂട്ടര്‍ സ്‌ക്രീനിലെത്തുന്ന കോടാനുകോടി വിജ്ഞാനങ്ങളുടെയും ശബ്ദ ദൃശ്യങ്ങളുടെയും ഭാഷയെ നാം ഡിജിറ്റല്‍ ഭാഷയെന്ന് വിളിക്കുന്നു. നമ്മുടെ കാലം ഡിജിറ്റല്‍ യുഗമെന്ന് വിശേഷിപ്പിക്കുന്നതും അതുകൊണ്ട് തന്നെ.
Binary
കമ്പ്യൂട്ടറിന് ഒരു ഭാഷ മാത്രമേ അറിയൂ. ഡിജിറ്റല്‍ ഭാഷയെന്ന വിളിക്കുന്ന കമ്പ്യൂട്ടര്‍ ഭാഷയാണത്. ഇതില്‍ അക്കങ്ങളും അക്ഷരങ്ങളുമായി രണ്ടേ രണ്ട് സംഖ്യകള്‍ മാത്രം. പൂജ്യവും ഒന്നും. ഈ ബൈനറി അക്കങ്ങള്‍ കൊണ്ടാണ് കമ്പ്യൂട്ടറിന്റെ ഡാറ്റയും സ്വരങ്ങളും അക്ഷരങ്ങളുമെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്. നമ്മള്‍ നല്‍കുന്ന വിവരങ്ങള്‍ ബൈനറി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയാണ് കമ്പ്യൂട്ടര്‍. ഈ രീതിയില്‍ സോഴ്‌സ്‌കോഡിനെ കമ്പ്യൂട്ടര്‍ ഭാഷയിലേക്ക് മാറ്റുന്ന ട്രാന്‍സ്‌ലേറ്റര്‍മാരെയാണ് കംപയിലര്‍, ഇന്റര്‍പ്രട്ടര്‍ എന്ന് വിളിക്കുന്നത്.
ഡിജിറ്റല്‍ ലൈബ്രറികളും സിനിമകളും മ്യൂസിക്കുകളുമെല്ലാം നാം സ്വായത്തമാക്കി. ഒരു കാലത്ത് എല്ലുകളിലും തോലുകളിലും ചിത്രലിപികളിലുമെല്ലാമായിരുന്നു വിവരശേഖരണം നടത്തിയിരുന്നത.് പിന്നീട് കടലാസുകളിലേക്കും അച്ചടിയിലേക്കും വഴിമാറി. വിവിധ ലിപികളും ഭാഷകളും വന്നതോടെ അതെല്ലാം അക്ഷരങ്ങളിലേക്ക് മടങ്ങി. ഇന്നാവട്ടെ അവയെല്ലാം തന്നെ ഡിജിറ്റലിലേക്കും പകര്‍ത്തപ്പെട്ടിരിക്കുന്നു. എല്ലാം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കാം. ഒരു പക്ഷെ, ഇതിന്റെ തന്നെ ഉയര്‍ന്ന സാങ്കേതികവിദ്യ കൈവരുമ്പോള്‍ ഇന്ന് ഡിജിറ്റലിന് വഴങ്ങാത്തതും അന്ന് വഴങ്ങിയേക്കാം. കഴിഞ്ഞ കാലങ്ങളിലെ മാറ്റങ്ങള്‍ അതാണ് നമ്മെ പഠിപ്പിക്കുന്നത്.
സര്‍വ്വലോകജ്ഞാനിയായ ദൈവത്തില്‍ നിന്നും അവതരിപ്പിക്കപ്പെട്ടിട്ടുള്ള കാലാധിവര്‍ത്തിയായ വിശുദ്ധ ഖുര്‍ആനില്‍ വിവരങ്ങളുടെ ഈ പുതിയ സങ്കേതങ്ങളെ കുറിച്ച് യാതൊരു സൂചനയും ഇല്ലാതെ വരുമോ? വിവരങ്ങള്‍ സൂഷ്മമായി രേഖപ്പെടുത്താവുന്ന സാങ്കേതിക വൈദഗ്ദ്യം ഖുര്‍ആനും അജ്ഞാനമായിരുന്നുവോ? വിവരങ്ങള്‍ ശേഖരിക്കുന്ന സംവിധാനങ്ങളെ പരാമര്‍ശിക്കുമ്പോള്‍ ആറാം നൂറ്റാണ്ടില്‍ പ്രചുരമായിരുന്ന സാങ്കേതികജ്ഞാനം തന്നെയാണോ ഖുര്‍ആനും അവതരിപ്പിക്കുന്നത്? അതല്ല, അതിനുമപ്പുറത്തേക്കുള്ള ആശയം നല്‍കുന്ന പരാമര്‍ശങ്ങള്‍ ഖുര്‍ആന്‍ നടത്തുന്നുണ്ടോ? അന്വേഷണ വിധേയമാക്കാവുന്ന ഒരു വിഷയമല്ലേ ഇത്?
ഇവിടെയാണ് ഖുര്‍ആനിലെ ചില പദപ്രയോഗങ്ങള്‍ ശ്രദ്ധേയമാവുന്നത്. പരലോകത്ത് മനുഷ്യന്റെ ജീവിതരേഖയടങ്ങുന്ന ഗ്രന്ഥം സമര്‍പ്പിക്കുന്ന ഘട്ടവുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ 83-ാം അധ്യായത്തില്‍ ഇപ്രകാരം പരാമര്‍ശിക്കുന്നു.
'നിശ്ചയം, ദുര്‍മാര്‍ഗിക്കളുടെ ഗ്രന്ഥം സിജ്ജീനിലാകുന്നു. സിജ്ജീനെന്താണെന്ന് താങ്കള്‍ക്കറിയാമോ? അത് കിതാബുന്‍ മര്‍ഖൂമാകുന്നു.'(83:7,8,9) ഇപ്രകാരം സത്യവിശ്വാസികളെ കുറിച്ചും പറയുന്നു. 'നിശ്ചയം സല്‍കര്‍മ്മികളുടെ കര്‍മ്മരേഖ ഇല്ലിയ്യീനിലാകുന്നു. ഇല്ലിയ്യൂന്‍ എന്നാണെന്ന് താങ്കള്‍ക്കറിയുമോ? അത് കിതാബുന്‍ മര്‍ഖൂമാകുന്നു.' (83:18,19,20)
കിതാബുന്‍ മര്‍ഖൂമിന് പൊതുവെ എഴുതപ്പെട്ട പുസ്തകം എന്നാണ് പരിഭാഷപ്പെടുത്താറുള്ളത്. എന്നാല്‍ എഴുതപ്പെട്ടത് എന്ന കൃത്യമായി അര്‍ഥം ലഭിക്കണമെങ്കില്‍ 'മക്തൂബ്' എന്നാണ് വരേണ്ടിയിരുന്നത്. എന്തുകൊണ്ട് ഈ സമഗ്ര ആലേഖനയെ കുറിച്ച് മര്‍ഖൂം എന്ന് പ്രയോഗിച്ചു.?
റഖ്മ് എന്ന അറബി വാക്കിന് അക്കം, ഡിജിറ്റ് എന്നെല്ലാമാണ് അര്‍ഥം. മര്‍ഖൂം എന്നാല്‍ നമ്പര്‍ ചെയ്യപ്പെട്ടതെന്നോ ഡിജിറ്റലൈസ് ചെയ്തതെന്നോ പറയാം. ഡിജിറ്റല്‍ ലൈബ്രറിക്ക് അറബിയില്‍ മക്തബതുര്‍റഖ്മിയ്യ എന്നും ഡിജിറ്റല്‍ സാങ്കേത വിദ്യക്ക് അത്തഖ്‌നിയ്യ അര്‍റഖ്മിയ്യ എന്നുമാണ് പറയാറുള്ളത്. മലയാളത്തില്‍ അതേ ആശയം വരുന്ന സാങ്കേതിക പ്രയോഗമില്ലാത്തതിനാല്‍ 'ഡിജിറ്റല്‍' എന്ന് തന്നെ ഉപയോഗിക്കുന്നു.
ഖുര്‍ആനിന്‍ പലിയിടത്തും പറയുന്നത് പോലെ വമാ അദ്‌റാക അഥവാ നിനക്കറിയുമോ എന്ന് ചോദിച്ചു കൊണ്ട് അതിന്റെ അര്‍ഥമാണ് തുടര്‍ന്ന് പറയാറുള്ളത്. ഉദാഹരണാമായി അല്‍ ഖാരിഅ(101:1), ലൈലതുല്‍ ഖദ്ര്‍(97:1), അഖബ (60:12) എന്നീ വാക്കുകള്‍ നോക്കുക. എന്നാല്‍ ഇവിടെ സിജ്ജീന്‍ എന്താണെന്നും ഇല്ലിയ്യീന്‍ എന്താണെന്നും ചോദിച്ചതിന് ശേഷം കിതാബുന്‍ മര്‍ഖൂം ആണെന്ന് പറയുന്നുണ്ടെങ്കിലും അത് അതിന്റെ വിശദീകരണമല്ലെന്ന് ഖഫ്ഫാല്‍ പറയുന്നതായി ഇമാം റാസി ഉദ്ദരിക്കുന്നു. സിജ്ജീനിന്റെയോ ഇല്ലിയ്യീനിന്റെയോ വിശദീകരണമല്ല കിതാബുന്‍ മര്‍ഖൂം എന്നത്. കാരണം രണ്ടും പരസ്പര വിരുദ്ധമാണ് എന്നത് തന്നെ. അങ്ങിനെ വരുമ്പോള്‍ നന്മയായാലും തിന്മയായാലും അത് രേഖപ്പെടുത്തി വെക്കുന്ന പൊതുവായ സാങ്കേതിവിദ്യയാവാനേ തരമുള്ളൂ.
എഴുതപ്പെട്ടത് എന്ന അര്‍ത്ഥം പൊതുവായി പറയാറുണ്ടെങ്കിലും അതും ഏകകണ്ഠമല്ല എന്ന് മനസ്സിലാക്കാനാവും. മര്‍ഖൂം എന്ന വാക്കിന് അഞ്ച് വ്യഖ്യാനങ്ങള്‍ ഇമാം റാസി തന്റെ തഫ്‌സീറുല്‍ കബീറില്‍ ഉദ്ദരിക്കുന്നു. അതിലൊന്ന് മാത്രമാണ് മക്തൂബ് അഥവാ എഴുതപ്പെട്ടത്. മറ്റൊരര്‍ത്ഥം സീല്‍ ചെയ്യപ്പെട്ടത് എന്നാണ്. മറ്റ് മൂന്ന് അര്‍ത്ഥങ്ങളും കണക്കുമായി ബന്ധപ്പെട്ടതാണ്. ഒന്ന്). നരകം അല്ലെങ്കില്‍ സ്വര്‍ഗം നിര്‍ബന്ധമാണെന്ന് കണക്കാക്കി. രണ്ട്). കച്ചവടക്കാര്‍ വിലക്കനുസരിച്ച് കണക്കുകൂട്ടി ചരക്കുകള്‍ തയ്യാറാക്കുന്ന പോലെ കര്‍മ്മങ്ങള്‍ കണക്കൂകൂട്ടി വെച്ചിരിക്കും. മൂന്ന്). അവരുടെ രക്ഷാ ശിക്ഷകള്‍ കണക്കുകൂട്ടി വെച്ചിരിക്കും. അതിലൊന്നും വിട്ടു പോവുകയില്ല.
ഖുര്‍തുബിയില്‍ മക്തൂബും ക റഖമി ഫി ഥൗബി അഥവാ പ്രതിഫലം കണക്കനുസരിച്ച് രേഖപ്പെടുത്തിയെന്ന് അര്‍ഥം നല്‍കിയിരിക്കുന്നത്. ളഹ്ഹാഖില്‍ നിന്നും മഖ്തൂം അഥവാ സീല്‍ ചെയ്യപ്പെട്ടത് എന്ന വ്യാഖ്യാനവും ഉദ്ദരിക്കപ്പെടുന്നു.
തഫ്ഹീമുല്‍ ഖുര്‍ആനില്‍ മൗലാനാ മൗദൂദി സാഹിബ് സിജ്ജീന്‍, ഇല്ലിയ്യീന്‍ എന്നതിന് ഗ്രന്ഥം തന്നെ ഒഴിവാക്കി തടവുകാരുടെ പട്ടികയെന്നും ഉന്നത സ്ഥാനീയരുടെ പട്ടികയെന്നുമാണ് അര്‍ഥം നല്‍കിയിട്ടുള്ളത്.
ഇത്രയും വ്യാഖ്യാനസാധ്യതയുള്ളപ്പോള്‍ അല്ലാഹു ഉപയോഗിച്ച ഒരു പദത്തിന് കുറച്ചു കൂടി കൃത്യമായി അതിനെ ഡിജിറ്റല്‍ രേഖയെന്നും പറഞ്ഞു കൂടെ? ഒരു പദത്തിന് അതിന്റെ പാദാനുപദം അര്‍ഥം തന്നെ ഫിറ്റായിരിക്കെ ആ അര്‍ഥം തന്നെയല്ലേ പ്രസക്തവും? അഥവാ ഖുര്‍ആനിന്റെ ഓരോ അക്ഷരവും പദപ്രയോഗവും അര്‍ഥവത്തും സൂഷ്മവുമായി ദൈവത്താല്‍ അവതരിപ്പിക്കപ്പെട്ടതാണ്. ഖുര്‍ആനിലെ അല്‍ഭുതങ്ങള്‍ ഒരു കാലത്തും ഒടുങ്ങുന്നില്ല എന്ന പ്രവാചകവചനത്തിന്റെ ഒരു പുലര്‍ച്ച കൂടിയായി ഇതിനെ മനസ്സിലാക്കിക്കൂടെ?

കടം @ എസ്.എം.എസ്

ഒരിക്കല്‍ സഹപ്രവര്‍ത്തകനോട് ഞാന്‍ ആയിരം രൂപ കടം ചോദിച്ചു. പണം തരികയും മെസേജ് ഫ്രീയാണെങ്കില്‍ Received 1000/ എന്ന് ഒരു എം.എസ്.എസ് അയക്കാനാവശ്യപ്പെടുകയും ചെയ്തു. എസ്.എം.എസ് അയച്ചതോടെ അദ്ദേഹം നന്ദിയറിയിച്ചു. അതോടെ രണ്ടു പേരുടെയും പരസ്പര ധാരണയോടെയുള്ള രേഖയായി അത് മാറി. മുമ്പും ഈ രീതി സ്വീകരിക്കാറുണ്ടെങ്കിലും നേരിട്ട് പറഞ്ഞത് മാതൃകയായി തോന്നി. വാങ്ങിയ തിയ്യതിയും തിരിച്ചു തരുന്ന തിയ്യതിയുമെഴുതുന്നതിലൂടെ കാലാവധിയും സ്ഥിരപ്പെട്ടു. ഇപ്രകാരം എസ്.എം.എസോ ഇമെയിലോ അയക്കാം. ദിവസം അനവധി തവണ മൊബൈലില്‍ കളിക്കുന്ന നമുക്ക് ഇത് കാണുമ്പോള്‍ സദാ ഓര്‍മ്മപ്പെടുത്തലാവുകയും ചെയ്യുന്നു.

വിശുദ്ധ ഖുര്‍ആന്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ വളരെ ഗൗരവത്തോടെ ഊന്നിപ്പറഞ്ഞിട്ടുള്ള വിഷയമാണ്. വിശിഷ്യാ ദാനദര്‍മ്മം, പലിശ, കടം മുതലായവ. ഖുര്‍ആനിലെ ഏറ്റവും വലിയ സൂക്തം (2:282) തന്നെ കടത്തെ സംബന്ധിച്ചുള്ളതാണെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പരസ്പരസഹകരണത്തോടെ നിശ്ചിത അവധിവെച്ചുള്ള കടമിടപാടുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഈ വചനത്തില്‍ ഊന്നിപ്പറയുന്നു. പ്രധാനമായും ഇത്തരം ഇടപാടുകള്‍ക്ക് രേഖാമൂലമുള്ള തെളിവുണ്ടാകണമെന്നാണ്. രണ്ടാമത്തേത് പ്രസ്തുത ഇടപാടുകളില്‍ വല്ല ആശയക്കുഴപ്പം രൂപപ്പെടുന്ന പക്ഷം അതിനെ സ്ഥിരീകരിക്കാന്‍ സാക്ഷികളുണ്ടാവണമെന്നും. സാക്ഷ്യം ഫലവത്താകാന്‍ മറ്റെല്ലാ സാമ്പത്തിക കൊള്ളക്കൊടുക്കുകളിലും നാം സ്വീകരിക്കുന്ന പോലെ ചുരുങ്ങിയത് രണ്ട് പേര്‍ നിര്‍ബന്ധവുമാണ്. കാരണം ഒരാളാണെങ്കില്‍ വശീകരിക്കപ്പെടാന്‍ എളുപ്പമാണെന്നതോടൊപ്പം യോജിച്ചുകൊണ്ടുള്ള ചൂഷണത്തിനും സാധ്യതയേറെയാണ്. എന്നാല്‍ രണ്ട് നീതിമാന്‍മാരുടെ സാക്ഷ്യം അത്തരം സാധ്യത കുറക്കുന്നു. സ്ത്രീകളാണെങ്കിലും ഇത്തരമൊരു സാധ്യത മുന്നില്‍ കണ്ട് അവര്‍ക്ക് കൂട്ടായി മറ്റൊരു സ്ത്രീ കൂടി വേണമെന്നും നിശ്ചയിച്ചു. അതാവട്ടെ പരസ്പരം ഓര്‍മ്മപ്പെടുത്താനാണെന്ന് വ്യക്തമായി ഖുര്‍ആന്‍ പറയുകയും ചെയ്യുന്നു.

ഇത്രയും കൃത്യമായി പഠിപ്പിക്കപ്പെട്ട സാമ്പത്തിക ഇടപെടുകളില്‍ എത്രപേര്‍ ഈ സൂഷ്മത പുലര്‍ത്തുന്നുണ്ട്. അതില്ലാത്തതിന്റെ പേരില്‍ എത്ര ബന്ധങ്ങള്‍ ഉലയുകലും പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും അടിയന്തിരഘട്ടങ്ങളില്‍ ഉറ്റവരുടെയും സുഹൃത്തുക്കളുടെയും അപേക്ഷ ആര്‍ക്കും തള്ളിക്കളയാനാവില്ല. സ്വഭാവികമായും കയ്യില്‍ കാശുണ്ടെങ്കില്‍ അത് നല്‍കി സഹായിക്കുകയും ചെയ്യും. പക്ഷെ വാങ്ങാനുള്ള ആവേശം പലപ്പോഴും തിരിച്ച്‌നല്‍കാന്‍ ഉണ്ടാവാറില്ല എന്നതത്രെ സത്യം. പലരും സ്വയം ഡയറിയില്‍ എഴുതിവെക്കുന്ന ശീലമുണ്ടെങ്കിലും തുല്യധാരണയോടെ അത് നിര്‍വ്വഹിക്കാറില്ല. രേഖാമൂലമാക്കുന്നത് പരസ്പരവിശ്വസമില്ലായ്മയുടെ പ്രശ്‌നമായി കാണുമോ എന്ന ആശങ്ക കൊണ്ട് അതില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുന്നു. ഇത്രയും സംഖ്യ കടമായി വാങ്ങുന്നയാള്‍ക്കില്ലാത്ത പ്രയാസം ഒരു കടലാസില്‍ ഒപ്പ് ഇടീക്കുമ്പോള്‍ നല്‍കുന്നയാള്‍ക്കുമുണ്ടാവേണ്ടതില്ല.

രേഖയുടെ അഭാവത്തില്‍ ബോധപൂര്‍വ്വമല്ലാത്ത വീഴ്ചകളും വന്നുപോവാന്‍ സാധ്യത ധാരാളമാണ്. ഒരാള്‍ കടം വാങ്ങി അത് സ്വയം മറന്നു പോവുന്നതോടെ നല്‍കിയയാള്‍ അത് നേരിട്ട് ചോദിക്കാനുള്ള പ്രയാസത്താല്‍ തെറ്റിദ്ധാരണ വെച്ച് കഴിഞ്ഞു കൂടുന്നു. ഇനി പറഞ്ഞാലും ചിലപ്പോള്‍ ഓര്‍മ്മിച്ചെടുക്കാന്‍ ബുദ്ധിമുട്ടാറുമുണ്ട്. മറ്റു ചിലപ്പോള്‍ നമ്മുടെ ധാരണയിലൊന്നുമില്ലെങ്കിലും കൂടുതല്‍ സംസാരത്തിന് നില്‍ക്കാതെ കൊടുത്തൊഴിവാക്കാറും സ്വാഭാവികം. ഫലത്തില്‍ വലിയൊരു ബാധ്യതയായി അത് അവശേഷിക്കുന്നു.

മയ്യിത്ത് നമസ്‌കാരത്തിന് മുമ്പായി പള്ളിയില്‍ വെച്ചുള്ള വിളംബരത്തില്‍ അവസാനിക്കുന്ന ഒന്നല്ല അത്. സാക്ഷിയോ രേഖയോ ഒന്നുമില്ലതെ ആരെങ്കിലും പരേതന്റെ ബന്ധുക്കളെ സമീപിക്കുമെന്നും തോന്നുന്നില്ല. ലഭിക്കാനുണ്ടെങ്കിലും അതില്‍ രേഖയോ സാക്ഷികളോ ഇല്ലാതിരിക്കുന്നതിന്റെ പ്രയാസം പരേതന്റെ ബന്ധുക്കളിലും സൃഷ്ടിക്കാറുണ്ട്. പലപ്പോഴും അതൊരു ചടങ്ങു വര്‍ത്തമാനമായി മാത്രം അവശേഷിക്കുന്നു. ഇവിടെയാണ് ഖുര്‍ആനിക നിര്‍ദ്ദേശങ്ങള്‍ പ്രസക്തമാകുന്നത്. ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന സാക്ഷികള്‍ ഉണ്ടാവുന്നത് എന്തു കൊണ്ടും നല്ലത് തന്നെ. വലിയ ഇടപാടുകള്‍ക്ക് നാമത് ബാധകമാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. എന്നാല്‍ ദൈനംദിനമായി നടക്കുന്ന അനവധി കൊള്ളക്കൊടുക്കലുകള്‍ക്ക് പലപ്പോഴും പ്രായോഗിക വിഷമതകളും നേരിടുന്നതിനാല്‍ തന്നെ അത്തരമൊരു കാര്യം പാടെ ഒഴിവാക്കാറാണ് പതിവ്.

ചെറിയ ഇടപാടുകളില്‍ വലിയ റിസ്‌കൊന്നും ഇല്ലാതെ ചെയ്യാവുന്ന ലളിതമായ കാര്യമാണ് എസ്.എം.എസ്. എന്നാല്‍ നടത്തിയ ഇടപാടുകള്‍ നിഷേധിക്കപ്പെടാനും അവിശ്വസിക്കപ്പെടാനുമുള്ള സാധ്യത നിലനില്‍ക്കുന്നതു കൊണ്ടാണല്ലോ സാക്ഷികള്‍ ആവശ്യമാണെന്ന് പറഞ്ഞത്. നിലവിലെ ബാങ്കിങ് / നെറ്റ് ബാങ്കിങ് വഴിയോ മറ്റോ എത്ര രൂപ കൈമാറിയാലും നിഷേധിക്കാനാവാത്ത കൈമാറ്റ രേഖകള്‍ ലഭ്യമാണ്. എം. എസ്. എസിലും ഇമെയിലും ഈ രീതിയില്‍ പ്രൊവൈഡര്‍മാരില്‍ നിന്ന് ലഭ്യമാവുന്ന രേഖകള്‍ അനിഷേധ്യമാണ്.

കൂടുതല്‍ സങ്കീര്‍ണതകളിലേക്കൊന്നും നീങ്ങാതെ എപ്പോഴും നടത്താവുന്ന ഈ രീതി ഒന്നുമില്ലാതെ നടക്കുന്ന ഇടപാടുകളെക്കാള്‍ അവലംബ്യമാവുന്നതും അതുകൊണ്ട് തന്നെയാണ്. ചെയ്യേണ്ടത് ഇത്രമാത്രം, വാങ്ങിയ ആളോട് ഈ തുക സ്വീകരിച്ചു എന്ന് പറഞ്ഞൊരു എസ്.എം.എസ് അയക്കാന്‍ പറയുക. വാങ്ങിയതാണെങ്കില്‍ നമ്മളപ്രകാരം ചെയ്യുക. സ്വാഭാവികമായും ഈ രീതി അയാളും പിന്തുടരും.

സുഹൈറലി തിരുവിഴാംകുന്ന് 
http://www.islamonlive.com/story/2012-06-27/1392

ഇതുകൂടി ഒന്നു ഷെയർ ചെയ്തോട്ടെ...:(

അങ്ങനെ അവന്റെ പഴയകാലത്തെ ഫോട്ടോകളെല്ലാം സ്‌കാന്‍ ചെയ്ത് ഫേസ്ബുക്കിലെത്തിച്ചു..
സ്‌കൂളില്‍ പോയി...അതിന്റെ ഫോട്ടോ ഫേസ് ബുക്കിലിട്ടു...
കോളേജിലെത്തി അവിടെ കൂട്ടുകാരുമായി ജോളിയടിച്ചിരിക്കുന്നതും അതു വൈകാതെ മൊബൈലിലെത്തി...fbയിൽ...
പിന്നെയാണ് ടൂര്‍ പോയത്...
അതിലെ രസകരമായ എല്ലാ ദൃശ്യങ്ങളും ഫേസ് ബൂക്കിലേക്ക് ഷെയര്‍ ചെയ്തു...ഹാവൂ ആശ്വാസം
ഒറ്റ ദിവസത്തിനകം നൂറിലധികം ഷെയറും ലൈക്കും! ആനന്ദ ലബ്ദിക്ക് ഇനിയെന്ത് വേണം...
പിന്നെയായിരുന്നു കല്ല്യാണം. കല്യാണ ഫോട്ടോകളും ഫേസ് ബുക്കിലെത്തി...
അങ്ങിനെ കുഞ്ഞ് പിറന്നു വീണത് ഫേസ്ബുക്കിലേക്കാണോ എന്ന് പലരും കമന്റും ഇട്ടിരുന്നു...
അവളുടെ വളര്‍ച്ചയുടെ ഓരോ പടവുകളും ഫേസ്ബുക്കിലെത്തിച്ചു കൊണ്ടേയിരുന്നു...
വീടുവെച്ചു അത് മനോഹരമായി വാളിലെ മുഖ ചിത്രമാക്കി....
പുതിയ ജോലി സ്ഥലങ്ങള്‍, സഞ്ചരിച്ച സ്ഥലങ്ങള്‍, എടുത്ത ജോലികള്‍...അങ്ങിനെയങ്ങിനെ എല്ലാം ഫേസ്ബുക്കിലെത്തി...
പക്ഷെ വളരെ സുപ്രധാനമായ ഒരു രംഗം, കൂട്ടുകാരും ബന്ധുക്കളെല്ലാം വീട്ടിലെത്തിയ ആരംഗം മാത്രം കാമറയിലാക്കി ലോഗിന്‍ ചെയ്ത് സ്വന്തം വാളില്‍ കയറ്റാനായില്ല...അതിന് വന്ന ലൈക്കും ഷെയറും കാണാനായില്ല...
ഒരു പക്ഷെ അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടബോധം ഇതാവാം....



അല്ലേലും പവർക്കട്ടിനെന്താണിത്ര കുഴപ്പം ...



അങ്ങിനെ നീണ്ട കാത്തിരിപ്പിന് ശേഷം പ്രതീക്ഷയുടെ മേല്‍ വസന്തത്തിന്റെ ഇടിമുഴക്കവുമായി വീണ്ടുമൊരു പവര്‍കട്ട് യുഗം….
ഗൃഹാതുരമുണര്‍ത്തുന്ന ആ പവര്‍കട്ട് കാലത്തെ ആര്‍ക്കാണ് മറക്കാനാവുക.
എല്ലാ ശനിയാഴ്ചയും പത്രം വരുമ്പോള്‍ നോക്കുക ഈ ആഴ്ച എപ്പോഴാണ് പവര്‍ക്കട്ട് എന്നായിരിക്കും. ചിലര്‍ അതെല്ലാം നേരത്തെ കണക്കു കൂട്ടി പറയും.
എന്നാലും ഞായറാഴ്ച കട്ടില്ലാത്തതു കാരണം ദുരദര്‍ശനിലെ നാല്മണി പടം മുടങ്ങാറില്ല. പക്ഷെ, ചിലപ്പോഴെങ്കിലും ഞായറാഴ്ചകളിലും പവര്‍ക്കട്ട് വരാറുണ്ട്.
മിക്കവാറും അതിനിടക്ക് ആകെ ക്കൂടി പ്രതീക്ഷിച്ച ഇടി കഴിഞ്ഞിട്ടുണ്ടെങ്കില്‍ സങ്കടമാണ്. അങ്ങിനെയായിരിക്കും ഒരാഴ്ച വാര്‍ത്തയുടെ സമയത്ത് ലോഡ്‌ഷെഡിങ് വരുന്നത്...ഹാവൂ..ആശ്വാസം.
അല്ലെങ്കിലും വാര്‍ത്ത തുടങ്ങിയാല്‍ സിനിമക്കുള്ള ഇന്റര്‍വെല്ലാണ്.
പിന്നെ വെള്ളിയാഴ്ചയിലെ ചിത്രഗീതവും ബുധനാഴ്ചത്തെ തിരനോട്ടവും പല പവര്‍ക്കട്ടുകളും അപഹരിച്ചു കളഞ്ഞിട്ടുണ്ട്. ഇതെല്ലാം പ്രകാശമ്മാഷുടെയും റുക്യത്താത്തയുടെയും വീട്ടിലെ കാര്യം.
വീട്ടിലെത്തിയാല്‍ ലോഡ്‌ഷെഡിങിന്റെ അരമണിക്കൂറിലേക്ക് വീട്ടുകാർ പണിയെല്ലാം സെറ്റ് ചെയ്തു വെക്കും. എട്ട് മണിക്കാണ് കട്ടെങ്കിലും അതിന് മുമ്പ് തന്നെ കുട്ടികള്‍ക്ക് ചോറു കൊടുത്തിരിക്കും. മിക്കവാറും കരണ്ടു വന്നിട്ട് കഴിക്കാം എന്നായിരിക്കും വലിയവരുടെ തീരുമാനം. പിന്നെ അരമണിക്കൂര്‍ പഠിക്കണ്ടല്ലോ എന്നതാണ് മറ്റൊരാശ്വാസം. എന്നാലും പുതിയ വല്ല കഥ പുസ്തകവും കിട്ടിയിട്ടുണ്ടെങ്കില്‍ ആസമയത്ത് മണ്ണെണ്ണ വിളക്കിനടുത്ത് നിന്ന് തന്നെ അതിലെ ഡിങ്കനും മായാവിയും പൂച്ചപ്പോലീസുമെല്ലാം വായിച്ചു തീര്‍ത്തിരിക്കും.
പിന്നെ വല്ല വികൃതിയും ഒപ്പിക്കാനാകെ കിട്ടുന്ന സമയവും അതാണ്. അങ്ങനെ വിളക്കത്തിരുന്ന് കയ്യില്‍ കിട്ടിയത് വല്ലതും കത്തിച്ച് സമയം കഴിക്കും. ചിലപ്പോഴാവട്ടെ വിരുന്നുകാരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ ഓറഞ്ച് കൊണ്ട് വന്നിട്ടുണ്ടാവും. അതിന്റെ തൊലിയെടുത്ത് കണ്ണില്‍ പീച്ചുന്നത് പോലെ വിളക്കത്ത് പീച്ചിയാലും നല്ല രസമായിരിക്കും. ചിലപ്പോഴെങ്കിലും വല്ല പ്ലാസ്റ്റിക്കും ഉരുക്കുന്നതിനിടക്ക് കയ്യല്‍പ്പം പൊള്ളിയാലും ആരോടും പറായാതിരിക്കും.
അങ്ങനെ അരമണിക്കൂര്‍ കഴിഞ്ഞാല്‍ പെട്ടെന്ന് നൂറ്റിപ്പത്തിന്റെ ബള്‍ബങ്ങ് തെളിയുമ്പോ കണ്ണൊരു പുളിപ്പാണ്. പക്ഷെ മറ്റു ബള്‍ബുകള്‍ കത്തിക്കൊണ്ടിരിക്കുന്നുണ്ടോ എന്നറിയാല്‍ ഫിലമെന്റിലേക്ക് ടോര്‍ച്ചടിച്ച് നോക്കണം. അന്നാവട്ടെ 14 ജില്ലകളെ കൂടാതെ വോള്‍ട്ടേജില്ല എന്നൊരു ജില്ല കൂടിയുണ്ടെന്നറിഞ്ഞത് ഒരു മിമിക്‌സ് പരേഡിന്റെ കാസറ്റ് കേട്ടപ്പോഴാണ്. പലപ്പോഴും അിറയാതെ പകല്‍ സമയത്ത് നൂറ്റിപത്തിന്റെ ബള്‍ബിട്ട് അടിച്ച് പോയ അനുഭവങ്ങളും ധാരാളം.

ഇതെല്ലാം ഞങ്ങളുടെ ലോകം. ഇനി ഒന്നാലോചിച്ചു നോക്കൂ.. വീട്ടിലെ മുതിര്‍ന്നവരെല്ലാം ഒന്നശ്വാസത്തോടെ കൂട്ടം കൂടിയിരിക്കുന്നത് മറ്റെപ്പോഴാണ്. പുള്ളത്തിണ്ടുമ്മേ ആ ഇളം കാറ്റും കൊണ്ടിരിക്കാന്‍ പവർകട്ടല്ലാതെ പിന്നെ മറ്റെവിയെടാ സമയമുള്ളത്. അങ്ങനെ ദിവസവും ഒരു കുടുംബയോഗം തന്നെയായിരിക്കും അത്. അതിലാവട്ടെ പലരസങ്ങളും പറഞ്ഞ് കുട്ടികളുടെ കളികളുമെല്ലാമായി ആസമയമങ്ങനെ കഴിയും. ഇന്നാര്‍ക്കാണ് അര മണിക്കൂറൊന്ന് ഒഴിഞ്ഞിരിക്കാന്‍ സമയമുള്ളത്. പഠിപ്പു മുറിയിലെ കുട്ടികളെയും അടുക്കളയിലെ സ്ത്രീകളെയും ടി.വികണ്ടിരിക്കുന്ന ആണുങ്ങളെയും ബാക്കിയുള്ളവരെയും ഒരുമിച്ചരുത്താന്‍ കട്ട് സമയം ധാരാളം. പിന്നെ അര മണിക്കൂര്‍ കട്ടായാല്‍ ആകെക്കൂടെ അരമണിക്കൂര്‍ ടി.വി പരിപാടി പോകും എന്നതില്‍ കവിഞ്ഞ് ഒരു വീട്ടിലെന്താ കുഴപ്പം.

രാത്രിയെ രാത്രിയായി നിര്‍ത്തിയ ആ നാളുകളെ പൂര്‍ണ്ണമായി തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞിലില്ലേലും അര മണിക്കൂറായെങ്കിലും മടക്കിത്തരാന്‍ നമ്മുടെ സര്‍ക്കാറിനെ കൊണ്ട് സാധിച്ചതില്‍ സരക്കാറിന് നന്ദി പറയണം.ഏതായാലും സര്‍ക്കാരിന്റെ പവര്‍ക്കട്ട് തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് കൊണ്ട്……



പത്രങ്ങള്‍ കേരളത്തെ ഗുജറാത്താക്കിയേനേ


യാസീന്‍ അശ്റഫ്

ഒടുവില്‍ മലയാള മനോരമയും ആ പ്രേതബാധ ഒഴിപ്പിച്ചു.
2011 ജനുവരി മൂന്നിലെ പത്രത്തിന്‍െറ പിന്‍പുറത്തുവന്ന വാര്‍ത്ത ഒന്നരവര്‍ഷം മുമ്പത്തെ അതിന്‍െറ ഒരു പരമ്പര സൃഷ്ടിച്ച വിഷമിറക്കാന്‍ ഉപകരിച്ചെങ്കില്‍ നന്ന്.
‘‘ലൗ ജിഹാദ് എന്ന പേരില്‍ കേരളത്തിലുണ്ടായ വിവാദത്തിനും പ്രചാരണത്തിനും പിന്നില്‍ ഒരു മതസംഘടനയുടെ വെബ്സൈറ്റാണെന്നു പൊലീസ് കണ്ടെത്തി...നടത്തിപ്പുകാര്‍ക്കെതിരെ സംസ്ഥാന സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു’’ എന്നാണ് ജി. വിനോദിന്‍െറ തിരുവനന്തപുരം റിപ്പോര്‍ട്ട്. ‘‘കേരളത്തില്‍ ലൗ ജിഹാദ് ഇല്ളെന്ന് ഒരു വര്‍ഷം മുന്‍പു കണ്ടെത്തിയ പൊലീസ്, തുടരന്വേഷണത്തിലാണ് ഇപ്പോള്‍ വ്യാജ പ്രചാരകരെയും കുടുക്കിയത്.’’
ആരാണീ വ്യാജ പ്രചാരകരായ മതസംഘടന? ഹിന്ദുജാഗൃതി ഡോട്ട് ഓര്‍ഗ് ആണ് വെബ്സൈറ്റ്. മുസ്ലിം സംഘടനയുടെ പേരില്‍ വ്യാജപോസ്റ്ററും ചേര്‍ത്തായിരുന്നു പ്രചാരണം. ഉത്തരേന്ത്യക്കാരനായ മാര്‍ഗിര്‍ഷ് കൃഷ്ണയാണ് സൈറ്റ് രജിസ്റ്റര്‍ ചെയ്തത്.
ലൗ ജിഹാദിന്‍െറ പേരില്‍ ‘‘ഒരു പ്രത്യേക മതവിഭാഗത്തെ ചിലര്‍ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചിരുന്നു’’ എന്ന് മനോരമ. ശരിയാണ്. അങ്ങനെ ശ്രമിച്ചവരില്‍ മനോരമ കൂടി ഉള്‍പ്പെട്ടു എന്നതും ശരിയാണ്. ‘‘ലൗ ബോംബ്’’ എന്നായിരുന്നു പ്രയോഗമെങ്കിലും ഉന്നം ‘‘പ്രത്യേക മതവിഭാഗം’’ തന്നെ.
2009 ആഗസ്റ്റില്‍ മനോരമ ജയന്‍ മേനോന്‍, കെ. രേഖ, എസ്.വി. രാജേഷ്, ബിജീഷ് ബാലകൃഷ്ണന്‍ എന്നിവര്‍ തയാറാക്കിയ ഒരു പരമ്പര പ്രസിദ്ധപ്പെടുത്തി-‘‘ഇരയാണ് അവള്‍, എവിടെയും’’. ആഗസ്റ്റ് 31ലെ ഭാഗത്തിന് സ്തോഭജനകമായ തലക്കെട്ടായിരുന്നു: ‘‘പൊട്ടിക്കാന്‍ ലൗ ബോംബ്.’’
‘‘പെണ്‍കുട്ടികളെ തീവ്രവാദത്തിലേക്കു നയിക്കുന്ന സംഘം രാജ്യത്തു സജീവം. പ്രണയം, വിവാഹം, പിന്നെ തീവ്രവാദം-ഇതു പ്രവര്‍ത്തന രീതി. ഇന്ത്യയില്‍ ഇതുവരെ 4000 പെണ്‍കുട്ടികളെ അവര്‍ വശീകരിച്ചു. കേരളത്തില്‍ 500ല്‍പരം പെണ്‍കുട്ടികള്‍ വലയില്‍. പ്രണയപ്പോരാളികള്‍ക്കായി തിരുവനന്തപുരത്തുമാത്രം ഒരു സ്കോര്‍പിയോ കാറും എട്ടു ബൈക്കുകളും.’’ ഇത്തരം വിവരങ്ങള്‍ ‘‘ഹൈക്കോടതിയുടെ മുന്‍പാകെ ഒരു പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍’’ ആണത്രെ. ഏത് പൊലീസ് റിപ്പോര്‍ട്ട്? അത് പറയുന്നില്ല.
ഹൈകോടതി പിന്നീട് ചോദിച്ചപ്പോള്‍ ഇങ്ങനെയൊന്നും ഇല്ല എന്ന് ഡി.ജി.പി റിപ്പോര്‍ട്ട് കൊടുത്ത വിവരവും അല്‍പം കഴിഞ്ഞ് മനോരമക്ക് കൊടുക്കേണ്ടിവന്നു (2009 ഒക്ടോബര്‍ 23, നവംബര്‍ 12). അപ്പോള്‍ ആ ‘‘കണ്ടെത്തലുകള്‍’’ ആരുടേതായിരുന്നു?
അതിന്‍െറ ഉത്തരമാണ് ഇപ്പോള്‍ വന്ന വാര്‍ത്തയിലുള്ളത്.
വാസ്തവത്തില്‍, വാര്‍ത്ത വസ്തുനിഷ്ഠമാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നെങ്കില്‍ അന്നേ ഇക്കാര്യം കണ്ടുപിടിക്കാന്‍ കഴിയുമായിരുന്നു.
അജ്മീര്‍, മാലേഗാവ് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് ഇപ്പോള്‍ കണ്ടെത്തിയ സനാതന്‍ സന്‍സ്ഥയുടെ മുഖപത്രമായ സനാതന്‍ പ്രഭാതില്‍ വന്നതായിരുന്നു ‘‘ലൗ  ജിഹാദ് എന്ന സംഘടന’’യെക്കുറിച്ച വാര്‍ത്ത. പ്രേമംനടിച്ച് പെണ്‍കുട്ടികളെ മതം മാറ്റുന്നവരാണത്രെ ഇവര്‍. വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയും ശ്രീരാംസേനയും ദുര്‍ഗാവാഹിനിയും 2009 തുടക്കത്തില്‍ ‘‘ ലൗ ജിഹാദ്’’ എന്ന കെട്ടുകഥ പ്രചരിപ്പിച്ചു. സംഘ്പരിവാര്‍ ബന്ധമുള്ള ‘ഹൈന്ദവ കേരളം’, ‘ഹിന്ദു ജാഗ്രതി’ വെബ്സൈറ്റുകള്‍ ‘‘ലൗ ജിഹാദി’’ന്‍െറ കണക്കുകള്‍ അടക്കം കഥകള്‍ ചേര്‍ത്തു.
കേരള കൗമുദിയുടെ സായാഹ്നപത്രമായ ഫ്ളാഷ് ഇത് ഏറ്റുപിടിച്ച് ഫീച്ചര്‍ പ്രസിദ്ധപ്പെടുത്തി. കലാകൗമുദി മുഴുനീള കവര്‍സ്റ്റോറി ചെയ്തു. മൊത്തം 82 പേജില്‍ 30ഉം ലൗ ജിഹാദ് കഥതന്നെ. ഐ.ബിയെ ഉദ്ധരിച്ചാണ് കൗമുദി വിവരങ്ങള്‍ നല്‍കിയത്. ഏത് ഐ.ബി? ആവോ! സംസ്ഥാനത്തെ 14 ജില്ലകളിലും ലൗ ജിഹാദ് എന്ന റോമിയോ ജിഹാദിന് സോണല്‍ ഓഫിസുണ്ടെന്നും മലപ്പുറത്ത് 20ഓളം അനധികൃത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പൊലീസ് കണ്ടെത്തിയെന്നും കൗമുദി അറിയിച്ചു. ജന്മഭൂമി സ്വാഭാവികമായും വാചാലമായി. കേരളശബ്ദം നുണ ബോംബ് കണ്ടെത്തുന്നതില്‍ ഇവരുമായി മത്സരത്തിനെത്തി. മംഗളവും മാതൃഭൂമിയും ആവുന്ന പിന്തുണ നല്‍കി. ചില ചാനലുകളും മോശമാക്കിയില്ല.
വാര്‍ത്തകളുടെയും ഫീച്ചറുകളുടെയും അടിത്തറ ദുര്‍ബലമാണെങ്കിലും മാധ്യമങ്ങള്‍ ആ വഴിക്കുതന്നെ മുന്നോട്ടുപോയി-വര്‍ഗീയ മനസ്സുകളുടെ ഉദാരമായ പിന്‍ബലത്തോടെ. മനോരമ മുഖപ്രസംഗമെഴുതി: ‘‘മുന്‍പു ക്യാംപസിന്‍െറ മതില്‍ക്കെട്ടുകള്‍ പെണ്‍കുട്ടികള്‍ക്കു സുരക്ഷയുടെ കരിങ്കല്‍ക്കെട്ടായിരുന്നു. പ്രണയ ഏജന്‍റുമാരുടെ വരവോടെ ഉറപ്പിന്‍െറ കല്ലുകള്‍ ഓരോന്നായി നിലംപൊത്തി...’’ (2009 സെപ്റ്റംബര്‍ 7). ദീപികയിലെ കൊച്ചിവാര്‍ത്ത (‘‘പ്രണയിച്ച് മതംമാറ്റല്‍ കലാലയങ്ങളില്‍ പെരുകുന്നു’’). മറ്റൊരു സാമ്പിളാണ്. ‘‘പ്രണയമതതീവ്രവാദം എന്നു വിശേഷിപ്പിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു കഴിഞ്ഞ ഒരു വര്‍ഷമായി സജീവമാണെന്നു റിപ്പോര്‍ട്ടുണ്ട്.’’ (2009 ഒക്ടോബര്‍ 5)-ആരുടെ, ഏത് റിപ്പോര്‍ട്ട്? തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയും (2009 നവംബര്‍) ‘‘വലവിരിച്ച് ലൗ ജിഹാദികള്‍’’ എന്ന തലക്കെട്ടില്‍ ഒന്നാംപേജ് റിപ്പോര്‍ട്ടും ‘‘ഉണര്‍ന്നിരിക്കുക, ലൗ ജിഹാദികള്‍ ഇവിടെയുണ്ട്’’ എന്ന് മുഖപ്രസംഗവും കൊടുത്തു. ചില വായനക്കാരുടെ പ്രകോപനപരമായ എഴുത്തുകളും പ്രാധാന്യപൂര്‍വം ചേര്‍ത്തു.
മാതൃഭൂമിയുടെകൂടി കോളമിസ്റ്റായ ബി.ജെ.പിയിലെ ബല്‍ബീര്‍ പുന്‍ജ് മനോരമ ഫീച്ചര്‍ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ (2009 സെപ്റ്റംബര്‍ 4) വര്‍ഗീയ ലേഖനമെഴുതി. നോക്കുക-സംഘ് പ്രചാരണം ആധാരമാക്കി മനോരമ ഫീച്ചര്‍ ചെയ്യുന്നു; മനോരമയെ ചൂണ്ടി സംഘ് നേതാവ് പ്രചാരണത്തിന് സ്ഥിരീകരണം നല്‍കുന്നു. ഐ.ബിയെ ഉദ്ധരിച്ചാണ് കൗമുദിയും മറ്റും ലൗ ജിഹാദി കണക്ക് പറഞ്ഞതെങ്കില്‍ പുന്‍ജ് അത് തല തിരിച്ചിടുന്നു: ‘‘4000 ഇന്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് തട്ടിക്കൊണ്ടുപോകാനും പരിശീലിപ്പിക്കാനും പാക് ജിഹാദികള്‍ക്ക് കഴിഞ്ഞെങ്കില്‍ നമ്മുടെ ഇന്‍റലിജന്‍സിന്‍െറ കഴിവുകേടെന്നേ പറയേണ്ടൂ.’’
മാധ്യമങ്ങളുടെ ഈ കുപ്രചാരണങ്ങള്‍ അപകടകരമായ നിലയിലെത്തി. സമുദായങ്ങള്‍ തമ്മില്‍ അവിശ്വാസം വളര്‍ന്നു. കോടതിപോലും പ്രചാരണത്താല്‍ സ്വാധീനിക്കപ്പെട്ടു. കേരളത്തിന്‍െറ മനസ്സ് വിഷലിപ്തമായി.
‘‘ലൗ ജിഹാദി’’ന് തെളിവില്ളെന്ന് പൊലീസ് പറഞ്ഞത് വേണ്ടത്ര അന്വേഷിക്കാതെയാണെന്ന് എന്‍.എസ്.എസ് നേതാക്കള്‍ കുറ്റപ്പെടുത്തി. ലൗ ജിഹാദ് തടയാന്‍ നിയമം നിര്‍മിക്കണമെന്ന് രാജ്യസഭയില്‍ ബല്‍ബീര്‍ പുന്‍ജ്. ഇതിന് അദ്ദേഹം ആധാരമാക്കിയത് കേരള ഹൈകോടതിയില്‍ ജസ്റ്റിസ് കെ.ടി. ശങ്കരന്‍െറ അന്വേഷണോത്തരവ്. അതിന് ആധാരമായത് പത്രങ്ങള്‍ നടത്തിയ പ്രചാരണം. വര്‍ഗീയ വെബ്സൈറ്റുകളും പത്രങ്ങളും സൃഷ്ടിച്ച ‘‘ലൗ ജിഹാദ്’’ എന്ന പദം കോടതിയും ഉപയോഗിച്ചതോടെ അതിന് കൂടുതല്‍ സ്വീകാര്യതയായി. ജിഹാദികളെ സൂക്ഷിക്കാന്‍ കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെ.സി.ബി.സി) ക്രിസ്ത്യാനികളെ ഉപദേശിച്ചു. ഈഴവ സമുദായത്തിനും ഭീഷണിയുണ്ടെന്നും ജിഹാദിനെ നേരിടുമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചു. ക്രിസ്ത്യന്‍ പള്ളികളില്‍ ബോധവത്കരണ ശ്രമവുമായി സഭകള്‍ ഇറങ്ങി. മതപരിവര്‍ത്തനത്തിലൂടെ ലോകത്ത് മുസ്ലിം ഭൂരിപക്ഷമുണ്ടാക്കുകയാണ് ലക്ഷ്യം, പ്രണയം നടിച്ച് വശത്താക്കി ‘‘വിവാഹം കഴിഞ്ഞാല്‍ പര്‍ദക്കുള്ളിലാക്കും, നരകജീവിതത്തിലേക്ക് തള്ളും’’ എന്നെല്ലാം കെ.സി.ബി.സി ലഘുലേഖയില്‍ മുന്നറിയിപ്പ് നല്‍കി. യോഗക്ഷേമസഭയും ലൗ ജിഹാദിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ബി.ജെ.പി, ഹിന്ദു ഐക്യവേദി, വി. എച്ച്.പി എന്നിവ രംഗത്തിറങ്ങിയെന്ന് പറയേണ്ടതില്ല. മുസ്ലിം ഡോക്ടര്‍മാരെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ‘‘ക്ളിനിക്കല്‍ ജിഹാദ്’’ എന്ന പുതിയ കെട്ടുകഥയുമിറങ്ങി.
മുസ്ലിം ചെറുപ്പക്കാര്‍ക്കെതിരെ സമൂഹ മനസ്സ് രൂപപ്പെട്ടു. ബംഗളൂരുവിലും മറ്റും അവര്‍ക്ക് താമസസ്ഥലം കിട്ടാതായി. ഒരു എന്‍ജിനീയറെ യു.എസ് കമ്പനി പിരിച്ചുവിട്ടു. പലേടത്തും യുവാക്കള്‍ക്ക് ജോലി നിഷേധിക്കപ്പെട്ടു. മാനസിക പീഡനം വ്യാപകമായി. മുസ്ലിംകളില്‍ ഭീതി പടര്‍ന്നു.
ലൗ ജിഹാദിന് തെളിവില്ളെന്ന് ഖണ്ഡിതമായി പറഞ്ഞ കേരള പൊലീസും നടപടികള്‍ അവസാനിപ്പിച്ച ഹൈകോടതിയും (ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാര്‍) പക്വതയുള്ള മുഖ്യധാരാ രാഷ്ട്രീയ നേതൃത്വങ്ങളുമാണ് അപകടകരമായ ഈ പോക്കിന് തടയിട്ടത്. ഇല്ലായിരുന്നെങ്കില്‍?
കേരളത്തില്‍നിന്ന് ഗുജറാത്തിലേക്ക് ഏറെ ദൂരമില്ളെന്ന് തോന്നിച്ച നാളുകളായിരുന്നു അവ. ഗുജറാത്തില്‍ മുസ്ലിം വിരുദ്ധ മനസ്സ് രൂപപ്പെടുത്തിയ ശേഷമാണ് കലാപങ്ങളുണ്ടായത്. അത് രൂപപ്പെടുത്തിയത് സന്ദേശ്, ഗുജറാത്ത് സമാചാര്‍ തുടങ്ങിയ പത്രങ്ങളായിരുന്നു. കലാപത്തില്‍ അവ എണ്ണയൊഴിച്ചുകൊണ്ടുമിരുന്നു. പിന്നീട് പ്രസ് കൗണ്‍സില്‍ ഈ പത്രങ്ങളെ ശാസിച്ചെങ്കിലും നടക്കേണ്ടത് നടന്നുകഴിഞ്ഞിരുന്നു.
ശാസന വരുമെന്നുവെച്ച് ആരും സൂക്ഷ്മത പാലിക്കില്ല എന്നുതന്നെയാണല്ളോ ‘‘ലൗ ജിഹാദ്’’ പ്രചാരണം കാണിക്കുന്നത്. ഇത്ര അപകടകരമായ രീതിയില്‍ വിഷം പരത്തിയ പത്രങ്ങളില്‍ മനോരമയൊഴിച്ചുള്ളവയൊന്നും പുതിയ വാര്‍ത്ത ചേര്‍ത്തുകണ്ടില്ലതാനും.
‘‘ലൗ ജിഹാദ്’’ ഇല്ളെങ്കിലെന്ത്? ഒരു സമൂഹം മുഴുവന്‍ അരക്ഷിതാവസ്ഥയിലായാലെന്ത്? കേരളമനസ്സ് വര്‍ഗീയമായാലെന്ത്? സര്‍ക്കുലേഷന്‍െറ പെരുക്കം, ഹരം കൊള്ളിക്കുന്ന വായന -ഇത്രയുമായാല്‍ മതിയല്ളോ.