കൂട്ടത്തില്‍ ചേരാത്തതേത്? a )മുസ്ലിംലീഗ് b) മനുഷ്യാവകാശം c) ചക്കരക്കുടം d) ചന്ദ്രിക





ഒടുവില്‍ മുസ്ലിംലീഗ് സ്വന്തം മുഖപത്രത്തെയും തള്ളിപ്പറഞ്ഞു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍കത്തകരും നീതിന്യായ വിദഗ്ദരും മാധ്യമപ്രവര്‍ത്തകരും ഉന്നയിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങള്‍ നീതിയുടെ പക്ഷത്ത് നിന്ന്് ചന്ദ്രിക ചോദിച്ചപ്പോള്‍ അത് ഞമ്മന്റെ പാര്‍ട്ടിയുടെ നിലപാടല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോള്‍ മന്ത്രി കുഞ്ഞാലിക്കുട്ടി. പിന്നെ ഞമ്മന്റെ നിലപാടെന്താണ് ? അത് ജന്മഭൂമി എന്നും എഴുതുന്നുണ്ടല്ലോ.!

ഖുര്‍ആനില്‍ ഒരു സൂക്തമുണ്ട്. 'നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുകയും നീതിക്ക് സാക്ഷികളാവുകയും ചെയ്യുക. ഒരു ജനതയോടുള്ള വിദ്വേഷം അവരോട് അനീതിപ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചു കൂടാ' (5:8).  മറ്റൊരു സൂക്തത്തില്‍ പറയുന്നത് 'നിങ്ങള്‍ നീതിക്ക് വേണ്ടി വേണ്ടി നിലകൊള്ളുന്നവരും അല്ലാഹുവിന് സാക്ഷികളാവുന്നവരുമായിരിക്കുക. അത് നിങ്ങള്‍ക്ക് തന്നെയോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ ഉറ്റബന്ധുക്കള്‍ക്കോ എതിരായാലും ശരി. കക്ഷി ധനികനോ ദരിദ്രനോ എന്ന് നോക്കേണ്ടതില്ല. ഇരു കൂട്ടരോടും നന്നായി അടുപ്പമുള്ളവന്‍ അല്ലാഹുവാണ്. അതിനാല്‍ നിങ്ങള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ നീതി നടത്താതിരിക്കുക. വസ്തുതകള്‍ വളച്ചൊടിക്കുകയോ സത്യത്തില്‍ നിന്ന് തെന്നിമാറുകയോ ചെയ്യുകയാണെങ്കില്‍ അറിയുക. നിങ്ങള്‍ ചെയ്യുന്നതിനെ കുറിച്ചെല്ലാം സൂഷ്മമായി അറിയുന്നവനാണ് അല്ലാഹു' (4:35) യാതൊരു ഛേദവുമില്ലെങ്കില്‍ നീതിക്കൊപ്പം നില്‍ക്കുന്നതില്‍ മടി കാണിക്കരുത് എന്നല്ല ആ പറഞ്ഞ ആഹ്വാനത്തിന്റെ താല്പര്യം. ഏത് നിര്‍ണായ ഘട്ടത്തിലും നീതിക്കായി നിലകൊള്ളാനുള്ള ആഹ്വാനമാണ്. മാനവ സമൂഹം ഈ നിലവാരത്തിലേക്കുയരണമെന്നാണ് ഇസ്ലാമിന്റെ താല്പര്യം. വിശ്വാസികള്‍ക്കാവട്ടെ അങ്ങനെയല്ലാതെ നിലകൊള്ളാനുമാവില്ല. നീതിക്കൊപ്പം എന്നതിന് പകരം മുസ്ലിം ലീഗിനൊപ്പം എന്നതാണ് ഇവിടുത്തെ മുസ്ലിം സംഘനകളുടെ അനൗദ്വേഗിക വിധേയത്വം. മുസ്ലിംകളില്‍ തന്നെ നല്ലൊരു വിഭാഗം മുസ്ലിംലീഗിനെ പേടിച്ച് സ്വന്തം നിവപാട് പ്രഖ്യാപിക്കാന്‍ പ്രയാസപ്പെടുന്നു.


ഒരു ജനതയോടുള്ള വിദ്വേഷം അവരോട് അനീതി കാണിക്കാന്‍ നിങ്ങളെ പ്രചോദിപ്പിക്കരുത് എന്ന് പറഞ്ഞതിന്റെ മറുവശമാണ് ഒരു കൂട്ടരോടുള്ള വിധേയത്വം നിങ്ങളെ നീതിപൂര്‍വമായി നിലപാട് സ്വീകരിക്കുന്നതില്‍ നിന്ന് അകറ്റിക്കളയരുതെന്നത്. നീതി പൂര്‍വ്വം വര്‍ത്തിക്കുന്നത് സ്വന്തത്തിനോ വേണ്ടപ്പെട്ടവര്‍ക്കോ എതിരായിരുന്നാല്‍ പോലും അതില്‍ വിട്ടുവീഴ്ചപാടില്ല. എന്നാല്‍ ലീഗിന് സംബന്ധിച്ചിടത്തോളം ഈ ആയത്തിന് ഇപ്രകാരം ഒരു തിരുത്തുണ്ട്. ആര്‍ക്കെതിരായാലും സ്വന്തം അധികാരമുന്നണി ചെയ്താലൊഴികെ. അഥവാ നീതിയും അധികാരവും നേര്‍ക്കുനേരെ വന്നാല്‍ നീതിയെ ഒഴിവാക്കി അധികാരത്തില്‍ കടിച്ചു തൂങ്ങണം. മനുഷ്യാവകാശവും ഭരണപങ്കാളിത്തവും ഒന്നിച്ചുവന്നാല്‍ മനുഷ്യാവകാശം കുപ്പയിലെറിഞ്ഞ് ഭരണത്തിന്റെ എച്ചില്‍ കഷ്ണം നുണയണം. മുസ്ലിം സ്വത്വ പ്രതിസന്ധിയും മതേരത്വവും ഒരുപോലെ വെല്ലുവിളിക്കുന്ന ഘട്ടം വന്നാല്‍ മുസ്ലിം സ്വന്തം വലിച്ചെറിഞ്ഞ് മതേതര പൊതു മനസ്സിനൊപ്പം സ്ഥാനം പിടിക്കണം. അതാണ് മുസ്്‌ലിംലീഗ്.

ഇതിന്റെ ഏറ്റവും ഒടുലിലെ ഉദാഹണമാണ് അഫ്‌സല്‍ഗുരുവിനെ തൂക്കിലേറ്റിയപ്പോള്‍ ഉണ്ടായ വിവാദങ്ങള്‍. ബാബരി മസ്ജിദ് തകര്‍ക്കുപ്പെട്ട ഘട്ടത്തില്‍ അധികാരത്തിനൊപ്പം നിന്ന് ആദര്‍ശത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ രാജ്യം കണ്ട ഏറ്റവും വലിയ മുസ്ലിസമുദായ നേതാവിനെ പോലും പുറന്തള്ളിയതാണ് ഞമ്മന്റെ ചരിത്രം. അതിലും മേലെയുണ്ട് ചന്ദ്രികാ മുഖപ്രസംഗം. അതില്‍ നീതിയും നേരുമുണ്ടോ എന്നൊന്നും പരിശോധിക്കേണ്ടതില്ല. മുസ്്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ വന്ന അഭിപ്രായം പാര്‍ട്ടിയുടെതല്ലെന്ന് ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ചു കഴിഞ്ഞു. നമ്മന്റെ നിലപാട് പച്ചയായി പറയാന്‍ ജന്മഭൂമിയുള്ളപ്പോഴാണ് ചന്ദ്രികയും മൊഖപ്രസംഗം. സേട്ട് സാഹിബിനെ പുറത്താക്കാന്‍ ധൈര്യമുണ്ടെങ്കില്‍ ചന്ദ്രികയിലെ എഡിറ്റോറിയലിനെ പുറത്താക്കാനും ഞങ്ങക്ക് പണിയൊന്നുമില്ല. ഇനി ചന്ദ്രിക തന്നെ ഒഴിവാക്കേണ്ടി വന്നാലും ചക്കരക്കുടം കൈ ഒഴിയുന്ന പ്രശ്‌നമില്ല എന്നതായിരിക്കാം ഉള്ളിലിരിപ്പ്.

നീതിയും നെറിയും നോക്കാതെ യു.പി.എ സര്‍ക്കാര്‍ കാണിക്കുന്ന തോന്ന്യാവാസത്തിനെല്ലാം കൊടിപിടിക്കാന്‍ ഒരു ഖൗമീ പാര്‍ട്ടി. ആദര്‍ശത്തിന്റെ പേരില്‍ സ്പീകര്‍ സ്ഥാനം രാജ്യവെക്കുകയും മന്ത്രിസഭയില്‍ നിന്ന് കൂട്ടുഭരണം അവസാനിപ്പിക്കുകയും ചെയ്യാന്‍ ഇടതുപാര്‍ട്ടി ധൈര്യകാട്ടിയിരുന്നു. അത്രയൊന്നും വേണ്ട, സ്വന്തം നിലപാട് തുടന്ന് പറയാനെങ്കില്‍ സാധിക്കേണ്ടതില്ലേ?

യു.പി.എ സര്‍ക്കാറിന് കീഴില്‍ നടക്കുന്ന എല്ലാകാര്യങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തു പോലുമല്ല തീരുമാനത്തിലെത്തുന്നത്. പ്രതിരോധമുള്‍പ്പെടെയുള്ള രംഗങ്ങളില്‍ ഇസ്രായേലിന്റെ ഇടപെടല്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ മുസ്ലികള്‍ക്കെതിരെ ആദ്യഘട്ടത്തില്‍ ആരോപണമുന്നയിച്ചിരുന്ന ഒട്ടുമിക്ക സ്‌ഫോടനങ്ങളുടെയും വേരുകള്‍ ചെന്നെത്തുന്നതും പലപ്പോഴും അത്തര കൈകളിലേക്കാണെന്ന ആരോപണവും ശക്തമായിക്കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സാമ്രാജ്യത്വ സയണിസ്റ്റ് അജണ്ടകളുടെ കൊടിവാഹകരമായി മാറുകയാണ് ഇങ്ങേ തലക്കല്‍ മുസ്ലിം ലീഗും അവരുടെ വിനീത വിധേയരായ മുസ്ലിം സംഘടനകളും എന്ന് പറയാതിരിക്കാനാവില്ല.

പലപ്പോഴും നിയമം നിയമത്തിന്‍റെ വഴിക്ക് എന്ന് ആവ‍‍ർത്തിച്ചിരുന്ന ലീഗ് നേതൃത്വം അൽപം  മുമ്പ് മഅ്ദനി വിഷയത്തിൽ രംഗത്തിറങ്ങിയത് സ്വാഗതാർഹം തന്നെ. പ്രസ്തുതവിഷയം തൊട്ടു തലേ ലക്കം ചന്ദ്രിക ആഴ്ചപ്പതിപ്പ് നന്നായി കവ‍ർ ചെയ്തിരുന്നതും ശ്രദ്ധേയമായി. ഇന്നലെ കോഴിക്കോട്ട് നടന്ന യൂത്ത് റാലിയിലും നിരപരാധികൾക്ക് വേണ്ടി ശബ്ദമുയ‍ർത്തുമെന്ന് ആവർത്തിച്ചിരുന്നു. തൊട്ടുടനെയാണ് മനുഷ്യാവകാശവിഷയത്തിൽ തന്നെയുള്ള ഈ മറുകണ്ടം ചാടിക്കളി.

കൂട്ടത്തില്‍ ചേരാത്തതേതെന്ന് ഇനി എളുപ്പം കണ്ടുപിടിക്കാം.  a )മുസ്ലിംലീഗ്  b) മനുഷ്യാവകാശം c) ചക്കരക്കുടം d) ചന്ദ്രിക. ഉത്തരം: ..........................

മീഡിയ ഒന്നല്ല... ഒരൊന്നൊന്നര...!





മീഡിയാ വണിന്റെ ആദ്യ ന്യൂസ് ബുള്ളറ്റിന്‍ തന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. മലയാള ചാനലുകളില്‍ കണ്ടുപരിചയിച്ചിട്ടില്ലാത്ത എന്തു പുതുമകയാവും മീഡിയാവണിന് നല്‍കാനുണ്ടാവുക എന്ന ആശങ്കകള്‍ക്കും പ്രതീക്ഷകള്‍ക്കുമിടയിലേക്ക്  വന്ന ഇന്നലത്തെ 9 മണിയുടെ ന്യൂസ് വണ്‍ ശ്രദ്ധേയമായി. ഉണ്ടാക്കിവെച്ച ചട്ടക്കൂടിന് പുറത്ത് കടക്കാൻ പുതിയ തലമുറക്കേ സാധിക്കൂ. അത് തീർച്ചയായും മീഡിയാ വൺ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. ഇത് കുറെ അവതാരകരെ മറുകണ്ടത്തിൽ നിന്ന് കൊളുത്തിട്ട് ചാടിച്ചാൽ നടക്കുന്നതല്ല. ഒരു പക്ഷെ മറുകണ്ടം ചാടലുകൾ തന്നെയാവാം ഒരേ അച്ചിലുള്ളവ മാത്രം കാണാൻ പ്രേക്ഷകരെ നിർബന്ധിപ്പിച്ചിരുന്ന ഘടകവും.

പ്രതിരോധ മന്ത്രിയെ അത്ഭുതപ്പെടുത്തിക്കളഞ്ഞ പുറംകാഴ്ചയിലെ ചാനല്‍ കോപ്ലക്‌സും സ്റ്റുഡിയോവും അതിലേറെ അതിശയിപ്പിച്ചു കളഞ്ഞു സ്റ്റുഡിയോക്കുള്ളിലെ സാങ്കേതിക സംവിധാനങ്ങളും നല്ലൊരു ഹോം നടത്തിത്തന്നെയാണ് ചാനല്‍ ഇവര്‍ തുടങ്ങുന്നതെന്ന പ്രഖ്യാപിക്കാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചെങ്കില്‍ അതിനെ അന്വര്‍ഥമാക്കുന്നരീതിയിലായിരുന്നു പ്രഥമ ബുള്ളറ്റിനും എന്ന് പറയാതിരിക്കാനാവില്ല. വാര്‍ത്താവതരരംഗത്ത് നികേഷ് കുമാര്‍ ഇന്ത്യാവിഷനിലൂടെ കൊണ്ടുവന്ന ട്രെന്റിന്റെ കോപ്പിയായിരുന്നു ഇത്രയും കാലമെങ്കില്‍ മീഡിയാവണ്‍ മറ്റൊരു ടേണിങ് പോയന്റായിരിക്കുന്നു. നടന്നു വന്നുള്ള വാര്‍ത്താവതരണവും ബോഡിലാംഗ്വേജിനെ ഉപയോഗപ്പെടുത്തിയും ബിഗ് സക്രീന്‍ പശ്ചാത്തലവും ഇരുന്നുള്ള വാര്‍ത്താവതരങ്ങള്‍ക്കിടയിലുള്ള കോംപിയറിങും പുതിയാനുഭവമായി.

ആദ്യ ഷോവില്‍ തന്നെ യാതൊരുവിധ നവജാതശിശുവിന്റെ ചാപല്യങ്ങളുമില്ലാത്ത എല്ലാ ചാനലുകളുടെ മുമ്പില്‍ ചാടിയുള്ള ടെലി റിപ്പോര്‍ട്ടിങും ശ്രദ്ധേയമാക്കി. സാങ്കേതിക രംഗത്ത് എന്‍.ഡി.ടി.വി ഗ്ലോബലിന്റെ കണ്‍സള്‍ട്ടന്‍സിയായിരിക്കാം. ഈ മികവുകള്‍ക്ക് ആക്കം കൂട്ടിയത്. ന്യൂ ജനറേഷന്‍ ട്രെന്റ് സിനിമയില്‍ മാത്രം മതിയാവില്ല എന്നാണ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത കെ.സി. ജോസഫ് പറഞ്ഞത്. വാര്‍ത്താവതാരകരിലും ചെറുപ്പക്കാരുടെ സാന്നിദ്ധ്യം സജീവമാണെങ്കിലും സംസാരപ്പിഴവുകള്‍ ഇല്ലാതാക്കേണ്ടതുണ്ട്. ഡോ. യാസീന്‍ അശ്‌റഫിന്റെ മാധ്യമം ആഴ്ചപ്പതിപ്പിലെ മീഡിയാ സ്‌കാന്‍ മികച്ചനിലവാരത്തിലുള്ളതാണെങ്കിലും അവതരണം കുടച്ചു കൂടി കനത്തോടെ ആവാമെന്ന് തോന്നി. കൂടുതല്‍ പരിപാടികളെത്തുന്നതോടെ കൂടുതല്‍ മിഴിവ് പകരുമെന്ന് പ്രതീക്ഷിക്കാം.
രാജ്യത്തെ അഞ്ച് മികച്ച സാങ്കേതിക സംവിധാനങ്ങളുള്ള ചാനലുകളിലൊന്നും മലയാളത്തിലെ ഏറ്റവും മികച്ച ടെക്‌നോളജിയുപയോഗപ്പെടുത്തുന്ന ചാനലെന്ന ക്രെഡിറ്റും മീഡിയാവണ്‍ കയ്യടക്കിക്കളഞ്ഞു. ചാനല്‍ തുടങ്ങും മുമ്പേതന്നെ ജനകീയമായി എന്ന് പറയാവുന്ന തരത്തിലായിരുന്നു കോഴിക്കോട് സ്വപ്‌നനഗരിയെ വീര്‍പ്പുമുട്ടിച്ച ജനാവലി. ഇത്രയും വലിയസദസ്സിനുമുമ്പില്‍ പ്രഖ്യാപിച്ച് കടന്നുവന്ന ചാനലും ഒരു പക്ഷെ കേരളത്തില്‍ നവ്യാനുഭവമാവാം. ഏതൊരു സാധാരണക്കാരനും ഷെയര്‍ ഹോള്‌ഡേഴ്‌സായി പങ്കുചേരാന്‍ അവസരമൊരുക്കിയതിലൂടെ മലയാളത്തിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവുമധികം ഷെയര്‍ഹോള്‍ഡേഴുസള്ള ചാനലാവാനും മീഡിയാവണിന് സാധിച്ചു എന്നതില്‍ അഭിമാനിക്കാം.

ഇനി വള്ളിക്കുന്നിന്‍റെ ബ്ലോഗിൽ നിന്ന് അല്പഭാഗം...

<<< ജമാഅത്തെ ഇസ്ലാമിയുടെ നയനിലപാടുകളെ എതിര്‍ത്തു കൊണ്ടും അവരെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടും നിരവധി പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. അവരുടെ കയ്യിരുപ്പ് വെച്ചു നോക്കിയാല്‍ ഇനിയും എഴുതാനുള്ള സാധ്യതയുമുണ്ട്. പക്ഷേ അഭിനന്ദിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അത് ചെയ്യാതിരിക്കുന്നത് മഹാപാതകമാണ്. മീഡിയ വണ്‍ ചാനലിന്റെ ഉദ്ഘാടന പരിപാടിയും അവരുടെ പ്രഥമ വാര്‍ത്താ ബുള്ളറ്റിനും ഞാന്‍ സസൂക്ഷ്മം നിരീക്ഷിച്ചു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒട്ടും നിരാശപ്പെടുത്തിയില്ല. എന്ന് മാത്രമല്ല, എന്റെ പ്രതീക്ഷയെക്കാള്‍ ഇത്തിരി അപ്പുറമെത്തുകയും ചെയ്തു. ഒരു പക്ഷെ അല്പം മാത്രം പ്രതീക്ഷിച്ചത് കൊണ്ടായിരിക്കാം എനിക്കങ്ങനെ തോന്നിയത്. മാതൃഭൂമിയില്‍ നിന്ന് ഏറെ പ്രതീക്ഷിച്ചത് കൊണ്ട് തുടക്കം മുതല്‍ അവര്‍ നിരാശപ്പെടുത്തി. ഇപ്പോഴും നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ആറ് വാര്‍ത്താ ചാനലുകള്‍ നമുക്കിടയിലുണ്ട്. അതിലേക്ക് എഴാമാനായാണ് മീഡിയ വണ്‍ കടന്നു വരുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണിയാണ് ചാനലിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്. ഉദ്ഘാടന പരിപാടി എന്തുകൊണ്ടും പ്രൌഡ ഗംഭീരമായിരുന്നു എന്ന് തന്നെ പറയാം. തികച്ചും പ്രൊഫഷണലായി അതവര്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു. പക്ഷേ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഉദ്ഘാടന പരിപാടിക്ക് ശേഷം ആദ്യമായെത്തിയ വാര്‍ത്താ പരിപാടിയാണ്. രാത്രി ഒമ്പത് മണിയുടെ വാര്‍ത്ത. ന്യൂസ് വണ്‍ സ്പെഷ്യല്‍ എഡിഷന്‍ എന്നാണ്‌ അവര്‍ അതിനു നല്‍കിയിരിക്കുന്ന പേര്. മലയാള വാര്‍ത്താ ചാനലുകള്‍ക്കിടയില്‍ ഏറ്റവും വലിയ യുദ്ധം നടക്കുന്നത് രാത്രി ഒമ്പത് മണിക്കാണ്. ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ വാര്‍ത്തകള്‍ക്ക് മുന്നില്‍ കുത്തിയിരിക്കുന്നത് അപ്പോഴാണ്‌. 'പ്രതികരണ വ്യവസായികള്‍ക്ക്' ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതും ആ നേരത്താണ്. ഇന്നലത്തെ ഒമ്പത് മണിയുടെ വാര്‍ത്തകളില്‍ തുടക്കക്കാരായ മീഡിയ വണ്ണാണ് കൂടുതല്‍ സ്കോര്‍ ചെയ്തത് എന്ന് പറയുന്നതില്‍ ഞാന്‍ ഒട്ടും പിശുക്ക് കാണിക്കുന്നില്ല.

ആ സമയത്ത് എല്ലാ ചാനലുകളും ഞാനോന്നോടിച്ചു നോക്കി. ഏഷ്യാനെറ്റ്‌, ഇന്ത്യാവിഷന്‍, മാതൃഭൂമി, റിപ്പോര്‍ട്ടര്‍ .. എല്ലായിടത്തും സ്ത്രീ പീഡനം തന്നെ വിഷയം. പീഡനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിലെയും ബി ജെ പിയിലെയും ചേരിപ്പോരും തമ്മില്‍ തല്ലും വറുത്തു പൊരിച്ചെടുക്കുകയാണ് എല്ലാവരും. പതിവ് വിഷയം, പതിവ് മസാലകള്‍, പതിവ് പ്രതികരണ വ്യവസായികള്‍.. ഒന്നിലും ഒരു മാറ്റവുമില്ല. പക്ഷെ മീഡിയ വണ്‍ ചര്‍ച്ച ചെയ്തത് അഫ്സല്‍ ഗുരുവിന്റെ വധശിക്ഷയെത്തുടര്‍ന്ന് ഉയര്‍ന്നു വന്ന ചര്‍ച്ചകളും കേന്ദ്രത്തിലും കാശ്മീരിലും ആ സംഭവം ഉയര്‍ത്തിയ പ്രതികരണങ്ങളുമാണ്. ഫെബ്രുവരി പത്തു മുതല്‍ മലയാള ടി വി പഴയത് പോലെയാവില്ല എന്ന പരസ്യം തീര്‍ത്തും അന്വര്‍ത്ഥമാക്കുന്ന ഒരു ചര്‍ച്ചയും ഏറെ പുതുമയുള്ള ഒരവതരണവും.http://www.vallikkunnu.com/2013/02/blog-post_11.html#more>>>

ഒരു വട്ടം കൂടി...


പഴയ വിദ്യാലയത്തിരുമുറ്റത്തെത്തുവാന്‍ മോഹം...


തളിക്കുളം ഇസ്ലാമിയാ കോളിജില്‍ നിന്നും പുറത്തിറങ്ങിയ ശേഷം കുടുംബസമേതം 8 വര്‍ഷത്തിന് ശേഷം കോളേജില്‍ സംഗമിച്ചപ്പോള്‍........ ..............,,,




അങ്ങിനെ ഒരു വട്ടം കൂടി ഞങ്ങള്‍ തളിക്കുളം കോളേജിലെത്തി. കാന്റീനിന്റെ ഒരു മൂലയിലെ തുരുമ്പെടുത്ത ഇരുമ്പുകഷ്ണത്തിന്റെ പരിസരത്ത് ബെല്‍ കൊണ്ടുവന്നാല്‍ കോളേജ് ഉണരും. സുബിഹിക്ക് എണീക്കാനായി റൂമിന്റെ മുമ്പിലുള്ള ഘോരഘര്‍ജ്ജനം മുഴക്കുന്ന കിര്‍ര്‍ര്‍ര്‍ര്‍....സൗണ്ട് അഞ്ചുമിനുട്ട് നിറുത്താതെ അടിച്ചാലും അറിയാത്തവരാണ് സുബ്ഹിനമസ്‌കാരം കഴിഞ്ഞുള്ള സുഖ സുഷുപ്തിയില്‍ എട്ടരയാവുമ്പോള്‍ കാന്റിനിലെ ബെല്ല് പതുക്കെയൊന്ന് തൊടുമ്പോഴേക്കും ചാടിയെഴുന്നേല്‍ക്കുന്നത്. 2004 ല്‍ കോളേജില്‍ നിന്ന് ഇറങ്ങി എട്ടര വര്‍ഷത്തിന്‌ശേഷം 2012 ഡിസംബര്‍ 8 ന് രാത്രി ഞങ്ങള്‍ കാന്റീനിലെ ബെല്ലടി കേട്ട് ഞങ്ങള്‍ വീണ്ടും കാന്റീനിലേക്കോടി. ഓരോരുത്തുരും കാന്റീനിലെ ആ പഴയ ബെഞ്ചിലും ടേബിളിലും വീണ്ടുമെത്തി ഫുഡിനിരുന്നു. പ്ലെയിറ്റൊക്കെ ആ പഴയതു തന്നെ. കട്ടികള്‍ കുറവായത് കാരണം ഒരോ ബെഞ്ചിലും മൂന്ന് പേരൊക്കെയുള്ളൂ ഇരിക്കാറ്.

കോളേജിലുള്ളവര്‍ക്കെല്ലാവര്‍ക്കും ചിക്കന്‍ ബിരിയാണി ഞങ്ങളുടെ വകയായിരുന്നു. അങ്ങനെ അവരോടൊപ്പം ഞങ്ങളും ഡബിളും ത്രിബിളുമെല്ലാ മടിച്ച് പോളിങ് സജീവമാക്കി. അന്ന് പക്ഷെ, അവിടെ കോളേജില്‍ എട്ടു കൊല്ലത്തിന് ശേഷം തിരിച്ചെത്തിയത് ഞങ്ങളൊറ്റക്കായിരുന്നില്ല. ഓരോരുത്തരുടെയും പരിവാരങ്ങളോടൊപ്പമായിരുന്നു. അതെ ഞങ്ങളെ ഞങ്ങളാക്കിയ ആ സ്ഥാപനം നേരില്‍ കാണാവുവാനും ഞങ്ങള്‍ ഒച്ചപ്പാടുണ്ടാക്കി ഭക്ഷണം കഴിച്ചിരുന്ന കാന്റീനില്‍ സഹധര്‍മിണികളെയും മക്കളെയെല്ലാവരും കൊണ്ടു വരികയെന്നത് ഞങ്ങളുടെ ഒരു ആഗ്രഹമായിരുന്നു. അതിനായിരുന്നു ആ ഡിസംബര്‍ 8,9 സാക്ഷ്യം വഹിച്ചത്.

അന്ന് രാത്രി കുട്ടികള്‍ക്കുള്ള സ്‌പെഷ്യലും ഞങ്ങളുടെ തന്നെ വകയായിരുന്നു. അങ്ങനെ നമസ്‌കാരവും ഭക്ഷണനും കഴിഞ്ഞ് ഗ്രൗണ്ടിലല്പം വട്ടം കൂടിയും വര്‍ത്തമാനം പറഞ്ഞു നിന്നും പഴയ ഓര്‍മകളിലേക്ക് തിരിച്ചു യാത്ര നടത്തി. കോളേജില്‍ നന്നായി വിലസി.ഞങ്ങളുടെ കൂടെയുള്ള നാസര്‍ തന്നെയാണിപ്പോള്‍ കോളേജിലെ വാഡനും. ഇതും ഞങ്ങള്‍ക്ക് കോളേജുമായി ബന്ധപ്പെട്ട എല്ലാ കാര്യവും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായകമായി. പിന്നെ റെയില്‍ വേ പോലീസായി മാറിയ അക്ബര്‍ തളിക്കുളത്ത് തന്നെ സ്വന്തം വീടുകയറ്റി താമസമാക്കിയതിനാല്‍ കുടുംബങ്ങള്‍്കകും താമസവും പ്രയാസമായില്ല. കോളേജിലെ കോട്ടേഴ്‌സിലും അക്ബറിന്റെയും അവന്റെ പെങ്ങളുടെയും വീട്ടിലുമായി ഞങ്ങളെ പോലെ അല്‍പം റിസ്‌കെല്ലാം ആസ്വദിച്ച് ഒരുമിച്ച് ഒരേ പായില്‍ ഭാര്യമാരും ഒരു ദിവസം താമസിച്ചു. സ്വന്തം റൂമില്ലാത്തതിന്റെ പേരില്‍ ആരും ആരോടും പരാതി പറഞ്ഞില്ല എന്നു മാത്രമല്ല അതാവട്ടെ അവര്‍ക്കം വല്ലാത്തൊരനുഭവമായിരുന്നു എന്നാണ് ഇങ്ങിനെ ചേരുന്നതിനോടൊന്നും ആദ്യ ഘട്ടത്തില്‍ വലിയ താല്പര്യമൊന്നുമില്ലാതിരുന്ന എന്റെ പാതി പോലും പറഞ്ഞത്. അഥവാ അവരും സംഗമം സ്വയം എന്‍ജോയ് ചെയ്യുകയായിരുന്നു.

സൗകര്യങ്ങളും റൂമുകളും സ്വന്തമായി ഓരോരുത്തര്‍ക്കും കട്ടിലുമെല്ലാം ഇപ്പോഴുണ്ടെങ്കിലും അന്നത്തേതിന്റെ പകുതി കുട്ടികളെ ഇപ്പോള്‍ കോളേജിലുള്ളൂ. രണ്ടാം ശനിയായതു കാരണം അറുപതോളം കുട്ടികളേ കോളേജിലന്ന് ഉണ്ടായിരുന്നുള്ളൂ. വേറെ അധ്യാപകരാരും ഇല്ലാത്തതിനാലും അന്ന് ഞങ്ങള്‍ തന്നെ കോളേജ് പിടിച്ചടക്കി. രാത്രി പാതിരാവോളം ഓരോ രസങ്ങളും പറഞ്ഞു തീര്‍ത്തു. ഭക്ഷണം കഴിച്ച ശേഷം എല്ലാവരും ഓഡിറ്റോറിയത്തിലെത്തി. രാത്രി മാനം നോക്കി കടക്കുകയും സൈദുല്‍ അമീനും അനസും ബാര്‍ബര്‍ഷാപ്പ് നടത്തുകയും ജെട്ടി ഉണക്കാനിടുകയുമെല്ലാം ചെയ്തിരുന്ന ഒഴിഞ്ഞ പ്രദേശം ഇപ്പോ ഓഡിറ്ററിയമാണ്. അവിടെ വെച്ച് എസ്. ഐ. ഒവിന്റെ വക സ്വീകരണ ചടങ്ങുണ്ടായിരുന്നു. ചടങ്ങില്‍ എസ്. ഐ. ഒ പ്രതിനിധികളും ശൈഖ് ഉസ്താദും സംസാരിച്ചു. കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു ഉസ്‌റ ബാച്ച് കുടുംബസമേതം ഇങ്ങനെ ടൂറായി കോളേജിലെത്തിച്ചേരുന്നത്. ഇക്കാര്യം വളരെ സന്തോഷപൂര്‍വ്വം ഹനീഫ് മാഷും ആദം ഉസ്താദും ഞങ്ങളെ അറിയിച്ചു. രാവിലെ ഞങ്ങളെ കാണാനായി മാത്രം ആദം ഉസ്താദ് കോളേജിലെത്തിയിരുന്നു. ആദം ഉസ്താദിനെയും ശൈഖ് ഉസ്താദിനെയും കൂട്ടി ഇരുത്തി ഫോട്ടോ സെഷനും രാവിലെ റൂര്‍ ആരംഭിക്കുന്നതിന് മുമ്പ് ഉണ്ടായിരുന്നു. റശീദിന്റെ പ്രൊഫഷണല്‍ നിക്കോണ്‍ സ്റ്റില്‍ കാമറ എഴുപതിലധികം പേരടങ്ങുന്ന കോളേജിന് മുന്നിനെ നീണ്ട നിര ഒറ്റ സ്റ്റില്‍സില്‍ വീശിയടിച്ചു. ആദ്യം ഭാര്യമാരും കുട്ടികളും മാത്രവും പിന്നിട് എല്ലാവരും ചേര്‍ന്നും അതിന് ശേഷം ബോയ്‌സ് മാത്രവുമായിരുന്നു ഫോട്ടോ എടുത്തത്.

ഔപചാരിക സ്വീകരണം പെട്ടെന്നവസാനിച്ച് മൈക്കയും സ്റ്റേജും ഞങ്ങള്‍ കൈയടക്കി. കോളേജില്‍ നിന്നും യാത്ര പറയുന്ന ഘട്ടത്തില്‍ ഈയുള്ളവന്‍ എഴുതിയ 41 വിദ്യാര്‍ഥികളുടെയും പേര് വെച്ചുള്ള ഇസ്രയേലിന്‍ നാഥനായി ...എന്ന ട്യൂണിലുള്ള ആ ഗാനം വീണ്ടും അവിടെ ആലപിച്ചു. മുബീനും അന്‍വറും നബീലും പാട്ടുപാടി. അക്ബറിന്റെ വളിച്ച ഡയലോഗുകളും ചേര്‍ന്നപ്പോള്‍ പരിപാടി ജോറായി. അക്ബറിന്റെ കലാപ പ്രകടനം പക്ഷെ, അവിടെ കൊണ്ടും അവസാനിക്കുന്നതായിരുന്നില്ല. പിറ്റേന്നുള്ള അതിരുപ്പള്ളിയിലേക്കും വാഴച്ചാലിലേക്കുമുള്ള യാത്രയിലുടനീളം എല്ലാവരും അത് സഹിച്ചു. പക്ഷെ ബസ്സില്‍ വെച്ചുള്ള ആട്ടത്തില്‍ ചെറിയൊരു സംശയം ബാക്കിയായി. റഊഫ് ടി.ഇ അക്ബറിനെയും കടത്തി വെട്ടിയോ എന്ന്. ഏതായാലും കോളേജിലെ കലാപരിപാടി അല്‍പം അവാര്‍ഡായി അനുഭവപ്പെട്ടെങ്കിലും അതിന്റെ സങ്കടം ബസ്സിലെ മൈക്കിലൂടെ തീര്‍ത്തു. ഇല്‍യാസും അന്‍വറും മുബീനും  അസ്‌ലമുമെല്ലാം പാടി. ഇത് ടൂറാണ് എല്ലാവരും ഉഷാറാക്കണമെന്ന അമീറുസ്സഫര്‍ ഇബ്രാഹിം അസ്ലമിന്റെ വാക്ക് എല്ലാവരും കാര്യമായി തന്നെ പരിഗണിച്ചിരുന്നു.


സുപ്രധാനമായ ചില തീരുമാനങ്ങള്‍ക്കും രാത്രിയിലെ യോഗം വേദിയായി. 2011 ല്‍ അസ്ലമിന്റെ കല്യാണത്തിന് വന്നവര്‍ ഒരുമിച്ച് ചേര്‍ന്നാണ് നമ്മുടെ ഫണ്ട് കാര്യക്ഷമമാക്കാന്‍ തീരുമാനമായത്. ഇതിനായ ഓരോ ജില്ലയിയിലും പ്രത്യേകം കോഡിനേറ്റര്‍മാരെയും കണ്ടു. ഒരു ബാങ്ക് അക്കൗണ്ടും തുറന്നിരുന്നു. കോളേജില്‍ നിന്ന് പിരിഞ്ഞിറങ്ങിയ മുതല്‍ തന്നെ ഫണ്ട് രൂപീകപരിച്ചെങ്കിലും വ്യവസ്ഥാപിതമായി മുന്നോട്ട് പോയിരുന്നില്ല. എന്നാല്‍ പോലും ലക്ഷത്തില്‍ പരം രൂപയുടെ സഹായം കല്യാണം രോഗം പോലുള്ള ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ട്. അതാവട്ടെ പലപ്പോഴും ചിലവ്യക്തികള്‍ മാത്രം എടുക്കുകയായിരുന്നു. അഹ്മദ് സിറാജ് പ്രസിഡന്റായും ഇബ്രാഹിം അസ്ലം സെക്രട്ടറിയും നാസര്‍ ട്രഷററും അന്‍വര്‍ കോഡിനേറ്ററുമായ കമ്മിറ്റി അതോടെ കൂടുതല്‍ സജീവമായി. എല്ലാവരും 2011 ജനുവരി മുതല്‍ മാസം നൂറുരൂപവീതം തങ്ങളുടെ ഫണ്ടിലേക്ക് അടക്കണമെന്ന് വ്യവസ്ഥ വെച്ചു. അതിനനുസരിച്ച് ഓരോരുത്തരും കൃത്യമായി അടച്ചു കൊണ്ടിരിക്കുന്നു. എറണാകുളം മറൈന്‍ ഡ്രൈവില്‍ കഴിഞ്ഞ വര്‍ഷം കൂടിയ ആദ്യ ഫാമിലി സംഗമത്തില്‍ ഇക്കാര്യം ഭാര്യമാരുടെ ശ്രദ്ധയിലും ഉണ്ടായിരിക്കണമെന്ന കാര്യം പ്രത്യേകം ഉണര്‍ത്തിയിരുന്നു. 45 പേരടങ്ങുന്ന ഞങ്ങളുടെ കുടുംബത്തിലേക്ക് പല വര്‍ഷങ്ങളായി നിര്‍ത്തിപ്പോയവരും ഓരോരുത്തരായി ചേരുകയായിരുന്നു. അങ്ങനെ കുടുംബാഗങ്ങള്‍ നൂറിലേക്കും മക്കള്‍  ഒന്നും രണ്ടും മൂന്നിലേക്കും കടക്കുന്നതോടെ അത് നൂറ്റമ്പതും ഇരുനൂറുമെല്ലാം അവുകയാണ്. അതു കൊണ്ട് തന്നെ ഈ ബന്ധം പരസ്പരം കൂടുതല്‍ ശക്തമാവണമെങ്കില്‍ സ്ത്രീകളുടെ ഭാഗത്ത് നിന്നും കോഡിനേറ്റര്‍മാര്‍ ഉണ്ടായിരിക്കണമെന്ന നിര്‍ദ്ദേശം ഞാന്‍ യോഗത്തില്‍ എടുത്തിട്ടു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അന്‍വര്‍ അതിന്റെ പ്രസ്‌ക്തി ഊന്നിപ്പറയുകയും സത്രീ കോഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുകയും ചെയ്തു. സഅദിയ്യ മുബീന്‍ (കോഡിനേറ്റര്‍), അസ്മ സിറാജ് (അസി. മധ്യമേഖല), മിസിസ് അമീന്‍ (അസി. വടക്ക് മേഖല) എന്നിവരെ തെരഞ്ഞെടുത്ത്. ഫോണ്‍നമ്പര്‍ ശേഖരിക്കുകയും അതിരപ്പള്ളിയില്‍ ആണുങ്ങളെല്ലാം മുകള്‍ ഭാഗത്തേക്ക് കുളിക്കാന്‍ പോയ തക്കത്തില്‍ സ്ത്രീകള്‍ മാത്രം ഒരു യോഗം ചേരുകയും ചെയ്തു. ഒരു മണിക്കൂറോളം അതിരപ്പള്ളിയിലെ നട്ടുച്ച നേരത്തും തണുത്തവെള്ളമൊഴുകുന്ന പുഴയില്‍ ഞങ്ങള്‍ ആര്‍മാദിച്ചു. എല്ലാവരും വെള്ളത്തിലേക്ക് ഇറങ്ങിയേ പറ്റൂ എന്നും സാധ്യമാവുന്ന എല്ലാ കൂട്ടുകാരും കുളിച്ചു കയറണമെന്നുമുള്ള വാഹനത്തില്‍ വെച്ചുള്ള യാത്രാ അമിറിന്റെ നിര്‍ദ്ദേശവും പ്രത്യേകം പരിഗണിക്കാതിരുന്നില്ല.


രാത്രി യോഗമെല്ലാം കഴിഞ്ഞ് പെണ്ണുങ്ങളെയും കുട്ടികളെയുമമെല്ലാം പ്രത്യേകമായ സൗകര്യങ്ങളിലേക്ക് മാറ്റി ഞങ്ങള്‍ കോളേജില്‍ തന്നെ അന്തിയുറങ്ങി.
9.12.2012 പ്രഭാതം
സുബ്ഹിന് പള്ളിയില്‍ മുമ്പത്തെ പോലെയൊന്നുമല്ല. നല്ല ഖാരിഉകളായ കുട്ടികള്‍ ഇമാം നില്‍ക്കാനുണ്ടായിന്നു. അന്നും നമ്മടെ പ്രിയങ്കരനായ പി.കെ. യെ കണ്ടു. ഒരു മാറ്റവുമില്ല. നമസ്‌കാരം കഴിഞ്ഞ് പിറകിലെ തൂണിന് പിന്നിലേക്ക് ഇരുന്ന് ദുആഇല്‍ മുഴുകിയ ആ രംഗം എട്ട് വര്‍ഷത്തെ കോളേജാനന്തര വിടവുകള്‍ ലംഘിക്കാന്‍ പര്യാപ്തമായിരുന്നു.  രാവിലെയെഴുന്നേറ്റപ്പോള്‍ പലരുടെ സ്വഭാവത്തിനും യാതൊരു മാറ്റവുമില്ല. സോപ്പില്ല, പേസ്റ്റില്ല, ബ്രഷില്ല, മുണ്ടില്ല. ഏതായാലും അഡ്ജസ്റ്റ്‌മെന്റ് ചെയ്ത് അതെല്ലാം ഒരു വിധം ശരിയാക്കി. പിന്നെ നേരെ ഗ്രൗണ്ടിലേക്കിറങ്ങിയില്ലേ...വോളിബോളും ഷട്ടിലും ക്രിക്കറ്റും ഫുട്‌ബോളുമായി കോളേജ് കാമ്പസ് കീഴടക്കി. കളിക്കാന്‍ വാഡനായ നാസറും അവിടെയുള്ള ശിഹാബുമാഷും കുട്ടികളും. എട്ടര വരെ കളിതന്നെ.

പിന്നെ മുണ്ടും കയ്യില്‍ മടക്കിപ്പിടിച്ച് പോയത് ബാത്ത് റൂമിലേക്ക്. അതായിരുന്നു ശരിക്കും നൊസ്റ്റു ആയത്.  ഒരു മാറ്റവുമില്ല., പൊട്ടിയ പൈപ്പും, ബ്ലോക്ക് ചെയ്തും ലീക്കുള്ളതുമായ പൈപ്പും അവിടെ തന്നെ. ചിലത് കൊളുത്തില്ല, കൊളുത്തുള്ളതില്‍ ബക്കറ്റില്ല, ബക്കറ്റുള്ളതില്‍ പൈപ്പില്ല, എല്ലാമുള്ളതില്‍ കയറിനോക്കിയാ ബ്ലോക്കും. എന്തായാലും അവിടെ തന്നെ പോയി. ഇപ്പുറത്ത് ചുമരിനോട് ചേര്‍ന്നിരിക്കുന്ന പൈപ്പിന്റെ ചുവട്ടില്‍ വെച്ചൊരു പാട്ട് പാടിയൊരു ഓപ്പണ്‍ബാത്തും. പലരുടെ തടിയും വയറും കാരണം പൈപ്പിന്റെ ചുവട്ടില്‍ കുളിക്കാന്‍ നന്നേ പ്രയാസം. എന്നാലും സഹിച്ചു.

ഒമ്പതായപ്പോഴേക്കും എല്ലാവരും  മാറ്റി റെഡിയായി കോളേജിലെത്തി. പിന്നെ പുഷ്‌കും പ്രതീക്ഷിച്ച് കാന്റീനില്‍. നോക്കുമ്പോള്‍ പുട്ടും ഗ്രീന്‍ പീസുമുണ്ട്. അവിടുന്ന് ഉച്ചക്കുള്ള നെയ്‌ചോറും ചിക്കനും ചെമ്പിലാക്ക് വണ്ടിയിലേക്ക്. അതിരപ്പള്ളിയിലേക്കുള്ള വീഡിയോ കോച്ച് ടൂറിസ്റ്റ് ബസ് എട്ടുമണി മുതല്‍ പുറത്ത് വെയിറ്റിങ്ങിലാണ്. പിന്നെ ആട്ടവും പാട്ടുമായി അതിരപ്പള്ളിയിലേക്ക്. കഴിഞ്ഞ കൊല്ലം ആദ്യമായി കൊച്ചിയില്‍ കൂടിയപ്പോഴും സൈദിന്റെ കല്ല്യാണത്തിന് കോട്ടക്കുന്ന് ചേര്‍ന്നപ്പോഴും ഒരുമിച്ചുള്ള യാത്ര ഉണ്ടായിരുന്നില്ല. കൊച്ചിയില്‍ ഒരു ചെറിയ ഒരു ബോട്ട് യാത്ര ഉണ്ടായിരുന്നെന്ന് മാത്രം. പക്ഷെ വിശാലമായ ഒരു ബോട്ട് യാത്ര ഇപ്രാവശ്യം നടത്താനുദ്ദേശിച്ചിരുന്നു. ആലപ്പുഴയിലെത്തി പിറ്റെ ദിവസം കുട്ടനാട്ടിലൂടെയുള്ള ഒരു യാത്ര. 2012 ആഗസ്ത് 26 ന് വാടാനപ്പള്ളി ഉസ്‌റ സംഗമത്തില്‍ എന്റെയും ജസീറിന്റെയും വൈഫ് മാത്രമേ എത്തിയിരുന്നുള്ളൂ. അന്ന് അവസാനം ചേര്‍ന്ന നമ്മുടെ ബാച്ചിന്റെയോഗത്തില്‍ ആണ് ഞാന്‍ അത്തരമൊരു നിര്‍ദ്ദേശം വെച്ചത്. എന്നാല്‍ അത് നടപ്പാക്കുന്നതില്‍ പ്രായോഗിക പ്രയാസം നേരിട്ടതിനാല്‍ അത് മറ്റൊരവസരത്തിലേക്ക് മാറ്റുകയും അവസാനം കോളേജില്‍ കൂടാന്‍ തീരുമാനിക്കുകയുമായിരുന്നു. നവംബര്‍ 11 ട്രെയിനില്‍ വെച്ച് അസ്‌ലമിനെ കണ്ടപ്പോള്‍ പറഞ്ഞത് പരിപാടിക്കാര്‍ക്കും വലിയ താല്പര്യമില്ലെന്ന് തോന്നുന്നു, തല്‍ക്കാലം അത് നടക്കില്ല എന്നിടത്താണുള്ളതെന്നാണ് പറഞ്ഞത്. എന്ത് വന്നാലും വേണ്ടില്ല, അത് നടക്കണമെന്നും എല്ലാവരെയും ഫോണില്‍ വിളിച്ചാല്‍ തീരുന്ന വിഷയമേ ഉള്ളൂ എന്നും പറഞ്ഞപ്പോഴാണ് ബ്രേക്ക് ത്രൂ എന്നോണം പരിപാടി വീണ്ടും ചര്‍ച്ചവിഷയമായത്. സൈദിന്റെ ഫേസ്ബുക്കിലെ പോസ്റ്റിലൂടെ ചര്‍ച്ച സജീവമായി. അസ്‌ലമിന്റെ അമീന്റെയും ശ്രമങ്ങള്‍ ഇതിന് പിന്നില്‍ നന്നായി ഉണ്ടായി. സംഘാടനത്തില്‍ നാസറും അക്ബറും പ്രധാന പങ്ക് വഹിച്ചു. അങ്ങിനെയാണ് ഔപചാരികമല്ലാതിരുന്നിട്ടും ഇത്രയും ആളകള്‍ ഇവിടെയെത്തിയത്. ഏകദേശം ഇരുപതിനായിരത്തോളം രൂപം പരിപാടിക്കായി ചിലവായിട്ടുണ്ടെങ്കിലും അതെല്ലാം ഫണ്ടില്‍ നിന്നായിരുന്നു എടുത്തത്.

ബസില്‍ ഇല്യാസിന്റെ പോലീസ് അമളികളും  കടലിലെ ഹോട്ടലും അക്ബറിന്റെ റെയില്‍വേ രസങ്ങളും മൊയ്‌നുവിന്റെ തെങ്ങുമെല്ലാം സജീവമായി. പന്ത്രണ്ടെ കാലിന് വാഴച്ചാലെത്തി. ചാലക്കുടിപ്പുഴയിലെ സൗന്ദര്യറാണിയാണ് അതിരപ്പള്ളിയും വാഴച്ചാലും. പറമ്പിക്കുളം, ഷോളയാര്‍, കരപ്പാറ, ആനക്കയം തുടങ്ങിയ മലയൊഴുക്കുകള്‍ ചേര്‍ന്നാണ് ഈ ചാലക്കുടിപ്പുഴയുടെ ഉത്ഭവം. വാഴച്ചാലില്‍ പരന്നൊഴുകുന്ന വെള്ളച്ചാട്ടമാണെങ്കില്‍ ആതിരപ്പള്ളിയിലത് ചെങ്കുത്തായ ചാട്ടമാണ്. പുകപാറുംകണക്കെയുള്ള അതിരപ്പള്ളിയിലെ വെള്ളച്ചാട്ടത്തിനടുത്തുനിന്നും ഓരോ കപ്പിള്‍സും പോസ് ചെയ്തു. അനീസ് പി.എയുടെ ഹാന്റി കാമില്‍ വീഡിയോയും പകര്‍ത്തി. വാഴച്ചാലില്‍ വെച്ച് തന്നെ തയ്യാറാക്കി കൊണ്ടു വന്ന ഭക്ഷണം കഴിച്ചു. അല്‍പസമയം അവിടെ ചിലവഴിച്ചാണ് 6 കി.മി വിത്യാസത്തിലുള്ള ആതിരപ്പള്ളിയിലെത്തിയത്. രണ്ടിടത്തേക്കും കൂടി ഒരാള്‍ക്ക് 20 രൂപയാണ് ടിക്കറ്റ്. അതിനിടക്ക് ചില നാടകീയ രംഗങ്ങളും അരങ്ങേറി. സഗീറിന്റെ കുട്ടിയുടെ കയ്യില്‍ നിന്നും അടച്ചു വെച്ച ടിഫിന്‍ ബോക്‌സും തട്ടിപ്പറിച്ച് കുരങ്ങച്ചന്‍ ഓടി. കുട്ടി നിലവിളിച്ചും ഉപ്പയും ഉമ്മയും വെപ്രാളത്തിലും. ആളുകളുടെ ശ്രദ്ധയെല്ലാം അങ്ങോട്ടേക്ക്. അതിലൊന്നുമില്ലെന്ന് പറഞ്ഞ് സഗീര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നെങ്കില്‍ സഹോദരഭാഷ മനസ്സിലാകാത്തതു കൊണ്ടാണോ എന്നറിയില്ല കുരങ്ങന്‍ മരത്തിന്റെ നെറുകിലേക്ക് കയറി. എന്നിട്ട് കഷ്ടപ്പെട്ട് പല്ലും നഖവും ഉപയോഗിച്ച് ബോക്‌സ് തുറന്നെങ്കിലും അതിലുണ്ടോ വല്ലതും. ദ്വേഷ്യം പിടിച്ച് കുരങ്ങന്‍ ബോക്‌സു കൊണ്ട് ഒറ്റ ഏറ് വെച്ചു കൊടുക്കുത്തു. അതെടുത്ത് കുട്ടിക്ക് കൊടുത്തതോടെ കുട്ടിയുടെ കരച്ചിലും ഷോയും അവസാനിച്ചു. ആളുകള്‍ പിരിഞ്ഞു പോയി. സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ക്കിടയിലെ വേദനകള്‍ പലപ്പോഴും ഒറ്റക്ക് തന്നെ സഹിക്കേണ്ടി വരുന്നു. ഷിയാസിന്റെ ധൃതിപിടിച്ചുള്ള വാഹനത്തില്‍ കയറാനുള്ള ആഹ്വാനത്തിനിടെ അസ്മാ സിറാജ് കാല് തെറ്റി വീഴുകയും അലപം പരിക്കേല്‍ക്കുകയും ചെയ്തു. 2.30 ന് അതിരപ്പള്ളിയിലെത്തി 4 മണിയോടെ തിരിച്ച്  വണ്ടിയില്‍ കയറി. നാല് മണിയെന്നത് കൃത്യമായി പ്രഖ്യാപിച്ചില്ലെങ്കിലും ആ സമയത്തെ ധൃതിതന്നെയാണ് ഒരുപാട് പേര്‍ക്ക് പ്രത്യേകിച്ചും വടക്കോട് ട്രെയില്‍ കിട്ടാന്‍ കാരണമായത്. 5.30 ന് ചാലക്കുടിയെത്തിയപ്പോള്‍ ട്രെയിനിനുള്ളവരൊക്കെ ഇറങ്ങി. ബാക്കിയുള്ളവര്‍ നേരെ കോളേജിലേക്ക്. ഏഴു മണിക്ക് കോളേജിലെത്തി. നേരെ പോയത് കൈതക്കലെ നമ്മുടെ ബെസ്റ്റിലേക്ക്. അങ്ങിനെ അവിടെ ചെന്ന് കുടുംബസമേതം പഴംജൂസും സ്വീറ്റ് പൊറോട്ടയുമടിച്ച് ഓര്‍മ പുതുക്കിയാണ് തളിക്കുളത്ത് നിന്നും നാട്ടിലേക്ക് പിരിഞ്ഞത്.

ഒരു കൈയുടെ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമേ ഇപ്പോഴും ഒറ്റത്തടിയായി ഉള്ളൂ. അനീസലി, ജാഫര്‍, ഖാദര്‍, നവാസ്, സാദിഖ് തുടങ്ങിയവര്‍. ബാക്കിയെല്ലാവരും ദീനിന്റെ പാതി പൂര്‍ത്തീകരിച്ചവരായിരുന്നു. കണ്ണൂരില്‍ നിന്നും റഫീഖ് പി.സി, കോഴിക്കോട് നിന്നും നബീല്‍, മൊയ്‌നുദ്ദീന്‍ മലപ്പുറത്ത് നിന്നും സഗീര്‍, ഇഖ്ബാല്‍, ഖാജ ശിഹാബുദ്ദീന്‍, സുനീര്‍ കെ.പി, ഇബ്രാഹിം അസ്‌ലം, അന്‍വര്‍ കെ.ടി, അബ്ദുന്നാസര്‍ ടി, സൈദുല്‍ അമീന്‍,അബ്ദു റഷീദ്, പാലക്കാട് നിന്നും സുഹൈറലി, ശംസുദ്ദീന്‍, അസ്‌ലം കോങ്ങാട്, ഫൈസല്‍ കോങ്ങാട്, തൃശൂരില്‍ നിന്നും ഇല്യാസ്, അക്ബറലി, ആബിദ്, അന്‍വര്‍, അനീസ് .പി.എ, എറണാകുളത്ത് നിന്നുള്ള അഹ്മദ് സിറാജ്, ഷിയാസ് കോതമംഗലം, ആലപ്പുഴ നിന്നും റഊഫ് ടി.ഇ, കൊല്ലത്ത് നിന്നും സലാഹുദ്ദീന്‍, കോട്ടയത്ത് നിന്നും അന്‍വര്‍, തിരുവനന്തപുരത്ത് നിന്നും മുബീന്‍ അമീന്‍ എന്നിവരായിരുന്നു കെട്ട്യോളെയും കുട്ട്യോളെയും കൂട്ടി ശനിയാഴ്ച വൈകുന്നേരം 4 മണിയോട് തളിക്കുളത്തെ സ്‌നേഹതീരം ബീച്ചിലെത്തിയത്. ഞങ്ങളുടെ ക്ലാസില്‍ മാത്രം പഠിച്ച 27 പേരും അവരുടെ കുടുബംങ്ങളുമാണ് 74 പേരടങ്ങുന്ന സംഗമം തീര്‍ത്തത്. 21 ഭാര്യമാരും 26 മക്കളുമായിരുന്നു ഉണ്ടായത്. നാട്ടിലില്ലാത്തതു കൊണ്ടും,സ്ഥ്ിരമായി സംഗമങ്ങളില്‍ പങ്കെടുക്കുന്നവരായിരുന്നിട്ടും വ്യക്തിപരമായ പ്രയാസങ്ങളും കാരണം ചിലര്‍ക്കെത്താന്‍ കഴിഞ്ഞില്ല. പലരുടെയും ഭാര്യമാര്‍ കൊച്ചു കുട്ടികളുള്ളവരോ 'ഭാരവാഹി'കളായതിനാലോ ആയിരുന്നു എത്താതിരുന്നത്. എന്നാലും ആറുമസം ഭാരവാഹിയായിരുന്ന സൈദുല്‍ അമീനന്റെ പത്‌നി പ്രയാസങ്ങളെ വക വെക്കാതെയാണ് എത്തിച്ചേര്‍ന്നത്. റഷീദ് പരിപാടിക്കായി മാത്രം ഒരാഴ്ചത്തെ ലീവിന് നാട്ടിലെത്തുകയായിരുന്നു. പലരും ഫേസ് ബുക്കിലൂടെ സംഗമമറിഞ്ഞ താല്പര്യപൂര്‍വമാണ് പരിപാടിക്കായി ഒരുങ്ങിയത്. വാഹനത്തില്‍ നിന്നും വീണു കൊണ്ടുള്ള പരിക്ക് കാരണമായിരുന്നു ശുഐബും അശ്‌റഫ് കൊടിയത്തൂരും വരാതിരുന്നു. ഭാര്യയുടെ തീയതി അടുത്തതിനാല്‍ നാട്ടിലുണ്ടായിരുന്നും സാബിഖിനും ഹാറൂനും എത്താനായില്ല. ജസീര്‍ ലീവ് അറിയിച്ചിരുന്നു. ബാബുലാല്‍ ആശുപത്രിക്കേസിലായതു കൊണ്ടായിരുന്നു എത്താതിരുന്നത്...



ഞങ്ങളും ഏഴുമണിയോടെ എല്ലാവരും എത്തിച്ചേര്‍ന്നു. ഞങ്ങള്‍ ട്രെയിനില്‍ കയറാനിരിക്കെയായിരുന്നു നമുക്ക് കാറില്‍ പോവാമെന്നും കാഷ് ഷെയര്‍ ചെയതാല്‍ മതിയെന്നും സഗീര്‍ അറിയിക്കുന്നത്. അങ്ങിനെ സഗീറിന്റെ വീട്ടിലെത്തി. ഇഖ്ബാലും സഗീറും ഞാനും ഫാമിലി സഹിതം റിറ്റ്‌സില്‍ ബീച്ചിലെത്തി. അസ്ലം കോങ്ങാടും കുടുബവും ഫെസല്‍ കോങ്ങാടും ഷിയാസിന്റെ ഭാര്യയും അന്‍വര്‍ തൃശൂരും ആദ്യദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആബിദ്, ഇല്യാസ് എന്നിവരും കുടുംബവും പി.സി, ഇബ്രാഹിം അസ്‌ലം രാവിലെയാണ് നമ്മോടൊപ്പം ചേര്‍ന്നത്.


എട്ടു വര്‍ഷത്തിന്റെ വിടവ് ഞങ്ങളില്‍ നിന്ന് പൂര്‍ണമായും അറുത്തു മാറ്റാന്‍ ഡിസംബറിലെ ആ ഒരുറ്റ രാത്രി കൊണ്ടായി എന്നതായിരുന്നു ഈ ഫാമിലി സംഗമത്തിന്റെ ഏറ്റവും പ്രധാന നേട്ടം.


ആമയും മുയലും മത്സരം തുടരുന്നു ...


ആമയും മുയലും ഓട്ടപ്പന്തയം വെച്ച കഥ പ്രസിദ്ധമാണ്. ഓട്ടത്തിനിടയില്‍ മുയല്‍ ഉറങ്ങിപ്പോവുകയും ആമ വിജയിക്കുകയും ചെയ്യുന്നതാണ് കഥ. എന്നാല്‍ കഥ അവിടെ അവസാനിക്കുന്നില്ല. അടുത്ത ദിവസം മുയല്‍ ആമയെ വീണ്ടും മത്സരത്തിനായി ക്ഷണിക്കുന്നു. തലേന്ന് ഉറങ്ങിപ്പോയതാണെന്നും ഇത്തവണ താന്‍ തന്നെ ജയിക്കുമെന്നും മുയല്‍ വീരവാദം മുഴക്കി. മൃഗങ്ങളെല്ലാം നോക്കി നില്‍ക്കെ മുയല്‍ വിജയിക്കുകയും ആമ തോല്‍ക്കുകയും ചെയ്തു. പക്ഷെ ആമ ബുദ്ധിമാനായിരുന്നു. വിട്ടു കൊടുക്കാന്‍ തയ്യാറായില്ല. അടുത്ത ദിവസം വീണ്ടും മുയലിനെ വെല്ലുവിളിച്ചു. ഏതു വരെ ഓടണമെന്ന് ആമ നിശ്ചയിച്ചു. എത്ര കുറവായാലും കൂടുതലായാലും താന്‍ തന്നെ ജയിക്കുമെന്ന് മുയലിന് ആത്മവിശ്വാസമുണ്ടായിരുന്നു. മത്സരം ആരംഭിച്ചു. മുയല്‍ മുമ്പില്‍ ഓടുകയാണ്. പക്ഷെ ഫിനിഷിങ് പോയന്റിലേക്ക് എത്തണമെങ്കില്‍ ഒരു പുഴ കടക്കണം. ആമ പതിയെ വന്ന് പുഴയും കടന്ന് ഒന്നാമതെത്തി. കഥ തല്‍കാലം ഇവിടെവെച്ച് അവസാനിപ്പിക്കാം. പക്ഷെ ആമക്കും മുയലിനും തങ്ങളുടെ പരിമിതികളെ അതിജയിക്കാനാവുന്നില്ല. സ്വന്തം പിരമിതികളെ മറികടക്കലാണ് പരസ്പര സഹവര്‍ത്തിത്വത്തിലൂടെ സാധ്യമാവുന്നത്. അതായിരുന്നു കഥയുടെ രണ്ടാം ഭാഗത്ത് ആമയും മുയലും സ്വീകരിച്ചത്. അഥവാ രണ്ട് പേരും മത്സരിക്കാനെത്തിയിരിക്കുന്നു. എല്ലാവരും നോക്കി നില്‍ക്കേ സ്റ്റാര്‍ട്ടിങ് പോയന്റില്‍ വിസില്‍ മുഴങ്ങി. ആമ മുയലിന് പുറത്ത് കയറി. പുഴക്കരയിലെത്തിയപ്പോള്‍ മുയല്‍ ആമയുടെ പുറത്തും കയറി രണ്ട് പേരും ഓരേ സമയം വിജയിച്ചു.!

മനുഷ്യരെല്ലാം സഹോദരരാണ്. ജീവിതത്തിന്റെ അനിവാര്യമായ ഘട്ടങ്ങളില്‍ അങ്ങോട്ടുമിങ്ങോട്ടുള്ള സഹകരണം ആവശ്യമായി വരും. ഒരാള്‍ക്ക് ആരെയും ആശ്രയിക്കാതെ സ്വന്തമായി ജീവിക്കാന്‍ സാധിക്കുകയില്ല. കാരണം മനുഷ്യന്‍ പ്രകൃത്യാതന്നെ ഒരു നാഗരികജീവിയാണ്.
മനുഷ്യന്‍ സാമൂഹികജീവിതത്തില്‍ മൂന്ന് തലത്തിലാണ് ആളുകളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒന്നാമത്തേത് മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്ന ആശ്രയത്വ (Dependent ) ഘട്ടമാണ്. ശൈശവത്തിലും ബാല്യത്തിലും കൗമാരത്തിലുമെല്ലാം നാം മറ്റുള്ളവരുടെ ആശ്രയത്വത്തിലാണ് കഴിയുന്നത്. യുവത്വത്തിലേക്ക് കടക്കുന്നതോടെ സ്വതന്ത്ര (independent) ന്മാരായിത്തീരുകയും ആരെയും ആശ്രയിക്കാതെ ജീവിക്കാവുന്ന സാഹചര്യമാകുന്നു. ആരും നമ്മെ ആശ്രയിക്കുന്നില്ലെന്ന തോന്നല്‍ സ്വാതന്ത്രത്തിന് നിറം പകരുന്നു. എന്നാല്‍ വിവാഹം, സന്താനങ്ങള്‍ എന്നിവ വന്നെത്തുന്നതോടെ നാം പരസ്പരാശ്രിതര്‍ (interdependent) യിത്തീരുന്നു. ഈ ഘട്ടത്തില്‍ സ്വതന്ത്രരായി ജീവിക്കുന്നതോ മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നതോ സാമൂഹിക ജീവിതത്തില്‍ ഭൂഷണമല്ല. ഇവിടെയാണ് സഹവര്‍ത്തിത്വജീവിതത്തിന്റെ പ്രസക്തി.
ഈ രീതിയില്‍ പരസ്പര സഹവര്‍ത്തിത്വം കാര്യക്ഷമമാകുമ്പോഴാണ് നീതി പൂര്‍വമായ സാമൂഹിക വ്യവസ്ഥിതി കെട്ടിപ്പടുക്കപ്പെടുന്നത്. നമസ്‌കാരത്തിനായി സമൂഹത്തിന്റെ ഓരോ തട്ടിലുള്ളവരുമായും അണിയണിയായി തോളോട് തോള്‍ ചേര്‍ന്ന് നില്‍കുമ്പോള്‍ വിളംബരം ചെയ്യുന്നത് ഈ സമത്വസന്ദേശമാണ്. സകാത്തിലൂടെയും സ്വദഖയിലൂടെ സാമ്പത്തിക അസമത്വത്തിന്റെ വേരറുക്കപ്പെടുന്നു. എത്ര വലിയ വിഭവങ്ങള്‍ക്കുടമയാണെങ്കിലും പട്ടിണികിടക്കുന്ന മനുഷ്യന്റെ വിശപ്പ് നീ അനുഭവിച്ചറിഞ്ഞേ പറ്റൂ എന്നാണ് എല്ലാ വര്‍ഷത്തെയും നോമ്പ് നമ്മെ ഓര്‍മിപ്പിക്കുന്നത്. ഹജ്ജിന്റെ വിളംബരം ദേശ ഭാഷ വര്‍ണ്ണ ലിംഗ വിവേചനത്തിന്റെ ഏതെല്ലാം വേലിക്കെട്ടുകള്‍ സമൂഹത്തില്‍ നിലനില്‍കുന്നുണ്ടോ അതിനെയെല്ലാം പൊട്ടിച്ചെറിയുന്നു.
ഭൗതികമായ ഏതൊരു വിഷയമെടുത്താലും ഈ സഹവര്‍ത്തിത്വം കാണാനാവും. ജോലിയും കച്ചവടവും വിവാഹവും യാത്രയും യുദ്ധവും പ്രതിരോധവുമടക്കം വ്യത്യസ്തങ്ങളായ സാമൂഹിക ഇടപാടുകളെല്ലാം അതിന്റെ ഭാഗമാണ്. 
ഇനി മതപരമായ നമസ്‌കാരമോ ഹജ്ജോ മറ്റ് അധ്വാന പരിശ്രമങ്ങളോ ആയിരുന്നാലും ഇതര ആളുകളുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന കാര്യമാണ്. അത് സാമൂഹികമായി നിര്‍വഹിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നു. 
മാനുഷിക ബന്ധങ്ങള്‍ രണ്ട് തരത്തില്‍ കാണാവുന്നതാണ്. കുടുംബബന്ധം, വൈവാഹിക ബന്ധം, പങ്കാളിത്തബന്ധം, സൗഹൃദ ബന്ധം, അയല്‍ ബന്ധം തുടങ്ങിയ ദീര്‍ഘകാലം നിലനില്‍കുന്ന ബന്ധമാണ് അതില്‍ ഒന്നാമത്തേത്. അങ്ങാടിയിലോ യാത്രാവേളകളിലോ ഉണ്ടാവുന്ന കാര്യകാരണബന്ധങ്ങളാണ് മറ്റൊന്ന്. അതാവട്ടെ പെട്ടെന്ന് അവസാനിച്ചു പൊവുകയും ചെയ്യുന്നു.
വിപരീതരീതിയിലുള്ള രണ്ട് തരം ബന്ധങ്ങളും കാണാവുന്നതാണ്. സഹവര്‍ത്തിത്വത്തിന്റെയും പരസ്പര സഹായത്തിന്റെയും ബന്ധങ്ങളാണ് അതിലൊന്ന്. മറ്റൊന്ന് അകല്‍ച്ചയുടെയും ശത്രുതയുടെയും വൈരാഗ്യത്തിന്റെയും ബന്ധമാണ്. 
ഇത്തരം ശത്രുതാപരമായ സമീപനങ്ങളില്‍ നിന്ന് വിട്ടു നില്‍കുകയും അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും ചെയ്യണമെന്ന് അല്ലാഹു അഹ്വാനം ചെയ്യുന്നു:
“സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടുകക്ഷികള്‍ പരസ്പരം കലഹിക്കാനിടയായാല്‍, അവര്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കുവിന്‍. അവരിലൊരു കക്ഷി മറുകക്ഷിയോട് അതിക്രമം ചെയ്യുന്നുവെങ്കില്‍ അതിക്രമം ചെയ്യുന്നവരോടു പടവെട്ടുവിന്‍, അവര്‍ അല്ലാഹുവിന്റെ വിധിയിലേക്കു തിരിച്ചുവരുന്നതുവരെ. അങ്ങനെ തിരിച്ചുവന്നാല്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വം ഒത്തുതീര്‍പ്പുണ്ടാക്കുവിന്‍. നീതി പാലിക്കുവിന്‍. നിശ്ചയം, അല്ലാഹു നീതിമാന്‍മാരെ സ്‌നേഹിക്കുന്നു.” (49:9)
വിശ്വാസികള്‍ പരസ്പരം സഹോദരന്‍മാരാണെന്നും പരസ്പര ബന്ധങ്ങള്‍ക്കിടിയില്‍ നിങ്ങള്‍ നന്മ വരുത്തണമെന്നും അല്ലാഹു പറയുന്നു. “വിശ്വാസികള്‍ പരസ്പരം സഹോദരന്മാര്‍ തന്നെയാകുന്നു. അതിനാല്‍, നിങ്ങളുടെ സഹോദരന്മാര്‍ക്കിടയില്‍ ബന്ധങ്ങള്‍ നന്നാക്കുവിന്‍. അല്ലാഹുവിനോട് ഭക്തിയുള്ളവരാവുകയും ചെയ്യുവിന്‍. നിങ്ങള്‍ അനുഗ്രഹിക്കപ്പെടുമെന്നാശിക്കാം.” (49:10)
ഈ പരസ്പര സഹവര്‍ത്തിത്വം ഇല്ലാതായി പോവുന്ന ഘടങ്ങളെ നമ്മില്‍ നിന്നും പിഴുതു കളയേണ്ടതും അനിവാര്യമാണ്. 
“അല്ലയോ വിശ്വസിച്ചവരേ, പുരുഷന്മാര്‍ മറ്റു പുരുഷന്മാരെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ ശ്രേഷ്ഠരായെന്നുവരാം. സ്ത്രീകള്‍ മറ്റു സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍ പരിഹസിക്കുന്ന സ്ത്രീകളെക്കാള്‍ ശ്രേഷ്ഠകളായെന്നു വരാം. പരസ്പരം അവഹേളിക്കരുത്. ദുഷ്‌പേരുകള്‍ വിളിക്കയുമരുത്. വിശ്വാസം കൈക്കൊണ്ടശേഷം ദുഷ്‌പേരുകള്‍ വിളിക്കുകയെന്നത് അത്യന്തം മോശപ്പെട്ട കാര്യമത്രെ. ഈ ദുശ്ശീലത്തില്‍നിന്നു പിന്തിരിയാത്തവര്‍ ധിക്കാരികള്‍ തന്നെയാകുന്നു.” (49:11)
“അല്ലയോ വിശ്വസിച്ചവരേ, അധികം ഊഹിക്കുന്നതു വര്‍ജിക്കുക. എന്തുകൊണ്ടെന്നാല്‍ ചില ഊഹങ്ങള്‍ കുറ്റമാകുന്നുണ്ട്. ചുഴിഞ്ഞന്വേഷിക്കരുത്. ആരും ആരെക്കുറിച്ചും പരദൂഷണം പറയരുത്. നിങ്ങളാരെങ്കിലും മരിച്ച സഹോദരന്റെ മാംസം തിന്നാനിഷ്ടപ്പെടുമോ? നിങ്ങളതു വെറുക്കുകയാണല്ലോ. അല്ലാഹുവിനോടു ഭക്തി പുലര്‍ത്തുവിന്‍. അല്ലാഹു വളരെ പശ്ചാത്താപം കൈക്കൊള്ളുന്നവനും ദയാപരനുമാകുന്നു.”(49:12)
വിശ്വാസികളെ കുറിച്ച് സദ്വിചാരം കാത്തു സൂക്ഷിക്കണമെന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ആളുകളെ കുറിച്ച് നിഷേധാത്മകമായ നിലപാട് സൂക്ഷിക്കുകയെന്നത് വിശ്വാസികള്‍ക്ക് അനിവാര്യമായ കാര്യമാണ്. ഖുര്‍ആന്‍ പറയുന്നു. “ഈ വര്‍ത്തമാനം കേട്ടമാത്രയില്‍ത്തന്നെ, വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും തങ്ങളെക്കുറിച്ച് നല്ലതു തോന്നുകയും ഇതു കെട്ടിച്ചമച്ച അപവാദമാണെന്ന് പറയുകയും ചെയ്യാതിരുന്നതെന്ത്?” (24:12)
ദൈവമാര്‍ഗത്തിലേക്കുള്ള ക്ഷണം നന്മകാംക്ഷിച്ചും മാന്യവായ വാക്കുകൊണ്ടും ആയിരിക്കണമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഏറ്റവും ഉല്‍കൃഷ്ടമായ രീതിയില്‍ സംവാദം നടത്തണം. സദുപദേശത്തോടെയും അടിയുറച്ച വിശ്വാസത്തോടെയും നൈര്‍മല്യം കാത്തു സൂക്ഷിച്ചാവണം അത് നിര്‍വഹിക്കേണ്ടത്. കഠിനവും പരുക്കസ്വഭാവവുമുള്ള ശൈലി സ്വീകരിച്ച് ആളുകളെ പ്രയാസപ്പെടുത്തുകയോ അലോസരപ്പെടുത്തുകയോ ചെയ്യുന്ന ശൈലിയില്‍ നിന്ന് പൂര്‍ണമായും വിട്ടു നില്‍ക്കണ്ടതുമുണ്ട്. 
പ്രവാചകന്‍ (സ)യുടെ സ്വഭാവം ഖുര്‍ആന്‍ ആയിരുന്നു. പ്രവാചക ജീവചരിത്രം സാമൂഹിക സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കാര്യത്തില്‍ ഉത്തമമായ മാതൃകയാണ്.


ഹിജാബിനും ഒരു ദിനം വരുമ്പോൾ...


hijabഇസ്‌ലാമിക വേഷവിധാനം ഭീകരതയുടെ പ്രതീകമായ കാലത്ത് നിന്നും അതേ വേഷം ധരിച്ച സ്ത്രീ വിപ്ലവത്തിന്റെ പ്രതീകമായി ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയറായി പ്രഖ്യാപിക്കുന്നു. ലോകത്തെ ഏറ്റവും വലിയ അംഗീകാരം ഏറ്റുവാങ്ങാനായി നോബല്‍ സമ്മാനവേദിയില്‍ ഇസ്ലാമിക വേഷവിധാനത്തോടെ സ്ത്രീ പ്രത്യക്ഷപ്പെടുന്നു. തവക്കുല്‍ കര്‍മാന്‍, യിവോണ്‍ റിഡ്‌ലി, ഇഗ്രിഡ് മാറ്റ്‌സണ്‍, നജ്‌ല അലി മഹ്മൂദ്, ഫാത്തിമ നബീല്‍, അസ്മ മഹ്ഫൂസ്, കമലാ സുരയ്യ ഇങ്ങനെ തുടരുന്നു അവരുടെ പട്ടിക.
ഈ പശ്ചാത്തിലാണ് 2012 സെപ്തംബര്‍ 4 അന്താരാഷ്ട്ര ഹിജാബ് ഐക്യഡാര്‍ഢ്യദിനം വന്നെത്തുന്നത്. ഫ്രാന്‍സിലെ കലാലയങ്ങളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തിയ ദിനത്തെയാണ് ഇത് അനുസ്മരിക്കുന്നത്. ലോകത്ത് ആദ്യമായി ഇസ്‌ലാമിക ഹിജാബിന് വിലക്കേര്‍പ്പെടുത്തിയ രാജ്യത്ത് പൂര്‍ണ്ണമായും ഇസ്‌ലാമിക ഹിജാബ് ധരിച്ച വനിതക്ക് ഔദ്വേഗിക സ്വീകരണമൊരുക്കുന്നു എന്നത് ചരിത്രത്തിന്റെ എതിര്‍നിയോഗമാണ്. കേരളത്തില്‍ എന്തു കൊണ്ട് അടുത്തകാലത്തായി ഇസ്‌ലാമിക വേഷവിധാനം വര്‍ദ്ധിച്ചു വരുന്നുവെന്നത് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലിന്ന് സജീവ ചര്‍ച്ചയാണ്. കേരളീയ പശ്ചാത്തലത്തില്‍ പര്‍ദ്ദയെ കുറിച്ച് അനുകൂലവും പ്രതികൂലവുമായ ചര്‍ച്ചകളും സജീവമായിക്കൊണ്ടിരിക്കുകയാണ്.



അടുത്ത കാലത്തായി ഹിജാബ് കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ് എന്നത് ഒരു യാഥാര്‍ഥ്യമാണ്. മെഡിക്കല്‍ കോളേജുകള്‍ കണ്ടപ്പോള്‍ അറബിക്കോളേജോ എന്ന് സംശയിച്ചതായി ഈയിടെ ഒരു എഴുത്തുകാരന്‍ പറഞ്ഞത് ചര്‍ച്ചയാവുകയുണ്ടായി. പൊതുസമൂഹത്തിലും കാമ്പസുകളിലും ഇസ്‌ലാമിക വേഷവിധാനം അഭിമാത്തോടെയാണ് ഇന്ന് മുസ്‌ലിം സ്ത്രീകള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. മുന്‍കാലത്തേക്കാള്‍ വിദ്യാഭ്യാസപരമായി സമൂഹത്തില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം ഉയര്‍ന്നത് ഇതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സാധ്യമാവുന്ന എല്ലാ പഠന സേവന മേഖലകളിലും ആത്മവിശ്വാസത്തോടെ അവര്‍ക്കിന്ന് കയറിച്ചെല്ലാനാവുന്നതും വ്യക്തിത്വത്തില്‍ അവര്‍ക്ക് നേടിയെടുക്കാനായ ഈ വികാസത്തിലൂടെയാണ്.
ആഗോളതലത്തില്‍ ഇസ്‌ലാമിക വേഷത്തോടെ തന്നെ സാധ്യമാവുന്ന എല്ലാ പടവുകളും കീഴടക്കിക്കൊണ്ട് മുസ്‌ലിം സ്ത്രീകളുടെ സജീവസാന്നദ്ധ്യം നിലനില്‍ക്കുന്ന ഇറാനും ഈജിപ്തും മിഡ്‌ലീസ്റ്റും കേരളതലമുറയിലും ആവേശം നല്‍കികൊണ്ടിരിക്കുന്നു. സോഷ്യല്‍മീഡിയയും വിവരസാങ്കേതിക മേഖലയിലും ഈ ആവേശത്തിന് ആക്കം കൂട്ടുന്നുണ്ടാവാം. ഒരു വശത്ത് നമ്മുടെ കേരളീയതനിമയിലുള്ള മാന്യമായ പൊതുവേഷവിധാനങ്ങള്‍ പോലും പാശ്ചാത്യവല്‍ക്കരിച്ച് അശ്ലീലമായിക്കൊണ്ടിരിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെ ഇസ്‌ലാമിക വേഷവിധാനങ്ങളിലേക്ക് അടുക്കാതിരിക്കാനും ഇസ്‌ലാമിക വിശ്വാസിനികള്‍ക്കിന്നാവില്ല.
ഒരു കാലത്ത് കാമ്പസുകളില്‍ സ്‌കാര്‍ഫ് ധരിച്ചെത്തുന്നത് വല്ലാതെ മതകീയ പശ്ചാത്തലത്തില്‍ ജീവിച്ചവരോ നിര്‍ബന്ധിതാവസ്ഥയിലോ ഒക്കെയായിരുന്നു. ഉല്‍പതിഷ്ണുവിഭാഗത്തില്‍ നിന്നും ആദ്യകാലത്ത് ഇസ്‌ലാമിക വേഷംധരിച്ചവരെ പരിഹസിക്കുന്ന കാലവും ഒരു കാലത്ത് കേരളത്തില്‍ കഴിഞ്ഞു പോയിരുന്നു. കുട്ടികളെ പേടിപ്പിക്കുന്ന 'കോതാമ്പി' എന്ന് പറഞ്ഞ് അരീക്കോട്ടെ ആയിശയുമ്മയെ ആളുകള്‍ വിളിച്ചിരുന്നുവത്രെ. അടുത്ത കാലം വരെ തലയില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന ഷാളുകളായിരുന്നു കോമണ്‍ വേഷം. അന്ന് അല്‍പം അപകര്‍ഷതയോടെയായിരുന്നു പെണ്‍കുട്ടികള്‍ ധരിച്ചിരുന്നതെങ്കില്‍ ഇന്ന് അത് അഭിമാനത്തോടെ തന്നെ ധരിക്കാന്‍ തയ്യാറാവുന്നു.
മറ്റെല്ലാ വസ്ത്രരംഗത്തെന്ന പോലെ പര്‍ദ്ദയുടെയും മഫ്തയുടെയും മേഖലയിലും പുതിയ ട്രെന്റുകളും ഫാഷനുകളുമിന്ന് കടന്നുവന്നതും പര്‍ദ്ദ ജനകീയമാവാന്‍ കാരണമായി എന്നതാണ് സത്യം. പലപ്പോഴും ഇസ്‌ലാം നിശ്ചയിക്കുന്ന മാനദണ്ഡങ്ങളില്‍ നിന്നും പരിധിവിടുന്ന സ്റ്റൈലുകളടക്കം ഈ മേഖലയിലും വന്നു. ഒരു പക്ഷെ ഈയിടെ ചില സാമുദായിക രാഷ്ട്രീയവനിതാ പ്രതിനിധികള്‍ വിവര്‍ശിച്ച പര്‍ദ്ദകള്‍ ഈ തരത്തിലുള്ളതാവാം. മഫ്തകള്‍ പലതും ഇന്ന് മുകളിലേക്ക് ചേര്‍ത്ത് കെട്ടി കഴുത്തും മാറും പുറത്തു കാണിക്കുന്ന തരത്തില്‍ വരെ ധരിക്കുന്ന സാഹചര്യം വന്നു. പ്രത്യേക നിറമോ തരമോ വേണമെന്ന് ഇസ്‌ലാം പറയുന്നില്ല. മുന്‍ കൈയും മുഖവും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ മറക്കുന്നതോടൊപ്പം നിമ്‌നോന്നതികള്‍ പുറത്തു കാണിക്കുന്ന തരത്തിലോ ഇടുങ്ങിയതോ സുതാര്യമായതോ ആവരുത് എന്നതാണ് ഇസ്‌ലാമിക നിബന്ധന. 

ഹിജാബിന് പിന്നില്‍ പുരുഷാധിപത്യത്തിന്റ സമ്മര്‍ദ്ധ തന്ത്രമാണെന്ന വാദത്തെ ആത്മാഭിമാനത്തോടെ തള്ളിക്കളയുന്ന പുതിയ പെണ്‍തലമുറയാണിന്ന്. നോബല്‍ സമ്മാന ജേത്രിയായ തവക്കുല്‍ കര്‍മാനോട് എന്ത് കൊണ്ട് നിങ്ങള്‍ ഹിജാബ് ധരിക്കുന്നു, അത് എങ്ങനെ നിങ്ങളുടെ ബുദ്ധിയോടും വിദ്യാഭ്യാസത്തോടും യോജിക്കുന്നു എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: “ആദ്യ കാലത്ത് മനുഷ്യന്‍ നഗ്‌നനായിരുന്നു, അവന്റെ ബുദ്ധി വികസിച്ചപ്പോള്‍ അവന്‍ വസ്ത്രം ധരിക്കാന്‍ തുടങ്ങി. ഞാനും എന്റെ വസ്ത്രധാരണയും പ്രതിനിധീകരിക്കുന്നത് മനുഷ്യന്‍ ആര്‍ജിച്ച ഏറ്റവും ഉന്നതമായ സംസ്‌കാരത്തെയാണ്. മനുഷ്യന്‍ വീണ്ടും നഗ്‌നത ആവേശിക്കുന്നത് പുരാതന കാലത്തേക്കുള്ള മടക്കമാണ് സൂചിപ്പിക്കുന്നത്.”
അഭിമാനത്തിന്റെ ഇസ്‌ലാമിക വേഷവിധാനങ്ങള്‍ക്ക് പിന്തുണയുയര്‍ത്തുന്ന ഈ ദിനത്തില്‍ ഒരായിരം വിപ്ലവ ഐക്യദാര്‍ഢ്യത്തോടെ…

ഹർത്താൽ ദിനചിന്തകൾ



#രണ്ട് കാര്യം ഏത് നിമിഷമാണ് സംഭവിക്കുകയെന്ന് മുൻകൂട്ടി പറയാനാവില്ല. ഒന്ന്) മനുഷ്യന്റെ മരണം, രണ്ട് ) കേരളത്തിലെ ഹർത്താൽ!
#ഹർത്താൽ എന്നത് ഗുജറാത്തി പദമാണ്‌ ഹർ എന്നാൽ എല്ലാം അഥവാ എല്ലായ്പ്പോഴും എന്നും താൽ എന്നാൽ പൂട്ട് എന്നുമാണർത്ഥങ്ങൾ. അതായത് എല്ലാം അടച്ചിടുയെന്നോ എല്ലായ്പോഴും അടച്ചിടുക എന്നോ ഒക്കെയാണ് ഹർത്താലിന്റെ അർത്ഥം.
#പ്രതിഷേധമായോ,ദുഃഖസൂചകമായോ കടകളും,വ്യാപാര സ്ഥാപനങ്ങളും,വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ചിടുന്നതിനെയാണ് സാങ്കേതികർത്ഥത്തിൽ ഹർത്താൽ എന്ന് പറയുന്നത്.
#ജനങ്ങൾ അതിൽ സ്വമേധയാ പങ്കെടുക്കുകയല്ല, മറിച്ച് ഭയം മൂലം അതിന്‌ നിർബന്ധിതമാവുകയാണ്‌ ചെയ്യുന്നത്. അതിനാൽ അവ ഭരണഘടനാപരമാണ്‌ എന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത് വെറും സാങ്കേതികം മാത്രമാണ്‌. ഇന്ന് രാഷ്ട്രീയപാർട്ടികൾ അവർ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണമാവാനായി നിർബന്ധമായും ജനങ്ങളെ അതിൽ പങ്കെടുപ്പിക്കുന്നു.
#ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയാണ്‌ ഹർത്താൽ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾ എല്ലാ വ്യാപാരാവശ്യങ്ങളിൽ നിന്നും മറ്റും ഒരു ദിവസം വിട്ടുനിന്ന് പ്രാർത്ഥനയും വൃതവും സ്വീകരച്ച് ഹർത്താലിൽ പങ്കെടുത്തു. പക്ഷെ, ഇന്നത്തെ ഹർത്താൽ?!
#ഹർത്താലുകൊണ്ട് നഷ്ടങ്ങളുടെ ഒരു പാട് കണക്കുകൾ നിരത്താനാവുമെങ്കിലും സദാ മലയാളി മനസ്സ് മാറാത്തിടത്തോളം കേരളത്തിൽ ഒരു ഹർത്താലും അവസാനിക്കാൻ പോവുന്നില്ല.
#രാഷ്ട്രീയ പാർട്ടികളാണ് ഹർത്താൽ നടത്തുന്നതെന്നൊക്കെ വെറുതെ പറയുന്നത്. ഓരോ മയാളിയുമാണ് ഹർത്താൽ നടത്തുന്നത്. ചിലരതിന് നേതൃത്വം നൽകുന്നുവെന്ന് മാത്രം
# കേരളത്തിൽ കുറച്ചു കാലം ഒരു പാർട്ടിയും ഹർത്താൽ പ്രഖ്യാപിച്ചെന്ന് വെക്കുക(സങ്കൽപിക്കുന്നതിൽ തെറ്റില്ലല്ലോ). പിറ്റേന്ന് ഹർത്താൽ പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിയ പൊതുജനം ഒരു ഹർത്താലിന് ആഹ്വാനം ചെയ്യും.
#ലക്ഷോപലക്ഷം മലയാളികളുടെ ഒരു ദിവസം യഥാർഥത്തിൽ ലക്ഷോപലക്ഷം ദിവസങ്ങളല്ലേ. അഥവാ ഒരു ഹർത്താലിലൂടെ എത്ര ചോദ്യം ചെയ്യപ്പെടുന്ന അധ്വാനശേഷിയാണ് പാഴാക്കപ്പെടുന്നത്?
#വലിയ പ്രതീക്ഷയിൽ തീരുമാനിക്കപ്പെട്ട മകളുടെ വിവാഹം. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി നിൽക്കുമ്പോഴാണ് രംഗബോധമില്ലാത്ത കോമാളിയായി അവൻ വീണ്ടും വരുന്നത്. ആ രക്ഷിതാവിന്റെ മനസ്സൊന്ന് ആലോചിച്ചു നോക്കൂ...
#ഒട്ടും പ്രതീക്ഷിക്കാതെ വരുന്ന ഹോസ്പിറ്റൽ കേസുകൾ. അതിനിരയായിത്തീരുന്നവരുടെയും മനസ്സുകളും ഓർക്കുക. ഹർത്താലിന്റെ ഈ ശാപം ആരിലാണ് ചെന്ന് പതിയുക.
#പണ്ടത്തെ ബന്ദ് നിരോധിച്ച് ഹർത്താലാക്കിയത് പേര് മാറ്റാനായിരുന്നില്ല. ബന്ദിൽ നിർബന്ധിതാവസ്തയുള്ളപ്പോൾ ഹർത്താലിൽ സ്വമേധയാ സഹകരണം മാത്രമേയുള്ള. അഥവാ ആരെങ്കിലും കടതുറന്നാൽ അത അടപ്പിക്കുന്നതും ആരെങ്കിലും വണ്ടിയോടിച്ചാൽ ടയറിലെ കാറ്റഴിച്ചു വിടുന്നതും പോക്കിരിത്തമാണ്.
#ഹർത്താലില്ലാതെ എന്ത് സമരം, എന്ത് രാഷട്രീയം,എന്ത് പ്രക്ഷോഭം എന്ന് ചോദിക്കുന്നവരുണ്ടാവാം. പക്ഷെ ഒരു പ്രക്ഷോഭങ്ങൾ നടത്തുകയും വിജയം കാണുകയും ചെയ്ത സോളിഡാരിറ്റി ഇന്നേ വരെ ഒരു ഹർത്താലിനും ആഹ്വാനം ചെയ്തിട്ടില്ല എന്നാണറിവ്.
#ഹർത്താൽ നടത്തുകയാണെങ്കിൽ അത് പൊതു താല്പര്യം മുൻ നിർത്തിയാവണം. അല്ലാതെ സ്വന്തം പാർട്ടിക്ക് പറ്റിയ തെറ്റിന് ജനങ്ങടെ മെക്കിട്ട് കേറിയിട്ടെന്ത് കാര്യം?
#കേരളം ഒരു ദിവസം സ്തംഭിച്ചാൽ പോലും, അതിലൂടെയുണ്ടാകുന്ന നഷ്ടത്തേക്കാളും വലിയ ഒരു ദുരന്തം സംഭവിച്ചെങ്കിൽ അത് ഒഴിവാക്കാൻ ആണ് ഒരു ഹർത്താലെങ്കിൽ ഒരു പക്ഷെ ജനം അതിൽ സഹകരിച്ചേക്കും. പക്ഷെ, അങ്ങിനത്തെ എത്ര ഹർത്താൽ നടന്നിട്ടുണ്ടാവും?
#ഇനി എന്തൊക്കെ വിളമ്പിയാലും നടക്കാനുള്ള ഹർത്താൽ നടക്കുക തന്നെ ചെയ്യും. പിന്നെ, ആലോചിക്കേണ്ടത് പിന്നെ ഹർത്താലിനെ ഉപയോഗപ്പെടുത്താമെന്നതാണ്. അങ്ങനെ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ഹർത്താലിന്റെ നഷ്ടം ഒരു പക്ഷെ നികത്താനാവും.
#ഹർത്താലും ടി.വി.കാണാനും വെള്ളമടിക്കാനും മാത്രമുള്ള ദിവസമായി മാറ്റാതിരിക്കുക.
#ഹർത്താലിന് ഒരു സവിശേഷതയുണ്ട്.ഞായറാഴ്ച ലിവുണ്ടായിട്ടും കാര്യമില്ല. സാദാ ദിവസത്തേക്കാൾ തിരക്കായിരിക്കും.  എന്നാൽ ഹർത്താലിൽ ഷെഡ്യൂൾഡ് ചെയ്തു വെച്ച ഒരു പരിപാടിയുണ്ടാവില്ല. സ്വാഭാവികമായും നാടുകളിൽ വിജ്ഞാന സദസ്സുകൾ, ക്ഷേമ പ്രവത്തനങ്ങൾ, ജനസേവന സംരംഭങ്ങൾ, സ്കോഡുകൾ, നാട്ടിലുളള അയൽ-കുടുംബ സന്ദർശനങ്ങൾ എന്നിവക്കെല്ലാം ഉപയോഗപ്പെടുത്താം.
#ഒരു പക്ഷെ വീട്ടിൽ തനിച്ചിരിക്കുന്ന ഭാര്യയും മക്കളും മാസത്തിലൊരു ഹർത്താലെങ്കിലുമുണ്ടാവണേ എന്ന് രഹസ്യമായി വല്ല നേർച്ചയും നേരുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കുടുംബത്തിൽ എല്ലാ തിരക്കുകളും മാറ്റി വെച്ച് ഒരു പകലിൽ ചെലവഴിക്കുകയെന്നതും വലിയ കാര്യം തന്നെ.
# ഇന്നത്തെ ഹർത്താലൊരു റമദാനായതു കൊണ്ട് ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ട ഒഴിവുവേളയെന്ന നിലക്ക് തീർച്ചയായും പരലോകത്ത് നമുക്ക് അനുകൂലമായി സാക്ഷ്യം പറയുന്ന ഒരു ഹർത്താലായി ഇതും മാറേണ്ടതുണ്ട്...

പടച്ചവൻ കാക്കട്ടെ...

പുലിയായി വരുന്ന മെസ്സേജുകൾ

പണ്ടൊരു കഥയുണ്ട്..പുലി വരുന്നേ പുലി എന്നാണ് കഥയുടെ തലക്കെട്ട്..കഥയുടെ ബാക്കി പിന്നെ പറയേണ്ടല്ലോ. ഇതു പോലെയാണ് ഈയിടെ എനിക്ക് എം.എസ്.എസ്സായി ലഭിച്ച ഒരു മെസ്സേജിന്റെ സ്ഥിതിയും. സദുദ്ദേശത്തോടെ അയച്ചവരെല്ലാം ഇളിഭ്യാരായി മെസ്സേജ് വ്യാജമാണെന്ന് പറഞ്ഞ് മാധ്യമത്തില്‍ വാര്‍ത്തയും വന്നു. ഇനി ആരെങ്കിലും കാര്യത്തില്‍ വല്ല എം. എസ്.എമ്മസയച്ചാലും നാം തിരിഞ്ഞു നോക്കുമോ?

നിങ്ങള്‍ക്കും രക്തം ആവശ്യപ്പെട്ടുള്ള ആ മെസ്സേജ് കിട്ടിയിരിക്കും. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും ഇതു കുറേ ഓടി...കിട്ടുന്നവര്‍ക്കെല്ലാം അത് തയ്യാറാക്കിയയച്ച ഡൈറ്റ് എസ്.എം.എസില്‍ കാണാത്തതിനാല്‍ കിട്ടിയവര്‍ക്കെല്ലാം മെസ്സേജ് പുതിയതായിരുന്നു. പിന്നെ ആരാണ് അയച്ചതെന്നാണ് നോക്കുക. കുഴപ്പമില്ല വിശ്വസിക്കാവുന്ന സുഹൃത്ത് തന്നെ..എന്നാ കിടക്കട്ടെ...നമുക്ക് ഏതായാലും രക്തം കൊടുക്കാനാവില്ല...ഇത് വായിച്ച് ആരെങ്കിലും കൊടുക്കുന്നെങ്കില്‍ കൊടുക്കട്ടെ...എന്ന സദുദ്ദേശത്തോടെ  അയച്ചു. എല്ലാവരും ഇതു തന്നെ വിചാരിച്ച് അവരും അയച്ചു തങ്ങളുടെ അടുത്തവര്‍ക്കെല്ലാം. എന്നാലതിലൊരാളും ഈ സംഗതിയുടെ നിജസ്ഥിതിയറിയാന്‍ അതിലെ നമ്പരിലേക്കൊരു മിസ് കോള്‍ വിടാന്‍ പോലും മെനക്കെട്ടില്ല എന്നതാണ് സങ്കടകരം. ഇനി ലോകം മുഴുവന്‍ എസ്.എം. എസ് പ്രചരിപ്പിച്ചാല്‍ തിരിച്ച് റീപ്ലേ ആയൊന്നും രക്തം കൊടുക്കാനാവില്ലെന്ന തിരച്ചറിവെങ്കിലും ഇങ്ങിനെ ഫോര്‍വേഡ് ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്.
മാധ്യമം 29.7.12 
കഴിഞ്ഞയാഴ്ച ഈ മെസ്സേജ് എറണാകുളത്തെ ഒരു സുഹൃത്തില്‍ നിന്നും കിട്ടിയപ്പഴേ ഇതില്‍ സംശയം തോന്നി അവിടെ ഇട്ടു. അഞ്ച് ദിവസം കഴിഞ്ഞപ്പോ പാലക്കാടുള്ള സുഹൃത്തില്‍ നിന്നും ഇതേ മസ്സേജ്. ഉടനെ അതില്‍ കൊടുത്ത നമ്പറിലേക്ക് വിളിച്ചു. ഫോണ്‍ സ്വിച്ചോഫ്. ഉടനെ അയച്ച ആള്‍ക്ക് വിളിച്ചു.  ഇതാര്‍ക്ക വേണ്ടിയാണെന്ന് ചോദിച്ചു. അതില്‍ നമ്പറുണ്ടല്ലോ എന്നായിരുന്നു മറുപടി. അയക്കുന്നതിന് മുമ്പ് നമ്പറിലേക്ക് വിളിച്ചിരുന്നോ എന്ന് ചോദിച്ചപ്പോള്‍ വിളിച്ചിരുന്നില്ല. മലപ്പുറത്തെ ഇന്ന സുഹൃത്ത് അയച്ചു തന്നപ്പോ ഫോര്‍വേഡ് ചെയ്തതാണെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു. ഒന്നുകില്‍ ഇത് വ്യാജമാവാം, ഇനി യാഥാര്‍ഥ്യമാണെങ്കില്‍ തന്നെ അതിന്റെ ആവശ്യം എന്നേ കഴിഞ്ഞിരിക്കാം. നിങ്ങള്‍ പറഞ്ഞത് നന്നായി എന്നും പറഞ്ഞ് അദ്ദേഹം ഫോണ്‍വെച്ചു. എറണാകുളത്ത് നിന്ന് അയച്ചയാളോട് വിളിച്ചപ്പോഴും പ്രതികരണം ഇതു തന്നെ. പിന്നെ നോക്കുമ്പോഴാണ് സംഗതി ആറുമുമ്പത്തെ കേസാണെന്ന് പത്രത്തില്‍ കാണുന്നത്. കോള്‍ കൊണ്ട് കുടുങ്ങി മൂപ്പര് ഫോണ്‍നമ്പര്‍ ഒഴിവാക്കിയതായിരിക്കാനാണ് സാധ്യത.

ഇത്തരത്തിലുള്ള മെസ്സേജ് ഫോര്‍വേഡ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക.
1. ഫോര്‍വേഡ് ചെയ്യുന്നതിന് മുമ്പ് മെസ്സേജിന്റെ നിജസ്ഥിതി നേരിട്ട് അന്വേഷിക്കുക.
2. അങ്ങിനെയുള്ള നമ്പറില്‍ ബന്ധപ്പെടാനാവുന്നില്ലെങ്കില്‍ സന്ദേശം കാലഹരണപ്പെട്ടുവെന്നോ വ്യാജമാണെന്നോ കണക്കാക്കി ഡിലീറ്റ് ചെയ്യുക.
3. രക്തം ആവശ്യമുള്ളവര്‍ എസ്.എം.എസിലൊതുക്കാതെ ബന്ധപ്പെടാവുന്ന വ്യക്തികള്‍ക്ക് നേരിട്ട് വിളിച്ച് അന്വേഷിക്കുക.
4. എന്നേക്കാണ് ആവശ്യമെങ്കില്‍ ആ തീയ്യതിയും സ്ഥലവും കൃത്യമായി മെസ്സേജില്‍ വെക്കുക.
5. ഗ്രൂപ്പ് മെസ്സേജായി ലോകം മുഴുവന്‍ ഫോര്‍വേഡ് ചെയ്യാതെ ആശുപത്രിയുമായി അടുത്തുള്ളവര്‍ക്ക് മാത്രം അയക്കുക.