ആമയും മുയലും മത്സരം തുടരുന്നു ...


ആമയും മുയലും ഓട്ടപ്പന്തയം വെച്ച കഥ പ്രസിദ്ധമാണ്. ഓട്ടത്തിനിടയില്‍ മുയല്‍ ഉറങ്ങിപ്പോവുകയും ആമ വിജയിക്കുകയും ചെയ്യുന്നതാണ് കഥ. എന്നാല്‍ കഥ അവിടെ അവസാനിക്കുന്നില്ല. അടുത്ത ദിവസം മുയല്‍ ആമയെ വീണ്ടും മത്സരത്തിനായി ക്ഷണിക്കുന്നു. തലേന്ന് ഉറങ്ങിപ്പോയതാണെന്നും ഇത്തവണ താന്‍ തന്നെ ജയിക്കുമെന്നും മുയല്‍ വീരവാദം മുഴക്കി. മൃഗങ്ങളെല്ലാം നോക്കി നില്‍ക്കെ മുയല്‍ വിജയിക്കുകയും ആമ തോല്‍ക്കുകയും ചെയ്തു. പക്ഷെ ആമ ബുദ്ധിമാനായിരുന്നു. വിട്ടു കൊടുക്കാന്‍ തയ്യാറായില്ല. അടുത്ത ദിവസം വീണ്ടും മുയലിനെ വെല്ലുവിളിച്ചു. ഏതു വരെ ഓടണമെന്ന് ആമ നിശ്ചയിച്ചു. എത്ര കുറവായാലും കൂടുതലായാലും താന്‍ തന്നെ ജയിക്കുമെന്ന് മുയലിന് ആത്മവിശ്വാസമുണ്ടായിരുന്നു. മത്സരം ആരംഭിച്ചു. മുയല്‍ മുമ്പില്‍ ഓടുകയാണ്. പക്ഷെ ഫിനിഷിങ് പോയന്റിലേക്ക് എത്തണമെങ്കില്‍ ഒരു പുഴ കടക്കണം. ആമ പതിയെ വന്ന് പുഴയും കടന്ന് ഒന്നാമതെത്തി. കഥ തല്‍കാലം ഇവിടെവെച്ച് അവസാനിപ്പിക്കാം. പക്ഷെ ആമക്കും മുയലിനും തങ്ങളുടെ പരിമിതികളെ അതിജയിക്കാനാവുന്നില്ല. സ്വന്തം പിരമിതികളെ മറികടക്കലാണ് പരസ്പര സഹവര്‍ത്തിത്വത്തിലൂടെ സാധ്യമാവുന്നത്. അതായിരുന്നു കഥയുടെ രണ്ടാം ഭാഗത്ത് ആമയും മുയലും സ്വീകരിച്ചത്. അഥവാ രണ്ട് പേരും മത്സരിക്കാനെത്തിയിരിക്കുന്നു. എല്ലാവരും നോക്കി നില്‍ക്കേ സ്റ്റാര്‍ട്ടിങ് പോയന്റില്‍ വിസില്‍ മുഴങ്ങി. ആമ മുയലിന് പുറത്ത് കയറി. പുഴക്കരയിലെത്തിയപ്പോള്‍ മുയല്‍ ആമയുടെ പുറത്തും കയറി രണ്ട് പേരും ഓരേ സമയം വിജയിച്ചു.!

മനുഷ്യരെല്ലാം സഹോദരരാണ്. ജീവിതത്തിന്റെ അനിവാര്യമായ ഘട്ടങ്ങളില്‍ അങ്ങോട്ടുമിങ്ങോട്ടുള്ള സഹകരണം ആവശ്യമായി വരും. ഒരാള്‍ക്ക് ആരെയും ആശ്രയിക്കാതെ സ്വന്തമായി ജീവിക്കാന്‍ സാധിക്കുകയില്ല. കാരണം മനുഷ്യന്‍ പ്രകൃത്യാതന്നെ ഒരു നാഗരികജീവിയാണ്.
മനുഷ്യന്‍ സാമൂഹികജീവിതത്തില്‍ മൂന്ന് തലത്തിലാണ് ആളുകളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒന്നാമത്തേത് മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്ന ആശ്രയത്വ (Dependent ) ഘട്ടമാണ്. ശൈശവത്തിലും ബാല്യത്തിലും കൗമാരത്തിലുമെല്ലാം നാം മറ്റുള്ളവരുടെ ആശ്രയത്വത്തിലാണ് കഴിയുന്നത്. യുവത്വത്തിലേക്ക് കടക്കുന്നതോടെ സ്വതന്ത്ര (independent) ന്മാരായിത്തീരുകയും ആരെയും ആശ്രയിക്കാതെ ജീവിക്കാവുന്ന സാഹചര്യമാകുന്നു. ആരും നമ്മെ ആശ്രയിക്കുന്നില്ലെന്ന തോന്നല്‍ സ്വാതന്ത്രത്തിന് നിറം പകരുന്നു. എന്നാല്‍ വിവാഹം, സന്താനങ്ങള്‍ എന്നിവ വന്നെത്തുന്നതോടെ നാം പരസ്പരാശ്രിതര്‍ (interdependent) യിത്തീരുന്നു. ഈ ഘട്ടത്തില്‍ സ്വതന്ത്രരായി ജീവിക്കുന്നതോ മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നതോ സാമൂഹിക ജീവിതത്തില്‍ ഭൂഷണമല്ല. ഇവിടെയാണ് സഹവര്‍ത്തിത്വജീവിതത്തിന്റെ പ്രസക്തി.
ഈ രീതിയില്‍ പരസ്പര സഹവര്‍ത്തിത്വം കാര്യക്ഷമമാകുമ്പോഴാണ് നീതി പൂര്‍വമായ സാമൂഹിക വ്യവസ്ഥിതി കെട്ടിപ്പടുക്കപ്പെടുന്നത്. നമസ്‌കാരത്തിനായി സമൂഹത്തിന്റെ ഓരോ തട്ടിലുള്ളവരുമായും അണിയണിയായി തോളോട് തോള്‍ ചേര്‍ന്ന് നില്‍കുമ്പോള്‍ വിളംബരം ചെയ്യുന്നത് ഈ സമത്വസന്ദേശമാണ്. സകാത്തിലൂടെയും സ്വദഖയിലൂടെ സാമ്പത്തിക അസമത്വത്തിന്റെ വേരറുക്കപ്പെടുന്നു. എത്ര വലിയ വിഭവങ്ങള്‍ക്കുടമയാണെങ്കിലും പട്ടിണികിടക്കുന്ന മനുഷ്യന്റെ വിശപ്പ് നീ അനുഭവിച്ചറിഞ്ഞേ പറ്റൂ എന്നാണ് എല്ലാ വര്‍ഷത്തെയും നോമ്പ് നമ്മെ ഓര്‍മിപ്പിക്കുന്നത്. ഹജ്ജിന്റെ വിളംബരം ദേശ ഭാഷ വര്‍ണ്ണ ലിംഗ വിവേചനത്തിന്റെ ഏതെല്ലാം വേലിക്കെട്ടുകള്‍ സമൂഹത്തില്‍ നിലനില്‍കുന്നുണ്ടോ അതിനെയെല്ലാം പൊട്ടിച്ചെറിയുന്നു.
ഭൗതികമായ ഏതൊരു വിഷയമെടുത്താലും ഈ സഹവര്‍ത്തിത്വം കാണാനാവും. ജോലിയും കച്ചവടവും വിവാഹവും യാത്രയും യുദ്ധവും പ്രതിരോധവുമടക്കം വ്യത്യസ്തങ്ങളായ സാമൂഹിക ഇടപാടുകളെല്ലാം അതിന്റെ ഭാഗമാണ്. 
ഇനി മതപരമായ നമസ്‌കാരമോ ഹജ്ജോ മറ്റ് അധ്വാന പരിശ്രമങ്ങളോ ആയിരുന്നാലും ഇതര ആളുകളുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന കാര്യമാണ്. അത് സാമൂഹികമായി നിര്‍വഹിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നു. 
മാനുഷിക ബന്ധങ്ങള്‍ രണ്ട് തരത്തില്‍ കാണാവുന്നതാണ്. കുടുംബബന്ധം, വൈവാഹിക ബന്ധം, പങ്കാളിത്തബന്ധം, സൗഹൃദ ബന്ധം, അയല്‍ ബന്ധം തുടങ്ങിയ ദീര്‍ഘകാലം നിലനില്‍കുന്ന ബന്ധമാണ് അതില്‍ ഒന്നാമത്തേത്. അങ്ങാടിയിലോ യാത്രാവേളകളിലോ ഉണ്ടാവുന്ന കാര്യകാരണബന്ധങ്ങളാണ് മറ്റൊന്ന്. അതാവട്ടെ പെട്ടെന്ന് അവസാനിച്ചു പൊവുകയും ചെയ്യുന്നു.
വിപരീതരീതിയിലുള്ള രണ്ട് തരം ബന്ധങ്ങളും കാണാവുന്നതാണ്. സഹവര്‍ത്തിത്വത്തിന്റെയും പരസ്പര സഹായത്തിന്റെയും ബന്ധങ്ങളാണ് അതിലൊന്ന്. മറ്റൊന്ന് അകല്‍ച്ചയുടെയും ശത്രുതയുടെയും വൈരാഗ്യത്തിന്റെയും ബന്ധമാണ്. 
ഇത്തരം ശത്രുതാപരമായ സമീപനങ്ങളില്‍ നിന്ന് വിട്ടു നില്‍കുകയും അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും ചെയ്യണമെന്ന് അല്ലാഹു അഹ്വാനം ചെയ്യുന്നു:
“സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടുകക്ഷികള്‍ പരസ്പരം കലഹിക്കാനിടയായാല്‍, അവര്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കുവിന്‍. അവരിലൊരു കക്ഷി മറുകക്ഷിയോട് അതിക്രമം ചെയ്യുന്നുവെങ്കില്‍ അതിക്രമം ചെയ്യുന്നവരോടു പടവെട്ടുവിന്‍, അവര്‍ അല്ലാഹുവിന്റെ വിധിയിലേക്കു തിരിച്ചുവരുന്നതുവരെ. അങ്ങനെ തിരിച്ചുവന്നാല്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വം ഒത്തുതീര്‍പ്പുണ്ടാക്കുവിന്‍. നീതി പാലിക്കുവിന്‍. നിശ്ചയം, അല്ലാഹു നീതിമാന്‍മാരെ സ്‌നേഹിക്കുന്നു.” (49:9)
വിശ്വാസികള്‍ പരസ്പരം സഹോദരന്‍മാരാണെന്നും പരസ്പര ബന്ധങ്ങള്‍ക്കിടിയില്‍ നിങ്ങള്‍ നന്മ വരുത്തണമെന്നും അല്ലാഹു പറയുന്നു. “വിശ്വാസികള്‍ പരസ്പരം സഹോദരന്മാര്‍ തന്നെയാകുന്നു. അതിനാല്‍, നിങ്ങളുടെ സഹോദരന്മാര്‍ക്കിടയില്‍ ബന്ധങ്ങള്‍ നന്നാക്കുവിന്‍. അല്ലാഹുവിനോട് ഭക്തിയുള്ളവരാവുകയും ചെയ്യുവിന്‍. നിങ്ങള്‍ അനുഗ്രഹിക്കപ്പെടുമെന്നാശിക്കാം.” (49:10)
ഈ പരസ്പര സഹവര്‍ത്തിത്വം ഇല്ലാതായി പോവുന്ന ഘടങ്ങളെ നമ്മില്‍ നിന്നും പിഴുതു കളയേണ്ടതും അനിവാര്യമാണ്. 
“അല്ലയോ വിശ്വസിച്ചവരേ, പുരുഷന്മാര്‍ മറ്റു പുരുഷന്മാരെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ ശ്രേഷ്ഠരായെന്നുവരാം. സ്ത്രീകള്‍ മറ്റു സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍ പരിഹസിക്കുന്ന സ്ത്രീകളെക്കാള്‍ ശ്രേഷ്ഠകളായെന്നു വരാം. പരസ്പരം അവഹേളിക്കരുത്. ദുഷ്‌പേരുകള്‍ വിളിക്കയുമരുത്. വിശ്വാസം കൈക്കൊണ്ടശേഷം ദുഷ്‌പേരുകള്‍ വിളിക്കുകയെന്നത് അത്യന്തം മോശപ്പെട്ട കാര്യമത്രെ. ഈ ദുശ്ശീലത്തില്‍നിന്നു പിന്തിരിയാത്തവര്‍ ധിക്കാരികള്‍ തന്നെയാകുന്നു.” (49:11)
“അല്ലയോ വിശ്വസിച്ചവരേ, അധികം ഊഹിക്കുന്നതു വര്‍ജിക്കുക. എന്തുകൊണ്ടെന്നാല്‍ ചില ഊഹങ്ങള്‍ കുറ്റമാകുന്നുണ്ട്. ചുഴിഞ്ഞന്വേഷിക്കരുത്. ആരും ആരെക്കുറിച്ചും പരദൂഷണം പറയരുത്. നിങ്ങളാരെങ്കിലും മരിച്ച സഹോദരന്റെ മാംസം തിന്നാനിഷ്ടപ്പെടുമോ? നിങ്ങളതു വെറുക്കുകയാണല്ലോ. അല്ലാഹുവിനോടു ഭക്തി പുലര്‍ത്തുവിന്‍. അല്ലാഹു വളരെ പശ്ചാത്താപം കൈക്കൊള്ളുന്നവനും ദയാപരനുമാകുന്നു.”(49:12)
വിശ്വാസികളെ കുറിച്ച് സദ്വിചാരം കാത്തു സൂക്ഷിക്കണമെന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ആളുകളെ കുറിച്ച് നിഷേധാത്മകമായ നിലപാട് സൂക്ഷിക്കുകയെന്നത് വിശ്വാസികള്‍ക്ക് അനിവാര്യമായ കാര്യമാണ്. ഖുര്‍ആന്‍ പറയുന്നു. “ഈ വര്‍ത്തമാനം കേട്ടമാത്രയില്‍ത്തന്നെ, വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും തങ്ങളെക്കുറിച്ച് നല്ലതു തോന്നുകയും ഇതു കെട്ടിച്ചമച്ച അപവാദമാണെന്ന് പറയുകയും ചെയ്യാതിരുന്നതെന്ത്?” (24:12)
ദൈവമാര്‍ഗത്തിലേക്കുള്ള ക്ഷണം നന്മകാംക്ഷിച്ചും മാന്യവായ വാക്കുകൊണ്ടും ആയിരിക്കണമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഏറ്റവും ഉല്‍കൃഷ്ടമായ രീതിയില്‍ സംവാദം നടത്തണം. സദുപദേശത്തോടെയും അടിയുറച്ച വിശ്വാസത്തോടെയും നൈര്‍മല്യം കാത്തു സൂക്ഷിച്ചാവണം അത് നിര്‍വഹിക്കേണ്ടത്. കഠിനവും പരുക്കസ്വഭാവവുമുള്ള ശൈലി സ്വീകരിച്ച് ആളുകളെ പ്രയാസപ്പെടുത്തുകയോ അലോസരപ്പെടുത്തുകയോ ചെയ്യുന്ന ശൈലിയില്‍ നിന്ന് പൂര്‍ണമായും വിട്ടു നില്‍ക്കണ്ടതുമുണ്ട്. 
പ്രവാചകന്‍ (സ)യുടെ സ്വഭാവം ഖുര്‍ആന്‍ ആയിരുന്നു. പ്രവാചക ജീവചരിത്രം സാമൂഹിക സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കാര്യത്തില്‍ ഉത്തമമായ മാതൃകയാണ്.


ഹിജാബിനും ഒരു ദിനം വരുമ്പോൾ...


hijabഇസ്‌ലാമിക വേഷവിധാനം ഭീകരതയുടെ പ്രതീകമായ കാലത്ത് നിന്നും അതേ വേഷം ധരിച്ച സ്ത്രീ വിപ്ലവത്തിന്റെ പ്രതീകമായി ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയറായി പ്രഖ്യാപിക്കുന്നു. ലോകത്തെ ഏറ്റവും വലിയ അംഗീകാരം ഏറ്റുവാങ്ങാനായി നോബല്‍ സമ്മാനവേദിയില്‍ ഇസ്ലാമിക വേഷവിധാനത്തോടെ സ്ത്രീ പ്രത്യക്ഷപ്പെടുന്നു. തവക്കുല്‍ കര്‍മാന്‍, യിവോണ്‍ റിഡ്‌ലി, ഇഗ്രിഡ് മാറ്റ്‌സണ്‍, നജ്‌ല അലി മഹ്മൂദ്, ഫാത്തിമ നബീല്‍, അസ്മ മഹ്ഫൂസ്, കമലാ സുരയ്യ ഇങ്ങനെ തുടരുന്നു അവരുടെ പട്ടിക.
ഈ പശ്ചാത്തിലാണ് 2012 സെപ്തംബര്‍ 4 അന്താരാഷ്ട്ര ഹിജാബ് ഐക്യഡാര്‍ഢ്യദിനം വന്നെത്തുന്നത്. ഫ്രാന്‍സിലെ കലാലയങ്ങളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തിയ ദിനത്തെയാണ് ഇത് അനുസ്മരിക്കുന്നത്. ലോകത്ത് ആദ്യമായി ഇസ്‌ലാമിക ഹിജാബിന് വിലക്കേര്‍പ്പെടുത്തിയ രാജ്യത്ത് പൂര്‍ണ്ണമായും ഇസ്‌ലാമിക ഹിജാബ് ധരിച്ച വനിതക്ക് ഔദ്വേഗിക സ്വീകരണമൊരുക്കുന്നു എന്നത് ചരിത്രത്തിന്റെ എതിര്‍നിയോഗമാണ്. കേരളത്തില്‍ എന്തു കൊണ്ട് അടുത്തകാലത്തായി ഇസ്‌ലാമിക വേഷവിധാനം വര്‍ദ്ധിച്ചു വരുന്നുവെന്നത് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലിന്ന് സജീവ ചര്‍ച്ചയാണ്. കേരളീയ പശ്ചാത്തലത്തില്‍ പര്‍ദ്ദയെ കുറിച്ച് അനുകൂലവും പ്രതികൂലവുമായ ചര്‍ച്ചകളും സജീവമായിക്കൊണ്ടിരിക്കുകയാണ്.



അടുത്ത കാലത്തായി ഹിജാബ് കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ് എന്നത് ഒരു യാഥാര്‍ഥ്യമാണ്. മെഡിക്കല്‍ കോളേജുകള്‍ കണ്ടപ്പോള്‍ അറബിക്കോളേജോ എന്ന് സംശയിച്ചതായി ഈയിടെ ഒരു എഴുത്തുകാരന്‍ പറഞ്ഞത് ചര്‍ച്ചയാവുകയുണ്ടായി. പൊതുസമൂഹത്തിലും കാമ്പസുകളിലും ഇസ്‌ലാമിക വേഷവിധാനം അഭിമാത്തോടെയാണ് ഇന്ന് മുസ്‌ലിം സ്ത്രീകള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. മുന്‍കാലത്തേക്കാള്‍ വിദ്യാഭ്യാസപരമായി സമൂഹത്തില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം ഉയര്‍ന്നത് ഇതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സാധ്യമാവുന്ന എല്ലാ പഠന സേവന മേഖലകളിലും ആത്മവിശ്വാസത്തോടെ അവര്‍ക്കിന്ന് കയറിച്ചെല്ലാനാവുന്നതും വ്യക്തിത്വത്തില്‍ അവര്‍ക്ക് നേടിയെടുക്കാനായ ഈ വികാസത്തിലൂടെയാണ്.
ആഗോളതലത്തില്‍ ഇസ്‌ലാമിക വേഷത്തോടെ തന്നെ സാധ്യമാവുന്ന എല്ലാ പടവുകളും കീഴടക്കിക്കൊണ്ട് മുസ്‌ലിം സ്ത്രീകളുടെ സജീവസാന്നദ്ധ്യം നിലനില്‍ക്കുന്ന ഇറാനും ഈജിപ്തും മിഡ്‌ലീസ്റ്റും കേരളതലമുറയിലും ആവേശം നല്‍കികൊണ്ടിരിക്കുന്നു. സോഷ്യല്‍മീഡിയയും വിവരസാങ്കേതിക മേഖലയിലും ഈ ആവേശത്തിന് ആക്കം കൂട്ടുന്നുണ്ടാവാം. ഒരു വശത്ത് നമ്മുടെ കേരളീയതനിമയിലുള്ള മാന്യമായ പൊതുവേഷവിധാനങ്ങള്‍ പോലും പാശ്ചാത്യവല്‍ക്കരിച്ച് അശ്ലീലമായിക്കൊണ്ടിരിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെ ഇസ്‌ലാമിക വേഷവിധാനങ്ങളിലേക്ക് അടുക്കാതിരിക്കാനും ഇസ്‌ലാമിക വിശ്വാസിനികള്‍ക്കിന്നാവില്ല.
ഒരു കാലത്ത് കാമ്പസുകളില്‍ സ്‌കാര്‍ഫ് ധരിച്ചെത്തുന്നത് വല്ലാതെ മതകീയ പശ്ചാത്തലത്തില്‍ ജീവിച്ചവരോ നിര്‍ബന്ധിതാവസ്ഥയിലോ ഒക്കെയായിരുന്നു. ഉല്‍പതിഷ്ണുവിഭാഗത്തില്‍ നിന്നും ആദ്യകാലത്ത് ഇസ്‌ലാമിക വേഷംധരിച്ചവരെ പരിഹസിക്കുന്ന കാലവും ഒരു കാലത്ത് കേരളത്തില്‍ കഴിഞ്ഞു പോയിരുന്നു. കുട്ടികളെ പേടിപ്പിക്കുന്ന 'കോതാമ്പി' എന്ന് പറഞ്ഞ് അരീക്കോട്ടെ ആയിശയുമ്മയെ ആളുകള്‍ വിളിച്ചിരുന്നുവത്രെ. അടുത്ത കാലം വരെ തലയില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന ഷാളുകളായിരുന്നു കോമണ്‍ വേഷം. അന്ന് അല്‍പം അപകര്‍ഷതയോടെയായിരുന്നു പെണ്‍കുട്ടികള്‍ ധരിച്ചിരുന്നതെങ്കില്‍ ഇന്ന് അത് അഭിമാനത്തോടെ തന്നെ ധരിക്കാന്‍ തയ്യാറാവുന്നു.
മറ്റെല്ലാ വസ്ത്രരംഗത്തെന്ന പോലെ പര്‍ദ്ദയുടെയും മഫ്തയുടെയും മേഖലയിലും പുതിയ ട്രെന്റുകളും ഫാഷനുകളുമിന്ന് കടന്നുവന്നതും പര്‍ദ്ദ ജനകീയമാവാന്‍ കാരണമായി എന്നതാണ് സത്യം. പലപ്പോഴും ഇസ്‌ലാം നിശ്ചയിക്കുന്ന മാനദണ്ഡങ്ങളില്‍ നിന്നും പരിധിവിടുന്ന സ്റ്റൈലുകളടക്കം ഈ മേഖലയിലും വന്നു. ഒരു പക്ഷെ ഈയിടെ ചില സാമുദായിക രാഷ്ട്രീയവനിതാ പ്രതിനിധികള്‍ വിവര്‍ശിച്ച പര്‍ദ്ദകള്‍ ഈ തരത്തിലുള്ളതാവാം. മഫ്തകള്‍ പലതും ഇന്ന് മുകളിലേക്ക് ചേര്‍ത്ത് കെട്ടി കഴുത്തും മാറും പുറത്തു കാണിക്കുന്ന തരത്തില്‍ വരെ ധരിക്കുന്ന സാഹചര്യം വന്നു. പ്രത്യേക നിറമോ തരമോ വേണമെന്ന് ഇസ്‌ലാം പറയുന്നില്ല. മുന്‍ കൈയും മുഖവും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ മറക്കുന്നതോടൊപ്പം നിമ്‌നോന്നതികള്‍ പുറത്തു കാണിക്കുന്ന തരത്തിലോ ഇടുങ്ങിയതോ സുതാര്യമായതോ ആവരുത് എന്നതാണ് ഇസ്‌ലാമിക നിബന്ധന. 

ഹിജാബിന് പിന്നില്‍ പുരുഷാധിപത്യത്തിന്റ സമ്മര്‍ദ്ധ തന്ത്രമാണെന്ന വാദത്തെ ആത്മാഭിമാനത്തോടെ തള്ളിക്കളയുന്ന പുതിയ പെണ്‍തലമുറയാണിന്ന്. നോബല്‍ സമ്മാന ജേത്രിയായ തവക്കുല്‍ കര്‍മാനോട് എന്ത് കൊണ്ട് നിങ്ങള്‍ ഹിജാബ് ധരിക്കുന്നു, അത് എങ്ങനെ നിങ്ങളുടെ ബുദ്ധിയോടും വിദ്യാഭ്യാസത്തോടും യോജിക്കുന്നു എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: “ആദ്യ കാലത്ത് മനുഷ്യന്‍ നഗ്‌നനായിരുന്നു, അവന്റെ ബുദ്ധി വികസിച്ചപ്പോള്‍ അവന്‍ വസ്ത്രം ധരിക്കാന്‍ തുടങ്ങി. ഞാനും എന്റെ വസ്ത്രധാരണയും പ്രതിനിധീകരിക്കുന്നത് മനുഷ്യന്‍ ആര്‍ജിച്ച ഏറ്റവും ഉന്നതമായ സംസ്‌കാരത്തെയാണ്. മനുഷ്യന്‍ വീണ്ടും നഗ്‌നത ആവേശിക്കുന്നത് പുരാതന കാലത്തേക്കുള്ള മടക്കമാണ് സൂചിപ്പിക്കുന്നത്.”
അഭിമാനത്തിന്റെ ഇസ്‌ലാമിക വേഷവിധാനങ്ങള്‍ക്ക് പിന്തുണയുയര്‍ത്തുന്ന ഈ ദിനത്തില്‍ ഒരായിരം വിപ്ലവ ഐക്യദാര്‍ഢ്യത്തോടെ…

ഹർത്താൽ ദിനചിന്തകൾ



#രണ്ട് കാര്യം ഏത് നിമിഷമാണ് സംഭവിക്കുകയെന്ന് മുൻകൂട്ടി പറയാനാവില്ല. ഒന്ന്) മനുഷ്യന്റെ മരണം, രണ്ട് ) കേരളത്തിലെ ഹർത്താൽ!
#ഹർത്താൽ എന്നത് ഗുജറാത്തി പദമാണ്‌ ഹർ എന്നാൽ എല്ലാം അഥവാ എല്ലായ്പ്പോഴും എന്നും താൽ എന്നാൽ പൂട്ട് എന്നുമാണർത്ഥങ്ങൾ. അതായത് എല്ലാം അടച്ചിടുയെന്നോ എല്ലായ്പോഴും അടച്ചിടുക എന്നോ ഒക്കെയാണ് ഹർത്താലിന്റെ അർത്ഥം.
#പ്രതിഷേധമായോ,ദുഃഖസൂചകമായോ കടകളും,വ്യാപാര സ്ഥാപനങ്ങളും,വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ചിടുന്നതിനെയാണ് സാങ്കേതികർത്ഥത്തിൽ ഹർത്താൽ എന്ന് പറയുന്നത്.
#ജനങ്ങൾ അതിൽ സ്വമേധയാ പങ്കെടുക്കുകയല്ല, മറിച്ച് ഭയം മൂലം അതിന്‌ നിർബന്ധിതമാവുകയാണ്‌ ചെയ്യുന്നത്. അതിനാൽ അവ ഭരണഘടനാപരമാണ്‌ എന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത് വെറും സാങ്കേതികം മാത്രമാണ്‌. ഇന്ന് രാഷ്ട്രീയപാർട്ടികൾ അവർ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണമാവാനായി നിർബന്ധമായും ജനങ്ങളെ അതിൽ പങ്കെടുപ്പിക്കുന്നു.
#ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയാണ്‌ ഹർത്താൽ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾ എല്ലാ വ്യാപാരാവശ്യങ്ങളിൽ നിന്നും മറ്റും ഒരു ദിവസം വിട്ടുനിന്ന് പ്രാർത്ഥനയും വൃതവും സ്വീകരച്ച് ഹർത്താലിൽ പങ്കെടുത്തു. പക്ഷെ, ഇന്നത്തെ ഹർത്താൽ?!
#ഹർത്താലുകൊണ്ട് നഷ്ടങ്ങളുടെ ഒരു പാട് കണക്കുകൾ നിരത്താനാവുമെങ്കിലും സദാ മലയാളി മനസ്സ് മാറാത്തിടത്തോളം കേരളത്തിൽ ഒരു ഹർത്താലും അവസാനിക്കാൻ പോവുന്നില്ല.
#രാഷ്ട്രീയ പാർട്ടികളാണ് ഹർത്താൽ നടത്തുന്നതെന്നൊക്കെ വെറുതെ പറയുന്നത്. ഓരോ മയാളിയുമാണ് ഹർത്താൽ നടത്തുന്നത്. ചിലരതിന് നേതൃത്വം നൽകുന്നുവെന്ന് മാത്രം
# കേരളത്തിൽ കുറച്ചു കാലം ഒരു പാർട്ടിയും ഹർത്താൽ പ്രഖ്യാപിച്ചെന്ന് വെക്കുക(സങ്കൽപിക്കുന്നതിൽ തെറ്റില്ലല്ലോ). പിറ്റേന്ന് ഹർത്താൽ പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിയ പൊതുജനം ഒരു ഹർത്താലിന് ആഹ്വാനം ചെയ്യും.
#ലക്ഷോപലക്ഷം മലയാളികളുടെ ഒരു ദിവസം യഥാർഥത്തിൽ ലക്ഷോപലക്ഷം ദിവസങ്ങളല്ലേ. അഥവാ ഒരു ഹർത്താലിലൂടെ എത്ര ചോദ്യം ചെയ്യപ്പെടുന്ന അധ്വാനശേഷിയാണ് പാഴാക്കപ്പെടുന്നത്?
#വലിയ പ്രതീക്ഷയിൽ തീരുമാനിക്കപ്പെട്ട മകളുടെ വിവാഹം. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി നിൽക്കുമ്പോഴാണ് രംഗബോധമില്ലാത്ത കോമാളിയായി അവൻ വീണ്ടും വരുന്നത്. ആ രക്ഷിതാവിന്റെ മനസ്സൊന്ന് ആലോചിച്ചു നോക്കൂ...
#ഒട്ടും പ്രതീക്ഷിക്കാതെ വരുന്ന ഹോസ്പിറ്റൽ കേസുകൾ. അതിനിരയായിത്തീരുന്നവരുടെയും മനസ്സുകളും ഓർക്കുക. ഹർത്താലിന്റെ ഈ ശാപം ആരിലാണ് ചെന്ന് പതിയുക.
#പണ്ടത്തെ ബന്ദ് നിരോധിച്ച് ഹർത്താലാക്കിയത് പേര് മാറ്റാനായിരുന്നില്ല. ബന്ദിൽ നിർബന്ധിതാവസ്തയുള്ളപ്പോൾ ഹർത്താലിൽ സ്വമേധയാ സഹകരണം മാത്രമേയുള്ള. അഥവാ ആരെങ്കിലും കടതുറന്നാൽ അത അടപ്പിക്കുന്നതും ആരെങ്കിലും വണ്ടിയോടിച്ചാൽ ടയറിലെ കാറ്റഴിച്ചു വിടുന്നതും പോക്കിരിത്തമാണ്.
#ഹർത്താലില്ലാതെ എന്ത് സമരം, എന്ത് രാഷട്രീയം,എന്ത് പ്രക്ഷോഭം എന്ന് ചോദിക്കുന്നവരുണ്ടാവാം. പക്ഷെ ഒരു പ്രക്ഷോഭങ്ങൾ നടത്തുകയും വിജയം കാണുകയും ചെയ്ത സോളിഡാരിറ്റി ഇന്നേ വരെ ഒരു ഹർത്താലിനും ആഹ്വാനം ചെയ്തിട്ടില്ല എന്നാണറിവ്.
#ഹർത്താൽ നടത്തുകയാണെങ്കിൽ അത് പൊതു താല്പര്യം മുൻ നിർത്തിയാവണം. അല്ലാതെ സ്വന്തം പാർട്ടിക്ക് പറ്റിയ തെറ്റിന് ജനങ്ങടെ മെക്കിട്ട് കേറിയിട്ടെന്ത് കാര്യം?
#കേരളം ഒരു ദിവസം സ്തംഭിച്ചാൽ പോലും, അതിലൂടെയുണ്ടാകുന്ന നഷ്ടത്തേക്കാളും വലിയ ഒരു ദുരന്തം സംഭവിച്ചെങ്കിൽ അത് ഒഴിവാക്കാൻ ആണ് ഒരു ഹർത്താലെങ്കിൽ ഒരു പക്ഷെ ജനം അതിൽ സഹകരിച്ചേക്കും. പക്ഷെ, അങ്ങിനത്തെ എത്ര ഹർത്താൽ നടന്നിട്ടുണ്ടാവും?
#ഇനി എന്തൊക്കെ വിളമ്പിയാലും നടക്കാനുള്ള ഹർത്താൽ നടക്കുക തന്നെ ചെയ്യും. പിന്നെ, ആലോചിക്കേണ്ടത് പിന്നെ ഹർത്താലിനെ ഉപയോഗപ്പെടുത്താമെന്നതാണ്. അങ്ങനെ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ഹർത്താലിന്റെ നഷ്ടം ഒരു പക്ഷെ നികത്താനാവും.
#ഹർത്താലും ടി.വി.കാണാനും വെള്ളമടിക്കാനും മാത്രമുള്ള ദിവസമായി മാറ്റാതിരിക്കുക.
#ഹർത്താലിന് ഒരു സവിശേഷതയുണ്ട്.ഞായറാഴ്ച ലിവുണ്ടായിട്ടും കാര്യമില്ല. സാദാ ദിവസത്തേക്കാൾ തിരക്കായിരിക്കും.  എന്നാൽ ഹർത്താലിൽ ഷെഡ്യൂൾഡ് ചെയ്തു വെച്ച ഒരു പരിപാടിയുണ്ടാവില്ല. സ്വാഭാവികമായും നാടുകളിൽ വിജ്ഞാന സദസ്സുകൾ, ക്ഷേമ പ്രവത്തനങ്ങൾ, ജനസേവന സംരംഭങ്ങൾ, സ്കോഡുകൾ, നാട്ടിലുളള അയൽ-കുടുംബ സന്ദർശനങ്ങൾ എന്നിവക്കെല്ലാം ഉപയോഗപ്പെടുത്താം.
#ഒരു പക്ഷെ വീട്ടിൽ തനിച്ചിരിക്കുന്ന ഭാര്യയും മക്കളും മാസത്തിലൊരു ഹർത്താലെങ്കിലുമുണ്ടാവണേ എന്ന് രഹസ്യമായി വല്ല നേർച്ചയും നേരുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കുടുംബത്തിൽ എല്ലാ തിരക്കുകളും മാറ്റി വെച്ച് ഒരു പകലിൽ ചെലവഴിക്കുകയെന്നതും വലിയ കാര്യം തന്നെ.
# ഇന്നത്തെ ഹർത്താലൊരു റമദാനായതു കൊണ്ട് ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ട ഒഴിവുവേളയെന്ന നിലക്ക് തീർച്ചയായും പരലോകത്ത് നമുക്ക് അനുകൂലമായി സാക്ഷ്യം പറയുന്ന ഒരു ഹർത്താലായി ഇതും മാറേണ്ടതുണ്ട്...

പടച്ചവൻ കാക്കട്ടെ...

പുലിയായി വരുന്ന മെസ്സേജുകൾ

പണ്ടൊരു കഥയുണ്ട്..പുലി വരുന്നേ പുലി എന്നാണ് കഥയുടെ തലക്കെട്ട്..കഥയുടെ ബാക്കി പിന്നെ പറയേണ്ടല്ലോ. ഇതു പോലെയാണ് ഈയിടെ എനിക്ക് എം.എസ്.എസ്സായി ലഭിച്ച ഒരു മെസ്സേജിന്റെ സ്ഥിതിയും. സദുദ്ദേശത്തോടെ അയച്ചവരെല്ലാം ഇളിഭ്യാരായി മെസ്സേജ് വ്യാജമാണെന്ന് പറഞ്ഞ് മാധ്യമത്തില്‍ വാര്‍ത്തയും വന്നു. ഇനി ആരെങ്കിലും കാര്യത്തില്‍ വല്ല എം. എസ്.എമ്മസയച്ചാലും നാം തിരിഞ്ഞു നോക്കുമോ?

നിങ്ങള്‍ക്കും രക്തം ആവശ്യപ്പെട്ടുള്ള ആ മെസ്സേജ് കിട്ടിയിരിക്കും. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും ഇതു കുറേ ഓടി...കിട്ടുന്നവര്‍ക്കെല്ലാം അത് തയ്യാറാക്കിയയച്ച ഡൈറ്റ് എസ്.എം.എസില്‍ കാണാത്തതിനാല്‍ കിട്ടിയവര്‍ക്കെല്ലാം മെസ്സേജ് പുതിയതായിരുന്നു. പിന്നെ ആരാണ് അയച്ചതെന്നാണ് നോക്കുക. കുഴപ്പമില്ല വിശ്വസിക്കാവുന്ന സുഹൃത്ത് തന്നെ..എന്നാ കിടക്കട്ടെ...നമുക്ക് ഏതായാലും രക്തം കൊടുക്കാനാവില്ല...ഇത് വായിച്ച് ആരെങ്കിലും കൊടുക്കുന്നെങ്കില്‍ കൊടുക്കട്ടെ...എന്ന സദുദ്ദേശത്തോടെ  അയച്ചു. എല്ലാവരും ഇതു തന്നെ വിചാരിച്ച് അവരും അയച്ചു തങ്ങളുടെ അടുത്തവര്‍ക്കെല്ലാം. എന്നാലതിലൊരാളും ഈ സംഗതിയുടെ നിജസ്ഥിതിയറിയാന്‍ അതിലെ നമ്പരിലേക്കൊരു മിസ് കോള്‍ വിടാന്‍ പോലും മെനക്കെട്ടില്ല എന്നതാണ് സങ്കടകരം. ഇനി ലോകം മുഴുവന്‍ എസ്.എം. എസ് പ്രചരിപ്പിച്ചാല്‍ തിരിച്ച് റീപ്ലേ ആയൊന്നും രക്തം കൊടുക്കാനാവില്ലെന്ന തിരച്ചറിവെങ്കിലും ഇങ്ങിനെ ഫോര്‍വേഡ് ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്.
മാധ്യമം 29.7.12 
കഴിഞ്ഞയാഴ്ച ഈ മെസ്സേജ് എറണാകുളത്തെ ഒരു സുഹൃത്തില്‍ നിന്നും കിട്ടിയപ്പഴേ ഇതില്‍ സംശയം തോന്നി അവിടെ ഇട്ടു. അഞ്ച് ദിവസം കഴിഞ്ഞപ്പോ പാലക്കാടുള്ള സുഹൃത്തില്‍ നിന്നും ഇതേ മസ്സേജ്. ഉടനെ അതില്‍ കൊടുത്ത നമ്പറിലേക്ക് വിളിച്ചു. ഫോണ്‍ സ്വിച്ചോഫ്. ഉടനെ അയച്ച ആള്‍ക്ക് വിളിച്ചു.  ഇതാര്‍ക്ക വേണ്ടിയാണെന്ന് ചോദിച്ചു. അതില്‍ നമ്പറുണ്ടല്ലോ എന്നായിരുന്നു മറുപടി. അയക്കുന്നതിന് മുമ്പ് നമ്പറിലേക്ക് വിളിച്ചിരുന്നോ എന്ന് ചോദിച്ചപ്പോള്‍ വിളിച്ചിരുന്നില്ല. മലപ്പുറത്തെ ഇന്ന സുഹൃത്ത് അയച്ചു തന്നപ്പോ ഫോര്‍വേഡ് ചെയ്തതാണെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു. ഒന്നുകില്‍ ഇത് വ്യാജമാവാം, ഇനി യാഥാര്‍ഥ്യമാണെങ്കില്‍ തന്നെ അതിന്റെ ആവശ്യം എന്നേ കഴിഞ്ഞിരിക്കാം. നിങ്ങള്‍ പറഞ്ഞത് നന്നായി എന്നും പറഞ്ഞ് അദ്ദേഹം ഫോണ്‍വെച്ചു. എറണാകുളത്ത് നിന്ന് അയച്ചയാളോട് വിളിച്ചപ്പോഴും പ്രതികരണം ഇതു തന്നെ. പിന്നെ നോക്കുമ്പോഴാണ് സംഗതി ആറുമുമ്പത്തെ കേസാണെന്ന് പത്രത്തില്‍ കാണുന്നത്. കോള്‍ കൊണ്ട് കുടുങ്ങി മൂപ്പര് ഫോണ്‍നമ്പര്‍ ഒഴിവാക്കിയതായിരിക്കാനാണ് സാധ്യത.

ഇത്തരത്തിലുള്ള മെസ്സേജ് ഫോര്‍വേഡ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക.
1. ഫോര്‍വേഡ് ചെയ്യുന്നതിന് മുമ്പ് മെസ്സേജിന്റെ നിജസ്ഥിതി നേരിട്ട് അന്വേഷിക്കുക.
2. അങ്ങിനെയുള്ള നമ്പറില്‍ ബന്ധപ്പെടാനാവുന്നില്ലെങ്കില്‍ സന്ദേശം കാലഹരണപ്പെട്ടുവെന്നോ വ്യാജമാണെന്നോ കണക്കാക്കി ഡിലീറ്റ് ചെയ്യുക.
3. രക്തം ആവശ്യമുള്ളവര്‍ എസ്.എം.എസിലൊതുക്കാതെ ബന്ധപ്പെടാവുന്ന വ്യക്തികള്‍ക്ക് നേരിട്ട് വിളിച്ച് അന്വേഷിക്കുക.
4. എന്നേക്കാണ് ആവശ്യമെങ്കില്‍ ആ തീയ്യതിയും സ്ഥലവും കൃത്യമായി മെസ്സേജില്‍ വെക്കുക.
5. ഗ്രൂപ്പ് മെസ്സേജായി ലോകം മുഴുവന്‍ ഫോര്‍വേഡ് ചെയ്യാതെ ആശുപത്രിയുമായി അടുത്തുള്ളവര്‍ക്ക് മാത്രം അയക്കുക.








ഐടിയെ കുറിച്ചും ഖുർആനിലോ?


നാം ജീവിക്കുന്നത് ഡിജിറ്റലല്‍ സാങ്കേതിക വിദ്യയുടെ യുഗത്തിലാണല്ലോ. ഇപ്പോള്‍ നമ്മളുപയോഗിച്ചു കൊണ്ടിരിക്കുന്ന കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അതിലുള്ള സോഫ്ട്‌വെയറുകളും നമുക്ക് സുപപരിചിതമാണ്. ഇന്റര്‍നെറ്റ് വഴി കമ്പ്യൂട്ടര്‍ സ്‌ക്രീനിലെത്തുന്ന കോടാനുകോടി വിജ്ഞാനങ്ങളുടെയും ശബ്ദ ദൃശ്യങ്ങളുടെയും ഭാഷയെ നാം ഡിജിറ്റല്‍ ഭാഷയെന്ന് വിളിക്കുന്നു. നമ്മുടെ കാലം ഡിജിറ്റല്‍ യുഗമെന്ന് വിശേഷിപ്പിക്കുന്നതും അതുകൊണ്ട് തന്നെ.
Binary
കമ്പ്യൂട്ടറിന് ഒരു ഭാഷ മാത്രമേ അറിയൂ. ഡിജിറ്റല്‍ ഭാഷയെന്ന വിളിക്കുന്ന കമ്പ്യൂട്ടര്‍ ഭാഷയാണത്. ഇതില്‍ അക്കങ്ങളും അക്ഷരങ്ങളുമായി രണ്ടേ രണ്ട് സംഖ്യകള്‍ മാത്രം. പൂജ്യവും ഒന്നും. ഈ ബൈനറി അക്കങ്ങള്‍ കൊണ്ടാണ് കമ്പ്യൂട്ടറിന്റെ ഡാറ്റയും സ്വരങ്ങളും അക്ഷരങ്ങളുമെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്. നമ്മള്‍ നല്‍കുന്ന വിവരങ്ങള്‍ ബൈനറി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയാണ് കമ്പ്യൂട്ടര്‍. ഈ രീതിയില്‍ സോഴ്‌സ്‌കോഡിനെ കമ്പ്യൂട്ടര്‍ ഭാഷയിലേക്ക് മാറ്റുന്ന ട്രാന്‍സ്‌ലേറ്റര്‍മാരെയാണ് കംപയിലര്‍, ഇന്റര്‍പ്രട്ടര്‍ എന്ന് വിളിക്കുന്നത്.
ഡിജിറ്റല്‍ ലൈബ്രറികളും സിനിമകളും മ്യൂസിക്കുകളുമെല്ലാം നാം സ്വായത്തമാക്കി. ഒരു കാലത്ത് എല്ലുകളിലും തോലുകളിലും ചിത്രലിപികളിലുമെല്ലാമായിരുന്നു വിവരശേഖരണം നടത്തിയിരുന്നത.് പിന്നീട് കടലാസുകളിലേക്കും അച്ചടിയിലേക്കും വഴിമാറി. വിവിധ ലിപികളും ഭാഷകളും വന്നതോടെ അതെല്ലാം അക്ഷരങ്ങളിലേക്ക് മടങ്ങി. ഇന്നാവട്ടെ അവയെല്ലാം തന്നെ ഡിജിറ്റലിലേക്കും പകര്‍ത്തപ്പെട്ടിരിക്കുന്നു. എല്ലാം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കാം. ഒരു പക്ഷെ, ഇതിന്റെ തന്നെ ഉയര്‍ന്ന സാങ്കേതികവിദ്യ കൈവരുമ്പോള്‍ ഇന്ന് ഡിജിറ്റലിന് വഴങ്ങാത്തതും അന്ന് വഴങ്ങിയേക്കാം. കഴിഞ്ഞ കാലങ്ങളിലെ മാറ്റങ്ങള്‍ അതാണ് നമ്മെ പഠിപ്പിക്കുന്നത്.
സര്‍വ്വലോകജ്ഞാനിയായ ദൈവത്തില്‍ നിന്നും അവതരിപ്പിക്കപ്പെട്ടിട്ടുള്ള കാലാധിവര്‍ത്തിയായ വിശുദ്ധ ഖുര്‍ആനില്‍ വിവരങ്ങളുടെ ഈ പുതിയ സങ്കേതങ്ങളെ കുറിച്ച് യാതൊരു സൂചനയും ഇല്ലാതെ വരുമോ? വിവരങ്ങള്‍ സൂഷ്മമായി രേഖപ്പെടുത്താവുന്ന സാങ്കേതിക വൈദഗ്ദ്യം ഖുര്‍ആനും അജ്ഞാനമായിരുന്നുവോ? വിവരങ്ങള്‍ ശേഖരിക്കുന്ന സംവിധാനങ്ങളെ പരാമര്‍ശിക്കുമ്പോള്‍ ആറാം നൂറ്റാണ്ടില്‍ പ്രചുരമായിരുന്ന സാങ്കേതികജ്ഞാനം തന്നെയാണോ ഖുര്‍ആനും അവതരിപ്പിക്കുന്നത്? അതല്ല, അതിനുമപ്പുറത്തേക്കുള്ള ആശയം നല്‍കുന്ന പരാമര്‍ശങ്ങള്‍ ഖുര്‍ആന്‍ നടത്തുന്നുണ്ടോ? അന്വേഷണ വിധേയമാക്കാവുന്ന ഒരു വിഷയമല്ലേ ഇത്?
ഇവിടെയാണ് ഖുര്‍ആനിലെ ചില പദപ്രയോഗങ്ങള്‍ ശ്രദ്ധേയമാവുന്നത്. പരലോകത്ത് മനുഷ്യന്റെ ജീവിതരേഖയടങ്ങുന്ന ഗ്രന്ഥം സമര്‍പ്പിക്കുന്ന ഘട്ടവുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ 83-ാം അധ്യായത്തില്‍ ഇപ്രകാരം പരാമര്‍ശിക്കുന്നു.
'നിശ്ചയം, ദുര്‍മാര്‍ഗിക്കളുടെ ഗ്രന്ഥം സിജ്ജീനിലാകുന്നു. സിജ്ജീനെന്താണെന്ന് താങ്കള്‍ക്കറിയാമോ? അത് കിതാബുന്‍ മര്‍ഖൂമാകുന്നു.'(83:7,8,9) ഇപ്രകാരം സത്യവിശ്വാസികളെ കുറിച്ചും പറയുന്നു. 'നിശ്ചയം സല്‍കര്‍മ്മികളുടെ കര്‍മ്മരേഖ ഇല്ലിയ്യീനിലാകുന്നു. ഇല്ലിയ്യൂന്‍ എന്നാണെന്ന് താങ്കള്‍ക്കറിയുമോ? അത് കിതാബുന്‍ മര്‍ഖൂമാകുന്നു.' (83:18,19,20)
കിതാബുന്‍ മര്‍ഖൂമിന് പൊതുവെ എഴുതപ്പെട്ട പുസ്തകം എന്നാണ് പരിഭാഷപ്പെടുത്താറുള്ളത്. എന്നാല്‍ എഴുതപ്പെട്ടത് എന്ന കൃത്യമായി അര്‍ഥം ലഭിക്കണമെങ്കില്‍ 'മക്തൂബ്' എന്നാണ് വരേണ്ടിയിരുന്നത്. എന്തുകൊണ്ട് ഈ സമഗ്ര ആലേഖനയെ കുറിച്ച് മര്‍ഖൂം എന്ന് പ്രയോഗിച്ചു.?
റഖ്മ് എന്ന അറബി വാക്കിന് അക്കം, ഡിജിറ്റ് എന്നെല്ലാമാണ് അര്‍ഥം. മര്‍ഖൂം എന്നാല്‍ നമ്പര്‍ ചെയ്യപ്പെട്ടതെന്നോ ഡിജിറ്റലൈസ് ചെയ്തതെന്നോ പറയാം. ഡിജിറ്റല്‍ ലൈബ്രറിക്ക് അറബിയില്‍ മക്തബതുര്‍റഖ്മിയ്യ എന്നും ഡിജിറ്റല്‍ സാങ്കേത വിദ്യക്ക് അത്തഖ്‌നിയ്യ അര്‍റഖ്മിയ്യ എന്നുമാണ് പറയാറുള്ളത്. മലയാളത്തില്‍ അതേ ആശയം വരുന്ന സാങ്കേതിക പ്രയോഗമില്ലാത്തതിനാല്‍ 'ഡിജിറ്റല്‍' എന്ന് തന്നെ ഉപയോഗിക്കുന്നു.
ഖുര്‍ആനിന്‍ പലിയിടത്തും പറയുന്നത് പോലെ വമാ അദ്‌റാക അഥവാ നിനക്കറിയുമോ എന്ന് ചോദിച്ചു കൊണ്ട് അതിന്റെ അര്‍ഥമാണ് തുടര്‍ന്ന് പറയാറുള്ളത്. ഉദാഹരണാമായി അല്‍ ഖാരിഅ(101:1), ലൈലതുല്‍ ഖദ്ര്‍(97:1), അഖബ (60:12) എന്നീ വാക്കുകള്‍ നോക്കുക. എന്നാല്‍ ഇവിടെ സിജ്ജീന്‍ എന്താണെന്നും ഇല്ലിയ്യീന്‍ എന്താണെന്നും ചോദിച്ചതിന് ശേഷം കിതാബുന്‍ മര്‍ഖൂം ആണെന്ന് പറയുന്നുണ്ടെങ്കിലും അത് അതിന്റെ വിശദീകരണമല്ലെന്ന് ഖഫ്ഫാല്‍ പറയുന്നതായി ഇമാം റാസി ഉദ്ദരിക്കുന്നു. സിജ്ജീനിന്റെയോ ഇല്ലിയ്യീനിന്റെയോ വിശദീകരണമല്ല കിതാബുന്‍ മര്‍ഖൂം എന്നത്. കാരണം രണ്ടും പരസ്പര വിരുദ്ധമാണ് എന്നത് തന്നെ. അങ്ങിനെ വരുമ്പോള്‍ നന്മയായാലും തിന്മയായാലും അത് രേഖപ്പെടുത്തി വെക്കുന്ന പൊതുവായ സാങ്കേതിവിദ്യയാവാനേ തരമുള്ളൂ.
എഴുതപ്പെട്ടത് എന്ന അര്‍ത്ഥം പൊതുവായി പറയാറുണ്ടെങ്കിലും അതും ഏകകണ്ഠമല്ല എന്ന് മനസ്സിലാക്കാനാവും. മര്‍ഖൂം എന്ന വാക്കിന് അഞ്ച് വ്യഖ്യാനങ്ങള്‍ ഇമാം റാസി തന്റെ തഫ്‌സീറുല്‍ കബീറില്‍ ഉദ്ദരിക്കുന്നു. അതിലൊന്ന് മാത്രമാണ് മക്തൂബ് അഥവാ എഴുതപ്പെട്ടത്. മറ്റൊരര്‍ത്ഥം സീല്‍ ചെയ്യപ്പെട്ടത് എന്നാണ്. മറ്റ് മൂന്ന് അര്‍ത്ഥങ്ങളും കണക്കുമായി ബന്ധപ്പെട്ടതാണ്. ഒന്ന്). നരകം അല്ലെങ്കില്‍ സ്വര്‍ഗം നിര്‍ബന്ധമാണെന്ന് കണക്കാക്കി. രണ്ട്). കച്ചവടക്കാര്‍ വിലക്കനുസരിച്ച് കണക്കുകൂട്ടി ചരക്കുകള്‍ തയ്യാറാക്കുന്ന പോലെ കര്‍മ്മങ്ങള്‍ കണക്കൂകൂട്ടി വെച്ചിരിക്കും. മൂന്ന്). അവരുടെ രക്ഷാ ശിക്ഷകള്‍ കണക്കുകൂട്ടി വെച്ചിരിക്കും. അതിലൊന്നും വിട്ടു പോവുകയില്ല.
ഖുര്‍തുബിയില്‍ മക്തൂബും ക റഖമി ഫി ഥൗബി അഥവാ പ്രതിഫലം കണക്കനുസരിച്ച് രേഖപ്പെടുത്തിയെന്ന് അര്‍ഥം നല്‍കിയിരിക്കുന്നത്. ളഹ്ഹാഖില്‍ നിന്നും മഖ്തൂം അഥവാ സീല്‍ ചെയ്യപ്പെട്ടത് എന്ന വ്യാഖ്യാനവും ഉദ്ദരിക്കപ്പെടുന്നു.
തഫ്ഹീമുല്‍ ഖുര്‍ആനില്‍ മൗലാനാ മൗദൂദി സാഹിബ് സിജ്ജീന്‍, ഇല്ലിയ്യീന്‍ എന്നതിന് ഗ്രന്ഥം തന്നെ ഒഴിവാക്കി തടവുകാരുടെ പട്ടികയെന്നും ഉന്നത സ്ഥാനീയരുടെ പട്ടികയെന്നുമാണ് അര്‍ഥം നല്‍കിയിട്ടുള്ളത്.
ഇത്രയും വ്യാഖ്യാനസാധ്യതയുള്ളപ്പോള്‍ അല്ലാഹു ഉപയോഗിച്ച ഒരു പദത്തിന് കുറച്ചു കൂടി കൃത്യമായി അതിനെ ഡിജിറ്റല്‍ രേഖയെന്നും പറഞ്ഞു കൂടെ? ഒരു പദത്തിന് അതിന്റെ പാദാനുപദം അര്‍ഥം തന്നെ ഫിറ്റായിരിക്കെ ആ അര്‍ഥം തന്നെയല്ലേ പ്രസക്തവും? അഥവാ ഖുര്‍ആനിന്റെ ഓരോ അക്ഷരവും പദപ്രയോഗവും അര്‍ഥവത്തും സൂഷ്മവുമായി ദൈവത്താല്‍ അവതരിപ്പിക്കപ്പെട്ടതാണ്. ഖുര്‍ആനിലെ അല്‍ഭുതങ്ങള്‍ ഒരു കാലത്തും ഒടുങ്ങുന്നില്ല എന്ന പ്രവാചകവചനത്തിന്റെ ഒരു പുലര്‍ച്ച കൂടിയായി ഇതിനെ മനസ്സിലാക്കിക്കൂടെ?

കടം @ എസ്.എം.എസ്

ഒരിക്കല്‍ സഹപ്രവര്‍ത്തകനോട് ഞാന്‍ ആയിരം രൂപ കടം ചോദിച്ചു. പണം തരികയും മെസേജ് ഫ്രീയാണെങ്കില്‍ Received 1000/ എന്ന് ഒരു എം.എസ്.എസ് അയക്കാനാവശ്യപ്പെടുകയും ചെയ്തു. എസ്.എം.എസ് അയച്ചതോടെ അദ്ദേഹം നന്ദിയറിയിച്ചു. അതോടെ രണ്ടു പേരുടെയും പരസ്പര ധാരണയോടെയുള്ള രേഖയായി അത് മാറി. മുമ്പും ഈ രീതി സ്വീകരിക്കാറുണ്ടെങ്കിലും നേരിട്ട് പറഞ്ഞത് മാതൃകയായി തോന്നി. വാങ്ങിയ തിയ്യതിയും തിരിച്ചു തരുന്ന തിയ്യതിയുമെഴുതുന്നതിലൂടെ കാലാവധിയും സ്ഥിരപ്പെട്ടു. ഇപ്രകാരം എസ്.എം.എസോ ഇമെയിലോ അയക്കാം. ദിവസം അനവധി തവണ മൊബൈലില്‍ കളിക്കുന്ന നമുക്ക് ഇത് കാണുമ്പോള്‍ സദാ ഓര്‍മ്മപ്പെടുത്തലാവുകയും ചെയ്യുന്നു.

വിശുദ്ധ ഖുര്‍ആന്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ വളരെ ഗൗരവത്തോടെ ഊന്നിപ്പറഞ്ഞിട്ടുള്ള വിഷയമാണ്. വിശിഷ്യാ ദാനദര്‍മ്മം, പലിശ, കടം മുതലായവ. ഖുര്‍ആനിലെ ഏറ്റവും വലിയ സൂക്തം (2:282) തന്നെ കടത്തെ സംബന്ധിച്ചുള്ളതാണെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പരസ്പരസഹകരണത്തോടെ നിശ്ചിത അവധിവെച്ചുള്ള കടമിടപാടുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഈ വചനത്തില്‍ ഊന്നിപ്പറയുന്നു. പ്രധാനമായും ഇത്തരം ഇടപാടുകള്‍ക്ക് രേഖാമൂലമുള്ള തെളിവുണ്ടാകണമെന്നാണ്. രണ്ടാമത്തേത് പ്രസ്തുത ഇടപാടുകളില്‍ വല്ല ആശയക്കുഴപ്പം രൂപപ്പെടുന്ന പക്ഷം അതിനെ സ്ഥിരീകരിക്കാന്‍ സാക്ഷികളുണ്ടാവണമെന്നും. സാക്ഷ്യം ഫലവത്താകാന്‍ മറ്റെല്ലാ സാമ്പത്തിക കൊള്ളക്കൊടുക്കുകളിലും നാം സ്വീകരിക്കുന്ന പോലെ ചുരുങ്ങിയത് രണ്ട് പേര്‍ നിര്‍ബന്ധവുമാണ്. കാരണം ഒരാളാണെങ്കില്‍ വശീകരിക്കപ്പെടാന്‍ എളുപ്പമാണെന്നതോടൊപ്പം യോജിച്ചുകൊണ്ടുള്ള ചൂഷണത്തിനും സാധ്യതയേറെയാണ്. എന്നാല്‍ രണ്ട് നീതിമാന്‍മാരുടെ സാക്ഷ്യം അത്തരം സാധ്യത കുറക്കുന്നു. സ്ത്രീകളാണെങ്കിലും ഇത്തരമൊരു സാധ്യത മുന്നില്‍ കണ്ട് അവര്‍ക്ക് കൂട്ടായി മറ്റൊരു സ്ത്രീ കൂടി വേണമെന്നും നിശ്ചയിച്ചു. അതാവട്ടെ പരസ്പരം ഓര്‍മ്മപ്പെടുത്താനാണെന്ന് വ്യക്തമായി ഖുര്‍ആന്‍ പറയുകയും ചെയ്യുന്നു.

ഇത്രയും കൃത്യമായി പഠിപ്പിക്കപ്പെട്ട സാമ്പത്തിക ഇടപെടുകളില്‍ എത്രപേര്‍ ഈ സൂഷ്മത പുലര്‍ത്തുന്നുണ്ട്. അതില്ലാത്തതിന്റെ പേരില്‍ എത്ര ബന്ധങ്ങള്‍ ഉലയുകലും പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും അടിയന്തിരഘട്ടങ്ങളില്‍ ഉറ്റവരുടെയും സുഹൃത്തുക്കളുടെയും അപേക്ഷ ആര്‍ക്കും തള്ളിക്കളയാനാവില്ല. സ്വഭാവികമായും കയ്യില്‍ കാശുണ്ടെങ്കില്‍ അത് നല്‍കി സഹായിക്കുകയും ചെയ്യും. പക്ഷെ വാങ്ങാനുള്ള ആവേശം പലപ്പോഴും തിരിച്ച്‌നല്‍കാന്‍ ഉണ്ടാവാറില്ല എന്നതത്രെ സത്യം. പലരും സ്വയം ഡയറിയില്‍ എഴുതിവെക്കുന്ന ശീലമുണ്ടെങ്കിലും തുല്യധാരണയോടെ അത് നിര്‍വ്വഹിക്കാറില്ല. രേഖാമൂലമാക്കുന്നത് പരസ്പരവിശ്വസമില്ലായ്മയുടെ പ്രശ്‌നമായി കാണുമോ എന്ന ആശങ്ക കൊണ്ട് അതില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുന്നു. ഇത്രയും സംഖ്യ കടമായി വാങ്ങുന്നയാള്‍ക്കില്ലാത്ത പ്രയാസം ഒരു കടലാസില്‍ ഒപ്പ് ഇടീക്കുമ്പോള്‍ നല്‍കുന്നയാള്‍ക്കുമുണ്ടാവേണ്ടതില്ല.

രേഖയുടെ അഭാവത്തില്‍ ബോധപൂര്‍വ്വമല്ലാത്ത വീഴ്ചകളും വന്നുപോവാന്‍ സാധ്യത ധാരാളമാണ്. ഒരാള്‍ കടം വാങ്ങി അത് സ്വയം മറന്നു പോവുന്നതോടെ നല്‍കിയയാള്‍ അത് നേരിട്ട് ചോദിക്കാനുള്ള പ്രയാസത്താല്‍ തെറ്റിദ്ധാരണ വെച്ച് കഴിഞ്ഞു കൂടുന്നു. ഇനി പറഞ്ഞാലും ചിലപ്പോള്‍ ഓര്‍മ്മിച്ചെടുക്കാന്‍ ബുദ്ധിമുട്ടാറുമുണ്ട്. മറ്റു ചിലപ്പോള്‍ നമ്മുടെ ധാരണയിലൊന്നുമില്ലെങ്കിലും കൂടുതല്‍ സംസാരത്തിന് നില്‍ക്കാതെ കൊടുത്തൊഴിവാക്കാറും സ്വാഭാവികം. ഫലത്തില്‍ വലിയൊരു ബാധ്യതയായി അത് അവശേഷിക്കുന്നു.

മയ്യിത്ത് നമസ്‌കാരത്തിന് മുമ്പായി പള്ളിയില്‍ വെച്ചുള്ള വിളംബരത്തില്‍ അവസാനിക്കുന്ന ഒന്നല്ല അത്. സാക്ഷിയോ രേഖയോ ഒന്നുമില്ലതെ ആരെങ്കിലും പരേതന്റെ ബന്ധുക്കളെ സമീപിക്കുമെന്നും തോന്നുന്നില്ല. ലഭിക്കാനുണ്ടെങ്കിലും അതില്‍ രേഖയോ സാക്ഷികളോ ഇല്ലാതിരിക്കുന്നതിന്റെ പ്രയാസം പരേതന്റെ ബന്ധുക്കളിലും സൃഷ്ടിക്കാറുണ്ട്. പലപ്പോഴും അതൊരു ചടങ്ങു വര്‍ത്തമാനമായി മാത്രം അവശേഷിക്കുന്നു. ഇവിടെയാണ് ഖുര്‍ആനിക നിര്‍ദ്ദേശങ്ങള്‍ പ്രസക്തമാകുന്നത്. ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന സാക്ഷികള്‍ ഉണ്ടാവുന്നത് എന്തു കൊണ്ടും നല്ലത് തന്നെ. വലിയ ഇടപാടുകള്‍ക്ക് നാമത് ബാധകമാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. എന്നാല്‍ ദൈനംദിനമായി നടക്കുന്ന അനവധി കൊള്ളക്കൊടുക്കലുകള്‍ക്ക് പലപ്പോഴും പ്രായോഗിക വിഷമതകളും നേരിടുന്നതിനാല്‍ തന്നെ അത്തരമൊരു കാര്യം പാടെ ഒഴിവാക്കാറാണ് പതിവ്.

ചെറിയ ഇടപാടുകളില്‍ വലിയ റിസ്‌കൊന്നും ഇല്ലാതെ ചെയ്യാവുന്ന ലളിതമായ കാര്യമാണ് എസ്.എം.എസ്. എന്നാല്‍ നടത്തിയ ഇടപാടുകള്‍ നിഷേധിക്കപ്പെടാനും അവിശ്വസിക്കപ്പെടാനുമുള്ള സാധ്യത നിലനില്‍ക്കുന്നതു കൊണ്ടാണല്ലോ സാക്ഷികള്‍ ആവശ്യമാണെന്ന് പറഞ്ഞത്. നിലവിലെ ബാങ്കിങ് / നെറ്റ് ബാങ്കിങ് വഴിയോ മറ്റോ എത്ര രൂപ കൈമാറിയാലും നിഷേധിക്കാനാവാത്ത കൈമാറ്റ രേഖകള്‍ ലഭ്യമാണ്. എം. എസ്. എസിലും ഇമെയിലും ഈ രീതിയില്‍ പ്രൊവൈഡര്‍മാരില്‍ നിന്ന് ലഭ്യമാവുന്ന രേഖകള്‍ അനിഷേധ്യമാണ്.

കൂടുതല്‍ സങ്കീര്‍ണതകളിലേക്കൊന്നും നീങ്ങാതെ എപ്പോഴും നടത്താവുന്ന ഈ രീതി ഒന്നുമില്ലാതെ നടക്കുന്ന ഇടപാടുകളെക്കാള്‍ അവലംബ്യമാവുന്നതും അതുകൊണ്ട് തന്നെയാണ്. ചെയ്യേണ്ടത് ഇത്രമാത്രം, വാങ്ങിയ ആളോട് ഈ തുക സ്വീകരിച്ചു എന്ന് പറഞ്ഞൊരു എസ്.എം.എസ് അയക്കാന്‍ പറയുക. വാങ്ങിയതാണെങ്കില്‍ നമ്മളപ്രകാരം ചെയ്യുക. സ്വാഭാവികമായും ഈ രീതി അയാളും പിന്തുടരും.

സുഹൈറലി തിരുവിഴാംകുന്ന് 
http://www.islamonlive.com/story/2012-06-27/1392

ഇതുകൂടി ഒന്നു ഷെയർ ചെയ്തോട്ടെ...:(

അങ്ങനെ അവന്റെ പഴയകാലത്തെ ഫോട്ടോകളെല്ലാം സ്‌കാന്‍ ചെയ്ത് ഫേസ്ബുക്കിലെത്തിച്ചു..
സ്‌കൂളില്‍ പോയി...അതിന്റെ ഫോട്ടോ ഫേസ് ബുക്കിലിട്ടു...
കോളേജിലെത്തി അവിടെ കൂട്ടുകാരുമായി ജോളിയടിച്ചിരിക്കുന്നതും അതു വൈകാതെ മൊബൈലിലെത്തി...fbയിൽ...
പിന്നെയാണ് ടൂര്‍ പോയത്...
അതിലെ രസകരമായ എല്ലാ ദൃശ്യങ്ങളും ഫേസ് ബൂക്കിലേക്ക് ഷെയര്‍ ചെയ്തു...ഹാവൂ ആശ്വാസം
ഒറ്റ ദിവസത്തിനകം നൂറിലധികം ഷെയറും ലൈക്കും! ആനന്ദ ലബ്ദിക്ക് ഇനിയെന്ത് വേണം...
പിന്നെയായിരുന്നു കല്ല്യാണം. കല്യാണ ഫോട്ടോകളും ഫേസ് ബുക്കിലെത്തി...
അങ്ങിനെ കുഞ്ഞ് പിറന്നു വീണത് ഫേസ്ബുക്കിലേക്കാണോ എന്ന് പലരും കമന്റും ഇട്ടിരുന്നു...
അവളുടെ വളര്‍ച്ചയുടെ ഓരോ പടവുകളും ഫേസ്ബുക്കിലെത്തിച്ചു കൊണ്ടേയിരുന്നു...
വീടുവെച്ചു അത് മനോഹരമായി വാളിലെ മുഖ ചിത്രമാക്കി....
പുതിയ ജോലി സ്ഥലങ്ങള്‍, സഞ്ചരിച്ച സ്ഥലങ്ങള്‍, എടുത്ത ജോലികള്‍...അങ്ങിനെയങ്ങിനെ എല്ലാം ഫേസ്ബുക്കിലെത്തി...
പക്ഷെ വളരെ സുപ്രധാനമായ ഒരു രംഗം, കൂട്ടുകാരും ബന്ധുക്കളെല്ലാം വീട്ടിലെത്തിയ ആരംഗം മാത്രം കാമറയിലാക്കി ലോഗിന്‍ ചെയ്ത് സ്വന്തം വാളില്‍ കയറ്റാനായില്ല...അതിന് വന്ന ലൈക്കും ഷെയറും കാണാനായില്ല...
ഒരു പക്ഷെ അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടബോധം ഇതാവാം....