നിസ്‌കാരപ്പായ മടക്കി ഇടതുപക്ഷം മുഖ്യധാരയിലേക്ക്

മുസ്‌ലിംകള്‍ക്കായി ഒരു ആനുകാലികം കൂടി. പക്ഷെ ഇത് തുടങ്ങുന്നത് മുസ്‌ലിംസംഘടനയല്ല എന്നതാണ് പ്രത്യകത. ന്യൂനപക്ഷങ്ങള്‍ക്ക് വിശിഷ്യാ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാവുന്നുവെന്ന് ഇടതു പക്ഷം. ഇടതുപക്ഷത്തിന്റെ വകയായി ന്യൂനപക്ഷോദ്ധാരണത്തിന് വേണ്ടി 'മുഖ്യാധാര' യുടെ വരവോടെയായിരിക്കും ഇത് സാധ്യമാവുക. മുഖ്യധാരയിലേക്ക് വന്നാല്‍ 140 പേജുമായി പുതുമയോടെ ഒരു ജേണല്‍ സ്വഭാവത്തില്‍ തന്നെയാണ് ത്രൈമാസികയുടെ കെട്ടും മട്ടും. പിണറായി വിജയന്‍, ഡോ. കെന്‍. പണിക്കര്‍, ഡോ. ബി. ഇഖ്ബാല്‍, ഡോ.കെ.കെ ഉസ്മാന്‍ ആലുവ, സി.കെ. അബ്ദുല്‍ അസീസ്, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. ടി.ജമാല്‍ മുഹമ്മദ്, എ.പി. അബ്ദുല്‍ വഹാബ്, ഡോ. നൗഷാദ് പി.പി, ബഷീര്‍ മണിയംകുളം, അസ്ഗര്‍ അലി എഞ്ചിനീയര്‍ എന്നിവരുടെ ലേഖനങ്ങളുണ്ട്. കൂടാതെ മലബാര്‍ കലാപത്തെ കുറിച്ച് എ.കെ.ജി പറഞ്ഞതും പാലൊളി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പഠനവും ചേര്‍ത്തിരിക്കുന്നു. ന്യൂനപക്ഷവിഷയങ്ങള്‍ ഇടതു മതേതര ഫ്‌ളാറ്റ്‌ഫോമില്‍ ന്യായാന്യായ മാനദണ്ഡങ്ങളില്‍ മാറ്റുരച്ച് സത്യസന്ധമായി അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുഖ്യധാര മലായാളത്തില്‍ പിറക്കുന്നതെന്ന് എഡിറ്റോറിയലില്‍ കെ.ടി. ജലീല്‍ എഴുതുന്നു. 

ഇസ്‌ലാമിന്റെ ഇടതുപക്ഷ വായന എന്നതാണ് ശ്രദ്ധേയമായ ഒരു ലേഖനം. അബൂദര്‍റുല്‍ ഗിഫാരിയെ ഇസ്‌ലാമിക ചരിത്രത്തില്‍ മാത്രമല്ല ലോകത്തെ തന്നെ ആദ്യ ഇസ്‌ലാമിക സോഷ്യലിസ്റ്റ് ആയാണ് ലേഖകന്‍ പരിചയപ്പെടുന്നത്. ഇസ്‌ലാം പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വിവരിച്ചത് കമ്മ്യൂണിസമായിരുന്നു. ഇസ്‌ലാമിക സോഷ്യലിസമായിരുന്നു. ലേഖനം അവസാനിക്കുന്നത് ഇപ്രകാരം. നീതിയുടെ, അവസര സമത്വത്തിന്റെ, കാരുണ്യത്തിന്റെ, മാനവികതയുടെ ദര്‍ശനമായ ഇസ്‌ലാം ഏതു പക്ഷത്ത് ചേരണം? വല്ലാത്ത ചോദ്യം തന്നെ. ലേഖകന്‍ തന്നെ വിവരിക്കുന്ന പ്രകാരം ഇസ്‌ലാമിന് സ്വന്തമായി തന്നെ സോഷ്യലിസ്റ്റ് ആശയാടിയത്തിറയാവുകയും ഖുര്‍ആന്‍ നീതിയുടെയും അവകാശത്തിന്റെയും നേര്‍രേഖയും പ്രവാചകനും അനുചരന്മാരും അതിന്റെ ധ്വജവാഹകരുമാണെങ്കില്‍ അവരുടെ അനുയായികള്‍ പിന്നെ വേറെ വല്ലവരോടും ചേരണോ? അവരോട് തന്നെ ചേര്‍ന്ന് നിന്ന് പ്രവചകന്റെയും ഇസ്‌ലാമിന്റെയും ഖുര്‍ആനിന്റെയും വക്താക്കളാവുകയല്ലേ വേണ്ടത്. അതോ ഇത്തരം മഹത്തായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയം ലോകത്ത് ഇത്രയും ശക്തമായി നിലനില്‍്ക്കുന്നുവെങ്കില്‍ പിന്നെ ഒന്നും രണ്ടും നൂറ്റാണ്ട് മുമ്പേ പൊട്ടിപ്പുറപ്പെട്ട കമ്മ്യൂണിസത്തിനെന്ത് പ്രസക്തി എന്നു ചോദിക്കുന്നതല്ലേ കൂടുതല്‍ കരണീയം. ഇസ്‌ലാം സോഷ്യലിസമാണ്, അതു കൊണ്ട് ഇന്നലെ വന്ന സോഷ്യലിസ്റ്റാവുക എന്നതാണോ, സോഷ്യലിസം ഇസ്‌ലാമിലുണ്ട് അതു കൊണ്ട് യഥാര്‍ഥ മുസ്‌ലിമാവുക എന്നതാണോ പ്രസക്തമായ ചോദ്യം. ലേഖനം മുഴുവന്‍ ശരിവെച്ച് അവസാനം ഇപ്രകാരം തിരിച്ചു ചോദിക്കാനാണ് തോന്നിയത്. നീതിയുടെ, അവസര സമത്വത്തിന്റെ, കാരുണ്യത്തിന്റെ, മാനവികതയുടെ ദര്‍ശനമായ കമ്മ്യൂണിസം ഏതു പക്ഷത്ത് ചേരണം?

ഇന്ത്യന്‍ മുസ്‌ലിംകള്‍ ബഹുമതസമൂഹത്തില്‍ എന്ന പേരിലുള്ള അസ്ഗറലി എഞ്ചിനീയറുടെ ലേഖനവും ഈ ലക്കത്തിലുണ്ട്. കഴിഞ്ഞ കാലത്ത് ഇന്ത്യാചരിത്രത്തില്‍ മുസ്‌ലിംസമൂഹം അനുഭവിച്ച പ്രശ്‌നങ്ങളും അവയുടെ സാമൂഹ്യ പ്രത്യാഘാതങ്ങളും കാരണങ്ങളും വിശകലനം ചെയ്യുന്നു. മുസ്‌ലിംകള്‍ ഇന്ത്യന്‍ സമൂഹത്തില്‍ ഗണ്യമായ വിഭാഗമായിട്ടും സാമൂഹികരംഗത്ത് നിന്ന് അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും വര്‍ഗീയ ശക്തികളുടെ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളിലൂടെ അവരില്‍ കണ്ടു വരുന്ന അരക്ഷിതാവസ്ഥയും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. 

പിണറായിയുടെ കണ്ണൂര്‍ പ്രഭാഷണം ദേശാഭിമാനിയില്‍ ലേഖനമായി വന്നപ്പോള്‍ മാധ്യമത്തില്‍ എ.ആര്‍. മറുപടി എഴുതി. ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ചാലേ ബാക്കിയുള്ള മുസ്‌ലിംസംഘടനകളെ മൊത്തത്തില്‍ പിന്തുണ ലഭിക്കൂ എന്നു തോന്നിയതു കൊണ്ടോ മുസ്‌ലിം സമൂദായത്തില്‍ വീക്ഷണങ്ങള്‍കൊണ്ടും കാഴ്ചപ്പാട് കൊണ്ടും വേറിട്ട് നില്‍ക്കുന്നുവെന്ന് പ്രഭഷകന്‍ തന്നെ മുമ്പൊരിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഘടനയില്‍ നിന്ന് ആരും ലഭിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടോ ആവോ? നേരത്തെ നടന്ന കണ്ണൂരിലെ ന്യൂനപക്ഷ കണ്‍വെന്‍ഷനിലും കോഴിക്കോട് നടന്ന പ്രകാശന ചടങ്ങിലെ മുഖ്യ ശത്രു ജമാഅത്തെ ഇസ്‌ലാമി ആയിരുന്നു. കോഴിക്കോടും അതാവര്‍ത്തിച്ചു. പിറ്റേന്ന തന്നെ മാധ്യമത്തില്‍ സി.ദാവൂദ് പിണറായിക്ക് മറുപടി എഴുതി. അതേ ദിവസം തന്നെ വര്‍ത്തമാനത്തിലും സമാന്തരമായ ഒരു ലേഖനം പിണറായിയെ ചോദ്യം ചെയ്തു കൊണ്ട് പ്രസിദ്ധീകരിച്ചു. പോപ്പുലര്‍ ഫ്രണ്ടിനോടില്ലാത്ത ശത്രുത പിണറായിക്ക് ജമാഅത്തിനോടെന്താണ് എന്ന് എത്ര ആലോചിച്ചിട്ടും തിരിയുന്നില്ലെന്ന് തേജസിലൂടെ കണ്ണനും ചോദിക്കുന്നു.

ആര്‍.എസ്.എസ് ചരിത്രത്തിലൂടെ
ആര്‍.എസ്.എസിന്റെ രക്തരൂക്ഷിത ചരിത്രത്തെ വായിക്കുകയാണ് അനുപമ ആര്‍. 1947 മുതല്‍ 2008 വരെ ആര്‍.എസ്.എസുകാര്‍ രാജ്യത്ത് നടത്തിയ വര്‍ഗീയകലാപങ്ങളുടെ ലിസ്റ്റും നേര്‍രേഖ എന്ന ഓണ്‍ലൈന്‍ പത്രത്തില്‍ എഴുതിയ ലേഖനത്തിലുണ്ട്. 1947 മാര്‍ച്ച് , ഓഗസ്റ്റ് , പഞ്ചാബ്, 1961 , ജബല്‍പൂര്‍ , 1964 റൂര്‍ക്കല, കൊല്‍ക്കത്ത, 1967 ഓഗസ്റ്റ് ഹതിയ , റാഞ്ചി, 1968 , ഔറംഗബാദ്, 1968 അസം , കരീംഗഞ്ച്, 1969 , അഹമ്മദബാദ്, 1970 മഹാരാഷ്ട്ര, 1970 ഗുല്‍ഗാവ് , മഹാരാഷ്ട്ര,  1970 , മഹാധ്, മഹാരാഷ്ട്ര,  1972, നോനാരി ,ഉത്തര്‍പ്രദേശ്, 1977 വരണാസ്സി, 1978 ഒക്ടോബര്‍ അലിഗഡ്, 1978 ഹൈദരാബാദ്, 1979 ജംഷഡപൂര്‍, 1980 മൊറാധബാദ്, 1981 ഏപ്രില്‍ ബീഹാര്‍ , ഷെരീഫ്, 1982 മീററ്റ്, 1982 ബറോഡ ഗുജറാത്ത്, 1983 മാലൂര്‍ കര്‍ണാടക, 1983 ജൂണ്‍ മലെഗവ്, മഹാരാഷ്ട്ര, 1983 ഹസാരി ബാഗ്, ബീഹാര്‍, തുടങ്ങി.....2004 ഒക്ടോബര്‍ , ഉത്തര്‍പ്രദേശ്, 2004 നവംബര്‍, അസം, 2005 ഫെബ്രുവരി , ഛത്തീസ്ഘട്ട്, 2005 ഫെബ്രുവരി , മാര്‍ച്ച് മധ്യപ്രദേശ്, 2005 ഏപ്രില്‍, മധ്യപ്രദേശ്, 2005 മാര്‍ച്ച് ,ഉത്തര്‍പ്രദേശ്, 2005 ഏപ്രില്‍, രാജസ്ഥാന്‍, 2005 മെയ് ,മഹാരാഷ്ട്ര, 2005 ഒക്ടോബര്‍ ,ഉത്തര്‍പ്രദേശ്, 2006ഫെബ്രുവരി , ഉത്തര്‍പ്രദേശ്, 2006 മാര്‍ച്ച് , ഉത്തര്‍പ്രദേശ്, 2006 മാര്‍ച്ച് , ഉത്തര്‍പ്രദേശ്, 2006 ഏപ്രില്‍ , അലിഗഡ്,  2006 ഏപ്രില്‍ മഹാരാഷ്ട്ര, 2006മെയ് , വഡോദര, 2006 ജൂണ്‍ , ഉത്തര്‍പ്രദേശ്, 2006 സെപ്തംബര്‍ മഹാരാഷ്ട്ര, 2007 ഒക്ടോബര്‍ , കര്‍ണാടക, 2007 ഡിസംബര്‍ , ഒറീസ, 2008 ജനുവരി , ഒറീസ ...അങ്ങിനെ നീളുന്നു. 

മുസ്‌ലിം വനിതാപ്രതിഭകള്‍
ഇസ്‌ലാമിക ലോകത്തെ ശ്രദ്ധേയരായ മുസ്‌ലിം വനികളെ പരിചയപ്പെടുത്തുകയാണ് പുതിയ ലക്കം ശബാബ് വാരിക. ഇന്‍ഗ്രിഡ് മാറ്റ്‌സണ്‍ (അമേരിക്ക), തവക്കുല്‍ കര്‍മാന്‍(യമന്‍), അസ്മ മഹഫൂസ (ഈജിപ്ത്), മര്‍യം സുബ്ഹ് (അമേരിക്ക), ഉസ്മ നഹീദ് (ഇന്ത്യ), സയ്യിദ സൈദി (ബ്രിട്ടണ്‍), ശൈഖ മൗസ(ഖത്തര്‍), ത്വയ്യിബ ടൈലര്‍ (അമേരിക്ക), ഹനാ ശലബി(ഫലസ്തീന്‍), സൂസന്‍ ബാ അഖീല്‍ (സഊദി അറേബ്യ) തുടങ്ങിയവരെയാണ് പരിചയപ്പെടുത്തുന്നത്. കൂടാതെ ഇന്‍ഗ്രിഡ് മാറ്റ്‌സണിനോടുള്ള പ്രത്യേക അഭിമുഖവും ചേര്‍ത്തിരിക്കുന്നു.

http://islamonlive.in/story/2013-11-12/1384251195-4615930

സ്ത്രീ ശാക്തീകരണവും മുസ്‌ലിം സംഘടനകളും

കാലം മാറി. കേരളത്തിലെ സത്രീവിദ്യാഭ്യാസ രംഗത്തും സ്ത്രീകളുടെ പൊതുരംഗപ്രവേശത്തിനെതിരെയും ഘോരഘോരമായ പ്രഭാഷണങ്ങള്‍ക്ക് ഒരു പക്ഷെ ഇനി വിട. മാറിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കാനും അഭിസംബോധന ചെയ്യുവാനും കേരളത്തിലെ മുസ്‌ലിം സംഘടനകളും പാകമായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനകളായിരുന്നു ഈയിടെ പുറത്ത് വന്നത്. നിര്‍ഭാഗ്യകരമായ കോഴിക്കോട്ടെ അറബിക്കല്യാണവും അതിനെ തുടര്‍ന്നുണ്ടായ യോഗങ്ങളും തീരുമാനങ്ങളുമെല്ലാം ഒട്ടേറെ ചര്‍ച്ചക്ക് വിധേയമാവുകയുണ്ടായി. ഇപ്പോഴും മുഖ്യധാരാ ആനുകാലികങ്ങളില്‍ ഈ വിഷയങ്ങള്‍ കെട്ടടങ്ങിയിട്ടുമില്ല. പുതിയ ലക്കം മാതൃഭൂമിയില്‍ കല്യാണം തന്നെയാണ് കവര്‍ സ്റ്റോറി. പഠനത്തില്‍ ഇന്ത്യയിലെ വിവാഹ നിയമങ്ങളുടെ ചരിത്രവും വസ്തുതാപരമായ കണക്കുകളും സാമൂഹ്യശാസ്ത്ര വിശകലനങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ശൈശവ വിവാഹം മുസ്‌ലിം പ്രശ്‌നം മാത്രമല്ല. കണക്കുകള്‍ പ്രകാരം പതിനാറ് വയസ്സിന് താഴെയുള്ള വിവാഹങ്ങളുടെ കാര്യത്തില്‍ ശരാശരി വിവാഹപ്രായം മുസ്‌ലിംകള്‍ക്കിടയിലും ഹിന്ദുക്കള്‍ക്കിടയിലും 17.3 ശതമാനമാണ്. വിവിധ കാലങ്ങളില്‍ ശൈശവ വിവാഹത്തിനെതിരെ നിലപാട് സ്വീകരിച്ച ഇന്ത്യ ഈ വര്‍ഷം നടന്ന ഐക്യരാഷ്ട സഭ പാസാക്കിയ ശൈശവ വിവാഹ നിരോധന പ്രമേയത്തില്‍ ഒപ്പു വെക്കാത്തതിനെയും വിമര്‍ശിക്കുന്നുണ്ട്. ആണുങ്ങളുടെ ഇന്ത്യയില്‍ പെണ്ണുങ്ങളുടെ കല്യാണം എന്നാണ് എം. സുല്‍ഫത്ത് എഴുതിയ ലേഖനത്തിന്റെ തലക്കട്ട്.

അതിരിക്കട്ടെ, മുസ്‌ലിം സംഘടനകളിലേക്ക് വന്നാല്‍ കാന്തപുരം എ.പി. വിഭാഗത്തിന് കീഴിലുള്ള സുന്നി വിഭാഗം കല്യാണ പരാമര്‍ശം ചര്‍ച്ചയായപ്പോള്‍ തന്നെ അതിനെതിരെ രംഗത്ത് വന്നിരുന്നു. പക്ഷെ സ്ത്രീവിഷയത്തില്‍ മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു എന്നാണ് സ്ത്രീശാക്തീകരണ കാമ്പയിന്‍ എസ്.വൈ.എസ് പ്രഖ്യാപിച്ചതിലൂടെ മനസ്സിലായത്. ഈ തീരമാനത്തെ എല്ലാ പുരോഗമാന ചിന്താഗതിക്കാരും പിന്തുണക്കുകമുണ്ടായി. മാറ്റങ്ങളെ ഉദ്ദരണികള്‍ കൊണ്ട് പിടിച്ച് കെട്ടി നിര്‍ത്തുന്ന ശൈലികളെ ഒരിക്കലും പിന്തുണക്കാവതല്ല. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരെ വിമര്‍ശിക്കുന്നതില്‍ അല്‍പം ജാഗ്രത പുലര്‍ത്തുന്നത് എന്തു കൊണ്ടും നന്നാവും. സമസ്ത ഇ.കെ. വിഭാഗത്തിന്റെ ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറത്തിറങ്ങുന്ന തെളിച്ചം മാസികയും ഈ മാറ്റം വിളംബരം ചെയ്യുന്നുണ്ട്.

മുസ്‌ലിം സ്ത്രീ സമൂഹവും സമുദായവും അവളോട് ചെയ്യുന്നത് എന്ന കവര്‍ സ്‌റ്റോറിയില്‍ സ്ത്രീശാക്തീകരണത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്നുണ്ട്. അവബോധം വേണ്ടത് പെണ്ണിനാണ്. പെണ്ണിന് ബോധം നല്‍കുന്നില്ലെങ്കില്‍ നഷ്ടം സമൂഹത്തിന് മൊത്തത്തിലാണ്. വരാനിരിക്കുന്ന ഒരു തലമുറക്കാണ്. ഈ അവബോധത്തിന്റെ കാര്യത്തില്‍ അവളുടെ മതവും ഭൗതികതയും ഏറെക്കുറെ പരസ്പര പൂരകങ്ങളാണ്. പുതിയ തിരിച്ചറിവുകളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ പെണ്ണിനെ മാനസികമായി ശക്തിപ്പെടുത്താനുള്ള അജണ്ടകള്‍ അടിയന്തിരമായി നടപ്പാക്കേണ്ടിയിരിക്കുന്നു. തെളിച്ചം ഇത്ര കൂടി പറഞ്ഞു വെക്കുന്നു. പൊതുരംഗത്ത് നിന്ന് പൂര്‍ണമായും തഴയുന്നതിന് പകരം സുരക്ഷിതമായ മാര്‍ഗങ്ങള്‍ ആരായുകയാണ് ഇസ്‌ലാം. പ്രണയം -ആത്മീയത-ലൈംഗികത-സ്ത്രീ എന്നിവയിലൂടെ ഇസ്‌ലാം നിര്‍വചിക്കുന്ന പെണ്ണസ്തിത്വം എന്ന ഹുസൈന്‍ നസ്‌റിന്റെ ലേഖനവും ഈ ലക്കത്തിലുണ്ട്.
http://islamonlive.in/story/2013-11-06/1383731445-4515719

മറനീക്കി പുറത്തു വരുന്ന അമ്മ

ആള്‍ദൈവങ്ങളുടെ ഫാസിസ്റ്റ് ബാന്ധവം പുതുമയുള്ളതല്ല. മാതാ അമൃതാനന്ദമയിയുടെ ജന്മദിന ആഘോഷപരിപാടിയിലേക്ക് മുഖ്യാഥിതിയായ നരേന്ദ്രമോഡി ആനയിക്കപ്പെടുന്നത് കൊച്ചായി കാണേണ്ട സംഭവല്ലെന്ന് എഴുത്തുകാരന്‍ സക്കറിയ. മോഡി അനുഗ്രഹം ശിരസ്സാവഹിച്ച അമ്മയുടെ ഹിന്ദുത്വജീവനം പരസ്യമാവുക മാത്രമാല്ല കേരളത്തിലെ മോഡിയുടെ 'കൈകാര്യകര്‍ത്താ' ആയി അമ്മ ചാര്‍ജ്ജെടുത്തിരിക്കുന്നുവെന്നാണ് സക്കറിയ തുറന്നു കാണിക്കുന്നത്. ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കം കവര്‍ സ്റ്റോറിയിലാണ് ആള്‍ദൈവങ്ങളുടെ ഫാസിസ്റ്റ് ബാന്ധവം പോസ്റ്റ് മോര്‍ട്ടം ചെയ്യപ്പെടുന്നത്.

സക്കറിയുടെ ലേഖനത്തോടൊപ്പം സക്കറിയയുടെ ലേഖനത്തിനുള്ള പ്രമുഖരുടെ പ്രതികരണങ്ങളും അനുബന്ധലേഖനങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുവെന്നതാണ് ഈ ലക്കത്തെ വേറിട്ടു നിര്‍ത്തുന്നത്. ലേഖനത്തെ ആധാരമാക്കി. കെ.വേണു, ടി.എന്‍. ജോയി, പഴവിള രമേശന്‍, കെ.പി.ശശി, ഹമീദ് ചേന്ദമംഗല്ലൂര്‍, കെ.പി. രാമനുണ്ണി, ഇ.പി. രാജഗോപാലന്‍, കെ.ആര്‍. മീര എന്നിവരുടെ എന്നിവരുടെ ലേഖനങ്ങളും ലക്കത്തിലുണ്ട്. കൂടെ സദ്‌റുദ്ദീന്‍ വാഴക്കാട് എഴുതിയ ലേഖനവും ചേര്‍ത്തിരിക്കുന്നു. മാധ്യമം ദിനപത്രത്തിലും ഇതേ ലേഖനം വന്നിരുന്നു. ആള്‍ദൈവങ്ങളും വര്‍ഗീയ വാദികളും ഒരു കൂടക്കീഴില്‍ എന്ന തലക്കെട്ടില്‍ എ.ഐ.അബ്ദുല്‍ മജീദ് സ്വലാഹിയുടെ ലേഖനം പുതിയലക്കം (25.10.13) വിചിന്തനം വാരികയിലുമുണ്ട്.

ഹൈന്ദവ ഫാഷിസത്തിന് മണ്ണൊരുക്കുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്നത് കുറെ കാലമായി ആള്‍ദൈവങ്ങളിലൂടെയാണ്. മതന്യൂനപക്ഷങ്ങളെ തൃശൂലമുനയില്‍ കോര്‍ത്തെടുത്ത് ചടുലനൃത്തം ചവിട്ടിയ ഫാഷിസ്റ്റുകളെ സംരക്ഷിക്കാനും പൂവിട്ട് പൂജിക്കാനും മടികാണിക്കാത്ത ആള്‍ദൈവ സംസ്‌കാരം വേണ്ടത്ര രീതിയില്‍ വിമര്‍ശിക്കപ്പെടുന്നില്ല. ഹിറ്റ്‌ലറെ വെല്ലുന്നയാളാണെന്ന് തെളിയിച്ച ഒരാളെ വള്ളിക്കാവിലേക്ക് ആനയിക്കപ്പെടുന്നതിലെ ഞെട്ടലാണ് സക്കറിയ പങ്ക് വെക്കുന്നത്. വോട്ട് ബാങ്കിന്റെ പരിധികളില്‍ നിന്നു കൊണ്ടല്ല ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും നിലപാടിന്റെ ദൃഢതകൊണ്ടായിരിക്കണമെന്നും ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേ സമയം നിലവിലുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് ചില ഓര്‍മ്മപ്പെടുത്തലും കൊടുക്കുന്നു. ചില കാവിഭക്തരെയും പേരെടുത്തു കൈകാര്യം ചെയ്യുന്നുണ്ട്. മാക്‌സിസ്റ്റ്കാരനും  കോണ്‍ഗ്രസ്‌കാരനും വണങ്ങുന്നത് സംഘ് പരിവാറിന്റെ തൊഴുത്തിലാണെന്ന കാര്യത്തില്‍ ഇനി സംശയം വേണ്ട. ഇക്കാര്യം തുറന്നു കാണിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകരുടെ നാണത്തെ കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. ആര്‍.എസ്.എസ് പ്രവാചകനായി അഭിഷേകം ചെയ്യപ്പെട്ട മോഡിക്കെതിരെയും അതിനെ താലോലിക്കുന്ന ദൈവങ്ങള്‍ക്കെതിരെയും നിലപാടെടുക്കുന്ന ലേഖനം തീവ്രമായ ഭാഷ കൊണ്ട് ശ്രദ്ധേയമാവുന്നുണ്ട്.

അമൃതാദന്ദമയീ മഠം ഉള്ളത് ആര്‍.എ.എസുകാരുടെ കയ്യിലാണ്. ഇത്തരം വിഷയങ്ങള്‍ ശക്തമായി നിലപാട് സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമാണ് കെ. വേണു പ്രതികരണത്തിലൂടെ ഉന്നയിക്കുന്നത്. ആണവ-ഫാഷിസ്റ്റ് ഭീഷണങ്ങളേക്കാള്‍ പ്രധാനമാണ് മതാധിഷ്ടിതമായ ഭീഷണി. മോഡിക്ക് പിന്നില്‍ ബി.ജെ.പി അല്ലെന്നും ആര്‍.ആസ്.എസ് ആണെന്നും അതിനാല്‍ തന്നെ ഇടതുപക്ഷത്തിന്റെ അടുത്ത് തെരഞ്ഞടുപ്പ് അജണ്ട ഈ പ്രതിരോധരംഗത്തേക്കായിരിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. മോഡിക്ക് ഗുജറാത്ത് കലാപവുമായുള്ള ബന്ധം പോലെയാണ് അമ്മക്ക് സംഘ്പരിവാര ശക്തികളുമായുള്ള ബന്ധം. അതു കൊണ്ട് ഗുജറാത്ത് കലാപത്തില്‍ നിന്ന് മോഡിക്ക് കൈ കഴുകാനാവത്തതു പോലെ അമ്മയില്‍ നിന്നും ഈ ബന്ധം മാറ്റിനിര്‍ത്താനാവില്ലെന്ന് കെ.പി. ശശി. പി. വത്സലയെ പോലുള്ളവര്‍ ഇത്തരം ആള്‍ ദൈവ ആശിര്‍വാദങ്ങള്‍ നടത്തുന്നത് പുരോഗമനം മടുത്തിട്ടായിരിക്കും എന്നാണ് എഴുത്തുകാരി കെ.ആര്‍. മീരയുടെ വിലയിരുത്തല്‍. 

കെ.പി. രാമനുണ്ണിയുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ആള്‍ദൈവ സംസ്‌കാരത്തിന് മതമൂല്യങ്ങളില്‍ അധിഷ്ടിതമായ ബദലിനെ കൊണ്ട് മാത്രമേ പ്രതിരോധം തീര്‍ക്കാനാവൂ എന്നാണ് അദ്ദേഹം സമര്‍ഥിക്കുന്നത്. രാമനും കൃഷ്ണനും യേശുവും മുഹമ്മദ് നബിയും പ്രബോധനം ചെയ്യുകയും ഗാന്ധിജി ഇതില്‍ നിന്നെല്ലാം ആവാഹിക്കുകയും ചെയ്തിട്ടുള്ള മൂല്യാധിഷ്ടിത ആത്മീയതയാണ് പരിഹാരമെന്നും മതവിശ്വാസികളെ അപകടകാരികളായ ്അധികാരികള്‍ റാഞ്ചുന്നതിനെതിരെ അടുത്തകാലത്ത് വായിക്കപ്പെട്ട ശ്രദ്ധേയമായ ലേഖനമാണിതെന്നും കെ.പി. രാമനുണ്ണി വിലയിരുത്തി.

എന്നാല്‍ കൂട്ടത്തില്‍ ഹമീദ് ചേന്ദമംഗല്ലൂരിന്റെ ലേഖനത്തിലൂടെ മറ്റു വല്ലതും വെളിപ്പെടുന്നുണ്ടോ എന്നും വായനക്കാര്‍ക്ക് സംശയിക്കാവുന്നതാണ്. അതിസരള യുക്തിയുടെ കുതിരപ്പുറത്ത് കയറുകയാണ് സക്കറിയയെന്നാണ് ചേന്ദമംഗല്ലൂരിന്റെ വിമര്‍ശനം. ജമാഅത്തെ ഇസ്ലാമിയുടെ സുന്നികളുടെയും എല്ലാ ആസ്ഥാനങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വരുമ്പോള്‍ അവരെ ആരും കോണ്‍ഗ്രസുകാരോ മാക്‌സിസ്റ്റുകാരോ ബി.ജി.പിക്കാരോ ആക്കി മുദ്ര കുത്താത്തപ്പോള്‍ എന്തിനാണ് അമ്മയെ ഇങ്ങിനെ ആര്‍.എസ്.എസ് ബാന്ധവും ആരോപിക്കുന്നത് എന്നതാണ് പരാതി. ആത്മീയ വ്യാപാരത്തിനപ്പുറം അതിന് മറ്റു യാതൊരു അജണ്ടയുമില്ലെന്ന കാര്യത്തില്‍ ഹമീദ് ചേന്ദമംഗല്ലൂരിന് സംശയമേതുമില്ല. 'കണ്ണിന്റെ കൃഷ്ണമണിപോലെ പരിപാലിക്കാന്‍' കടപ്പെട്ടയാളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു എന്നും വിലയിരുത്താം.

വിദ്യാഭ്യാസം: മുസ്‌ലിം കേരളം

വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം കേരളം എവിടെ നില്‍ക്കുന്നു എന്നുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് തേജസ് (നവംബര്‍ 1-15) ലക്കത്തില്‍. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസരംഗത്തും ഉദ്യോഗരംഗത്തും കേരള മുസ്‌ലിം കള്‍ ഏറെ മുന്നേറിയെങ്കിലും മതിയായ വിദ്യാഭ്യാസ സാഹചര്യങ്ങളോ അര്‍ഹമായ പ്രാതിനിധ്യമോ മുസ്‌ലിംകള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ലേഖനത്തിലൂടെ ചാര്‍ട്ടുകള്‍ തിരിച്ച് വ്യക്തമാക്കുന്നത്. കേരളത്തില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്ന 100 മുസ്‌ലിം വിദ്യാര്‍ഥികളില്‍ ഹയര്‍സെക്കന്ററി പൂര്‍ത്തീകരിക്കുന്നവര്‍ 37.5 ശതമാനവും ഇതില്‍ ഡിഗ്രി പൂര്‍ത്തീകരിക്കുന്നവര്‍ 5.2 ശതമാനവുമാണെന്നാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഭേതപ്പെട്ട വിത്യാസമാണ് ഉള്ളതെന്നും ലേഖനത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ സ്‌കൂളുകളുടെ സമുദായം തിരിച്ചുള്ള കണക്ക്, ജനസംഖ്യയെയും ജനസാന്ദ്രതയെയും അടിസ്ഥാനമാക്കി കേരളത്തിലെ സ്‌കൂളുകളുടെ ജില്ല തിരിച്ചുള്ള കണക്ക്, കേരളത്തിലെ സ്വകാര്യ ഹൈസ്‌കൂളുകളുടെ കണക്കും അവയില്‍ മുസ്‌ലിം മാനേജ്‌മെന്റ് കണക്കും, ഹയര്‍ സെക്കന്ററി സ്‌കൂളുകളുടെ സമുദായം തിരിച്ചുള്ള കണക്കുമെല്ലാം പ്രത്യേകം ചാര്‍ട്ടാക്കി നല്‍കിയിരിക്കുന്നു.

വാചകവാരം:
പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകരെ, നിങ്ങളാണ് സമൂഹത്തെ ജാതിയുടെയും മത്തതിന്റെയും പേരില്‍ ഇപ്പോള്‍ വിഭജിക്കുന്നത്. നിങ്ങളാണ് മലയാളികള്‍ക്കിടയില്‍ അകല്‍ച്ചയും ഭയവുമുണ്ടാക്കുന്നത്. -പുനത്തില്‍ കഞ്ഞബ്ദുല്ല (സമകാലിക മലയാളം)