ഖുര്‍ആന്‍-ശാസ്ത്രം പുതിയ വായനകള്‍

ചെറുകായയുടെ തോടിനുള്ളില്‍ നാമെല്ലാം ഒതുക്കപ്പെട്ടിരിക്കുകയാണെങ്കിലും അനന്തമായ ഈ പ്രപഞ്ചത്തിന്റെ രാജാക്കന്മാരായി നാം ഭാവിക്കുന്നു.' ഷേക്‌സ്പിയറിന്റെ ഹാംലെറ്റിലെ ഈ സംഭാഷണത്തില്‍ നിന്നാണ് സ്റ്റീഫന്‍ ഹോക്കിംഗ് യൂനിവേഴ്‌സ് ഇന്‍ എ നട്ട്‌ഷെല്‍ എന്ന പുസ്തകത്തിന്റെ പേര് കടമെടുത്തത്. മനുഷ്യന്റെ അറിവ് ഇത്രയൊക്കെ പരിമിതമായിട്ടും അവന്റെ അഹങ്കാരത്തിന് യാതൊരു പരിധിയും ഇല്ല!! 
ശാസ്ത്ര ജേണലുകളിലും സൈറ്റുകളിലും കാണുന്ന വാര്‍ത്തകളും വിവരണങ്ങളും അപ്പടി വിഴുങ്ങണമെന്നതാണ് പുരോഗമനവാദത്തിന്റെ ലക്ഷണം. ശാസ്ത്രത്തിന്റെ ലേബലില്‍ എന്ത് അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടാലും മതവിശ്വാസങ്ങളെ മാത്രമേ പിന്തിരപ്പത്തമായി കാണാറുള്ളൂ. ഈ പ്രപഞ്ചത്തിന് പിന്നില്‍ ഒരു സ്രഷ്ടാവില്ലെന്നും പ്രപഞ്ചം തനിയെ ഉണ്ടായതാണെന്നുമുള്ള വാദങ്ങള്‍ ശാസ്ത്രീയമായിത്തീരുന്നതും മറിച്ചുള്ളതെല്ലാം മതയാഥാസ്ഥിതിക ചിന്തയായി മാറുന്നതും അങ്ങനെയാണ്. ഈ ബോധത്തെ പൊളിച്ചെഴുതുകയാണ് പ്രഫ. പി.എ വാഹിദ് തന്റെ ഖുര്‍ആനും ശാസ്ത്രവും നാസ്തിക സിദ്ധാന്തവും എന്ന പുസ്തകത്തിലൂടെ.
ഖുര്‍ആന്‍-ശാസ്ത്ര ഗവേഷണങ്ങളെ പല രീതികളില്‍ കൈകാര്യം ചെയ്തുകൊണ്ടുള്ള രചനകള്‍ മലയാളത്തിലുണ്ട്. അവയില്‍ പലതും അവകാശവാദങ്ങള്‍ക്കപ്പുറം യുക്തിചിന്തയെ ഉണര്‍ത്തുന്നവയോ പ്രബോധനപരമോ അല്ല. ഈ ഖുര്‍ആന്‍-ശാസ്ത്ര വിശകലനങ്ങളില്‍ മനംമടുത്തവര്‍ അത്തരം വിഷയങ്ങളോട് പൂര്‍ണമായും പുറംതിരിഞ്ഞ് നില്‍ക്കുന്നതും കാണാം. മതവും ശാസ്ത്രവും രണ്ടായി പോവണമെന്ന് അഭിപ്രായമില്ലെങ്കിലും ഖുര്‍ആനും ശാസ്ത്രവും തമ്മിലുള്ള ഗവേഷണങ്ങളെ ഒരു രണ്ടാംതരം ഏര്‍പ്പാടായി കാണുന്നവര്‍ ധാരാളമാണ്. ഖുര്‍ആന്‍ ദൈവികമാണ് എന്ന പോലെ തന്നെ ശാസ്ത്രവും ദൈവികമാണ് എന്ന ആശയത്തിലൂന്നി നിന്നു കൊണ്ട് ഖുര്‍ആനിലെ ശാസ്ത്ര സൂചനകളെ ആധുനിക ശാസ്ത്രവുമായി താരതമ്യം ചെയ്ത് അവതരിപ്പിക്കുന്ന രീതിക്ക് പുതുമയുണ്ട്.
'ശാസ്ത്രം ഇന്ന് കണ്ടെത്തിയതൊക്കെ ഞങ്ങളുടെ ഖുര്‍ആനില്‍ പണ്ടേ പറഞ്ഞതാണ്' എന്ന മട്ടിലുള്ള വിശകലനരീതിക്ക് പകരം ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ദൈവിക ഗ്രന്ഥത്തെയും അതിന്റെ കര്‍ത്താവിനെയും അപഗ്രഥിക്കാനുള്ള വഴി തുറക്കുകയാണീ ഗ്രന്ഥത്തില്‍. അതേ സമയം ശാസ്ത്രം ഇനിയും ചെന്നെത്തിയിട്ടില്ലാത്തതും സ്ഥിരീകരിച്ചിട്ടില്ലാത്തതും ശാസ്ത്രദര്‍പ്പണത്തിന് പുറത്തുള്ളതുമായ ഖുര്‍ആനികാശയങ്ങളെയും പരിചയപ്പെടുത്തുന്നുമുണ്ട്.
പുസ്തകത്തില്‍ അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു വിഷയം ആധുനിക ശാസ്ത്രം ഏറെ കൊട്ടിഘോഷിച്ച ജിനോം പ്രോജക്ടിനെ കുറിച്ചാണ്. ജിനോം ആധുനിക ജീവശാസ്ത്രത്തിന്റെ അടിത്തറയായി പരിചയപ്പെടുത്തുമ്പോഴും ജീന്‍ എന്താണെന്ന് നിര്‍വചിക്കാന്‍ ഇന്നുവരെ ശാസ്ത്രത്തിന് സാധിച്ചിട്ടില്ല എന്നതാണ് സത്യം. ജീനിനെ കുറിച്ചുള്ള വിശകലനത്തില്‍ അത് അഭൗതികമായ പ്രതിഭാസമായി വരുന്നതിനാണ് സാധ്യതയേറെയുള്ളത്. ആ രീതിയില്‍ അതിനെ വിശദീകരിച്ചവരും ഉണ്ട്. എന്നാല്‍, അത് അംഗീകരിക്കുകയാണെങ്കില്‍ ദൈവിക സാന്നിധ്യത്തെ അത് അടയാളപ്പെടുത്തും. ഈ ബയോ സോഫ്ട്‌വെയറിനെ ഖുര്‍ആനിക പ്രയോഗമായ റൂഹുമായി ബന്ധപ്പെടുത്തി ലേഖകന്‍ അവതരിപ്പിക്കുന്നു.
ഏതൊരു കാര്യവും ശാസ്ത്രീയമാണെന്ന് പറയണമെങ്കില്‍ പരീക്ഷണത്തിന് വിധേയമാക്കി അത് ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ സാധിക്കണം. അതു കൊണ്ട് തന്നെ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന ശാസ്ത്ര-ചരിത്ര-പ്രവചന മാനങ്ങളുള്ള വചനങ്ങളെ സ്ഥിരീകരിക്കപ്പെട്ട ശാസ്ത്ര കണ്ടെത്തലുമായി വിലയിരുത്തി തെറ്റാണെന്ന് തെളിയിക്കാവുന്നതാണ്. അതേ മാനദണ്ഡം ഉപയോഗിച്ച് ദൈവത്തെ ശാസ്ത്രീയമായി നിരാകരിക്കാവുന്നതാണ്. ഇതിന്റെ ഭാഗമായി ശാസ്ത്രീയമായി ഖണ്ഡിക്കാനാവുന്ന ഖുര്‍ആനിക വെളിപാടുകളെ ഗ്രന്ഥകര്‍ത്താവ് ഉദ്ധരിക്കുന്നുണ്ട്. പ്രപഞ്ചോല്‍പത്തിയെ കുറിച്ചും പ്രപഞ്ച വികാസത്തെ കുറിച്ചും സൗര-ചാന്ദ്ര സവിശേഷതകളെ കുറിച്ചും ഗോള ചലനങ്ങളെ കുറിച്ചുമെല്ലാം ഖുര്‍ആന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇവിടെ വിശകലനം ചെയ്യുന്നു. എന്നാല്‍, ഒരു വചനവും ഖണ്ഡിക്കാന്‍ കഴിയാത്തതിനാല്‍ തന്നെ അത് ശാസ്ത്രീയമാവുന്നു. അതിലൂടെ ദൈവ വിശ്വാസവും യുക്തിപരമാവുന്നു. എന്നാല്‍, നിരീശ്വരത്വം പ്രത്യക്ഷത്തില്‍ തന്നെ ശാസ്ത്രം നിരാകരിക്കുന്നതാണ്. ഖുര്‍ആനിന് എതിരായിട്ടുള്ള ശാസ്ത്ര സിദ്ധാന്തങ്ങള്‍ തള്ളപ്പെടുകയോ വിവാദമായി തുടരുകയോ ചെയ്യുന്നു എന്നിടത്താണ് ഗ്രന്ഥത്തിന്റെ ഉപസംഹാരം.  ഏതൊരു ശാസ്ത്രകുതുകിക്കും സാധാരണക്കാരനും ഉള്‍ക്കൊള്ളാനാവും വിധം ലളിതമായ ഉദാഹരണങ്ങളിലൂടെ കാര്യങ്ങള്‍ സമര്‍ഥിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. കറന്റ് ബുക്‌സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 

പുസ്തകം സുഹൈറലി തിരുവിഴാംകുന്ന്‌

'ചെറുകായയുടെ തോടിനുള്ളില്‍ നാമെല്ലാം ഒതുക്കപ്പെട്ടിരിക്കുകയാണെങ്കിലും അനന്തമായ ഈ പ്രപഞ്ചത്തിന്റെ രാജാക്കന്മാരായി നാം ഭാവിക്കുന്നു

മുസ്‌ലിം വിരുദ്ധമാകുന്ന മാധ്യമങ്ങളും മുസ്‌ലിംകളില്ലാത്ത ഇന്ത്യയും

mdf
മുഖ്യധാരാ മാധ്യമങ്ങളും സവര്‍ണ്ണ പൊതുബോധവും ഇസ്‌ലാം വിരുദ്ധമാവുന്നതിനെ കുറിച്ച് സുന്നി അഫ്കാറും(ഡിസംബര്‍4)തെളിച്ചവും (ഡിസംബര്‍) പ്രസിദ്ധീകരിച്ച രണ്ട് അഭിമുഖങ്ങളാണ് വായനാവാരം ചര്‍ച്ച ചെയ്യുന്നത്. മീഡിയകള്‍ സത്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നും പ്രത്യേകിച്ചും പ്രശ്‌നം മുസ്‌ലിംകളുമായി ബന്ധപ്പെട്ടതാണെങ്കില്‍ തീര്‍ത്തും പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നുമാണെന്ന് യോഗീന്ദര്‍ സിക്കന്ത് അഭിപ്രായപ്പെടുന്നു. യോഗീന്ദര്‍ സിക്കന്ദുമായി മാധ്യമ പ്രവര്‍ത്തകന്‍ അജിത് സാഹി നടത്തിയ അഭിമുഖമാണ് സുന്നി അഫ്കാറിലെ കവര്‍ സ്റ്റോറി. എന്നാല്‍ മുസ്‌ലിംകള്‍ ഇല്ലാത്ത ഇന്ത്യ എങ്ങിനെയായിരിക്കുമെന്ന് വിശദീകരിക്കുകയാണ് കാഞ്ച ഐലയ്യ. ഹൈദരാബാദിലെ ലക്ചറായ കെ.അസ്‌ലം നടത്തിയ അഭിമുഖമാണ് തെളിച്ചം മാസികയിലുള്ളത്. 

മുസ്‌ലിം വിരുദ്ധത ഒരു വശത്ത് കൊണ്ടു നടക്കുമ്പോള്‍ ഹിന്ദു ക്യാമ്പുകളില്‍ അരങ്ങൊരുങ്ങുന്ന വാര്‍ഗീയ തീവ്രവാദ ചലനങ്ങളെ അവഗണിക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ആണ് ചെയ്യുന്നത്. ഇതിന് ഉദാഹരണമായി യോഗീന്ദര്‍ സിക്കന്ദ് എടുത്തുദ്ധരിക്കുന്നത് നരേന്ദ്രമോഡിയുടെ വിലാസമാണ്. മറ്റൊരു രാജ്യത്തായിരുന്നെങ്കില്‍ വധ ശിക്ഷയോ നൂറു വര്‍ഷത്തെ തടവോ ലഭിക്കുകയോ അന്താരാഷ്ട്ര കുറ്റകൃത്യ നിയമ പരിധിയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യേണ്ട ഗുജറാത്ത് കലാപത്തലെ മുഖ്യ പ്രതിക്കെതിരെ മീഡിയ വേണ്ട രീതിയില്‍ പ്രതികരിച്ചില്ല എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. യോഗീന്ദര്‍ സിക്കന്ദ് ഇങ്ങിനെ ഉപസംഹരിക്കുന്നു. പോലീസ്, ജുഡീഷ്വറി, കോര്‍ട്ട്, മീഡിയ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നും പ്രതീക്ഷ നഷ്ടപ്പെട്ട രീതിയിലാണ് ഇന്ന് ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥ. അങ്ങനെ സംഭവിച്ചു കഴിഞ്ഞാല്‍ അത് രാജ്യത്തിനും അവര്‍ക്ക് തന്നെയും ദുരിതങ്ങളായിരിക്കും സമ്മാനിക്കുക. ആസന്നമായി ദുരന്തത്തില്‍ നിന്നും നമ്മുടെ മണ്ണിനെ രക്ഷിക്കാന്‍ രാജ്യത്തിന്റെ നേതൃത്വം, അല്ലെങ്കില്‍ സ്വയം അങ്ങിനെ വിശേഷിപ്പിക്കുന്നവര്‍ ഉണര്‍ന്നിരിക്കേണ്ട സമയത്താണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. 


അറിയപ്പെടുന്ന കീഴാള ചിന്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കാഞ്ച എലയ്യയുമായിയുള്ള അഭിമുഖത്തിലേക്ക് വരാം. അക്കാദമിക രംഗത്ത് മേല്‍ക്കോയ്മ നേടിക്കൊണ്ടിരിക്കുന്ന ബ്രാഹ്മണ മേധാവിത്വത്തെയും സവര്‍ണ ബോധത്തെയുമാണ് കുറിച്ചാണ് കാഞ്ച ഐലയ്യയുടെ സംസാരം. 

ഇന്ത്യന്‍ മതേതരത്വവും പുനപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇന്ത്യയിലെ ജാതിവ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി ഇന്ത്യന്‍ ഭരണഘടന സൂഷ്മമായി നിരീക്ഷിക്കപ്പെടണം. ആത്മീയത രണ്ട് രീതിയില്‍ വികാസം പ്രാപിക്കുമെന്ന് കാഞ്ച എലയ്യ നിരീക്ഷിക്കുന്നു. അതിലൊന്ന് സ്പിരിച്വല്‍ ഡെമോക്രസിയും മറ്റൊന്നു സ്പിരിച്വല്‍ ഫാഷിസവുമാണ്. ഇതില്‍ ഇന്ത്യയിലെ ഹിന്ദ്വത്വ വക്താക്കള്‍ പ്രമോട്ട് ചെയ്യുന്നത് സ്പിരിച്വല്‍ ഫാഷിസമാണ്. ആഗോള അരക്ഷിതാവസ്ഥക്ക് കാരണം തന്നെ ആത്മീയഫാഷിസമാണ്. എന്നാല്‍ ഇസ്‌ലാം സ്പിരിച്വല്‍ ഡെമോക്രസിയില്‍ അധിഷ്ടിതമാണ്. താഴ്ന്ന വിഭാഗങ്ങള്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെയല്ലെന്നും ഇസ്‌ലാമിന്റെ സാമൂഹിക-ദൈവ കാഴ്ചപ്പാടുകളാണ് അതിന് നിമിത്തമായതെന്നും സമര്‍ഥിക്കുന്നു.

എന്നാല്‍ ഇസ്‌ലാമിന്റെ സമത്വകാഴ്ചപ്പാട് ഖുര്‍ആനിലും പള്ളികളിലുമുണ്ടെങ്കിലും ജാതിവിഷയത്തില്‍ പ്രയോഗിച്ചിട്ടോ തിരിഞ്ഞറിഞ്ഞിട്ടോ ഇല്ലെന്നു പറയുന്ന അദ്ദേഹം അംബേദ്കറെക്കാള്‍ വലിയ മാതൃക രാജ്യത്ത് മുസ്‌ലിംകള്‍ക്ക് കാഴ്ചവെക്കാനാവുമെന്ന് ഉറപ്പിച്ചു പറയുന്നു. ഇന്ത്യ വിതൗട്ട് ഇസ്‌ലാം എന്ന കാഞ്ച എലയ്യയുടെ പുറത്തിറങ്ങാനിരിക്കുന്നു പുസ്തകത്തെ കുറിച്ചും സംസാരിക്കുന്നുണ്ട്. ഇസ്‌ലാമില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ അവസ്ഥ എന്താകുമായിരുന്നു എന്നതാണ് അതിലെ നിരീക്ഷണം. ഇസ്‌ലാമിനെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചും ഇപ്രകാരം വിശദീകരിക്കുന്നു. 'ഇസ്‌ലാം എന്നത് ഒരു ആഗോള ചിന്താരീതിയും ശ്രദ്ധേയമായ ഒരു പരിവര്‍ത്തന ആശ്രയസ്രോതസ്സുമാണ്. ഇത് ഇന്ത്യക്ക് ഒരുപാട് രീതിയില്‍ ഉപകരിച്ചിട്ടുണ്ട്. പഷെ, മുസ്‌ലിംകള്‍ ആ യാഥാര്‍ഥ്യം മനസ്സിലാക്കിയിട്ടില്ല. അവര്‍ ഒരുമിച്ചിരുന്നാലുള്ള ഗുണഫലങ്ങള്‍ അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. എല്ലാവരും ഇറച്ചിയും ബിരിയാണിയും തിന്നിരിപ്പാണ്. ഇസ്‌ലാമിലെ ഫിലോസഫിക്കലായ ദൈവചിന്ത വലിയൊരു ചിന്താരീതിയാണ്. ഹിന്ദു ശരീരങ്ങളുടെ ദൈവത്തില്‍ വിശ്വസിക്കുന്നു. മുസ്‌ലിംകളുടെ ദൈവം കാണപ്പെടാത്തതാണ്. പഷെ അവര്‍ ദൈവത്തെ ഭയക്കുന്നു. എന്തു കൊണ്ട് അവര്‍ ഭയക്കുന്നു എന്നെനിക്കറിയില്ല. കാണപ്പെടുന്ന ആയുധങ്ങളെയല്ലേ സാധാരണ ഭയക്കാറ്?
*****
എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുല്ല മാതൃഭൂമി വാരാന്ത്യപ്പതിപ്പിലൂടെ ഒരിക്കല്‍ കൂടി തന്റെ ഹൈന്ദവാഭിനിവേശം വെളിപ്പെടുത്തി. ഇത്തവണ പറഞ്ഞത് താന്‍ മരണപ്പെട്ടാല്‍ ശവം പട്ടടയില്‍ വെച്ച് ദഹിപ്പിക്കണമെന്നാണ്. എന്നാല്‍ ശവം ദഹിപ്പിക്കലും ഹിന്ദുമതവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ലെന്ന് സമര്‍ഥിക്കുകയാണ് സ്വമി വിശ്വഭദ്രാനന്ദ ശക്തിബോധി സുന്നി വോയ്‌സിലൂടെ. (2013 ഡിസം 1-15). ശവം ദഹിപ്പിക്കുന്ന ആചാരം ബ്രാഹ്മണ സൃഷ്ടിയാണെന്നും വിശാല ഹിന്ദുമതമനുസരിച്ച് ശവം ദഹിപ്പിച്ചാല്‍ മാത്രമേ മനുഷ്യന്‍ ഹിന്ദുവാകൂ എന്നൊന്നില്ലെന്നും സമര്‍ഥിക്കുന്നു. അതു കൊണ്ട് ഹിന്ദുവായിരിക്കുന്നു എന്ന് പറയുന്നതിനേക്കാള്‍ ചുളുവില്‍ ജാതി ബ്രാഹ്മണനാവാന്‍ ആഗ്രഹിക്കുന്നു എന്നാണ് വന്നിരിക്കുന്നത്. 
യേശു ജനിച്ചത് ക്രിസ്തുമസിനോ എന്ന ലേഖനവൂം ഈ ലക്കത്തിലുണ്ട്. ക്രിസ്തുമസ് യേശുവിന്റെ ജന്മദിനമോ അതിനോടനുബന്ധിച്ച് നടക്കുന്ന പരിപാടികള്‍ ബൈബിള്‍ അംഗീകരിക്കുന്നതല്ല, എഡി 336 ലാണ് ക്രിസ്തുമസിന്റെ ആരംഭം. അത് സൂര്യദേവന്റെ പിറന്നാളാഘോഷത്തില്‍ നിന്ന് കടമെടുത്താതെന്നും ലേഖകന്‍ സമര്‍ഥിക്കുന്നു.
****
മത പ്രഭാഷണങ്ങളെ കുറിച്ചുള്ള പ്രത്യേക ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയ ലക്കമാണ് ശബാബിന്റെ ഈ വാരം. (നവം-29). മൂല്യശോഷണം സംഭവിക്കുന്ന മതപ്രഭാഷണങ്ങള്‍ എന്ന ജമാലുദ്ദീന്‍ ഫാറൂഖിയുടെ ലേഖനം ശ്രദ്ധേയമാണ്. പ്രഭാഷണത്തിലെ പ്രവാചകധ്യാപനങ്ങളും മാതൃകളും ഇവിടെ ചേര്‍ക്കുന്നുണ്ട്. പ്രമുഖ ഇസ്ലാമിക തത്വ ചിന്തകരുടെ സംവേദനാവിഷ്‌കാരങ്ങളെ കുറിച്ച് പി.എം.എ ഗഫൂറിന്റെ ലേഖനവുമുണ്ട്. ഇമാം ഗസ്സാലി, ശൈഖ് ജീലാനി, ഹസന്‍ ബസ്വരി, ഇമാം ശാഫിഈ, മൗലാന മുഹമ്മദലി എന്നിവരുടെ ഉദ്ധരണികളാണ് ചേര്‍ത്തിട്ടുള്ളത്. പ്രസംഗകലയുടെ സാങ്കേതിക മികവിനുള്ള ടിപ്പുകളാണ് മറ്റൊരു ലേഖനം.
http://islamonlive.in/story/2013-12-07/1386395611-4916503

ഇടതിനെ തല്ലിയാലും ലീഗില്‍ രണ്ടഭിപ്രായമോ?

mukya3333

മുഖ്യധാരയിലെ മുസ്‌ലിം ഇപ്പോള്‍ സജീവ സംവാദവിഷയമാണല്ലോ. സി.പി.എം. ആരംഭിച്ച മുഖ്യാധാര ത്രൈമാസികയെ കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. സി.ദാവൂദ് മാധ്യമത്തില്‍ എഴുതിയ സി.പി.എം. മുഖ്യധാരയിലെ മുസ്‌ലിം എന്ന ലേഖനം വലിയ ചര്‍ച്ചക്ക് വഴിവെച്ചു. എം.എം. നാരായണനും അഹ്മദ് കുട്ടി ശിവപുരവും മാധ്യമത്തില്‍ പ്രതികരണങ്ങളെഴുതി. തുടര്‍ന്ന് ടി.മുഹമ്മദ് വേളം മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ സി.പി.എം-ഇസ്‌ലാം യോജിപ്പിന്റെയും വിയോജിപ്പിന്റെ പ്രത്യയ ശാസ്ത്ര മേഖലകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. കെ.ടി. ഹുസൈന്‍ പ്രബോധനം വാരികയിലും ഈ വിഷയത്തില്‍ ലേഖനം എഴുതുകയുണ്ടായി. 

ഈ മേഖലയില്‍ മറ്റൊരു സംവാദം നടന്നത് ശബാബ് വാരികയിലായിരുന്നു.(22.11.13) മുഖ്യധാര ഇസ്‌ലാമും മാനവിക മുസ്‌ലിംകളും എന്നതായിരുന്നു കവര്‍ സ്‌റ്റോറി. മാക്‌സിസ്റ്റുകള്‍ ഭരിച്ചപ്പോള്‍ മുസ്‌ലിംകള്‍ക്ക് നീതി ലഭിച്ചോ എന്നാണ് ഒ.അബ്ദുല്ല ചോദിക്കുന്നത്. മുസ്‌ലിം പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന മത നിരപേക്ഷവേദിയാണ് മുഖ്യധാരയെന്ന് മുഖ്യപത്രാധിപരും കൂടിയായ കെ.ടി. ജലീല്‍. വിശകലനങ്ങളിലെ വൈരുദ്ധ്യം വായിക്കാന്‍ കഴിഞ്ഞത് ലീഗ് നേതാക്കന്മാരില്‍ നിന്നാണ്. ഇടതിനെ തല്ലാനുള്ള അവസരത്തിലും മുസ്‌ലിം ലീഗില്‍ രണ്ടഭിപ്രായമോ എന്ന സംശയമാണ് വായനക്കാര്‍ക്ക് ലഭിച്ചത്. മുസ്‌ലിം വോട്ട് പെട്ടിയിലാക്കാനുള്ള മാക്‌സിസ്റ്റ് പാര്‍ട്ടിയുടെ അടവ് നയമാണ് മുഖ്യധാരയും മുസ്‌ലിം സമ്മേളനവുമെല്ലാമെന്നാണ് അഡ്വ. കെ.എന്‍. എ ഖാദര്‍ എം.എല്‍.എയുടെ അഭിപ്രായം. 

'മലബാര്‍ കലാപം, മലപ്പുറം ജില്ല, ന്യൂനപക്ഷ സംവരണം തുടങ്ങിയ കുറച്ചുവിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഇടതുപക്ഷത്തിന് മുസ്‌ലിം സമുദായത്തോടുള്ള ബന്ധവും അടുപ്പവും ചിത്രീകരിക്കപ്പെടുന്നത്. എന്നാല്‍ അവയൊക്കെയും അര്‍ധസത്യങ്ങളോ അസത്യങ്ങളോ ആണ്. അടിസ്ഥാനപരമായി, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒരു ഹിന്ദു പാര്‍ട്ടിയാണ്, ബി ജെ പിയുടെ അത്ര ആഴത്തിലല്ല എന്നുമാത്രം. അതാണ് ബി ജെ പിയും സി പി എമ്മും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനവും. അതിന്റെ ക്ഷീണം തീര്‍ക്കാനാണ് മുസ്‌ലിംകള്‍ക്ക് മാത്രമായി മാസിക തുടങ്ങുന്നതും സമ്മേളനം വിളിച്ചുചേര്‍ക്കുന്നതും.' എന്നെല്ലാമാണ് കെ.എന്‍.എ ഖാദര്‍ പറയുന്നത്്. എന്നാല്‍ നവംബര്‍ 26 ലെ മാധ്യമം ദിനപത്രത്തിന് കെ.പി.എ. മജീദ് നല്‍കിയ അഭിമുഖത്തില്‍ സി.പി.എമ്മിന്റെ നീക്കത്തെ സംശയാസ്പദമായി കാണേണ്ടതില്ലെന്നും പോസിറ്റീവായി എടുക്കാമെന്നുമാണ്. 

'ഇതിനെയെന്തിനാ പ്രതിരോധിക്കുന്നത്? ഇതൊക്കെ നല്ല കാര്യങ്ങളല്‌ളേ? ഇപ്പോള്‍ സി.പി.എമ്മും ആ വഴിക്ക് വന്നിരിക്കുന്നു. സി.പി.എം സഹയാത്രികരായ മുസ്‌ലിംകളല്ലാതെ മറ്റാരുംതന്നെ ഈ പരിപാടിയില്‍ സംബന്ധിച്ചതായി സി.പി.എം പോലും അവകാശപ്പെട്ടിട്ടില്ല. പിന്നെ ഞങ്ങളെന്തിനു ബേജാറാവണം ? ഒരു സമുദായം എന്ന നിലക്ക് മുസ്‌ലിംകളനുഭവിക്കുന്ന പ്രയാസങ്ങളും കഷ്ടതകളും ചര്‍ച്ചചെയ്യാനും അധികാരികള്‍ക്ക് മുന്നില്‍ കൊണ്ടുവരാനും വൈകിയാണെങ്കിലും സി.പി.എം മുന്നോട്ടു വന്നത് ഒരു നല്ല കാര്യമായി ഞങ്ങള്‍ കാണുന്നു. ഏത് പാര്‍ട്ടിയുടെയും ഗുണാത്മക വശങ്ങളെ പിന്തുണക്കുന്നവരാണ് ഞങ്ങള്‍. ഏതായാലും മുസ്‌ലിം പ്രശ്‌നങ്ങള്‍ തുറന്നുകാണിക്കാന്‍ ദേശാഭിമാനിയും ചിന്ത വാരികയും മാത്രം ഉണ്ടായതുകൊണ്ട് കാര്യമില്ല എന്നിടത്തേക്ക് സി.പി.എം എത്തിയത് നല്ല കാര്യം.' എന്നാല്‍ ലീഗ് വര്‍ഗീയ സംഘടനയാണെന്ന് വി.എസ്. ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. സി.പി.എമ്മിനോട് എന്തു സോഫ്ട് കോര്‍ണര്‍ കാണിച്ചാലും ലീഗ് വര്‍ഗീയ സംഘടനയാണെന്നതിനാല്‍ മുന്നണിയിലെടുക്കാന്‍ പോവുന്ന പ്രശ്‌നമില്ലെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ അന്ന് തന്നെ സി.പി.എം. നേതാക്കള്‍ പറഞ്ഞ് കഴിഞ്ഞു. 

ദക്ഷിണേന്ത്യയില്‍ വഹാബി തീവ്രവാദം
ഇന്ത്യയിലെ ദേശീയ മാധ്യമങ്ങള്‍ മുസ്‌ലിംകളെ ഭീകരരും തീവ്രവാദികളുമായി മുദ്രകുത്തുന്നതില്‍ അത്ഭുതമില്ല.എന്നാല്‍ കേട്ടു കേള്‍വിയില്ലാത്ത ഈര്‍ക്കിള്‍ സംഘടനകലെ പര്‍വതീകരിച്ച് ദക്ഷിണേന്ത്യയില്‍ വഹാബി തീവ്രവാദമെന്ന് എഴുതുമ്പോള്‍ രാജ്യത്ത് വിശ്വസ്ത മാധ്യമങ്ങള്‍ എന്ന് വിശ്വസിക്കപ്പെടുന്ന പത്ര-പ്രസിദ്ധീകരണങ്ങള്‍ അവാസ്ഥവങ്ങളും അബദ്ധങ്ങളും എഴുന്നള്ളിക്കുകയാണെന്ന് മുജീബുറഹ്മാന്‍ കിനാലൂര്‍ (വര്‍ത്തമാനം 21.11.13)
wahabi_front
ഫ്രണ്ട് ലൈനില്‍ പ്രസിദ്ധീകരിച്ച വഹാബി തീവ്രവാദത്തെ കുറിച്ച് സ്റ്റോറിക്കാണ് മറുപടി. ഇതോടെ ദ ഹിന്ദു, ഫ്രണ്ട്‌ലൈന്‍ തുടങ്ങിയവ പോലും ഇസ്‌ലാമോഫോബിയയുടെ പ്രചാരവേല ഏറ്റെടുക്കുകയാണെന്ന് ലേഖകന്‍. അജോയ് ആശീര്‍വാദ് ആണ് ലേഖനം എഴുതിയിരിക്കുന്നത്. രാജ്യത്ത് നടക്കുന്ന മുഴുവന്‍ തീവ്രവാദങ്ങും വഹാബിസത്തിന്റെ സംഭാവനയാണെന്നാണ് കണ്ടെത്തല്‍. ഈ വഹാബി ധാരയിലാണ് ദയൂബന്ദി പ്രസ്ഥാനം, അഹ്‌ലെഹദീസ്, ജമാഅത്തെ ഇസ്‌ലാമി, പോപ്പുലര്‍ ഫ്രണ്ട്, സിമി എന്നു തുടങ്ങി തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം, മുസ്‌ലിം ലീഗ് വരെ ഉള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനായി വളരെ ബാലിശമായ തെളിവുകളാണ് നിരത്തുന്നതുപോലും. സെപ്തംബര്‍ 11 ശേഷം ഇസ്‌ലാമിക ടെററിസം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന ശക്തമായ ഒരു ആയുധമാണ്. വഹാബി ടെററിസമെന്നും മൗദൂദി-ബന്ന-ഖുതുബ് എന്നിവരുടെ പിന്‍ബലമുള്ള ഇസ്‌ലാമിക ടെററിസവും നിരന്തര പദാവലികളാണ്. ആഗോളതലത്തില്‍ വഹാബി ടെററിസം തന്നെയാണ് ഹൈലൈറ്റ്.  പലപ്പോഴും ഈ പദാവലികളെ അപ്പടി കടമെടുത്ത് തങ്ങള്‍ക്കെതിരായ സംഘടനകളെ കൈകാര്യം ചെയ്യാന്‍ വിനിയോഗിക്കാനാണ് എല്ലാ സംഘടനകളും ശ്രമിക്കാറുള്ളത്. അവസാനം അവരെന്നെ തേടി വന്ന കഥയിലെ പോലെ ആ പട്ടികയില്‍ നിന്ന് ഒരു മുസ്‌ലിം സംഘടനയും ഒഴിവല്ല എന്നതാണ് തബ്‌ലീഗ് ജമാഅത്തിനെ പോലും ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പ്രതിപ്പട്ടികയൊരുക്കുന്നതില്‍ നിന്നും വ്യക്തമാകുന്നത്. ഇനിയെങ്കിലും മുസ്‌ലിംകള്‍ ഇസ്‌ലാമിയോ ഫോബിയക്കും അതിന്റെ പ്രചാരണ തന്തങ്ങള്‍ക്കും വെള്ളവും വളവും നല്‍കാതിരുന്നെങ്കില്‍.
http://islamonlive.in/story/2013-11-28/1385630182-4816299

തിരുകേശമോ...ശഅ്‌റേ മസ്ജിദോ?ആര്....എപ്പോ...എവിടെ?


kesha
ചെന്നൈ നഗരത്തിലെ മുഹര്‍റം പത്ത്. ഇന്ത്യയിലെ പ്രമുഖ പള്ളികളിലൊന്നായ തൗസന്റ് ലൈറ്റ്‌സ് മോസ്‌കിലേക്കുള്ള ശിയാക്കളുടെ ആശൂറ ഘോഷയാത്രക്ക് ഈയാഴ്ച സാക്ഷിയായി. രണ്ട് കിലോമീറ്റര്‍ ദൂരത്തുള്ള ആശൂറ ഖാനയില്‍ നിന്നാണ് ഘോഷയാത്രയുടെ തുടക്കം.ഹുസൈന്‍...ഹുസൈന്‍ എന്ന മുദ്രാവാക്യത്തോടെ ആരംഭിച്ച ഘോഷയാത്രയില്‍ ഒരു സംഘം നെഞ്ചത്തടിച്ച് പാട്ട് പാടുന്നു. പക്ഷെ പാട്ടിനൊപ്പം ഒപ്പനയോ ദഫ്മുട്ടോ അല്ല. മുതിര്‍ന്നവരുടെയും ചെറുപ്പക്കാരുടെ കുട്ടികളുടെയും പ്രത്യേക ഗ്രൂപ്പുകളായി പാട്ടിന്റെ താളത്തിനൊത്ത് ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ച് രക്തം വാര്‍ത്താണ് കര്‍ബലയെ അനുസ്മരിക്കുന്നത്. 'കര്‍ബല വിസ്മരിക്കേണ്ട കഥനങ്ങളെ ചൊല്ലി വിലപിക്കുകയോ' എന്ന തലക്കെട്ടില്‍ എം.എം. നദവി ശബാബില്‍ എഴുതിയ ലേഖനം ഇത്തരുണത്തില്‍ ശ്രദ്ദേയമാണ്.'അത് കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവര്‍ക്കുണ്ട്. നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതല്ല.' (അല്‍ബഖറ 141) എന്ന ഖുര്‍ആന്‍ വചനമുദ്ധരിച്ച് ഇക്കാര്യംകൂടി ഉണര്‍ത്തുന്നു. 'വീഴ്ചകളെ ശപിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നതിനു പകരം അവര്‍ക്കായി പ്രാര്‍ഥിച്ചു കൊണ്ട് ആ വീഴ്ചകള്‍ തങ്ങളിലുണ്ടാകാതെ നാം വരുംതലമുറയ്ക്ക് മാതൃകയാകാന്‍ നോക്കുക. ഇല്ലെങ്കില്‍ നാം മുന്‍ഗാമികളെ ആക്ഷേപിക്കുന്നതുപോലെ നമ്മുടെ പിന്‍ഗാമികള്‍ നമ്മെ ആക്ഷേപിക്കുകയും ശപിക്കുകയും ചെയ്യും.'

ഈ ആഴ്ച ആനുകാലികങ്ങളില്‍ അഭിമുഖങ്ങളുടെ ഘോഷയാത്ര തന്നെയാണ്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുമായി മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ അഭിമുഖത്തില്‍ ഒട്ടേറ വിവാദങ്ങള്‍ക്ക് വഴി വെച്ച സംഭവങ്ങളെ മുന്‍ നിര്‍ത്തിയാണ് ചോദ്യങ്ങളും ഉത്തരങ്ങളും. സ്ത്രീധനം, വിവാഹപ്രായം, തിരുകേശം തുടങ്ങിയ ഒട്ടനേകം വിഷയങ്ങള്‍ സംസാരിക്കുന്നു. തിരുകേശപ്പള്ളിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആര്...എപ്പോ...എവിടെ എന്ന ശൈലിയിലാണ് ഉത്തരം. തിരുകേശം സൂക്ഷിക്കാനായി പളളി നിര്‍മിക്കാന്‍ പദ്ധതിയില്ലെന്നും അത്തരമൊരു പളളിക്കായി പിരിവ് നടത്തിയിട്ടില്ലെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഇന്ത്യയിലാകമാനം രണ്ടായിരത്തിലധികം പളളികള്‍ തങ്ങള്‍ക്കുണ്ടെന്നും പള്ളിയുണ്ടാക്കാന്‍ പിരിവിന്റെയൊന്നും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഒരു വിവാദവും ഉണ്ടാക്കിയിട്ടില്ല. മര്‍കസ് കൊത്തിക്കോരി കളയേണ്ടതാണെന്ന് ആരെങ്കിലും പ്രസംഗിച്ചാല്‍ മറുപടി പറയാതിരിക്കാനാവില്ലല്ലോ. പ്രവാചകന്റെ തിരുകേശം ഞങ്ങളിവിടെ കൊണ്ടുവന്ന് സൂക്ഷിച്ചു എന്നല്ലാതെ ആരെയും ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ല. നോട്ടീസടിക്കുകയോ പ്രചാരണം നടത്തുകയോ ചെയ്തിട്ടില്ല. ഒരു വിഭാഗം തിരുകേശത്തെ തള്ളിപ്പറഞ്ഞപ്പോള്‍ മറുപടി പറയാന്‍ നിര്‍ബന്ധിതരായതാണെന്നും അദ്ദേഹം പറഞ്ഞു. തിരുകേശ പള്ളി എന്നൊരാശയം ഇല്ലെന്നാണോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു പള്ളിയില്ല. പള്ളികള്‍ പലതുണ്ടാവും. അതില്‍ ഏതെങ്കിലും ഒന്നില്‍ തിരകേശം സൂക്ഷിച്ചു എന്നു വരാം. നാടുനീളെ സ്ഥാപിച്ച 'തിരുകേശ സൂക്ഷിപ്പില്‍ പങ്കാളികളാന്‍ പ്രവാചക സ്‌നേഹികള്‍ക്ക് സുവര്‍ണാവസരം' എന്ന ലേബലില്‍ ശഅ്‌റേ മുബാറക് മസ്ജിദിന്റെ ചിത്രമുള്ള ഫ്‌ലക്‌സുകളുടെ നിറം മങ്ങുന്നതിന് മുമ്പാണ് ഈ പ്രതികരണം എന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്.

മാധ്യമം ദിനപത്രത്തിന്റെയും മീഡിയാവണിന്റെയും തലപ്പത്ത് നില്‍ക്കുന്ന ഒ.അബ്ദുറഹ്മാനുമായി മറുനാടന്‍ മലയാളിയില്‍ സുനിതാദേവദാസ് നടത്തിയ അഭിമുഖത്തില്‍ കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ സവിസ്തരം നിരൂപണം ചെയ്യുന്നുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്നെയുള്ള മറ്റൊരു അഭിമുഖം മഹാത്മാഗാന്ധിയുടെ പി.എ. ആയിരുന്ന വെങ്കിട്ടറാവു കല്യാണിന്റെതാണ്. മോഡിയുടെ ഹിന്ദുത്വ ഫാഷിസ്റ്റ് അജണ്ടനാടപ്പാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അഭിമുഖം. സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെയും സവര്‍ണ ഇടപെടലുകള്‍ക്ക് കളമൊരുങ്ങുന്ന ദേശീയ രാഷ്ട്രീയത്തിന്റെയും പിന്നാമ്പുറങ്ങള്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഇടതു പക്ഷത്ത് നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങളുടെ യാഥാര്‍ഥ്യം ജമാഅത്തെ ഇസ്‌ലാമി അമീര്‍ ടി.ആരിഫലിയുമായി പ്രബോധനം വാരിക നടത്തിയ അഭിമുഖത്തില്‍ തുറന്നുകാട്ടുന്നു. സി.പി.എമ്മിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും ധ്രുവീകരണത്തിന് വഴിയൊരുക്കുന്നതാണെന്നും അമീര്‍ ചൂണ്ടിക്കാണിക്കുന്നു. സംഘടനാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട മറുപടികളാണ് വിചിന്തനം വാരികയില്‍ ടി.പി അബ്ദുല്ലക്കോയ മദനിയുടെ അഭിമുഖത്തില്‍ പ്രധാനമായും ഉള്ളത്.
kalavara
'സിനിമയിലുമുണ്ട് ചാതുര്‍വര്‍ണ്യം' എന്ന പേരില്‍ പി.ടി. കുഞ്ഞു മുഹമ്മദുമായുള്ള അഭിമുഖമാണ് നവംബര്‍ ലക്കം പച്ചക്കുതിരയില്‍ ഇടംപിടിച്ചത്. മലയാള സിനിമയില്‍ ഉപരിവര്‍ഗത്തിന്റെ സ്വാധീനമുണ്ടെന്നും അടിസ്ഥാന വര്‍ഗം തള്ളപ്പെടാറുണ്ടെന്നുമുള്ള പി.ടി. കുഞ്ഞുമുഹമ്മദിന്റെ വാദങ്ങള്‍ ശ്രദ്ദേയമാണ്. മലയാള സിനിമയില്‍ മിക്ക കഥാപാത്രങ്ങളും ഉപരിവര്‍ഗത്തില്‍ പെട്ടവരാവാന്‍ കാരണം അവര്‍ മാത്രമാണ് മുഖ്യധാരയിലുള്ള വര്‍ഗം എന്ന കാഴ്ചപ്പാടും സമൂഹത്തില്‍ എല്ലായിടത്തും ഇരിക്കാന്‍ പ്രാപ്തരായവര്‍ അവരാണ് എന്ന പൊതു ധാരണയുമാണ്. എന്തു കൊണ്ടോ 85 ശതമാനം വരുന്ന തിയ്യനോ ദളിതനോ മുസ്‌ലിമോ കേന്ദ്ര കഥാപാത്രമായി വരാത്തത് എന്നും അദ്ദേഹം ചോദിക്കുന്നു. അടിസ്ഥാന വര്‍ഗത്തെ അടിയിലാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണ് ഇതെന്നും അദ്ദേഹം പറയുന്നു. സൂഫിസവും യാഥാസ്ഥികതയും അന്ധവിശ്വാസങ്ങളും ഒരു പ്രത്യേക ഗൃഹാതുരതയോടയും യഥാര്‍ഥ സാംസ്‌കാരികമായ സ്വത്വമെന്ന രീതിയിലും വിശദീകരിക്കുന്ന പി.ടി. പര്‍ദ്ദാധാരണം സ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്നും യാഥാസ്ഥിക മുസ്‌ലിം മാപ്പിളവേഷമാണ് ദഹിക്കുന്നതെന്നും പച്ചക്കുതിരയില്‍ വ്യക്തമാക്കുമ്പോള്‍, പര്‍ദ്ദതന്നെ ഫാഷന്‍ കോളത്തിലേക്ക് ഇടം പിടിച്ചിരിക്കുകയാണ് ഈ ലക്കം (നവംബര്‍20) ഇന്ത്യാടുഡെയില്‍. കോഴിക്കോട് കേന്ദ്രമാക്കി പ്രത്യേക ഡെനിം തുണിത്തരങ്ങള്‍ കൊണ്ട് വിപണി കയ്യടക്കുന്ന ഫാഷന്‍ പര്‍ദ്ദകള്‍ ആയിരിക്കും ഇനി ഒരു പക്ഷേ അറബ് നടുകളിലേക്കും കയറിച്ചെല്ലുകയെന്നതാണ് പുതിയ പര്‍ദ്ദാബിസിനസ് വൃത്താന്തം.

പച്ചക്കുതിരയില്‍ ശൈശവവിവാഹം പ്രവാചക നിന്ദയല്ലേ എന്ന എ.പി. കുഞ്ഞാമുവിന്റെ വിശകലനവുമുണ്ട്. ശൈശവ വിവാഹം ഇസ്‌ലാമിക മൂല്യത്തിന്റെ മൗലികതക്ക് വിരുദ്ധമാണെന്നും നബിയുടെ അനുശാസനങ്ങളുമായി പൊരുത്തപ്പെടാത്തതാണെന്നും മതപരമായി തന്നെ ശൈശവവിവാഹം അനിസ്‌ലാമികമാണ് എന്നു സമര്‍ഥിക്കുകയുമാണ് ലേഖകന്‍. പ്രവാചകന്റെ ആയിശാബീവിയുമായുള്ള വിവാഹം നടന്നത് പതിനേഴാം വയസ്സിലായിരുന്നുവെന്നും പണ്ഡിതനിഗമനങ്ങള്‍ വെച്ച് സമര്‍ഥിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയകളുടെ ദോഷകരമായ വശങ്ങളെയും ചതിക്കുഴികളെയും ഓര്‍മ്മപ്പെടുത്തുന്നതാണ് സുന്നത്ത് മാസികയിലെ സോഷ്യല്‍ മീഡിയ വലയും വിനയും എന്ന ലേഖനം.  ഇസ്‌ലാമും പാശ്ചാത്യന്‍ സമൂഹവും തമ്മിലുള്ള അകല്‍ച്ച കുറഞ്ഞതിനുള്ള താത്വികമായ പ്രതീകങ്ങളാവിഷ്‌കരിച്ച ഉജ്വലമായ ഇസ്‌ലാമിക പണ്ഡിതനാണ് ഫൈസല്‍ അബ്ദുറഹ്മാന്‍. 2011 ഏപ്രില്‍ മാസത്തില്‍ ടൈം മാഗസിന്‍ നടത്തിയ സര്‍വേയില്‍ ലോകത്തെ സ്വാധീനിക്കുന്ന നൂറ് ചിന്തകന്മാരില്‍ ഒരാളായി ഇടം നേടിയ ഇദ്ദേഹത്തെ കുറിച്ച് ശബാബ് (നവംബര്‍ 15) ലക്കത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്.
http://islamonlive.in/story/2013-11-21/1385034894-4716146

നിസ്‌കാരപ്പായ മടക്കി ഇടതുപക്ഷം മുഖ്യധാരയിലേക്ക്

മുസ്‌ലിംകള്‍ക്കായി ഒരു ആനുകാലികം കൂടി. പക്ഷെ ഇത് തുടങ്ങുന്നത് മുസ്‌ലിംസംഘടനയല്ല എന്നതാണ് പ്രത്യകത. ന്യൂനപക്ഷങ്ങള്‍ക്ക് വിശിഷ്യാ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാവുന്നുവെന്ന് ഇടതു പക്ഷം. ഇടതുപക്ഷത്തിന്റെ വകയായി ന്യൂനപക്ഷോദ്ധാരണത്തിന് വേണ്ടി 'മുഖ്യാധാര' യുടെ വരവോടെയായിരിക്കും ഇത് സാധ്യമാവുക. മുഖ്യധാരയിലേക്ക് വന്നാല്‍ 140 പേജുമായി പുതുമയോടെ ഒരു ജേണല്‍ സ്വഭാവത്തില്‍ തന്നെയാണ് ത്രൈമാസികയുടെ കെട്ടും മട്ടും. പിണറായി വിജയന്‍, ഡോ. കെന്‍. പണിക്കര്‍, ഡോ. ബി. ഇഖ്ബാല്‍, ഡോ.കെ.കെ ഉസ്മാന്‍ ആലുവ, സി.കെ. അബ്ദുല്‍ അസീസ്, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. ടി.ജമാല്‍ മുഹമ്മദ്, എ.പി. അബ്ദുല്‍ വഹാബ്, ഡോ. നൗഷാദ് പി.പി, ബഷീര്‍ മണിയംകുളം, അസ്ഗര്‍ അലി എഞ്ചിനീയര്‍ എന്നിവരുടെ ലേഖനങ്ങളുണ്ട്. കൂടാതെ മലബാര്‍ കലാപത്തെ കുറിച്ച് എ.കെ.ജി പറഞ്ഞതും പാലൊളി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പഠനവും ചേര്‍ത്തിരിക്കുന്നു. ന്യൂനപക്ഷവിഷയങ്ങള്‍ ഇടതു മതേതര ഫ്‌ളാറ്റ്‌ഫോമില്‍ ന്യായാന്യായ മാനദണ്ഡങ്ങളില്‍ മാറ്റുരച്ച് സത്യസന്ധമായി അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുഖ്യധാര മലായാളത്തില്‍ പിറക്കുന്നതെന്ന് എഡിറ്റോറിയലില്‍ കെ.ടി. ജലീല്‍ എഴുതുന്നു. 

ഇസ്‌ലാമിന്റെ ഇടതുപക്ഷ വായന എന്നതാണ് ശ്രദ്ധേയമായ ഒരു ലേഖനം. അബൂദര്‍റുല്‍ ഗിഫാരിയെ ഇസ്‌ലാമിക ചരിത്രത്തില്‍ മാത്രമല്ല ലോകത്തെ തന്നെ ആദ്യ ഇസ്‌ലാമിക സോഷ്യലിസ്റ്റ് ആയാണ് ലേഖകന്‍ പരിചയപ്പെടുന്നത്. ഇസ്‌ലാം പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വിവരിച്ചത് കമ്മ്യൂണിസമായിരുന്നു. ഇസ്‌ലാമിക സോഷ്യലിസമായിരുന്നു. ലേഖനം അവസാനിക്കുന്നത് ഇപ്രകാരം. നീതിയുടെ, അവസര സമത്വത്തിന്റെ, കാരുണ്യത്തിന്റെ, മാനവികതയുടെ ദര്‍ശനമായ ഇസ്‌ലാം ഏതു പക്ഷത്ത് ചേരണം? വല്ലാത്ത ചോദ്യം തന്നെ. ലേഖകന്‍ തന്നെ വിവരിക്കുന്ന പ്രകാരം ഇസ്‌ലാമിന് സ്വന്തമായി തന്നെ സോഷ്യലിസ്റ്റ് ആശയാടിയത്തിറയാവുകയും ഖുര്‍ആന്‍ നീതിയുടെയും അവകാശത്തിന്റെയും നേര്‍രേഖയും പ്രവാചകനും അനുചരന്മാരും അതിന്റെ ധ്വജവാഹകരുമാണെങ്കില്‍ അവരുടെ അനുയായികള്‍ പിന്നെ വേറെ വല്ലവരോടും ചേരണോ? അവരോട് തന്നെ ചേര്‍ന്ന് നിന്ന് പ്രവചകന്റെയും ഇസ്‌ലാമിന്റെയും ഖുര്‍ആനിന്റെയും വക്താക്കളാവുകയല്ലേ വേണ്ടത്. അതോ ഇത്തരം മഹത്തായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയം ലോകത്ത് ഇത്രയും ശക്തമായി നിലനില്‍്ക്കുന്നുവെങ്കില്‍ പിന്നെ ഒന്നും രണ്ടും നൂറ്റാണ്ട് മുമ്പേ പൊട്ടിപ്പുറപ്പെട്ട കമ്മ്യൂണിസത്തിനെന്ത് പ്രസക്തി എന്നു ചോദിക്കുന്നതല്ലേ കൂടുതല്‍ കരണീയം. ഇസ്‌ലാം സോഷ്യലിസമാണ്, അതു കൊണ്ട് ഇന്നലെ വന്ന സോഷ്യലിസ്റ്റാവുക എന്നതാണോ, സോഷ്യലിസം ഇസ്‌ലാമിലുണ്ട് അതു കൊണ്ട് യഥാര്‍ഥ മുസ്‌ലിമാവുക എന്നതാണോ പ്രസക്തമായ ചോദ്യം. ലേഖനം മുഴുവന്‍ ശരിവെച്ച് അവസാനം ഇപ്രകാരം തിരിച്ചു ചോദിക്കാനാണ് തോന്നിയത്. നീതിയുടെ, അവസര സമത്വത്തിന്റെ, കാരുണ്യത്തിന്റെ, മാനവികതയുടെ ദര്‍ശനമായ കമ്മ്യൂണിസം ഏതു പക്ഷത്ത് ചേരണം?

ഇന്ത്യന്‍ മുസ്‌ലിംകള്‍ ബഹുമതസമൂഹത്തില്‍ എന്ന പേരിലുള്ള അസ്ഗറലി എഞ്ചിനീയറുടെ ലേഖനവും ഈ ലക്കത്തിലുണ്ട്. കഴിഞ്ഞ കാലത്ത് ഇന്ത്യാചരിത്രത്തില്‍ മുസ്‌ലിംസമൂഹം അനുഭവിച്ച പ്രശ്‌നങ്ങളും അവയുടെ സാമൂഹ്യ പ്രത്യാഘാതങ്ങളും കാരണങ്ങളും വിശകലനം ചെയ്യുന്നു. മുസ്‌ലിംകള്‍ ഇന്ത്യന്‍ സമൂഹത്തില്‍ ഗണ്യമായ വിഭാഗമായിട്ടും സാമൂഹികരംഗത്ത് നിന്ന് അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും വര്‍ഗീയ ശക്തികളുടെ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളിലൂടെ അവരില്‍ കണ്ടു വരുന്ന അരക്ഷിതാവസ്ഥയും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. 

പിണറായിയുടെ കണ്ണൂര്‍ പ്രഭാഷണം ദേശാഭിമാനിയില്‍ ലേഖനമായി വന്നപ്പോള്‍ മാധ്യമത്തില്‍ എ.ആര്‍. മറുപടി എഴുതി. ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ചാലേ ബാക്കിയുള്ള മുസ്‌ലിംസംഘടനകളെ മൊത്തത്തില്‍ പിന്തുണ ലഭിക്കൂ എന്നു തോന്നിയതു കൊണ്ടോ മുസ്‌ലിം സമൂദായത്തില്‍ വീക്ഷണങ്ങള്‍കൊണ്ടും കാഴ്ചപ്പാട് കൊണ്ടും വേറിട്ട് നില്‍ക്കുന്നുവെന്ന് പ്രഭഷകന്‍ തന്നെ മുമ്പൊരിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഘടനയില്‍ നിന്ന് ആരും ലഭിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടോ ആവോ? നേരത്തെ നടന്ന കണ്ണൂരിലെ ന്യൂനപക്ഷ കണ്‍വെന്‍ഷനിലും കോഴിക്കോട് നടന്ന പ്രകാശന ചടങ്ങിലെ മുഖ്യ ശത്രു ജമാഅത്തെ ഇസ്‌ലാമി ആയിരുന്നു. കോഴിക്കോടും അതാവര്‍ത്തിച്ചു. പിറ്റേന്ന തന്നെ മാധ്യമത്തില്‍ സി.ദാവൂദ് പിണറായിക്ക് മറുപടി എഴുതി. അതേ ദിവസം തന്നെ വര്‍ത്തമാനത്തിലും സമാന്തരമായ ഒരു ലേഖനം പിണറായിയെ ചോദ്യം ചെയ്തു കൊണ്ട് പ്രസിദ്ധീകരിച്ചു. പോപ്പുലര്‍ ഫ്രണ്ടിനോടില്ലാത്ത ശത്രുത പിണറായിക്ക് ജമാഅത്തിനോടെന്താണ് എന്ന് എത്ര ആലോചിച്ചിട്ടും തിരിയുന്നില്ലെന്ന് തേജസിലൂടെ കണ്ണനും ചോദിക്കുന്നു.

ആര്‍.എസ്.എസ് ചരിത്രത്തിലൂടെ
ആര്‍.എസ്.എസിന്റെ രക്തരൂക്ഷിത ചരിത്രത്തെ വായിക്കുകയാണ് അനുപമ ആര്‍. 1947 മുതല്‍ 2008 വരെ ആര്‍.എസ്.എസുകാര്‍ രാജ്യത്ത് നടത്തിയ വര്‍ഗീയകലാപങ്ങളുടെ ലിസ്റ്റും നേര്‍രേഖ എന്ന ഓണ്‍ലൈന്‍ പത്രത്തില്‍ എഴുതിയ ലേഖനത്തിലുണ്ട്. 1947 മാര്‍ച്ച് , ഓഗസ്റ്റ് , പഞ്ചാബ്, 1961 , ജബല്‍പൂര്‍ , 1964 റൂര്‍ക്കല, കൊല്‍ക്കത്ത, 1967 ഓഗസ്റ്റ് ഹതിയ , റാഞ്ചി, 1968 , ഔറംഗബാദ്, 1968 അസം , കരീംഗഞ്ച്, 1969 , അഹമ്മദബാദ്, 1970 മഹാരാഷ്ട്ര, 1970 ഗുല്‍ഗാവ് , മഹാരാഷ്ട്ര,  1970 , മഹാധ്, മഹാരാഷ്ട്ര,  1972, നോനാരി ,ഉത്തര്‍പ്രദേശ്, 1977 വരണാസ്സി, 1978 ഒക്ടോബര്‍ അലിഗഡ്, 1978 ഹൈദരാബാദ്, 1979 ജംഷഡപൂര്‍, 1980 മൊറാധബാദ്, 1981 ഏപ്രില്‍ ബീഹാര്‍ , ഷെരീഫ്, 1982 മീററ്റ്, 1982 ബറോഡ ഗുജറാത്ത്, 1983 മാലൂര്‍ കര്‍ണാടക, 1983 ജൂണ്‍ മലെഗവ്, മഹാരാഷ്ട്ര, 1983 ഹസാരി ബാഗ്, ബീഹാര്‍, തുടങ്ങി.....2004 ഒക്ടോബര്‍ , ഉത്തര്‍പ്രദേശ്, 2004 നവംബര്‍, അസം, 2005 ഫെബ്രുവരി , ഛത്തീസ്ഘട്ട്, 2005 ഫെബ്രുവരി , മാര്‍ച്ച് മധ്യപ്രദേശ്, 2005 ഏപ്രില്‍, മധ്യപ്രദേശ്, 2005 മാര്‍ച്ച് ,ഉത്തര്‍പ്രദേശ്, 2005 ഏപ്രില്‍, രാജസ്ഥാന്‍, 2005 മെയ് ,മഹാരാഷ്ട്ര, 2005 ഒക്ടോബര്‍ ,ഉത്തര്‍പ്രദേശ്, 2006ഫെബ്രുവരി , ഉത്തര്‍പ്രദേശ്, 2006 മാര്‍ച്ച് , ഉത്തര്‍പ്രദേശ്, 2006 മാര്‍ച്ച് , ഉത്തര്‍പ്രദേശ്, 2006 ഏപ്രില്‍ , അലിഗഡ്,  2006 ഏപ്രില്‍ മഹാരാഷ്ട്ര, 2006മെയ് , വഡോദര, 2006 ജൂണ്‍ , ഉത്തര്‍പ്രദേശ്, 2006 സെപ്തംബര്‍ മഹാരാഷ്ട്ര, 2007 ഒക്ടോബര്‍ , കര്‍ണാടക, 2007 ഡിസംബര്‍ , ഒറീസ, 2008 ജനുവരി , ഒറീസ ...അങ്ങിനെ നീളുന്നു. 

മുസ്‌ലിം വനിതാപ്രതിഭകള്‍
ഇസ്‌ലാമിക ലോകത്തെ ശ്രദ്ധേയരായ മുസ്‌ലിം വനികളെ പരിചയപ്പെടുത്തുകയാണ് പുതിയ ലക്കം ശബാബ് വാരിക. ഇന്‍ഗ്രിഡ് മാറ്റ്‌സണ്‍ (അമേരിക്ക), തവക്കുല്‍ കര്‍മാന്‍(യമന്‍), അസ്മ മഹഫൂസ (ഈജിപ്ത്), മര്‍യം സുബ്ഹ് (അമേരിക്ക), ഉസ്മ നഹീദ് (ഇന്ത്യ), സയ്യിദ സൈദി (ബ്രിട്ടണ്‍), ശൈഖ മൗസ(ഖത്തര്‍), ത്വയ്യിബ ടൈലര്‍ (അമേരിക്ക), ഹനാ ശലബി(ഫലസ്തീന്‍), സൂസന്‍ ബാ അഖീല്‍ (സഊദി അറേബ്യ) തുടങ്ങിയവരെയാണ് പരിചയപ്പെടുത്തുന്നത്. കൂടാതെ ഇന്‍ഗ്രിഡ് മാറ്റ്‌സണിനോടുള്ള പ്രത്യേക അഭിമുഖവും ചേര്‍ത്തിരിക്കുന്നു.

http://islamonlive.in/story/2013-11-12/1384251195-4615930

സ്ത്രീ ശാക്തീകരണവും മുസ്‌ലിം സംഘടനകളും

കാലം മാറി. കേരളത്തിലെ സത്രീവിദ്യാഭ്യാസ രംഗത്തും സ്ത്രീകളുടെ പൊതുരംഗപ്രവേശത്തിനെതിരെയും ഘോരഘോരമായ പ്രഭാഷണങ്ങള്‍ക്ക് ഒരു പക്ഷെ ഇനി വിട. മാറിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കാനും അഭിസംബോധന ചെയ്യുവാനും കേരളത്തിലെ മുസ്‌ലിം സംഘടനകളും പാകമായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനകളായിരുന്നു ഈയിടെ പുറത്ത് വന്നത്. നിര്‍ഭാഗ്യകരമായ കോഴിക്കോട്ടെ അറബിക്കല്യാണവും അതിനെ തുടര്‍ന്നുണ്ടായ യോഗങ്ങളും തീരുമാനങ്ങളുമെല്ലാം ഒട്ടേറെ ചര്‍ച്ചക്ക് വിധേയമാവുകയുണ്ടായി. ഇപ്പോഴും മുഖ്യധാരാ ആനുകാലികങ്ങളില്‍ ഈ വിഷയങ്ങള്‍ കെട്ടടങ്ങിയിട്ടുമില്ല. പുതിയ ലക്കം മാതൃഭൂമിയില്‍ കല്യാണം തന്നെയാണ് കവര്‍ സ്റ്റോറി. പഠനത്തില്‍ ഇന്ത്യയിലെ വിവാഹ നിയമങ്ങളുടെ ചരിത്രവും വസ്തുതാപരമായ കണക്കുകളും സാമൂഹ്യശാസ്ത്ര വിശകലനങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ശൈശവ വിവാഹം മുസ്‌ലിം പ്രശ്‌നം മാത്രമല്ല. കണക്കുകള്‍ പ്രകാരം പതിനാറ് വയസ്സിന് താഴെയുള്ള വിവാഹങ്ങളുടെ കാര്യത്തില്‍ ശരാശരി വിവാഹപ്രായം മുസ്‌ലിംകള്‍ക്കിടയിലും ഹിന്ദുക്കള്‍ക്കിടയിലും 17.3 ശതമാനമാണ്. വിവിധ കാലങ്ങളില്‍ ശൈശവ വിവാഹത്തിനെതിരെ നിലപാട് സ്വീകരിച്ച ഇന്ത്യ ഈ വര്‍ഷം നടന്ന ഐക്യരാഷ്ട സഭ പാസാക്കിയ ശൈശവ വിവാഹ നിരോധന പ്രമേയത്തില്‍ ഒപ്പു വെക്കാത്തതിനെയും വിമര്‍ശിക്കുന്നുണ്ട്. ആണുങ്ങളുടെ ഇന്ത്യയില്‍ പെണ്ണുങ്ങളുടെ കല്യാണം എന്നാണ് എം. സുല്‍ഫത്ത് എഴുതിയ ലേഖനത്തിന്റെ തലക്കട്ട്.

അതിരിക്കട്ടെ, മുസ്‌ലിം സംഘടനകളിലേക്ക് വന്നാല്‍ കാന്തപുരം എ.പി. വിഭാഗത്തിന് കീഴിലുള്ള സുന്നി വിഭാഗം കല്യാണ പരാമര്‍ശം ചര്‍ച്ചയായപ്പോള്‍ തന്നെ അതിനെതിരെ രംഗത്ത് വന്നിരുന്നു. പക്ഷെ സ്ത്രീവിഷയത്തില്‍ മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു എന്നാണ് സ്ത്രീശാക്തീകരണ കാമ്പയിന്‍ എസ്.വൈ.എസ് പ്രഖ്യാപിച്ചതിലൂടെ മനസ്സിലായത്. ഈ തീരമാനത്തെ എല്ലാ പുരോഗമാന ചിന്താഗതിക്കാരും പിന്തുണക്കുകമുണ്ടായി. മാറ്റങ്ങളെ ഉദ്ദരണികള്‍ കൊണ്ട് പിടിച്ച് കെട്ടി നിര്‍ത്തുന്ന ശൈലികളെ ഒരിക്കലും പിന്തുണക്കാവതല്ല. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരെ വിമര്‍ശിക്കുന്നതില്‍ അല്‍പം ജാഗ്രത പുലര്‍ത്തുന്നത് എന്തു കൊണ്ടും നന്നാവും. സമസ്ത ഇ.കെ. വിഭാഗത്തിന്റെ ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറത്തിറങ്ങുന്ന തെളിച്ചം മാസികയും ഈ മാറ്റം വിളംബരം ചെയ്യുന്നുണ്ട്.

മുസ്‌ലിം സ്ത്രീ സമൂഹവും സമുദായവും അവളോട് ചെയ്യുന്നത് എന്ന കവര്‍ സ്‌റ്റോറിയില്‍ സ്ത്രീശാക്തീകരണത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്നുണ്ട്. അവബോധം വേണ്ടത് പെണ്ണിനാണ്. പെണ്ണിന് ബോധം നല്‍കുന്നില്ലെങ്കില്‍ നഷ്ടം സമൂഹത്തിന് മൊത്തത്തിലാണ്. വരാനിരിക്കുന്ന ഒരു തലമുറക്കാണ്. ഈ അവബോധത്തിന്റെ കാര്യത്തില്‍ അവളുടെ മതവും ഭൗതികതയും ഏറെക്കുറെ പരസ്പര പൂരകങ്ങളാണ്. പുതിയ തിരിച്ചറിവുകളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ പെണ്ണിനെ മാനസികമായി ശക്തിപ്പെടുത്താനുള്ള അജണ്ടകള്‍ അടിയന്തിരമായി നടപ്പാക്കേണ്ടിയിരിക്കുന്നു. തെളിച്ചം ഇത്ര കൂടി പറഞ്ഞു വെക്കുന്നു. പൊതുരംഗത്ത് നിന്ന് പൂര്‍ണമായും തഴയുന്നതിന് പകരം സുരക്ഷിതമായ മാര്‍ഗങ്ങള്‍ ആരായുകയാണ് ഇസ്‌ലാം. പ്രണയം -ആത്മീയത-ലൈംഗികത-സ്ത്രീ എന്നിവയിലൂടെ ഇസ്‌ലാം നിര്‍വചിക്കുന്ന പെണ്ണസ്തിത്വം എന്ന ഹുസൈന്‍ നസ്‌റിന്റെ ലേഖനവും ഈ ലക്കത്തിലുണ്ട്.
http://islamonlive.in/story/2013-11-06/1383731445-4515719

മറനീക്കി പുറത്തു വരുന്ന അമ്മ

ആള്‍ദൈവങ്ങളുടെ ഫാസിസ്റ്റ് ബാന്ധവം പുതുമയുള്ളതല്ല. മാതാ അമൃതാനന്ദമയിയുടെ ജന്മദിന ആഘോഷപരിപാടിയിലേക്ക് മുഖ്യാഥിതിയായ നരേന്ദ്രമോഡി ആനയിക്കപ്പെടുന്നത് കൊച്ചായി കാണേണ്ട സംഭവല്ലെന്ന് എഴുത്തുകാരന്‍ സക്കറിയ. മോഡി അനുഗ്രഹം ശിരസ്സാവഹിച്ച അമ്മയുടെ ഹിന്ദുത്വജീവനം പരസ്യമാവുക മാത്രമാല്ല കേരളത്തിലെ മോഡിയുടെ 'കൈകാര്യകര്‍ത്താ' ആയി അമ്മ ചാര്‍ജ്ജെടുത്തിരിക്കുന്നുവെന്നാണ് സക്കറിയ തുറന്നു കാണിക്കുന്നത്. ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കം കവര്‍ സ്റ്റോറിയിലാണ് ആള്‍ദൈവങ്ങളുടെ ഫാസിസ്റ്റ് ബാന്ധവം പോസ്റ്റ് മോര്‍ട്ടം ചെയ്യപ്പെടുന്നത്.

സക്കറിയുടെ ലേഖനത്തോടൊപ്പം സക്കറിയയുടെ ലേഖനത്തിനുള്ള പ്രമുഖരുടെ പ്രതികരണങ്ങളും അനുബന്ധലേഖനങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുവെന്നതാണ് ഈ ലക്കത്തെ വേറിട്ടു നിര്‍ത്തുന്നത്. ലേഖനത്തെ ആധാരമാക്കി. കെ.വേണു, ടി.എന്‍. ജോയി, പഴവിള രമേശന്‍, കെ.പി.ശശി, ഹമീദ് ചേന്ദമംഗല്ലൂര്‍, കെ.പി. രാമനുണ്ണി, ഇ.പി. രാജഗോപാലന്‍, കെ.ആര്‍. മീര എന്നിവരുടെ എന്നിവരുടെ ലേഖനങ്ങളും ലക്കത്തിലുണ്ട്. കൂടെ സദ്‌റുദ്ദീന്‍ വാഴക്കാട് എഴുതിയ ലേഖനവും ചേര്‍ത്തിരിക്കുന്നു. മാധ്യമം ദിനപത്രത്തിലും ഇതേ ലേഖനം വന്നിരുന്നു. ആള്‍ദൈവങ്ങളും വര്‍ഗീയ വാദികളും ഒരു കൂടക്കീഴില്‍ എന്ന തലക്കെട്ടില്‍ എ.ഐ.അബ്ദുല്‍ മജീദ് സ്വലാഹിയുടെ ലേഖനം പുതിയലക്കം (25.10.13) വിചിന്തനം വാരികയിലുമുണ്ട്.

ഹൈന്ദവ ഫാഷിസത്തിന് മണ്ണൊരുക്കുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്നത് കുറെ കാലമായി ആള്‍ദൈവങ്ങളിലൂടെയാണ്. മതന്യൂനപക്ഷങ്ങളെ തൃശൂലമുനയില്‍ കോര്‍ത്തെടുത്ത് ചടുലനൃത്തം ചവിട്ടിയ ഫാഷിസ്റ്റുകളെ സംരക്ഷിക്കാനും പൂവിട്ട് പൂജിക്കാനും മടികാണിക്കാത്ത ആള്‍ദൈവ സംസ്‌കാരം വേണ്ടത്ര രീതിയില്‍ വിമര്‍ശിക്കപ്പെടുന്നില്ല. ഹിറ്റ്‌ലറെ വെല്ലുന്നയാളാണെന്ന് തെളിയിച്ച ഒരാളെ വള്ളിക്കാവിലേക്ക് ആനയിക്കപ്പെടുന്നതിലെ ഞെട്ടലാണ് സക്കറിയ പങ്ക് വെക്കുന്നത്. വോട്ട് ബാങ്കിന്റെ പരിധികളില്‍ നിന്നു കൊണ്ടല്ല ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും നിലപാടിന്റെ ദൃഢതകൊണ്ടായിരിക്കണമെന്നും ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേ സമയം നിലവിലുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് ചില ഓര്‍മ്മപ്പെടുത്തലും കൊടുക്കുന്നു. ചില കാവിഭക്തരെയും പേരെടുത്തു കൈകാര്യം ചെയ്യുന്നുണ്ട്. മാക്‌സിസ്റ്റ്കാരനും  കോണ്‍ഗ്രസ്‌കാരനും വണങ്ങുന്നത് സംഘ് പരിവാറിന്റെ തൊഴുത്തിലാണെന്ന കാര്യത്തില്‍ ഇനി സംശയം വേണ്ട. ഇക്കാര്യം തുറന്നു കാണിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകരുടെ നാണത്തെ കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. ആര്‍.എസ്.എസ് പ്രവാചകനായി അഭിഷേകം ചെയ്യപ്പെട്ട മോഡിക്കെതിരെയും അതിനെ താലോലിക്കുന്ന ദൈവങ്ങള്‍ക്കെതിരെയും നിലപാടെടുക്കുന്ന ലേഖനം തീവ്രമായ ഭാഷ കൊണ്ട് ശ്രദ്ധേയമാവുന്നുണ്ട്.

അമൃതാദന്ദമയീ മഠം ഉള്ളത് ആര്‍.എ.എസുകാരുടെ കയ്യിലാണ്. ഇത്തരം വിഷയങ്ങള്‍ ശക്തമായി നിലപാട് സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമാണ് കെ. വേണു പ്രതികരണത്തിലൂടെ ഉന്നയിക്കുന്നത്. ആണവ-ഫാഷിസ്റ്റ് ഭീഷണങ്ങളേക്കാള്‍ പ്രധാനമാണ് മതാധിഷ്ടിതമായ ഭീഷണി. മോഡിക്ക് പിന്നില്‍ ബി.ജെ.പി അല്ലെന്നും ആര്‍.ആസ്.എസ് ആണെന്നും അതിനാല്‍ തന്നെ ഇടതുപക്ഷത്തിന്റെ അടുത്ത് തെരഞ്ഞടുപ്പ് അജണ്ട ഈ പ്രതിരോധരംഗത്തേക്കായിരിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. മോഡിക്ക് ഗുജറാത്ത് കലാപവുമായുള്ള ബന്ധം പോലെയാണ് അമ്മക്ക് സംഘ്പരിവാര ശക്തികളുമായുള്ള ബന്ധം. അതു കൊണ്ട് ഗുജറാത്ത് കലാപത്തില്‍ നിന്ന് മോഡിക്ക് കൈ കഴുകാനാവത്തതു പോലെ അമ്മയില്‍ നിന്നും ഈ ബന്ധം മാറ്റിനിര്‍ത്താനാവില്ലെന്ന് കെ.പി. ശശി. പി. വത്സലയെ പോലുള്ളവര്‍ ഇത്തരം ആള്‍ ദൈവ ആശിര്‍വാദങ്ങള്‍ നടത്തുന്നത് പുരോഗമനം മടുത്തിട്ടായിരിക്കും എന്നാണ് എഴുത്തുകാരി കെ.ആര്‍. മീരയുടെ വിലയിരുത്തല്‍. 

കെ.പി. രാമനുണ്ണിയുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ആള്‍ദൈവ സംസ്‌കാരത്തിന് മതമൂല്യങ്ങളില്‍ അധിഷ്ടിതമായ ബദലിനെ കൊണ്ട് മാത്രമേ പ്രതിരോധം തീര്‍ക്കാനാവൂ എന്നാണ് അദ്ദേഹം സമര്‍ഥിക്കുന്നത്. രാമനും കൃഷ്ണനും യേശുവും മുഹമ്മദ് നബിയും പ്രബോധനം ചെയ്യുകയും ഗാന്ധിജി ഇതില്‍ നിന്നെല്ലാം ആവാഹിക്കുകയും ചെയ്തിട്ടുള്ള മൂല്യാധിഷ്ടിത ആത്മീയതയാണ് പരിഹാരമെന്നും മതവിശ്വാസികളെ അപകടകാരികളായ ്അധികാരികള്‍ റാഞ്ചുന്നതിനെതിരെ അടുത്തകാലത്ത് വായിക്കപ്പെട്ട ശ്രദ്ധേയമായ ലേഖനമാണിതെന്നും കെ.പി. രാമനുണ്ണി വിലയിരുത്തി.

എന്നാല്‍ കൂട്ടത്തില്‍ ഹമീദ് ചേന്ദമംഗല്ലൂരിന്റെ ലേഖനത്തിലൂടെ മറ്റു വല്ലതും വെളിപ്പെടുന്നുണ്ടോ എന്നും വായനക്കാര്‍ക്ക് സംശയിക്കാവുന്നതാണ്. അതിസരള യുക്തിയുടെ കുതിരപ്പുറത്ത് കയറുകയാണ് സക്കറിയയെന്നാണ് ചേന്ദമംഗല്ലൂരിന്റെ വിമര്‍ശനം. ജമാഅത്തെ ഇസ്ലാമിയുടെ സുന്നികളുടെയും എല്ലാ ആസ്ഥാനങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വരുമ്പോള്‍ അവരെ ആരും കോണ്‍ഗ്രസുകാരോ മാക്‌സിസ്റ്റുകാരോ ബി.ജി.പിക്കാരോ ആക്കി മുദ്ര കുത്താത്തപ്പോള്‍ എന്തിനാണ് അമ്മയെ ഇങ്ങിനെ ആര്‍.എസ്.എസ് ബാന്ധവും ആരോപിക്കുന്നത് എന്നതാണ് പരാതി. ആത്മീയ വ്യാപാരത്തിനപ്പുറം അതിന് മറ്റു യാതൊരു അജണ്ടയുമില്ലെന്ന കാര്യത്തില്‍ ഹമീദ് ചേന്ദമംഗല്ലൂരിന് സംശയമേതുമില്ല. 'കണ്ണിന്റെ കൃഷ്ണമണിപോലെ പരിപാലിക്കാന്‍' കടപ്പെട്ടയാളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു എന്നും വിലയിരുത്താം.

വിദ്യാഭ്യാസം: മുസ്‌ലിം കേരളം

വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം കേരളം എവിടെ നില്‍ക്കുന്നു എന്നുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് തേജസ് (നവംബര്‍ 1-15) ലക്കത്തില്‍. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസരംഗത്തും ഉദ്യോഗരംഗത്തും കേരള മുസ്‌ലിം കള്‍ ഏറെ മുന്നേറിയെങ്കിലും മതിയായ വിദ്യാഭ്യാസ സാഹചര്യങ്ങളോ അര്‍ഹമായ പ്രാതിനിധ്യമോ മുസ്‌ലിംകള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ലേഖനത്തിലൂടെ ചാര്‍ട്ടുകള്‍ തിരിച്ച് വ്യക്തമാക്കുന്നത്. കേരളത്തില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്ന 100 മുസ്‌ലിം വിദ്യാര്‍ഥികളില്‍ ഹയര്‍സെക്കന്ററി പൂര്‍ത്തീകരിക്കുന്നവര്‍ 37.5 ശതമാനവും ഇതില്‍ ഡിഗ്രി പൂര്‍ത്തീകരിക്കുന്നവര്‍ 5.2 ശതമാനവുമാണെന്നാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഭേതപ്പെട്ട വിത്യാസമാണ് ഉള്ളതെന്നും ലേഖനത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ സ്‌കൂളുകളുടെ സമുദായം തിരിച്ചുള്ള കണക്ക്, ജനസംഖ്യയെയും ജനസാന്ദ്രതയെയും അടിസ്ഥാനമാക്കി കേരളത്തിലെ സ്‌കൂളുകളുടെ ജില്ല തിരിച്ചുള്ള കണക്ക്, കേരളത്തിലെ സ്വകാര്യ ഹൈസ്‌കൂളുകളുടെ കണക്കും അവയില്‍ മുസ്‌ലിം മാനേജ്‌മെന്റ് കണക്കും, ഹയര്‍ സെക്കന്ററി സ്‌കൂളുകളുടെ സമുദായം തിരിച്ചുള്ള കണക്കുമെല്ലാം പ്രത്യേകം ചാര്‍ട്ടാക്കി നല്‍കിയിരിക്കുന്നു.

വാചകവാരം:
പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകരെ, നിങ്ങളാണ് സമൂഹത്തെ ജാതിയുടെയും മത്തതിന്റെയും പേരില്‍ ഇപ്പോള്‍ വിഭജിക്കുന്നത്. നിങ്ങളാണ് മലയാളികള്‍ക്കിടയില്‍ അകല്‍ച്ചയും ഭയവുമുണ്ടാക്കുന്നത്. -പുനത്തില്‍ കഞ്ഞബ്ദുല്ല (സമകാലിക മലയാളം)

ബാബരി : കറുത്ത ഞായറാഴ്ചക്ക് മുമ്പുള്ള ചില കറുത്ത ദിനങ്ങള്‍

ഇന്ത്യന്‍ മതേതരത്വത്തിന് ഏല്‍പ്പിച്ച ഏറ്റവും സുപ്രധാനമുറിവുകളിലൊന്നാണ് ബാബരി മസ്ജിദ് ധ്വംസനം. ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ടും അതിന്റെ ചരിത്ര പശ്ചത്തലത്തെ സംബന്ധിച്ചും ഒട്ടേറെ ലേഖനങ്ങളും പുസ്തകങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം ശ്രദ്ധേയമായ ഒരു ലേഖനമാണ് ഒക്ടോബര്‍ ലക്കം പച്ചക്കുതിരയിലുള്ളത്. 'ബാബരി-കൗടില്യങ്ങളുടെ കറുത്തരാത്രി' എന്ന തലക്കെട്ടില്‍ മുഹമ്മദ് സുഹൈബ് എഴുതിയ സുദീര്‍ഘ ലേഖനം വായിക്കപ്പെടേണ്ടതാണ്. 1992 ഡിസംബര്‍ 6 ആണ് ബാബരി മസ്ജിദ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ പതിയുന്ന തീയ്യതി. എന്നാല്‍ ബാബരി എന്ന് കേള്‍ക്കുമ്പോള്‍ ഒരു നിരീക്ഷകന്റെ മനസ്സില്‍ നിര്‍ബന്ധമായും പതിഞ്ഞിരിക്കേണ്ട മറ്റൊരു തീയ്യതിയാണ് ലേഖനത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നത്. അത് 1949 ഡിസംബര്‍ 22 ന്റെ അര്‍ധരാത്രിയാണ്.

ഡല്‍ഹിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരായ കൃഷ്ണാ ഝാ, ധീരേന്ദ്രാ ഝാ എന്നിവര്‍ ചേര്‍ന്ന് എഴുതിയ അയോധ്യ: ദ ഡാര്‍ക് നൈറ്റ് എന്ന ഹാര്‍പേഴ്‌സ് കോളിന്‍സ് ഇന്ത്യ പ്രസിദ്ധീകരിച്ച പുസ്തകത്തെ ഉപജീവിച്ചാണ് ലേഖനം എഴുതിയിട്ടുള്ളത്. കൃഷ്ണാ ഝാ ഗ്രന്ഥകാരനും കൂടിയാണ്. ഡല്‍ഹിയിലെ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനാണ് ധീരേന്ദ്ര. 1949 ലെ ഗൂഢാലോചനയില്‍ പങ്കെടുത്തവരും അതിന് സാക്ഷിയായ പല പ്രമുഖരും ജീവിച്ചിരുന്നിട്ടും അവരിലേക്ക് മാധ്യമപ്രവര്‍ത്തകരോ അന്വേഷണ ഏജന്‍സികളോ ചെന്നാത്തതിലുള്ള ദുരൂഹതയും ഉള്ളുകള്ളികളും ആമുഖത്തില്‍ തന്നെ പങ്കു വെക്കുന്നുണ്ട്. വളരെ സാഹസികമായി രചിച്ച ഈ പുസതകത്തില്‍ അന്ന് സജീവമായി പങ്കെടുത്ത, ഇപ്പോഴും ജീവിച്ചിരിപ്പുള്ള ആളുകളെ നേരില്‍ കണ്ടും, അല്ലാത്തവരുടെ ചരിത്രം ശേഖരിച്ചും, നിയമ-ഭരണാധികാര രഹസ്യരേഖകള്‍ സമാഹരിച്ചും അന്നത്തെ പത്രക്കുറിപ്പുകള്‍, നോട്ടീസുകള്‍, പോസ്റ്ററുകള്‍, ലഘുലേഖകള്‍ എന്നിവ തേടിപ്പിടിച്ചും എല്ലാമാണ് ഗ്രന്ഥ രചന നിര്‍വഹിച്ചിരിക്കുന്നത്. 

സംഭവമിതാണ് ഉത്തര്‍പ്രദേശിലെ അയോധ്യയിലുള്ള ബാബരി മസ്ജിദില്‍ സ്വയം ഭൂവാണെന്ന് പ്രചരിക്കപ്പെട്ട ശ്രീരാമ വിഗ്രഹം എങ്ങിനെ അവിടെ എത്തിപ്പെട്ടു എന്നതാണ് ഈ ഗ്രന്ഥത്തിലൂടെ വെളിപ്പെടുത്തുന്നത്. 1949 ഡിസംബര്‍ 22 നാണ് ഗൂഢാലോചനയുടെ തുടക്കം. ഹിന്ദുമഹാസഭ ഇതിനായി പല നീക്കങ്ങളും നടത്തിയിരുന്നു. സംഘടനയുടെ നേതാവ് മഹന്ത് സിങ് വിജയ് നാഥ് ബാബരി പിടിച്ചെടുക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. ഇതിനായ മലയാളി ഉദ്വേഗസ്തനും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയുണ്ടായി. അങ്ങിനെ ഒരു രാത്രി. പള്ളിയില്‍ ഇശാ നമസ്‌കാരം കഴിഞ്ഞു. എല്ലാവരും പിരിഞ്ഞു പോയി. പള്ളി പരിപാലിച്ചിരുന്ന ഇസ്മയീല്‍ പള്ളിയില്‍ ഉറങ്ങാനുള്ള ശ്രമം ആരംഭിച്ചു. രാത്രി ഏറെ വൈകിയതിന് ശേഷം പുറത്ത് ചില കാല്‍ പെരുമാറ്റം. പുറത്തിറങ്ങിയ ഇസ്മായീല്‍ തടയാന്‍ ശ്രമിച്ചെങ്കിലും ശക്തമായ മര്‍ദ്ദനമേറ്റു ജീവനു കൊണ്ടോടി. അഭിറാം ദാസിന്റെ നേതൃത്വത്തിലായിരുന്നു ശ്രീരാമ വിഗ്രഹ പ്രതിഷ്ട നടന്നത്. ഈ സംഭവത്തിന് ശേഷം പിറ്റേന്ന് തന്നെ ഫൈസാബാദിലെ അയോധ്യാ പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കി. അഭിറാം ദാസ്, രാംസകാല്‍ ദാസ്, സുദര്‍ശന്‍ ദാസ് എന്നിവര്‍ക്കെതിരെ കലാപത്തിനും രാത്രിയിലുള്ള അതിക്രമത്തിനും ആരാധനാലയം അശുദ്ധമാക്കിയതിന്റെയും പേരില്‍ കേസ് ചാര്‍ജ്ജ് ചെയ്തിരുന്നു. ശേഷം 1950 ല്‍ പുനെയില്‍ നടന്ന ഹിന്ദുമഹാസഭയുടെ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനില്‍ മസ്ജിദ് പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രമേയവും പാസ്സാക്കി. ഈ രീതിയിലുള്ള ബാബരിധ്വംസനത്തിന് മുന്നോടിയായിയുള്ള പിന്നാമ്പുറക്കാഴ്ചകളാണ് ഈ ലേഖനത്തിലൂടെ വെളിവാക്കുന്നത്. 

അയോധ്യയില്‍ കോടതി വിധി വരുന്ന ഏതു നിമിഷവും ക്ഷേത്രം നിര്‍മ്മിക്കാനാവശ്യമായ ശിലയും കല്ലുകളും റെഡിയാണ്. അതിനായി സമീപ ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും വേണ്ട രീതിയിലുള്ള പ്രവര്‍ത്തനങ്ങളും തകൃതിയായി നടക്കുന്നു. ഔട്ടുലുക്കിലും ദഹിന്ദുവിലും മില്ലിഗസറ്റിലും ഈ പുസ്തകത്തെ കുറിച്ചുള്ള റിവ്യൂ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുസ്‌ലിം മാഗ്നാകാര്‍ട്ട
ഇന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹിക സുരക്ഷിതത്വത്തെ കുറിച്ചുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടായ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ മുസ്‌ലിം മാഗ്നാകാര്‍ട്ട എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ജനസംഖ്യയുടെ 25 ശതമാനമുള്ള ദളിത്-ആദിവാസി വര്‍ഗങ്ങളും 15 ശതമാനമുള്ള മുസ്‌ലിം സമുദായവും സമനീതി നഷ്ടപ്പെട്ട് പൊതുസമൂഹത്തിന്റെ അരികുകളില്‍ തുടരുന്ന കാലത്തോളം ഇന്ത്യ അവികസിത രാഷ്ട്രമായി തുടരും എന്നാണ് തേജസ് ദൈ്വവാരികയുടെ 'സച്ചാര്‍ അനനന്തരം' എന്ന പേരിലുള്ള കവര്‍ സ്റ്റോറി പ്രസ്താവിക്കുന്നത്. പൊതു തിരഞ്ഞെടുപ്പു വരുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്‌ലികളെ അഭിമുഖീകരിക്കുന്നുണ്ടെത്ത് വരുത്തിത്തീര്‍ക്കാനുള്ള തത്രപ്പാടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഇന്ത്യയില്‍ 40 ലോക സഭാ മണ്ഡലത്തില്‍ 25 ശതമാനത്തിലധികവും മറ്റൊരു 40 ലോകസഭാ മണ്ഡലങ്ങളില്‍ 15 ശതമാനത്തിലധികവും മുസ്‌ലികളായതിനാല്‍ വശീകരണ തന്ത്രങ്ങള്‍ കാര്യമായി തന്നെ പയറ്റേണ്ടിരിക്കുന്നു. എന്നാല്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം പല പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടും അതിലൂടെയുണ്ടായ മാറ്റങ്ങളും കാര്യക്ഷമമായ നീക്കങ്ങളും ഫലത്തില്‍ എവിടെയാണ് എത്തി നില്‍ക്കുന്നതെന്നും അന്വേഷിക്കുകയാണ് തേജസ് ഒക്ടോബര്‍ 16 ലക്കത്തില്‍ ഇം.എം. അബ്ദുറഹ്മാന്‍.

ഒ.ഐ.സിയും ഇസ്‌ലാമിക സമൂഹവും
ലോക ഇസ്‌ലാമിക സമൂഹത്തിന്റെ വിഷയങ്ങള്‍ സമയാസമയങ്ങളില്‍ കൈകാര്യം ചെയ്യാനണ് ഒ.ഐ.സി രൂപീകരിച്ചിട്ടുള്ളത്.  അഫ്ഗാനിസ്ഥാന്‍, ഫലസ്തീന്‍, മ്യാന്‍മാര്‍, സിറിയ...തുടങ്ങി ലോക മുസ്‌ലികളുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങളാണ് ഒര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സിനും അതിന്റെ ജനറല്‍ സെക്രട്ടറി അക്മലുദ്ദീന്‍ ഇഹ്‌സാനന്റെയും മുമ്പിലുള്ളത്. മ്യാന്‍മാറിലും സിറിയയിലും ഫലസ്തീന്‍ പ്രശ്‌നത്തിലുമെല്ലാം ഒ.ഐ.സി എടുത്ത തീരുമാനങ്ങളും നടപടിക്രമങ്ങളും ചലനങ്ങളും വിവരിക്കുകയാണ് ശബാബ് വാരികയില്‍(11.10.13)
Read IslamOnlive >>>>

മുടിയാട്ടം തീര്‍ന്നു... ഇനി മോഡിയാട്ടം....!


കാന്തപുരത്തിനെതിരെതിയെള്ള മുടിവിവാദത്തിന് ശേഷം സജീവമായത് മോഡി വിവാദമാണ്. കേരളശബ്ദം വാരികയില്‍ കാന്തപുരം നല്‍കിയ അഭിമുഖമാണ് വിവാദത്തിന് വഴി വെച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കാണ് അദ്ദേഹത്തിന്റെ വികസനമുഖം ഉയര്‍ത്തിക്കാണിച്ച് പിന്തുണ സ്വരം ഉയര്‍ത്തിയത്. ഈ ഭാഗം പൂര്‍ണ്ണായും പ്രസിദ്ധീകരിച്ച് സിറാജ് പത്രം ചോദിക്കുന്നതും ഇതില്‍ വിവാദമാക്കാനെന്തിരിക്കുന്നു എന്നാണ്.

'ചാദ്യം: നരേന്ദ്രമോഡി സര്‍ക്കാറിന്റെ സഹായം ഗുജറാത്തിലെ താങ്കളുടെ സ്‌കൂളുകള്‍ക്ക് കിട്ടുന്നുണ്ടോ ?.
കാന്തപുരം: അവിടെ സര്‍ക്കാരിന് ഒരു പോളിസി ഉണ്ടല്ലോ. ഞങ്ങള്‍ കെട്ടിടം പണിത് സ്‌കൂള്‍ നടത്തണമെന്ന് പറഞ്ഞാല്‍ അനുവദിക്കാതിരിക്കാന്‍ കഴിയില്ലലോ. അത് മോഡി സര്‍ക്കാര്‍ എന്നാ നിലക്കല്ല.
ചോദ്യം: മോഡിയെ അഗീകരിക്കുന്നുണ്ടോ?
കാന്തപുരം: ഒരാളെ അഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഞങ്ങളുടെ നയമല്ല. ഏത് വ്യക്തിയായാലും പ്രവാചകരെ അഗീകരിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നായിരിക്കും മറുപടി. ഒരു വ്യക്തിയുടെ പ്രവര്‍ത്തനത്തെയാണ് അഗീകരിക്കുകയോ അഗീകരിക്കാതിരിക്കുകയോ ചെയ്യുന്നത്.
ചോദ്യം: മോഡിയുടെ പ്രവര്‍ത്തങ്ങളെ അഗീകരിക്കുന്നുണ്ടോ?
കാന്തപുരം: റോഡ് നന്നാക്കുകയും കൃഷിയുണ്ടാക്കുകയും ചെയ്യുന്ന എല്ലാവരുടെയും പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ അഗീകരിക്കും. അതില്‍ മോഡിയുള്‍പ്പെട്ടിട്ടുണ്ടങ്കില്‍ അദ്ദേഹത്തെയും.
ചോദ്യം:അതില്‍ മോഡി ഉള്‍പ്പെടുമോ?
കാന്തപുരം: ഞാന്‍ അവിടെപോയി നോക്കിയിട്ടില്ല.'(കേരളശബ്ദം)

എവിടെയാണ് ഇതില്‍ മോഡിയുടെ നരഹത്യയെ പിന്തുണക്കുന്നത്, ഇത്തരമൊരു ആരോപണം പൂര്‍ണമായും വളച്ചൊടിക്കപ്പെട്ടതും, കാന്തപുരത്തോടുള്ള വിരോധം തീര്‍ക്കുകയാണെന്നും, മോഡിക്ക് വേണ്ടി പ്രചാരം നടത്തുകയാണ് ഇത്തരം വാര്‍ത്തകളുടെ പിന്നിലുളള ലക്ഷ്യങ്ങള്‍ എന്നുമെല്ലാമുള്ള വിമര്‍ശനങ്ങള്‍ അനുയായികള്‍ക്കും ഇത് വാര്‍ത്ത നല്‍കിയ പത്രത്തിനോട് വിരോധമുള്ളവര്‍ക്കും വാദിക്കാവുന്നതാണ്.

ശരി, ഇതില്‍ മോഡിയെ നേര്‍്ക്ക് നേരെ പിന്തുണക്കുന്ന പ്രസ്താവനയില്ല എന്നു സമ്മതിക്കാം. എന്നാല്‍ ഈ രീതിയിലുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ പ്രത്യേകിച്ചും ദേശീയ തലത്തില്‍ മോഡിയുടെ കപട വികസനമുഖം പ്രചാരങ്ങളും ഏറ്റെടുത്ത് മോഡിയെ വിശുദ്ധനേതാവായി വാഴിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു പ്രസ്താവന അതിന്റെ ഭാഗം മാത്രമേ ആവുകയുള്ളൂ എന്നത് അറിഞ്ഞു കൂടാത്തത് ആര്‍ക്കാണ്. മോഡിയുടെ വംശഹത്യ മോഡിയൊഴിച്ച് ആരും അംഗീകരിക്കുന്നില്ല എന്ന കാര്യം വ്യക്തമാണല്ലോ. മോഡി പോലും വംശഹത്യയെ ഇപ്പോള്‍ ന്യായീകരിച്ചു കൊണ്ടുള്ള പ്രചാരണം തീര്‍ക്കുന്നില്ല. ഇത്തരമൊരു ഘട്ടത്തില്‍ മോഡിയുടെ വംശഹത്യയെ അനുകൂലിക്കുന്നില്ല എന്ന ന്യായീകരണം അപ്രസക്തമാണ്. മോഡിയെ അനുകൂലിക്കുന്നവരെല്ലാം ഇതു തന്നെയാണ് പറഞ്ഞിട്ടുള്ളതും.

സോഷ്യല്‍ മീഡിയയാണ് ഈ വിഷയം ചൂടുള്ള വിവാദമാക്കിയത്.മോഡിയുടെ സ്ഥാനത്ത് പിശാചിനെ വെച്ച് അഭിമുഖം മാറ്റിയെഴുതിയാണ് ഒരു പ്രതികരണം. നിങ്ങളുടെ പെണ്ണുങ്ങളെ അവര്‍ ബലാല്‍സംഘം ചെയ്തിട്ടുണ്ടാകും പക്ഷെ നിങ്ങളുടെ കുട്ടികള്‍ക്കു പഠിക്കാന്‍ സ്‌കൂളുകള്‍ ഉണ്ടാക്കിയില്ലേ നിങ്ങളുടെ വീടുകള്‍ അവര്‍ ചുട്ടുചാമ്പലാക്കിയിട്ടുണ്ടാകും പക്ഷെ നിങ്ങളുടെ വീട്ടിലേക്കുള്ള റോഡുകള്‍ അവര്‍ അതിസുന്ദരമാക്കിയില്ലേ....നിങ്ങളുടെ കുട്ടികളെ അവര്‍ മാതാവിന്റെ വയറ്റില്‍ നിന്നെടുത്തു തീയിലേക്കെറിഞ്ഞിട്ടുണ്ടാകും പക്ഷെ അവര്‍ നിങ്ങള്‍ക്കു വേണ്ടി ആശുപത്രികള്‍ ഉണ്ടാക്കിയില്ലേ എന്ന തരത്തിലാണ് മറ്റൊരു പ്രതികരണം. ഇനി ഈ ചോദ്യങ്ങള്‍ക്ക് കാന്തപുരം ശരിക്കും പറയേണ്ടിയിരുന്ന മറുപടിയും ഓരോരുത്തന്മാര്‍ എഴുതി.

മറിച്ചൊരു നിലപാടുണ്ടെങ്കില്‍ അത് തുറന്നു പറയുകയും ചെയ്യാമായിരുന്നില്ലേ. അതും ഉണ്ടായില്ല. ഇനി മോഡിയുടെ തനിനിറം തന്റെ ഭാഷണത്തില്‍ പറഞ്ഞിട്ടും കേരളശബ്ദം ലേഖകന്‍ അത് വെട്ടിക്കളഞ്ഞതാണോ? എങ്കില്‍ അതും പറയണം. സാഹചര്യത്തെ കുറിച്ച് ആലോചിക്കാതെയോ ഇത്തരം പ്രസ്താവനകളുടെ അപകടം അറിയാതെ പറഞ്ഞതാണെങ്കില്‍ ഒരു നേതാവെന്ന നിലക്ക് അദ്ദേഹം കുറച്ചു കൂടി ഗൗരവത്തില്‍ ഇത്തരം സംഭവങ്ങളെ കാണേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിക്കേണ്ടതായി വരും. ഒപ്പം നേതൃത്വവും ഈ രീതിയില്‍ മോഡി അനുകൂലികള്‍ നടത്തുന്ന കപട പ്രചാരണത്തിന് മുന്നില്‍ വീണു എന്നും വാദിക്കാം. അതുമല്ലെങ്കില്‍ ഇത്തരം പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്കിടയായ പശ്ചാത്തലത്തില്‍ തന്റെ യഥാര്‍ഥ നിലപാട് വിളിച്ച് പറയാന്‍ ഒരു പത്രസമ്മേളനമോ പത്രക്കുറിപ്പോ ഇറക്കുക.

ഇത്രയും ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ വിമര്‍ശകര്‍ക്ക് ചിലത് പറയാനെങ്കിലും അവസരം കൊടുക്കേണ്ടതായും വരും. മോഡിയില്‍ നിന്ന് അഞ്ച് കോടി കൈപ്പറ്റിയതിനുള്ള പ്രത്യുപകാരമാണ് ഈ പ്രസ്താവനയെന്ന് സമസ്തയുടെ നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞിരിക്കുന്നു. ചേകനൂര്‍ കേസ് പശ്ചാത്തലവും ചില സന്ദര്‍ശനകളും വിരോധികള്‍ കൂട്ടിവായിച്ചെന്നിരിക്കും. ഗുജറാത്തില്‍ പ്രത്യേകമായി ലഭിച്ചുകൊണ്ടിരിക്കുന്ന സൌകര്യങ്ങളും ഈ സമയം ഓര്‍ക്കേണ്ടതായി വരും. മോഡിയാണ് ഇന്ത്യയില്‍ റോഡും കൃഷിയും കാര്യമായി പരിഗണിക്കുന്ന മുഖ്യമന്ത്രിയെന്ന വലിയ പ്രോപഗണ്ടയെക്കുറിച്ചും ഓര്‍ക്കുമ്പോള്‍ മനസ്സിലാകും കാന്തപുരം തനിക്ക് മോഡിയെ സമ്മതമാണ് എന്ന് പറയാന്‍ ഇതിനേക്കാള്‍ നല്ല ഒരു ശൈലി സ്വീകരിക്കാനാവില്ല എന്ന്. ഇത് മീഡിയാ വണ്‍ കണ്ടെത്തി എന്നത് അത്ര വലിയ തെറ്റല്ല എന്നും പറയാം.

ഏതായാലും ചുരുങ്ങിയത് അണികളെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് മോഡിഅനുകൂല നിലപാടില്ല എന്ന് പറയാനായി രംഗത്ത് വന്നത് നന്നായി. രണ്ട് രീതിയില്‍ വ്യാഖ്യാന സാധ്യത തൊടുവിട്ട കാന്തപുരം തന്നെയാണ് ഇനി ക്ലാരിഫിക്കേഷന്‍ വരുത്തി അപവാദങ്ങള്‍ക്ക് അറുതി വരുത്തേണ്ടത്.ഏതായായാലും കാന്തപുരവിരോധികള്‍ക്ക് മരുന്നുകള്‍ ഓരോന്നായി കാന്തപുരം തന്നെ ഉല്‍പാദിപ്പിച്ചാല്‍ എന്നാ ചെയ്യും. ഇനി കാന്തപരം പറഞ്ഞതില്‍ യാതൊരു കുഴപ്പവും കാണാത്തവരുണ്ടേല്‍ അവരിലും മോഡിയുടെ പ്രചാരണം വിജയിച്ചും എന്നു വേണം മനസ്സിലാക്കാന്‍.

വിവാഹക്കണക്കുകള്‍

മുസ്ലിം ശൈശവ വിവാഹത്തെ വിമര്‍ശിക്കുന്ന ലേഖനം ചിന്തവാരികയിലുണ്ട്. ഒരു പാട് ചര്‍ച്ച ചെയ്യപ്പെട്ട വിഷയത്തില്‍ ചില കണക്കുകള്‍ പെട്ടിക്കോളത്തില്‍ നല്‍കിയത ഇവിടെ പ്രസക്തമാവുന്നു. 1975 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 200 പെണ്‍കുട്ടികളാണ് ആകെ ഉണ്ടായിരുന്നത്. അതില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ 10. 2012 മുസ്ലിം വിദ്യാര്‍ഥിനികളുടെ എണ്ണം 60 ആണ്. 1967 മമ്പാട് എം.ഇ.എസ് കോളേജിലെ മുസ്ലിം വിദ്യാര്‍ഥിനികളുടെ എണ്ണം 4 ആയിരുന്നുവെങ്കില്‍ 2013 ല്‍ അത് 620 ആണ്.
യൂനിസെഫ് റിപ്പോര്‍ട്ട് 2012 ന്റെ അടിസ്ഥാനത്തിലുള്ള ചില കണക്കുകള്‍. ഇന്ത്യയില്‍ 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ - 47% ;പതിനെട്ട് വയ്യസ്സിന് മുമ്പ് അമ്മമാരാകുന്നവര്‍ - 22 %; ലോകത്താകെയുള്ള ശൈശവ വിവാഹത്തില്‍ ഇന്ത്യന്‍ സംഭാവന - 40 % ; ഭാരക്കുറവുള്ള കുട്ടികള്‍(ഗ്രാമം) - 46%; വിളര്‍ച്ച കണ്ടുവരുന്ന കുട്ടികള്‍ -72 %. അത സമയം ശൈശവ വിവാഹത്തെ എതിര്‍ത്ത് യു.എന്‍. ബില്ല് കൊണ്ടുവരാനൊരുങ്ങുമ്പോള്‍ ഇന്ത്യ അതില്‍ ഒപ്പു വെക്കില്ല എന്നതാണ് ഇപ്പോഴത്തെ വാര്‍ത്ത.

പുസ്തക വേട്ട വീണ്ടും

കന്നട സാഹിത്യകാരന്‍ യാഗേഷ് മാസ്റ്ററെ ആഗസ്ത് 29 ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ധുണ്‍ഡി എന്ന നോവലിലെ ചില വരികള്‍ ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നതായിരുന്നു കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 285 A,298 വകുപ്പുകള്‍ ചുമത്തി. ഗണപതിയെ കീഴാള ഗോത്രരാജാവായി അവതരിപ്പിച്ചു. മാധ്യമം വാരിക കേരളത്തില്‍ നടക്കുന്ന പുസ്തക വേട്ടകളെ കുറിച്ചുള്ള രാഷ്ട്രീയവും സാമൂഹികവുമായ വിശകലനമാണ് ഈ വാരം നടത്തുന്നത്. നിരോധിച്ചിട്ടില്ലാത്ത പുസ്തകങ്ങളെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി കേരളപോലീസിന്റെ അക്ഷരവേട്ടയാണ് ഡോ. സുധീപ് കെ.എസ് തുറന്നു കാണിക്കുന്നത്. ബാങ്ക് അക്കൗണ്ട് തുറക്കാന്‍ തന്റെ പേര് തീവ്രവാദി പേരല്ലെന്ന് തെളിയിക്കണം എന്ന നിബന്ധനയിലെ മനുഷ്യാവകാശ പ്രശ്‌നമാണ് ഒരു പേരിലെല്ലാമിരിക്കുന്നു എന്ന ലേഖനം.

കേരളത്തിലെ പുസ്തകവേട്ടയെ കുറിച്ച് ഉത്തരകാലം എന്ന വെബ് പോര്‍ട്ടലില്‍ വന്ന ലേഖനങ്ങള്‍ ശ്രദ്ധേയമാണ്. മുസ്ലീങ്ങള്‍ക്ക് നല്ലതല്ല 'ആവിഷ്‌ക്കാര സ്വാതന്ത്ര്യം' :പ്രസിദ്ധീകരണ സ്ഥാപനങ്ങളും മതേതരത്വവും എന്ന ലേഖനം.(http://utharakalam.com/?p=9115) 'തേജസ് പത്രവും കേരളത്തിലെ ഡീപ് സ്‌റ്റേറ്റും' എന്ന ലേഖനം തേജസ് പുനപ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലെ മുഖ്യധാരാപത്രങ്ങളും ചാനലുകളും പ്രകടിപ്പിക്കുന്ന സാമുദായിക, താല്‍പ്പര്യങ്ങള്‍ പൊതുവെ എല്ലാവര്‍ക്കും അറിവുള്ളതാണ്. 'മലയാള മനോരമയും' 'മാതൃഭൂമി'യും അത് മറച്ചുവെക്കാറുമില്ല. പദ്മനാഭക്ഷേത്രത്തിലെ നിധിയുടെ വിവാദത്തിന്റെ സമയത്ത് ആരാണ് കൂടുതല്‍ ഹൈന്ദവം എന്ന മത്സരംപോലും പത്രങ്ങള്‍ പ്രകടിപ്പിച്ചതായും കണ്ടിട്ടുണ്ട്. 'ജന്മഭൂമിയും' 'കേസരിയുമൊക്കെ പുറത്തുവിടുന്ന സാമുദായിക വിരോധത്തിന്റെ വിഷം ദേശീയവാദത്തിന്റെ യുക്തിക്കുള്ളിലാണ് രക്ഷപ്പെടുന്നത്. എല്ലാ പത്രങ്ങള്‍ക്കും വ്യത്യസ്തമായ മത/സമുദായ/പാര്‍ട്ടി ചായ്‌വുകള്‍ ഉണ്ടെന്ന് അറിയാമെങ്കിലും അവയൊക്കെ മറ്റുസമുദായ/പാര്‍ട്ടികേന്ദ്രങ്ങളില്‍നിന്നും എതിര്‍പ്പുകള്‍ മാത്രം നേരിടുകയും, എന്നാല്‍ മതേതരം എന്നോ നിഷ്പക്ഷമെന്നോ അവകാശപ്പെടാനും കഴിയുന്നു. എന്നാല്‍ 'തേജസ് പോലെയുള്ള പത്രങ്ങള്‍ക്ക് ദേശീയബോധം തെളിയിക്കേണ്ട ബാധ്യത വരുന്നു. ഗ്യാനേന്ദ്ര പാണ്‌ഡെയുടെ വളരെ സുപ്രധാനമായ ഒരു രാഷ്ട്രീയ ചോദ്യം വീണ്ടും ചോദിക്കേണ്ടിവരുന്നു. ''can  a Muslim  be Indian ?' പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ മറ്റൊരു ചോദ്യംകൂടി ചോദിക്കാവുന്നതാണ് 'മുസ്ലീം (ഉടമസ്ഥതയിലുള്ള) പത്രത്തെ ഇന്ത്യന്‍ പത്രമായി പരിഗണിക്കുമോ? -ലേഖകന്‍ ചോദിക്കുന്നു.
വാചകവാരം:'ഉസ്താദ,് അങ്ങ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മരണപ്പെട്ടു പോയ പ്രവാചകന്റെ തിരു മുടിയെ കുറിച്ച് ഇത്ര ആധികാരികമായി പറയുമ്പോള്‍ ഗുജറാത്തിലെ വികസനത്തെ കുറിച്ച് പറയാന്‍ എന്തിന്നു അവിടെ വരെ പോവണം' -ഫേസ്ബുക്ക് കമന്റ്



മാര്‍ക്‌സിസവും മുസ്‌ലിം മുഹബ്ബത്തും

mandathrammm



ഇടതു പക്ഷത്തിന്റെ ന്യൂനപക്ഷസമൂഹങ്ങളോടും മലബാറിലെ മുസ്‌ലിംകളോടുമെല്ലാമുള്ള മുഹബ്ബത്ത് അണപൊട്ടിയൊഴുകുകയായിരുന്നുവല്ലോ കഴിഞ്ഞ വാരം. കണ്ണൂരില്‍ പാര്‍ട്ടി സെക്രട്ടറി നടത്തിയ പ്രസ്ഥാവനയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. കേരളത്തിലെ മുസ്‌ലിംകളുടെ ചരിത്ര പാരമ്പര്യത്തെ പറ്റിയും സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ മുസ്‌ലിംകള്‍ വഹിച്ച പങ്കിനെ അനുസ്മരിക്കുന്നതോടൊപ്പം ഇടതുപക്ഷത്തിന് വിശാലമായ ന്യൂനപക്ഷ കാഴ്ചപ്പാടുകളുമെല്ലാം വിശദീകരിക്കുന്ന പിണറായി വിജയന്റെ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം ദേശാഭിമാനി ദിനപത്രത്തില്‍ മൂന്ന് ദിവസങ്ങളിലായി പ്രസിദ്ധീകരിച്ചു. മലബാറിലെ മുസ്‌ലിംകളും ഇടതുപക്ഷവും എന്ന തലക്കെട്ടിലായിരുന്നു ലേഖനം. 

ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ സംഘടനയാണെന്നും ആര്‍.എസ്.എസിന് ബദലാണെന്നു പറഞ്ഞതോടൊപ്പം ജമാഅത്ത് മുന്‍കൈ എടുത്തു രൂപീകരിച്ച വെല്‍ഫെയര്‍പാര്‍ട്ടി ജമാഅത്തിന്‍രെ മുഖം മൂടിയാണെന്നും കൂടി സെക്രട്ടറി വ്യക്തമാക്കി. തീവ്രവാദ സംഘടനയാണെന്ന് പറഞ്ഞ് എസ്.ഡി.പി.ഐയും കൈകാര്യം ചെയ്യുന്നുണ്ട്. കേരളത്തില്‍ ജമഅത്തെ ഇസ്‌ലാമി പ്രിയങ്കരമായിത്തീരുന്നതിന്റെയും അപ്രിയമായിത്തീരന്നതിന്റെയും രാഷ്ട്രീയം ഇന്ന് ഏറെക്കുറെ പാട്ടാണ്. ഇടതു പക്ഷവും മുസ്‌ലിം ലീഗും കോണ്‍ഗ്രസുമെല്ലാം ഇക്കാര്യത്തില്‍ ഒരേ ധാരയിലാണെന്നത് യാഥാര്‍ഥ്യം. ഇവിടെ വെല്‍ഫെയര്‍ പാര്‍ട്ടിയാണ് ഇടതു പക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തം.

'ചരിത്രപരമായ മണ്ടത്തം ആവര്‍ത്തിക്കാന്‍' സി.പി.എം എന്ന തലക്കെട്ടില്‍ മാധ്യമത്തില്‍ എ.ആര്‍. പിണറായിയോട് ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നുണ്ട്. (8.10.13) പ്രസ്ഥാവനയുടെ രാഷ്ടീയ അനിവാര്യതയും പശ്ചാത്തവലവും എ.ആര്‍ വിശകലനം ചെയ്യുന്നു. സാമ്രാജ്യത്തോടുള്ള നിലപാടുകളിലും മനോഭാവങ്ങളിലും ഇടതു പക്ഷത്തിന്റെ മുന്‍കാല ആര്‍ജ്ജവം നഷ്ടമായതും പശ്ചിമബംഗാളിലെ പതനവുമെല്ലാം മുന്നില്‍ കാണുമ്പോള്‍ എങ്ങിനെയെങ്കിലും കുറച്ച് വോട്ട് സമാഹരിക്കാനും ശത്രുവിന്റെ ശത്രു വല്ലവരുമുണ്ടങ്കില്‍ കൂടെ കൂട്ടുവാനുമായിരുന്നു പിണറായിയുടെ പ്ര്‌സ്താവന. ചരിത്രപരമായ മണ്ടത്തം ആവര്‍ത്തിക്കാനാണ് പുറപ്പാടെങ്കില്‍ ലോക്‌സഭ ഇലക്ഷനുശേഷം നേരില്‍ കാണാം, ലാല്‍ സലാം! എന്നും പറഞ്ഞാണ് എ.ആര്‍. ലേഖനം അവസാനിപ്പിക്കുന്നത്.

ഇനി ലീഗ് മുഖപത്രത്തിലേക്ക് വന്നാല്‍ ഇടതുപക്ഷത്തിന്റെ മുസ്‌ലിം പ്രേമത്തെ കൈകാര്യം ചെയ്യാന്‍ കെ.എന്‍.എ ഖാദറിന്റെ ലേഖനമാണുള്ളത്.(9.10.13) ലേഖനം മുന്നോട്ട് പോവുന്നത് കമ്മ്യൂണിസത്തിന്റെ താത്വിക തലം വിശദീകരിച്ചു കൊണ്ടാണ്. നാസ്തികത്വത്തിലധിഷ്ടിതമായ കമ്മ്യൂണിസം മുസ്‌ലിംകള്‍ വര്‍ജ്ജ്യമാവുന്നതെങ്ങിനെയാണെന്നും വ്യക്തമാക്കുന്നുണ്ട്. ഭൗതികവാദ തത്വശാസ്ത്രമാണ് അതെന്നും അത് വ്യക്തമായ ഇസ്‌ലാമിക വിരുദ്ധതയാണെന്നും പറയുന്ന ലേഖകന്‍ മറുപക്ഷത്ത് പ്രതിഷ്ട്രിക്കുന്ന ഇസ്‌ലാമിനെയാണ്. നല്ല ലേഖനം നല്ല വിലയിരുത്തലുകള്‍. അതേ സമയം മുസ്‌ലിം ലീഗ് പ്രമോട്ട് ചെയ്യുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ പാര്‍ട്ടിയുടെ അവസ്ഥയും അതു തന്നെയല്ലേ. രണ്ടും പ്രതിനിധാനം ചെയ്യുന്നത് ഇസ്‌ലാമല്ല, ഭൗതികതയാണ്. എങ്കില്‍ വിശ്വാസത്തിന്റെ അവിശ്വസത്തിന്റെയും സംഘര്‍ഷം എങ്ങിനെ ഒരു പാര്‍ട്ടിയില്‍ മാത്രമുണ്ടാവും എന്നും ചോദിക്കാവുന്നതാണ്. താത്വികമായി കമ്മ്യൂണിസത്തെ അനിസ്‌ലാമികമാക്കാന്‍ പറ്റുന്ന കാര്യങ്ങളൊക്കെ കോണ്ഗ്രസിനും ബാധകമാവണം.

ജമാഅത്തുമായി ബന്ധപ്പെട്ട വിശകലനം നടത്തുന്നത് വളരെ ക്രിയാത്മകമായിട്ടാണ്. തങ്ങള്‍ക്ക് അനുകൂലമലല്ലെന്ന് തോന്നുന്ന ഘട്ടത്തില്‍ ഇതേ പ്രസ്താവനകള്‍ നടത്തുന്ന മുസ്‌ലിം സംസ്ഥാന നേതാവ് കെ.എന്‍.എ ഖാദര്‍ അല്പം കാര്യഗൗരവത്തോടെ തന്നെ ജമാഅത്തെ ഇസ്‌ലാമിയുടെ സംവിധാനങ്ങളെകുറിച്ചും അവയുടെ പൊതു സമൂഹത്തിലെ ഇംപാക്ടിനെ കുറിച്ചും സംഘടനാ സംവിധാനത്തെ കുറിച്ചും വിവരിക്കുന്നു. ഇടതു പക്ഷത്തിന്റെതിനോട് കിടപിടിക്കുന്നതോ അതിനേക്കാള്‍ മികച്ചതോ ആയ സംഘടനാ സെറ്റപ്പുള്ള ജമാഅത്തെ ഇസ്‌ലാമിയെ തൊണ്ടു തൊടാതെ വിഴുങ്ങാന്‍ സി.പി.എമ്മിനാവില്ല എന്നാണ് കെ.എന്‍.എ ഖാദറിന്റെ വിലയിരുത്തല്‍. ഇത്തരമൊരു പ്രസ്ഥാനത്തിന്‍രെ മുന്‍കൈയ്യില്‍ രൂപം കൊണ്ട രാഷ്ട്രീയപാര്‍ട്ടിയെന്ന നിലക്ക് അല്‍പം ബേജാറ് വെല്‍ഫെയര്‍ പാര്‍ട്ടിയെ സംബന്ധിച്ചും പിണറായിക്കും ഇടതു പക്ഷത്തിനും ഉണ്ടാവുമെന്നും ലേഖകന്‍ സൂചന തരുന്നുണ്ട്. മുസ്‌ലിം ലീഗിനെക്കാളും കോണ്‍ഗ്രസിനേക്കാളും സംഘടനാ ബലവും സംവിധാനങ്ങളും നിലനില്‍ക്കുന്ന സി.പി.എമ്മിനെ തുലനം ചെയ്യുമ്പോള്‍ ജമാഅത്തിന്‍രെ താഴെയാണ് പാര്‍ട്ടിയുടെ സ്ഥാനം അടയാളപ്പെടുത്തുന്നത്. ഇതെല്ലാം വായിക്കുമ്പോള്‍ പിണറായി നെക്കിയും കെ.എന്‍.എ. ഖാദര്‍ നക്കിയും ജമാഅത്തിനെ കൊല്ലുകയാണോ എന്നതാണ് ഫേസ്ബുക്കര്‍മാരുടെ ചോദ്യങ്ങള്‍.

ഹജ്ജിന്റെ രചനാവിഷ്‌കാരം
hajjraj
'അയാളിപ്പോള്‍ ആകെ മാറിപ്പോയിരിക്കുന്നു. ആളുകള്‍ ഓര്‍ക്കുന്നതും ഓര്‍ക്കാത്തതുമായ കടങ്ങള്‍ കൊടുത്തു തീര്‍ത്തിരിക്കുന്നു. പഴി കേള്‍ക്കേണ്ടി വന്നവരെ തേടിപ്പിടിച്ച് കെടുവാക്കുകള്‍ക്ക് മാപ്പ് ചോദിച്ചിരിക്കുന്നു. ദുന്‍യാവിലെ ബാധ്യതകളില്‍ നിന്നെല്ലാം വിമുക്തനായിരിക്കുന്നു. മനസ്സ് സ്വാതന്ത്ര്യത്തിന്റെ രുചിയറിയുന്നു. അപ്പോള്‍ ആളുകള്‍ക്കിടയില്‍ അറിയപ്പെടണമെന്ന ആശയവസാനിക്കുന്നു. ഇന്നലെയോളം താലോലിച്ചിരുന്ന സ്വപ്‌നങ്ങളേ അല്ല ഇന്നയാളുകടെ കിനാക്കള്‍. ആത്മാവ് അറേബ്യയുടെ ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. ആസകലം മാറിപ്പോയ അയാള്‍ ഇക്കാലമത്രയും ചുമന്ന് നടന്നിരുന്ന പേരിന് ഇനി പ്രസക്തിയില്ലെന്ന് വേണ്ടപ്പെട്ടവര്‍ തന്നെ വിധിയെഴുതിയിരിക്കുന്നു. ഇപ്പോള്‍ അയാള്‍ ഹാജിയാണ്.' രിസാല വാരികയുടെ പുതിയ ലക്കം ഹജ്ജ് വായനക്കായി മാറ്റി വെച്ചിരിക്കുന്നു. ഹജ്ജിന്റെ രചനാവിഷ്‌കാരങ്ങള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. പ്രസിദ്ധ യൂറോപ്യന്‍ ചാനലായ എം.ടി.വി ആങ്കറായിരുന്ന ക്രിസ്റ്റീനാ ബേക്കര്‍ ഇസ്‌ലാം സ്വീകരിച്ച ശേഷം എഴുതിയ, പാശ്ചാത്യലോകത്തെ ബെസ്റ്റ് സെല്ലറായിരുന്നു From MTV to Mecca; How Inspired my life എന്ന ഗ്രന്ഥത്തില്‍ ഹജ്ജ് തീര്‍ഥാടനത്തെ കുറിച്ച് ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന ഒരധ്യാത്തിന്റെ വിവര്‍ത്തനം ഈ ലക്കം രിസാലയില്‍ ചേര്‍ത്തിട്ടുള്ള. സമാനവിഷയത്തിലുള്ള മറ്റു നാല് ലേഖനങ്ങളും ഈ ലക്കത്തിലുള്‍പ്പെടുത്തിയിരിക്കുന്നു.
വാചകവാരം: 'ശൈശവ വിവാഹത്തെ എതിര്‍ക്കുന്ന പിണറായി വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ബന്ധവും വേണ്ടെന്നു വെച്ചത് ആ പാര്‍ട്ടി ശൈശവദശയിലായതു കൊണ്ടാവാം എന്നാണ് കരുതേണ്ടത്. കടയില്‍ നിന്നു പറ്റു വാങ്ങുന്നവരെപോലെ മുമ്പ് വീട്ടാവശ്യത്തിനുള്ള സകല സാധനങ്ങളും ജമാഅത്തുകാര്‍ വാങ്ങി കൊണ്ടിരുന്നത് പിണറായിമാരുടെ രാഷ്ട്രീയക്കടയില്‍ നിന്നായിരുന്നു. ഇപ്പോള്‍ ജമാഅത്തുകാര്‍ സ്വന്തമായൊരു കട തുടങ്ങിയതിന്റെ വെപ്രാളമാണ് പിണറായി പ്രകടിപ്പിക്കുന്നത്. പറ്റുകാര്‍ കുറഞ്ഞു പോകുമ്പോള്‍ കടക്കാരനനുഭവിക്കുന്ന അസ്തിത്വ ദു:ഖം' -കെ.എന്‍.എ ഖാദര്‍
http://islamonlive.in/story/2013-10-10/1381370143-4114733

വി ആര്‍ അനന്തമുര്‍ത്തി, യു ആര്‍?




ഈയാഴ്ചയിലെ താരങ്ങള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി വേഷത്തിലെത്തിയ മോഡിയും മോഡിയെ പിന്തുണക്കുകയും എതിര്‍ക്കുകയും ചെയ്ത രണ്ട് പ്രമുഖരുമാണെന്ന് പറയാം. വി.ആര്‍. കൃഷ്ണയ്യറും യു.ആര്‍ അനന്തമൂര്‍ത്തിയുമായിരുന്നു അവര്‍. ഞങ്ങള്‍ മോഡിയെ എതിര്‍ക്കുന്ന അനന്തമൂര്‍ത്തിക്കൊപ്പമാണ്, നിങ്ങള്‍ കൃഷ്ണയ്യര്‍ക്കൊപ്പമോ എന്ന ചോദ്യമാണ് മുകളിലെ പേരുകളിലെ ഇനീഷ്യലുകള്‍ തിരിച്ചിടുമ്പോള്‍ അര്‍ഥമാക്കുന്നത്.

'മോഡിക്ക് അധികാരം ലഭിച്ചാല്‍ മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും സ്വപ്‌നം കണ്ട ഇന്ത്യയെ കാണാന്‍ സാധിക്കില്ല' എന്നാണ് മാധ്യമം ആഴ്ചപ്പതിപ്പിന്റെ തുടക്കം പംക്തിയിലെ റൈറ്റപ്പ്. സമീപകാലത്തെ ഏറ്റവും വലിയ വംശഹത്യക്ക് നേതൃത്വം നല്‍കിയ നരേന്ദ്രമോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തപ്പെടുമ്പോള്‍ മതേതര ജനാധിപത്യ രാഷ്ട്രീയത്തിന് അതു നല്‍കുന്ന വിപല്‍ സന്ദേശങ്ങളാണ് ബി. ആര്‍.പി ഭാസ്‌കര്‍ പരിശോധിക്കുന്നത്.  ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വഷണം നടത്തിയ നാനാവതി കമ്മീഷനുമുമ്പാകെ കലാപത്തിന്റെ അനാലറ്റിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയത് ആര്‍. ബി. ശ്രീകുമാറാണ്. അദ്ദേഹവുമായി നടത്തിയ ദീര്‍ഘാഭിമുഖം ഈ ലക്കം (6.10.13) കലാകൗമുദിയിലുണ്ട്. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കലാപമായിരുന്നു അതെന്നും കോര്‍പ്പറേറ്റ് വക്താവാണ് മോഡിയെന്നും അദ്ദേഹം മണ്ടനാണെന്നും കേസ് അട്ടിമറി വിദഗ്ദനാണെന്നുമെല്ലാം ശ്രീകുമാര്‍.

ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രശസ്ത സംവിധായകന്‍ ടി വി ചന്ദ്രന്‍ നരേന്ദ്ര മോഡിയുടെ, അത്ര ഹിഡന്‍ അല്ലാത്ത കേരള പദ്ധതിയെക്കുറിച്ചും വര്‍ദ്ധിച്ചുവരുന്ന ജാതീയ  സാമുദായിക ചേരിതിരിവുകളെക്കുറിച്ചും അഴിമുഖം  എന്ന ഓണ്‍ലൈന്‍ ജേണലില്‍ സംസാരിക്കുന്നു. ഗുജറാത്ത് എന്നെ അസ്വസ്ഥനാക്കിക്കൊണ്ടേയിരിക്കും എന്നാണ് തലക്കെട്ട്.
(http://www.azhimukham.com/secondtopnews-240.h-tml)

അത്തും പിത്തുമായോ കൃഷ്ണയ്യര്‍ക്ക് എന്നാണ് മുജീബു റഹ്മാന്‍ കിനാലൂര്‍ ചോദിക്കുന്നത്. 'ഇത്രയേറെ കളങ്കിതനായ മോഡിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആളുണ്ടായില്ല എന്നതിനേക്കാള്‍ ആശങ്കാകുലം മോഡിക്ക് വേണ്ടി വക്കാലത്തുമായി മതേതരവാദികള്‍ എന്ന് നാം ആഘോഷിച്ചു പോന്ന പലരും മുന്നോട്ടു വരുന്നു എന്നതാണ്.. മോഡിക്ക് ജന്മദിനാശംസ നേര്‍ന്ന പ്രമുഖരില്‍ ഒരാളാണ് മുന്‍സുപ്രീം കോടതി ജഡ്ജി വി ആര്‍ കൃഷ്ണയ്യര്‍ . മോഡിയെ പ്രശംസകള്‍ കൊണ്ട് വീര്‍പ്പുമുട്ടിച്ച കൃഷ്ണയ്യര്‍ , അദ്ദേഹം മനുഷ്യാവകാശ സംരക്ഷകനും സോഷ്യലിസ്റ്റുമാണെന്നും പറഞ്ഞു കളഞ്ഞു! മുന്‍ കരസേവ മേധാവി വി കെ സിംഗ്, മുന്‍ സൈനികനും ഒളിമ്പിക് ജേതാവുമായ രാജ്യവര്‍ധന്‍ രധോര്‍, നടന്‍ സല്‍മാന്‍ ഖാന്റെ പിതാവ് സലിം ഖാന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ മോഡിക്ക് അഭിനന്ദനവുമായി രംഗത്ത് വന്നു. നരേന്ദ്ര മോഡിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബി ജെ പി ന്യൂനപക്ഷസെല്‍ ഗുജറാത്തില്‍ സംഘടിപ്പിച്ച പാര്‍ട്ടി അംഗത്വ വിതരണത്തില്‍ ധാരാളം മുസ്‌ലിംകള്‍ ബിജെപിയില്‍ ചേര്‍ന്നതായാണ് അവരുടെ അവകാശവാദം. ഇത് പൂര്‍ണമായും ശരിയാകില്ലെന്നു കരുതിയാല്‍ തന്നെ, അധികാര മോഹികളായ യൂദാസുകള്‍ ഏതു ചെകുത്താനും കുഴലൂതാനുണ്ടാകും. രാജ്യത്തെ മതേതര രാഷ്ട്രീയക്കാര്‍ സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. സ്വതസിദ്ധമായ ചാഞ്ചാട്ടം വെടിഞ്ഞു വര്‍ഗീയതയെ എതിര്‍ക്കാനും ന്യൂപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനും കോണ്‍ഗ്രസിനു കഴിയുമോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം.'(http://www.kinalur.com/2013/09/blog-post_26.html)

മുസ്ഫര്‍നഗറിലെ നിലവിളികള്‍

മുസ്ഫര്‍ നഗര്‍ കലാപത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കൊപ്പം കൂടുതല്‍ വിശകലനങ്ങളും നിരീക്ഷണങ്ങളും ഈയാഴ്ച പുറത്തുവന്നു. കലാപത്തെ കുറിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് സെന്റര്‍ ഫോര്‍ പോളിസി അനാലിസിസാണ്. മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍ സിവില്‍ സര്‍വീസ് ഉദ്വേഗസ്തനുമായ ഹര്‍ഷ് മന്ദര്‍, അതിര്‍ത്തി രക്ഷാ സേനയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഇ.എന്‍. രാം മോഹന്‍, ജെ.എന്‍.യുവിലെ കമല്‍ ചിത്ര ചിനോയ്, ദേശീയോദ്ഗ്രഥന കൗണ്‍സിലംഗം ജോണ്‍ ദയാല്‍, സുകുമാര്‍ മുരളീധരന്‍, സീമ മുസ്തഫ തുടങ്ങിയവര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് മാധ്യമം ആഴ്ചപ്പപ്പതിപ്പില്‍ (7.10.13) മുറിവേറ്റ മുസഫര്‍ നഗര്‍ എന്നാണ് തേജസ് ദൈ്വവാരികയുടെ കവര്‍ സ്‌റ്റോറി. മുസഫര്‍ നഗറിലെ ജൗല റിലീഫ് ക്യാമ്പില്‍ നിന്നും ഇ.എം. അബ്ദുറഹ്മാനാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ രാം പുനിയാനിയുടെ മുസഫര്‍ നഗര്‍: കലാപങ്ങള്‍ , വിളനിലങ്ങള്‍ എന്ന ലേഖനം ഡൂള്‍ ന്യൂസില്‍ (http://www.doolnews.com/muzaffarnagar-violence-polarization-with-a-difference-by-ram-puniyani-malayalam-news-545.h-tm-l) പ്രസിദ്ധീകരിച്ചു. ബി. ജെ. പിയുടെ പരിക്രം യാത്രയിലൂടെ അവര്‍ ഇവിടെ വിഭാഗീയതയുടെ വിത്ത് പാകി. സമാജ് വാദി പാര്‍ട്ടിയും ഈ രീതിയില്‍ തന്നെ ചിന്തിച്ചു. ഹിന്ദു വിഭാഗീയത ബി.ജെ.പിക്ക് ഗുണമാവുന്നത് പോലെ തന്നെ മുസ്ലിം വിഭാഗീയത തങ്ങള്‍ക്കും ഗുണമാകുമെന്ന് അവരും കണക്കും കൂട്ടി. ഈ കണക്കുകൂട്ടല്‍ കലാപം പടരുന്നതിന് കാരണമായി-രാം പുനിയാനി.

മുസ്ലിം സംഘടനകള്‍ പ്രതിക്കൂട്ടില്‍

കേരളത്തിലെ മുസ്ലിം സംഘടനകളെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ കയറ്റിയ വാരമാണ് കഴിഞ്ഞു പോയത്. എം.എന്‍. കാരശ്ശേരി മാതൃഭൂമി പത്രത്തില്‍ ഈ വിഷയത്തില്‍ ലേഖനമെഴുതി. ലേഖനത്തിലുദ്ദരിച്ച ഹദീസ് ഇവിടെ പ്രസക്തം തന്നെയാണ്. ഒരു പെണ്‍കുട്ടി മുഹമ്മദ് നബിയുടെ സദസ്സില്‍ വന്ന്, തന്റെ അറിവോ അനുവാദമോ ഇല്ലാതെ ബാപ്പ തന്നെ ഇന്നയാള്‍ക്ക് കെട്ടിച്ചുവെന്ന് പരാതിപ്പെട്ടു.
നബി ചോദിച്ചു: ''നിനക്ക് പ്രായപൂര്‍ത്തിയായിട്ടില്ലേ?''
''ആയിട്ടുണ്ട്.''
''നിന്നോട് ചോദിക്കാതെയാണോ കെട്ടിച്ചത്?''
''അതെ.''
'ശരി, ഇഷ്ടമില്ലെങ്കില്‍ ആ വിവാഹം നിനക്ക് റദ്ദാക്കാം. പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ നടക്കുന്ന നിക്കാഹിന് സാധുതയില്ല.''
'പ്രവാചകരേ, ഭര്‍ത്താവിനെ എനിക്കിഷ്ടമായി. ഞാന്‍ തൃപ്തയാണ്. ഈ സഭയില്‍ വന്ന് ഞാന്‍ ഇത് ചോദിച്ചത് അത്തരം കാര്യങ്ങളില്‍ തീര്‍പ്പെടുക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടോ എന്ന് അങ്ങയുടെ മുഖത്തുനിന്ന് കേള്‍ക്കുന്നതിനുവേണ്ടിയാണ്.'
''തീര്‍ച്ചയായും സ്ത്രീകള്‍ക്ക് ആ അവകാശമുണ്ട്.''

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പാഠം ഒന്ന് വിലാപം ചെയ്ത ആര്യാടന്‍ ഷൗക്കത്തിന്റെ ലേഖനമുണ്ട്. വിഷയം ഇതുതന്നെ. ഈ ലക്കം കലാകൗമുദി എം.എം. ഹസന്‍, സാദിഖലി എന്നിവരുടെ വീക്ഷണങ്ങള്‍ ചേര്‍ത്തി നിക്കാഹിന്റെ രാഷ്ട്രീയം എന്ന പേരില്‍ കവര്‍‌സ്റ്റോറി ചെയ്തു (6.10.13). മാറാത്ത നേതൃത്വം മാറേണ്ട സമുദായം എന്ന പേരില്‍ ഡൂള്‍ ന്യൂസില്‍ വന്ന നീണ്ട ലേഖനത്തില്‍ മതസംഘടനകളെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. അതേ സമയം ലീലാ മേനോടൊപ്പം മമതാ ശര്‍മ്മയും. ബലാല്‍സംഘങ്ങള്‍ വര്‍ദ്ദിക്കുന്നത് തടയാന്‍ വിവാഹപ്രായം കുറക്കുന്നത് തന്നെയാണ് നല്ലതെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മമതാ ശര്‍മ്മാ പറയുന്നത്.

സംഘടനാ നേതാക്കളും തങ്ങളുടെ നിലപാട് വിശദീകരിക്കുകയുണ്ടായി. വിവാഹ പ്രായം വസ്തുതയറിയാതെ വിമര്‍ശിക്കുന്നവര്‍ എന്ന തലക്കെട്ടില്‍ കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.അസ്ഗറലി വര്‍ത്തമാനത്തില്‍ ലേഖനമെഴുതി. ജമാഅത്തെ ഇസ്ലാമി അമീര്‍ ടി. ആരിഫലിയുടെ മാധ്യമം അഭിമുഖത്തില്‍ വിഷയത്തിലുള്ള മധ്യമനിലപാട് പറയുന്നു. '18 വയസ്സ് ആകുന്നതിനുമുമ്പ് പെണ്‍കുട്ടികളെ കെട്ടിച്ചയച്ചേ അടങ്ങൂ എന്നു വിചാരിക്കുന്ന പിന്തിരിപ്പന്മാരും 18 എന്നത് വിശുദ്ധ നമ്പറാണെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചപോലും അനുവദിക്കില്ല എന്നും ധാര്‍ഷ്ട്യം വെച്ചുപുലര്‍ത്തുന്ന മതേതര പൗരോഹിത്യവും ഫലത്തില്‍ ഒന്നുതന്നെയാണ്. 18 എന്നത് ഒരു നിശ്ചിത സാഹചര്യത്തില്‍ ഇന്ത്യയില്‍ രൂപപ്പെട്ട നിയമമാണ്. സാമൂഹികശാസ്ത്രപരവും മനശ്ശാസ്ത്രപരവും മറ്റുമായ ഒരുപാട് ഘടകങ്ങള്‍ മുന്‍നിര്‍ത്തി ഒരു സമയത്ത് വന്ന തീരുമാനം. അതിനെ സംവാദവിധേയമാക്കാനേ പാടില്‌ളെന്ന് പറയുന്ന സെക്കുലര്‍ വരേണ്യര്‍ക്ക് നിയമ രൂപവത്കരണത്തെയും സാമൂഹിക മാറ്റങ്ങളെയും കുറിച്ച സാമാന്യ ധാരണകളില്ല എന്നതാണ് സത്യം. (മാധ്യമം 27.9.13)

പുസ്‌കവിവാദങ്ങള്‍ വീണ്ടും
ഉറുദു ഭാഷയില്‍ എഴുതപ്പെട്ട ഗ്രന്ഥം 12 വര്‍ഷത്തിലധികമായി ഇന്ത്യയില്‍ ഒരു തടസ്സവുമില്ലാതെ വില്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നു. മലയാള ഭാഷയില്‍ 4 വര്‍ഷമായി ഈ പുസ്തകം വായിക്കപ്പെടുന്നുണ്ട്. കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഇംഗ്‌ളീഷ് പാഠപുസ്തകത്തിലെ 'ഓഡ് റ്റു ദ സീ' എന്ന കവിത നിരോധിച്ച വിവാദം അടങ്ങിയത് ഈയിടെയാണ്. നന്മ ബുക്‌സിന്റെ ഉടമ അബ്ദുറഹ്മാനെയാണ് ഇതിന്റേ പേരില്‍ അറസ്റ്റ് ചെയ്ത്. ഇതിന് ശേഷം തൊട്ടടുത്ത് ദിവസം തന്നെ ഇദ്ദേഹത്തെ മറ്റൊരു പുസ്തകത്തിന്റെ പേരിലും കേസെടുത്തിരിക്കുന്നു. 'അസവര്‍ണക്ക് നല്ലത് ഇസ്ലാം' എന്ന പുസ്തകത്തിന്റെ 2005 ലെ പതിപ്പിന്റെ വിതരണം നടത്തി എന്നതാണ് കേസ്. 1936ല്‍ കേരള തിയ്യ യൂത്ത് ലീഗാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. കേരളകൗമുദി സ്ഥാപക പത്രാധിപര്‍ കെ.സുകുമാരന്‍, പി.കെ കുഞ്ഞിരാമന്‍, സഹോദരന്‍ കെ.അയ്യപ്പന്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തരകന്‍ ബി.ആര്‍.പി ഭാസ്‌കറിന്റെയ പിതാവ് എ.കെ ഭാസ്‌കരന്‍ എന്നിവരുടെ ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്. കേന്ദ്ര ആഭ്യന്തരമന്ത്രി മുസ്ലീങ്ങളെ അകാരണമായി അറസ്റ്റ് ചെയ്യരുതെന്നു പറഞ്ഞു സര്‍ക്കലര്‍ അയച്ച വാരത്തിലാണീ സംഭവവും.


ഈമഷിയുടെ അച്ചടിമഷി പതിപ്പ്

ഒരു കാലത്ത് മുഖ്യധാരയില്‍ മാറ്റി നിര്‍ത്തപ്പെട്ടവരോ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ മുഖം കാണിക്കാനാവാത്തതോ വരാത്തതോ ആയ രചനകള്‍ ആവിഷ്‌കരിക്കാനുള്ള ഇടം എന്ന നിലയിലായിരുന്നു ബ്ലോഗുലകത്തെ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ബ്ലോഗുകള്‍ ശക്തമായ സാഹിത്യരചനകള്‍ വിരിയുന്ന ഇടമായി മാറിയിരിക്കുന്നു. emashi.blogspot.in എന്ന ഓണ്‍ലൈന്‍ മാസികയുടെ വാര്‍ഷികപ്പതിപ്പ് പ്രിന്റ് എഡിഷനില്‍ പുറത്തിറങ്ങി. നൂറ് പേജുള്ള പതിപ്പില്‍ കഥയും കവിതയും ലേഖനങ്ങളും അനുഭവങ്ങളും അഭിമുഖങ്ങളുമെല്ലാമായി സജീവമാണ്. ഈ മഷിയി മാത്രം വിരിഞ്ഞ രചനകള്‍ക്ക് അച്ചടിമഷി ലഭിച്ച സന്തോഷത്തിലാണ് ബ്ലോഗേഴ്‌സ് ഗ്രൂപ്പിലെ അംഗങ്ങള്‍.


* തിരുകേശം വിവാദം അവസാനിപ്പിക്കാന്‍ സമയമായി എന്ന് പറഞ്ഞ് കാന്തപുരത്തിന്റെ മുടിവാദങ്ങള്‍ പുതിയ പശ്ചാത്തലത്തില്‍ നിരൂപണം ചെയ്ത് മാധ്യമത്തില്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി ലേഖനമെഴുതി. കാന്തപുരത്തിനെതിരെ അഞ്ച് കാരണങ്ങള്‍ എന്ന പേരില്‍ കാന്തപുരത്തെ ന്യായീകരിച്ച് മാധ്യമത്തില്‍ തന്നെ 26.9.13 നും ലേഖനം രചിച്ചു. ഈ ലക്കം സത്യധാരയില്‍ കാന്തപുരം തട്ടിപ്പുകള്‍ പുറത്ത് കൊണ്ടുവന്ന ജിഷാന്‍ മാഹിയുടെയും മുഹമ്മദ് രാമന്തളിയുടെയും വെളിപ്പെടുത്തലുകളും വിശദാംശങ്ങളുമുണ്ട്. മുടിയുടെ വിഷയത്തില്‍ ശ്രദ്ധേയന്റെ എട്ട് ബ്ലോഗ് പോസ്‌റ്‌റുകളും ശ്രദ്ധേയമായിരുന്നു.

* മുസ്ലിം ജനതയെ യാഥാസ്ഥികതയുടെ മൂടുപടമണിയിക്കുന്ന മുജാഹിദ് മഠാധിപതികള്‍, മുജാഹിദ് പ്രസ്ഥാനം മൃദു വര്‍ഗീയതയുടെ ഒളിത്താവളം-മത മൗലികവാദത്തിന്റെയും എന്ന ലേഖനം ഡൂള്‍ ന്യൂസ് പ്രസിദ്ധീകരിച്ചിരിക്കുന്നു.

* വാക്‌സിനേഷന്റെ അധിനിവേശ ഗൂഢാലോചന ഭരണകൂടങ്ങളെ സ്വാധീനിച്ച് നടത്തപ്പെടുന്ന ഒരു സാമ്രാജ്യത്വ അധിനിവേശ ഗൂഢാലോചനയാണ് വാക്‌സിനേഷന്‍ എന്ന ആരോപണം വളരെ ശക്തമാണ്. കേരളീയ സമൂഹം അത് മനസ്സിലാക്കി വരുന്നു എന്നതിന് തെളിവാണ് ഇവിടെ വാക്‌സിനുകളോടുള്ള വിമുഖത. പക്ഷേ ഖേദകരമെന്ന് പറയട്ടെ, നമ്മുടെ അലോപ്പതി ഡോക്ടര്‍മാരില്‍ ചിലര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. (29.9.13) മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കഴിഞ്ഞ മാസത്തില്‍ ഈ വിഷയത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കാഴ്ചവാരം:

ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനും ചിന്തകനുമായ ഡോ.യൂസുഫുല്‍ ഖറദാവിയെ കുറിച്ച് മലയാളത്തില്‍ ആദ്യമായി ഡോക്യുമെന്ററി പുറത്തിറങ്ങി. പ്രാര്‍ത്ഥനാനിരതനായ പോരാളി എന്നാണ് ഡോക്യുമെന്ററിക്ക് നല്‍കിയിട്ടുളള പേര്. സിതാര ദോഹ അവതരിപ്പിക്കുന്നു ഇന്‍സൈറ്റ് വിഷ്വല്‍ മീഡിയ പ്രാര്ഞതനാ നിരതനായ  പോരാളി. സ്‌ക്രീപ്റ്റ് മുഹമ്മദ് പാറക്കടവ്  എഡിറ്റിഹ് ഫിറോസ് ആലുവ
അസോ. ഡയറക്ടര്‍ ബന്ന ചേന്ദമംഗല്ലൂര്‍ (https://www.facebook.com/photo.php?v=519873048088699)
ഖറദാവിയുടെ ആത്മകഥ തേജസ് വാരികയില്‍ പതിനാല് ലക്കം പിന്നിട്ടു കഴിഞ്ഞു. ഈജിപ്തിലെ ദാറുശ്ശൂറൂഖ് പ്രസിദ്ധീകരിച്ച ഖറദാവിയുടെ സമ്പൂര്‍ണ ആത്മകഥ മൂന്ന് വാള്യങ്ങളിലായി 1500 ലധികം പേജുകളുണ്ട്.



ബഷീറിലെ ദേശീയതയും പതിനാറാം വയസ്സിലെ വിവാഹവും

സ്വാതന്ത്ര്യ സമര സേനാനിയായ വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചും വിവാഹരംഗത്തെ പെണ്ണിന്റെ പ്രായത്തെ കുറിച്ചും പൊതുവേദിയിലെ മുസ്‌ലിം സ്ത്രീയെകുറിച്ചെല്ലാമാണ് ഈ ലക്കം വാനയാവാരത്തില്‍.

പൊതുവേദിയിലെ മുസ്‌ലിം സ്ത്രീ
സമൂഹത്തില്‍ വിപ്ലവകരമായ ഒരു മാറ്റം സൃഷ്ടിക്കുന്നതിന് തടസ്സമാകുന്നത് പുരുഷാധിപത്യ സമുദായിക സംഘടനകളും പുരുഷ കേന്ദ്രീകൃത കുടുംബ വ്യവസ്ഥയുമാണെന്ന് എന്‍.പി. ഹാഫിസ് മുഹമ്മദ് മലയാളം വാരികയില്‍. (27.9.13) കേരള രാഷ്ട്രീയത്തിലെ മുസ്‌ലിം സ്ത്രീ സാന്നിദ്ധ്യം, സംവരണം പോലുള്ള ഘട്ടങ്ങളില്‍ നേരിടുന്ന പ്രയാസങ്ങള്‍, ഇടതു പക്ഷമടക്കമുള്ള സംഘടനകളിലെ മുസിലിം സ്ത്രീ സാന്നിദ്ധ്യം എന്നിവയൊന്നും ആശാവഹമല്ല. എല്ലാ മേഖലകളിലും പുരുഷ കേന്ദ്രീകൃതമായാണ് കാര്യങ്ങള്‍ കിടക്കുന്നതെന്നും ലേഖകന്‍. മുസ്‌ലിം സംഘടനകളിലെ സ്ത്രീ സാന്നിദ്ധ്യങ്ങളെ കുറിച്ചുള്ള വിലയിരുത്തലില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് കീഴിലെ ജി.ഐ.ഒ, മുജാഹിദിന് കീഴിലെ എം.ജി.എം എന്നീ സംഘടനകളുടെ മുന്നേറ്റങ്ങള്‍ ശ്ലാഘിക്കുകയും സേവന-പഠന മേഖലമേഖലകളിലെ സേവനങ്ങള്‍ എടുത്തു പറയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പ്രബലമായ സുന്നി വിഭാഗങ്ങളില്‍ പല മേഖലകളിലും മാറ്റങ്ങള്‍ ദൃശ്യമാവുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്കായി സംഘടന രൂപീകരിക്കാനായിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളും അര്‍ഹമായ പരിഗണനകള്‍ നല്‍കുന്നില്ല. മുസ്‌ലിംകള്‍ മേല്‍നോട്ടം നല്‍കി രൂപീകരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി മാറ്റം കുറിച്ചെങ്കിലും, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ എന്നിവക്കൊന്നും സജീവ വനിതാ സംഘടനകളിലെന്നും ഒലീവ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ വര്‍ത്തമാനകാലം എന്ന ഗ്രന്ഥത്തിലെ ഒരു അധ്യായം വിലയിരുത്തുന്നു.

പതിനാറിന്റെ വായനകള്‍
വിവാഹ പ്രായവിവാദത്തില്‍ മുസ്‌ലിംസംഘടകളെ പ്രതിക്കൂട്ടിലാക്കുകയും പുരോഗമന വിരുദ്ധതയുടെ പേരില്‍ മീഡിയകള്‍ ആഘോഷിക്കുമ്പോള്‍ എഴുത്തുകാരി ലീലാ മേനോന്‍ ഇതെഴുതുന്നത്. 'വിവാഹപ്രായം പതിനാറാക്കണം' ഗ്ലോബല്‍ മലയാളം എന്ന ഓണ്‍ലൈന്‍ പത്രത്തിലാണ് ഈ ലേഖനം എഴുതിയത്.
lelamnnn
'ഇന്ത്യയില്‍ 47%-ലേറെ പേര്‍ പതിനെട്ടിനുമുമ്പ് വിവാഹിതരാകുന്നുവെങ്കില്‍ വിവാഹം കഴിക്കാനുള്ള പ്രായം പതിനാറായി കുറയ്ക്കണം. അല്ലെങ്കില്‍ സ്ത്രീകള്‍ കഠിനമായ ലൈംഗിക ചൂഷണത്തിന് ഇരയാകും. ഗ്ലോബല്‍ മലയാളത്തിന്റെ ലൈംഗിക പ്രായം പതിനാറാക്കണോയെന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് ലീലാ മോനോന്റെ ഈ പ്രതികരണം. പത്തുവയസു മുതല്‍ കുട്ടികള്‍ പ്രണയ ബന്ധത്തില്‍ കുടുങ്ങി ലൈംഗിക ബന്ധത്തിന് സമ്മതിക്കുന്ന സാഹചര്യം ഇന്ന് ഇന്ത്യയില്‍ വര്‍ധിച്ചു വരുകയാണ്. ലൈംഗികതയുടെ പ്രായം കുറയ്‌ക്കേണ്ടതാണ്. പക്ഷേ അതിന്റെ ദൂരവ്യാപകമായ ഫലവും നാം തന്നെ അഭിമുഖീകരിക്കേണ്ടി വരും. സ്‌കൂളുകളില്‍ കോണ്ടം വില്പന നടത്തേണ്ട ഗതിക്കേടിലാവും നാം. എന്നാല്‍ സാംസ്‌കാരിക മാറ്റങ്ങളെ നാം ഉള്‍ക്കൊണ്ടേ മതിയാവൂ. ലൈംഗിക തൃഷ്ണ സമൂഹത്തില്‍ കൂടി വരുന്നു. ആധുനിക മാധ്യമങ്ങളാകാം ഇതിന് കാരണം. ആദ്യം താലി പിന്നീട് ആദ്യരാത്രി എന്ന സങ്കല്പം മാറി ആദ്യം ലൈംഗിക ബന്ധം പിന്നീട് താലി എന്ന രീതിയിലേയ്ക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. നമ്മുടെ നാട്ടിലെ അമ്മമാരുടെ പങ്ക് ഈ വിഷയത്തില്‍ ചെറുതല്ല.'

അതേ സമയം പതിനാറിനെതിരെ ശക്തമായ ലേഖനമെഴുതിയിരിക്കുകയാണ് യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ. ഫിറോസ്. (മാതൃഭൂമി 25.8.13) ലേഖനം അവസാനിക്കുന്നത് ഇങ്ങിനെ. 'മുസ്‌ലിം വിവാഹത്തില്‍ മഹറാണ് (പുരുഷന്‍ സ്ത്രീക്ക് നല്‍കേണ്ടത്) പരമപ്രധാനം. എന്നാല്‍, മഹറിനെ പിന്‍തള്ളി സ്ത്രീധനം ഇന്ന് സാര്‍വത്രികമായിരിക്കുന്നു. മഹര്‍ വാങ്ങേണ്ട പണംപോലും വരന് സ്ത്രീധനമായി മുന്‍കൂട്ടി നല്‍കേണ്ട സ്ഥിതിയിലേക്ക് വിവാഹക്കമ്പോളം മാറിയിരിക്കുന്നു. സ്ത്രീധനം നല്‍കാനാകാത്തതിന്റെ പേരില്‍ എത്ര പെണ്‍കുട്ടികളാണ് പുരനിറഞ്ഞ് നില്‍ക്കുന്നത്. മൈസൂര്‍ കല്യാണത്തിലൂടെ വിവാഹിതരായ എത്ര പെണ്‍കുട്ടികളാണ് ഭര്‍ത്താവ് ജീവിച്ചിരിക്കെ വിധവകളാക്കപ്പെടുന്നത്! സമുദായം ഇത്തരം വിഷയങ്ങളില്‍ പ്രതിലോമപരമായി യോജിക്കുന്നതിനുപകരം ഈ വിധത്തില്‍ ജീവിതം ഹോമിക്കപ്പെട്ട പാവം പെണ്‍കുട്ടികളുടെ കണ്ണുനീര്‍ തുടയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിനല്ലേ ഒന്നിക്കേണ്ടത്? വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നവരെ ശരീഅത്ത് വിരോധികളെന്നും സമുദായത്തിന്റെ ശത്രുക്കളെന്നും മുദ്രകുത്തുന്നതിനുപകരം ആത്മവിമര്‍ശത്തിനും സ്വയംതിരുത്തലിനും തയ്യാറായാല്‍ അതായിരിക്കും മതസംഘടനകളുടെ അന്തസ്സിനും അവര്‍ സൃഷ്ടിച്ച പുരോഗതിയുടെ പിന്തുടര്‍ച്ചയ്ക്കും ചേര്‍ന്നത്.'
pra27
അറബിക്കല്യാണത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വശത്ത് മുസ്‌ലിം സംഘടനകളെ ആക്രമിക്കുന്നതിനെതിരെ മുസ്‌ലിം സംഘടനകള്‍ പ്രസ്ഥാവന ഇറക്കിയെങ്കിലും സ്ത്രീകള്‍ പഠിച്ചാലെന്ത് എന്ന ചോദ്യമാണ് പ്രബോധനം പുതിയലക്കം (27.9.13) ചോദിക്കുന്നത്. 'ഇതര സമുദായങ്ങളിലെ പെണ്‍കുട്ടികള്‍ പഠനവും ആവശ്യമെങ്കില്‍ തൊഴില്‍ സമ്പാദനവും കഴിഞ്ഞ് ശാരീരികവും മാനസികവുമായ പക്വതയും യോഗ്യതയും കൈവരിച്ച ശേഷമാണ് വിവാഹത്തെ കുറിച്ച് ചിന്തിക്കുക. മുസ്‌ലിം പെണ്‍കുട്ടികളില്‍ പലരും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് കല്യാണപന്തലിലേക്ക് കാലെടുത്തു വെക്കുന്നത് ജീവിതത്തിന്റെ പരമമായ ലക്ഷ്യം വിവാഹമാണെന്ന വികലമായ കാഴ്ചപ്പാട് കുട്ടികളിലും രക്ഷിതാക്കളിലും വളര്‍ന്നു വരുന്നത് കൊണ്ടാണ്.' 'സമുദായമേ, കാണേണ്ടത് അറബിക്കണ്ണീരല്ല; ഈ പെണ്‍കുട്ടിയുടെ പോരാട്ടമാണ്' എന്ന പേരില്‍ നാലാമിടത്തില്‍ സവാദ് റഹ്മാന്റെ ലേഖനവും ഇക്കാര്യമാണ് പറയുന്നത്.

സ്വാതന്ത്ര്യസമരസേനാനിയായ ബഷീര്‍
കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകള്‍ നമ്മോട് ആരെങ്കിലും ചോദിച്ചാല്‍ നാം വൈക്കം മുഹമ്മദ് ബഷീറിനെ എത്രം സ്ഥാനത്ത് ഉള്‍പ്പെടുത്തും? ഒരു വേള ആ പേര് പോലും നമ്മുടെ മനസ്സില്‍ തെളിയുമോ? ഇല്ല എന്ന നമ്മുടെ ഉത്തരം യാദൃശ്ചികമല്ല. മലയാളത്തിലെ പ്രമുഖ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രം പൊതുവെ വിസ്മൃതമാണ്. ബഷീറിന്റെ ഈ ചരിത്ര ദൗത്യത്തെ വിശകലനം ചെയ്യുകയാണ് വിജ്ഞാന കൈരളയിലെ സെപ്തംബര്‍ ലക്കത്തില്‍ പ്രിയ പീലിക്കോട്. ബഷീറിലെ ദേശീയത എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.

'ആ കാലഘട്ടത്തിലെ എഴുത്തുകാരില്‍ നിന്ന് ബഷീറിനെ വ്യത്യസ്തനാക്കുന്നത് നീണ്ട സ്വാതന്ത്ര്യ സമര പാരമ്പര്യമാണ്. വൈക്കം സത്യാഗ്രഹത്തില്‍ നിന്ന് തുടങ്ങി സ്വാതന്ത്ര്യ  ലബ്ധി വരെ അത് നീണ്ട് കിടക്കുന്നു. അന്നത്തെ മിക്ക എഴുത്തുകാരും ദേശീയ പ്രസ്ഥാനത്തിലോ വിപ്ലവ പ്രസ്ഥാനത്തിലോ നേരിട്ട് പങ്കെടുക്കാതെ തങ്ങളുടെ സര്‍ഗാത്മകതയിലൂടെ അതിനെ പരിപോഷിപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ ബഷീര്‍ ജീവിതത്തിന്റെ നല്ലൊരു ഭാഗം സ്വാതന്ത്ര്യത്തിന് വേണ്ടി ബലിയര്‍പ്പിച്ചു. അതു കൊണ്ട് ആ കൃതികളിലെ ദേശീയബോധത്തിന് അനുഭവത്തിന്റെ ചൂടും ചൂരുമുണ്ട്. 'ബഷീറിനെ കുറിച്ച് വേറെയും രണ്ട് പഠനങ്ങള്‍ ഈ ലക്കകത്തിലുണ്ട്.
ആരാമം മാസികയില്‍ സ്വാതന്ത്ര്യസമര സേനാനിയായ എം. റഷീദുമായുള്ള സംഭാഷണം കാണം. അതില്‍ ബഷീറുമായ രസകരമായ അനുഭവങ്ങള്‍ എം.റഷീദ് പങ്കുവെക്കുന്നുണ്ട്. 'കാലന്‍ കുട മടക്കിത്തൂക്കിയിട്ട് ബഷീര്‍ ചായകുടിക്കാനിരുന്നു. ചായ കുടിച്ചു തീരും മുമ്പേ തൂക്കിയിട്ട കുട വേറൊരുത്തന്‍ എടുത്തു. പെട്ടെന്ന് ബഷീര്‍ എഴുന്നേറ്റ്-'നിങ്ങളുടെ പേര് ബഷീര്‍ എന്നാണോ?' എന്ന് ചോദിച്ചു. 'അല്ല'. 'എന്നാലിത് ബഷീറിന്‍രെ കുടയാണ്' എന്നു പറഞ്ഞ് കുട തിരിച്ചു വാങ്ങി.

കേരളത്തെ കണ്ട് പഠിക്കട്ടെ
ദേശീയ മാധ്യമരംഗത്ത് മുസ്‌ലിം സാന്നിദ്ധ്യം വളരെ കുറവാണ്. സ്വന്തമായി പ്രവര്‍ത്തിക്കുന്ന ഒരു മുഖ്യധാരാ പ്രസിദ്ധീകരണങ്ങളോ ചാനലുകളോ ദേശീയ തലത്തില്‍ മുസ്‌ലിംകള്‍ക്കില്ല. മുസ്‌ലിം ഇന്ത്യയില്‍ സ്വാതന്ത്ര്യാനന്തരം പ്രവര്‍ത്തിക്കുന്ന ഏറ്റവും പ്രബല വിഭാഗമായ ജമാഅത്തെ ഇസ്‌ലാമിക്ക് പോലും ഹിന്ദിയിലും ഉറുദുവിലും ഇംഗ്ലീഷിലും ആനുകാലികങ്ങളുണ്ടെങ്കിലും അതും പ്രചാരണത്തില്‍ വളരെ പിന്നിലാണ്. ഇവിടെയാണ് കേരളത്തില്‍ നിന്നും ജമാഅത്തെ ഇസ്‌ലാമിക്ക് കീഴിലെ മീഡിയാ പ്രവര്‍ത്തനങ്ങള്‍ ഉത്തരേന്ത്യയിലേക്കും ഇന്ത്യയിലൊട്ടുക്കും മാതൃകാപരമാവുന്നത്.

കഴിഞ്ഞ 25 വര്‍ഷത്തിനുള്ള സ്വദേശത്തും വിദേശത്തുമായി 17 എഡിഷനുകള്‍ ഉള്ള മാധ്യമമാണ് ഈ രംഗത്ത് മാതൃകയെന്നാണ് മുസ്‌ലിം മിറര്‍ എടുത്തുദ്ദരക്കുന്നത്. ഈ വര്‍ഷം മാധ്യമത്തിന്റെ കുടംബത്തില്‍ നിന്നും ആരംഭിച്ച മീഡിയാവണ്‍ ചാനലും വലിയ കുതിപ്പാണെന്ന് ലേഖനം വിലയിരുത്തുന്നു. JIH must learn some lessons from its Kerala unit which has got tremendous success in the field media എന്നാണ് മുസ്‌ലിം മിറര്‍ ജമാഅത്തെ ഇസ്‌ലാമിയോട് അഭ്യാര്‍ഥിക്കുന്നത്.
- പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജീവിച്ച പ്രമുഖ്യ ഇസ്‌ലാമിക നവോദ്ധാന നായകനായ ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവിയെ കുറിച്ചു ജീവിത ചിത്രം സെപ്തംബര്‍ 27 ലെ ശബാബിന്റെ കവര്‍‌സ്റ്റോറി. ദഹ്ലവിയുടെ വംശം, ജനനം, കുടുംബം, വിദ്യാഭ്യാസം, യാത്രകള്‍, മീമാംസകള്‍, സാമൂഹ്യ രാഷ്ട്രീയ ചിന്തകള്‍, വേര്‍പാട് എന്നിവയെല്ലാം രണ്ട് ലേഖനങ്ങളിലായി വിവരിക്കുന്നു. മുഹമ്മദുല്‍ ഗസ്സാലിയുടെ ദഹ്ലവിയെ കുറിച്ച ലേഖനം ഇതിലുണ്ട്.
- പൂങ്കാവനം സെപ്തംബര്‍ ലക്കം സില്‍വര്‍ ജൂബിലി പതിപ്പാണ്. മനോഹരമായ പുറംചട്ടയോടെ പുറത്തിറങ്ങിയ പൂങ്കാവനത്തില്‍ വിഭവങ്ങളില്‍ അധികം പുതുമകളൊന്നും ഇല്ല. പരിസ്ഥിതി വീക്ഷണം ഖുര്‍ആനില്‍, പരിസ്ഥിതി സങ്കല്‍പം ഖുര്‍ആനില്‍. വിഷം തിന്നുന്ന മലയാളികള്‍, മാധ്യമങ്ങളുടെ രാഷ്ട്രീയം തുടങ്ങിയ ലേഖനങ്ങളും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരെ കുറിച്ചുള്ള പ്രമുഖരുടെ പ്രതികരണങ്ങളും ചേര്‍ത്തിരിക്കുന്നു.
വാചകവാരം: കാത്തു കാത്തിരുന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം നേടിയമോഡിയെ സ്തുതിക്കുന്ന മാതൃഭൂമി, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ഏഷ്യാനെറ്റ് മാധ്യമങ്ങള്‍ 2002 ലെ ഗുജറാത്ത് വംശഹത്യയെ പറ്റി ഒന്നും പറയാതിരിക്കുന്നത് മോഡിയുടെ വരവിനേക്കാളും ഇന്ത്യയെ പേടിപ്പെടുത്തുന്നതാണ് - രിസാല വാരിക
http://islamonlive.in/story/2013-09-25/1380126159-3914167